ഭാഗം 3
വലിയ വീട്ടിലെ മുറ്റത്തെ മൂവാണ്ടൻ മാവിലും ഞാവലിലും കയറി പൂത്തു മറിഞ്ഞു കിടക്കുന്ന കുറുമൊഴി മുല്ലയും.മുല്ലപ്പൂമണം ഒഴുകിയെത്തുന്ന ഗ്രാമത്തിലെ നനഞ്ഞ സന്ധ്യകളും,പൂ പറിക്കാൻ മത്സരിക്കുന്ന തന്റെ അനിയത്തി ശ്രീക്കുട്ടിയും. ഭാനുവേടത്തിയുടെ മകൾ അമ്പിളിയും, അമ്പിളിയോടുണ്ടായിരുന്ന തന്റെ പ്രണയവും, അതിന്റെ ദുരന്ത പര്യവസാനവും എല്ലാം ഒരു നിമിഷം കൊണ്ട് അവന്റെ മനസ്സിലൂടെ കടന്നുപോയി.
ഒരു നിമിഷത്തെ മൗനത്തിനു ശേഷം ഒന്നും സംഭവിക്കാത്തതു പോലെ അവൻ സജിയുടെ തോളിൽ കൈയിട്ടു...,തന്നോട് ചേർത്ത് നിർത്തിക്കൊണ്ട് ചോദിച്ചു,
".എന്നിട്ട്... ബാക്കി പറയെടാ .. അവളെ കൊല്ലത്തോ മറ്റോ അല്ലേ കെട്ടിച്ചു വിട്ടത്.? അവൾക്കെന്തു പറ്റി..?
"നീ പറയെടാ." ഉണ്ണികൃഷ്ണൻ പറഞ്ഞു
പക്ഷെ എത്ര നിർബന്ധിച്ചിട്ടും സജി വാ തുറന്നില്ല.
"നമുക്കാദ്യം പോയി ഭക്ഷണം കഴിക്കാം...എന്നിട്ട് നിന്നോട് എല്ലാം പറയാം."
"ശരിയാ ,എല്ലാവരും കാത്തിരിക്കുവായിരിക്കും.പിള്ളേരൊക്കെ ആകെ ഉഷാറിലാ..,
ഉണ്ണീ കൊണ്ടുവന്ന ബനിയനൊക്കെ ഇട്ട്... " സജി വാ തുറന്നു.
ശരിയാണ്. ഉണ്ണികൃഷ്ണൻ കൊണ്ടുവരുന്ന തുണിത്തരങ്ങളല്ലാതെ അവരാരും ഒന്നും വാങ്ങിക്കാറുമില്ല.
കൂട്ടുകാർ ഒന്നും ആവശ്യപ്പെടാറില്ലെങ്കിലും...,അവർക്കു വേണ്ടതെല്ലാം അറിഞ്ഞുകൊടുക്കാൻ ഉണ്ണിക്കു നന്നായി അറിയാം. എല്ലാവരും എഴുന്നേറ്റു.
പെട്ടെന്നാണ് ഉണ്ണീ കണ്ടത്, വരാന്തയുടെ അങ്ങേയറ്റത്തു കൂനിക്കൂടി ഇരിക്കുന്ന ഒരു രൂപം. "ആരാ അത്...?" അവൻ ഉറക്കെ ചോദിച്ചു. എല്ലാവരും അങ്ങോട്ട് നോക്കി
ഓ അതോ....അത് നമ്മുടെ നാരായണി ചേച്ചിയാ..." ജോയി പറഞ്ഞു. എത്രയോ നാളായി അവർക്കു ഭ്രാന്താണെന്ന് ഉണ്ണീക്കറിയാം.
ഓർമ്മ വെച്ചനാൾ മുതൽ കാണുന്നതാണ്. വലിയ തുണിക്കെട്ടും തലയിൽ വെച്ച് .,തനിയെ സംസാരിച്ചും പിറുപിറുത്തും നടന്നു പോകുന്ന നാരായണിയെ. കൊച്ചു കുഞ്ഞുങ്ങളുടെ അപ്പിത്തുണികളും പ്രസവിച്ചു കിടക്കുന്ന സ്ത്രീകളുടെ തുണികളും. തെങ്ങിൻ മടൽ കത്തിച്ച ചാരം ചേർത്ത് പുഴുങ്ങി അലക്കിയാണ് നാരായണി കൊണ്ടുവരാറുള്ളത്.
അതി രാവിലെ പോകൂന്ന നാരായണി കഴുകിയുണക്കിയ തുണികളുമായി ഉച്ചകഴിയുമ്പോഴേക്കും ക്ഷീണിച്ചവശയായി തിരിച്ചെത്തും. വലിയ വീട്ടിലെ അടുക്കളപ്പുറത്തുള്ള ഇളംതിണ്ണയിൽ ഇരുന്ന്..,വലിയ കോപ്പയിൽ നിറയെ അമ്മ കൊടുക്കുന്ന കഞ്ഞി ആർത്തിയോടെ മോന്തിക്കുടിക്കുന്ന അവരുടെ ചിത്രം ഉണ്ണിയുടെ മനസ്സിൽ തെളിഞ്ഞു വന്നു മോരുകൂട്ടാനും കടുമാങ്ങക്കറിയും ഉപ്പും ചേർത്ത് തവികൊണ്ടിളക്കി, അമ്മയുണ്ടാക്കുന്ന കഞ്ഞിയുടെ സ്വാദ് ഓർമ്മയിൽ വന്നപ്പോൾ ഉണ്ണിയുടെ നാവിൽ വെള്ളമൂറി.
നാരായണിക്ക് കൊടുത്ത പോലെയുള്ള കഞ്ഞി തനിക്കും വേണമെന്ന് വാശിപിടിച്ചു കരയാറുള്ളതോർത്തപ്പോൾ അവന് ചിരിയും ഒപ്പം സങ്കടവും വന്നു.
ടോർച്ച് തെളിച്ചുകൊണ്ട് സജിയും കുഞ്ഞുമോനും മുൻപേ നടന്നു. ഉണ്ണിയെ നടുവിലാക്കി ജോയിയും രാജുവും പിൻപിലും. സജിയുടെ വീട്ടിൽ എല്ലാവരും അവരെ കാത്തിരിക്കുകയായിരുന്നു.
കുഞ്ഞുമോന്റെയും, ജോയിയുടെയും രാജേഷിന്റെയും ഭാര്യമാരും മക്കളും ചേർന്നപ്പോൾ സജിയുടെ ചെറിയ വീട്ടിൽ ഉത്സവത്തിന്റെ പ്രതീതി ആയിരുന്നു.
സജിയുടെ അമ്മ ഉണ്ണിയെ കെട്ടിപ്പിടിച്ചു കരഞ്ഞു. അവന്റെ കൈകളിൽ ഉമ്മ വേച്ചു.
കുഞ്ഞിന്റെ അമ്മയോട് ഒത്തിരി കഞ്ഞി മേടിച്ചു കുടിച്ചിട്ടൊണ്ട് ഞങ്ങള്."
"അന്ന് ഞങ്ങക്ക് പട്ടിണീം പരിവട്ടോമല്ലാരുന്നോ?"
'ഞങ്ങക്കാശ്രയിക്കാൻ ആ ഒരു വീടു മാത്രേയുണ്ടായിരുന്നുള്ളു."ഉണ്ണികൃഷ്ണൻ അവരുടെ അടുത്തിരുന്നു. അവരെ ചേർത്തുപിടിച്ച് സുഖവിവരങ്ങൾ തിരക്കി. വിഭവ സമൃദ്ധമായിരുന്നു സദ്യ.
കളിയും ചിരിയുമായി സമയം പോയതറിഞ്ഞില്ല. രാത്രി വളർന്നുകൊണ്ടിരുന്നു.
ഒടുവിൽ എല്ലാവരും സ്വന്തം വീടുകളിലേക്ക് മടങ്ങാൻ തയ്യാറായി. വലിയ വീടിന്റെ പടിക്കൽ വരെ ജോയിയും കുടുംബവും ഉണ്ണിയെ കൊണ്ടുചെന്നാക്കി.
"രാത്രിയിൽ യാത്രയില്ല "നാളെക്കാണാം" എന്ന് പറഞ്ഞ് അവർ മടങ്ങിയപ്പോൾ, ഉണ്ണീ വീട്ടിലേക്കുള്ള നടകൾ കയറാൻതുടങ്ങി.
വരാന്തയിൽ കയറി ടോർച്ചിന്റെ വെളിച്ചത്തിൽ അവൻ ലൈറ്റിട്ടു. അപ്പോൾ വരാന്തയുടെ അറ്റത്തു പുതച്ചു മൂടി കിടന്നിരുന്ന ആൾരൂപം പെട്ടെന്ന് എഴുന്നേറ്റിരുന്നു.
ഉണ്ണി ഞെട്ടിപ്പോയി.
(തുടരും )