മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 


ഭാഗം 4

"കുഞ്ഞേ,  പേടിക്കണ്ട.ഇത് ഞാനാ നാരായണി.."
 ഉണ്ണീ  അവരുടെ നേരെ തുറിച്ചു നോക്കി.....അപ്പോൾ ഇവർക്ക്... ഭ്രാന്തല്ലേ...?
നാരായണി എഴുന്നേറ്റു. ഉണ്ണിയുടെ അടുത്തേക്ക് വന്നു.
അവന്റെ മുഖത്തെ സംശയം കണ്ടിട്ടാകണം അവർ പറഞ്ഞു..
"പേടിക്കേണ്ട ഉണ്ണിക്കുഞ്ഞേ.. എനിക്ക്  പ്രാന്തൊന്നുമില്ല..!"
അവന്റെ മനസ്സ് അറിഞ്ഞതു പോലെ ആയിരുന്നു നാരായണിയുടെ സംസാരം..

ഉണ്ണീ അവരുടെ നേരെ വീണ്ടും സൂക്ഷിച്ചു നോക്കി
"അപ്പൊ, ഇത്രയും നാളും..?"
എല്ലാവരും കരുതിയതു പോലെ...?"
"എല്ലാവരും അങ്ങനെ കരുതിക്കോട്ടെ കുഞ്ഞേ."
പല്ലുപോയ മുൻവശത്തെ മോണ കാട്ടി നാരായണി ചിരിച്ചു.
"അതായിരുന്നു എനിക്കും വേണ്ടത്. അല്ലാതെ പറക്കമുറ്റാത്ത മൂന്ന് പെൺപിള്ളേരേം കൊണ്ട്.., ചെറുപ്പത്തിൽ കെട്ട്യോൻ ചത്തുപോയ ഞാൻ പുറമ്പോക്കിലെ മൂന്ന് സെന്റ് സ്ഥലത്തെ ചെറ്റപ്പുരയിൽ എങ്ങനെ   സമാധാനമായി കഴിയും.?"
ഉണ്ണിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
സത്യമാണോ ഇവർ പറയുന്നത്?ഇത്രയും കാലം ഭ്രാന്ത് അഭിനയിച്ചുവെന്നോ? 
അവർ തുടർന്നു.
"കെട്ട്യോൻ ചത്തപ്പം നാരായണിക്ക് മുപ്പത്തിമൂന്നു വയസ്സായിരുന്നു. മൂത്ത പെണ്ണിന് പതിമൂന്നും. അതിന്റെ എളേത്തുങ്ങള് പതിനൊന്നും ഒൻപതും വയസ്സു വീതമുള്ള രണ്ടു പെങ്കൊച്ചുങ്ങളും കൂടി. ഞങ്ങളെ കണ്ണുവച്ചു നടക്കുന്ന കുറേ അമ്മേം പെങ്ങളേം തിരിച്ചറിയാമ്മേലാത്ത കുറച്ചു പേരുണ്ടായിരുന്നു കുഞ്ഞേ..!കുന്നികുഞ്ഞന്ന് ചെറുതാ. എങ്ങനെ അവിടെ കഴിഞ്ഞുകൂടാം എന്നു ഞാൻ കുറേ ചിന്തിച്ചു കുഞ്ഞേ.
"അങ്ങനെ ഒരു ദിവസം തുണി അലക്കാൻ പോയ ഞാൻ തോട്ടിൽ നിന്നു തിരിച്ചു കയറിയത് ഭ്രാന്തിയായിട്ടാണ്."
നാരായണി തുടർന്നു.
"വക്കീൽ സാറിന്റെ വീട്ടിലെ അലക്കിയ തുണി  അവരുടെ പുറകുവശത്തെ  തിണ്ണയിൽ കൊണ്ടെ എറിഞ്ഞിട്ടിട്ടു കാശുപോലും മേടിക്കാതെ അലറിക്കരഞ്ഞുകൊണ്ടു  ഞാൻ പുറത്തേയ്ക്കോടി."അതായിരുന്നു തുടക്കം.
"നാരായണിക്ക് പ്രേതബാധ ആണെന്നും,അല്ല  മലമ്പൂതം കൂടിയതാണെന്നും, അതല്ല നട്ടുച്ചക്ക് തോട്ടിൽ വെച്ച് എന്തോ കണ്ടു പേടിച്ചതാണെന്നും...,
പല തരത്തിൽ നാട്ടുകാർ വിശ്വസിച്ചു.
അങ്ങനെ ഒരു ഭ്രാന്തിയായി ഞാൻ അറിയപ്പെട്ടു."ആരോടും ഒന്നും മിണ്ടാതെ തന്നത്താൻ പിറുപിറുത്തുകൊണ്ട് ഞാൻ നടന്നു."
"പക്ഷെ ഉണ്ണിക്കൂഞ്ഞിന്റെ അമ്മ
ഭദ്രക്കൊച്ചമ്മക്കും അമ്പിളിയുടെ അമ്മക്കും സത്യം അറിയാമായിരുന്നു. അവരാരോടും ഒന്നും പറഞ്ഞുമില്ല എന്നാലും തുണി അലക്ക് ഞാൻ കൃത്യമായി ചെയ്തുകൊണ്ടിരുന്നു."
"പെണ്മക്കൾക്ക് കാവലായി അരിവാളും തലക്കൽ വെച്ച് രാത്രിയിൽ ഉറക്കം വരാതെ കിടക്കുമ്പോൾ...,
ചിലപ്പോൾ തോന്നാറുണ്ട്.., എനിക്ക് ഭ്രാന്തുതന്നെയാണെന്ന്."
"എന്നെയും പെണ്മക്കളെയും അടച്ചുറപ്പില്ലാത്ത വീട്ടിൽ, ശല്യപ്പെടുത്താൻ ആരും വന്നില്ല." അവർ നെടുവീർപ്പിട്ടു.
നാരായണിയുടെ കഥ അതിശയാതിരേകത്തോടെ ഉണ്ണികൃഷ്ണൻ കേട്ടിരുന്നു. ഇതുവരെ കേട്ടതും കണ്ടതുമായ നാരായണിയല്ല തന്റെ മുൻപിൽ ഇരിക്കുന്നത്. സ്ത്രീശക്തിയുടെ  മൂർത്തീഭാവമാണ്  അവർ. അവരുടെ മുൻപിൽ പണവും, പദവിയും, വിദ്യാഭ്യാസവും മറ്റെല്ലാം അർത്ഥശുന്യ മാണെന്നും അവന് തോന്നി.

"പെണ്മക്കളൊക്കെ എവിടെയാണ് നാരായണിയേട്ത്തീ...?" ഉണ്ണി ചോദിച്ചു.
 "ഓ... കുഞ്ഞെന്നെ പേര് വിളിച്ചാൽ മതി കേട്ടോ.. "അവർ പറഞ്ഞു.
"മൂത്ത മകളെ അവളുടെ അച്ഛന്റെ അനന്തിരവനും, രണ്ടാമത്തതിനെ എന്റെ ആങ്ങളേടെ മോനും കല്യാണം കഴിച്ചു.." 
"എളേമോള് രാഗിണിയെ കുഞ്ഞിനൊർമയില്ലേ...?"അവള് അവടെ അച്ഛനെപ്പോലെ വെളുത്തു ഭംഗിയുള്ള കൊച്ചായിരുന്നു. അതിനെ   ഇവിടെ റോഡ് പണി ഏറ്റെടുത്ത് വന്ന സാറു കണ്ടിഷ്ടപ്പെട്ടു. വല്ല്യ പുകിലൊക്കെ ആയിരുന്നു.
"നാരായണിക്ക് പേടിയായിരുന്നു കുഞ്ഞേ..."
"പക്ഷെ ഈ നാട്ടുകാരെല്ലാം അവരെ സഹായിച്ചു. ഒടുവിൽ സാറ് അവളെ കല്ല്യാണം കഴിച്ചു."
"അവര് തൊടുപുഴ അമ്പലത്തിന്റെ അടുത്താ താമസം.അവക്ക് സുഖാ..."
"എല്ലാവർക്കും രണ്ട് പിള്ളേർ വീതമുണ്ട്. " അവർ സന്തോഷത്തോടെ പറഞ്ഞു.
"എന്നാൽ പിന്നെ മക്കളുടെ കൂടെ പോയി താമസിക്കുന്നതല്ലേ നല്ലത്.?"
"സത്യം എല്ലാവരോടും വെളിപ്പെടുത്ത്, വയസ്സായില്ലേ...?"    ഉണ്ണി ചോദിച്ചു.
"അവരെന്നെ വിളിക്കുന്നുണ്ട് കുഞ്ഞേ.."ഞാൻ പൊകൂല്ല. എന്റെ അമ്മക്ക് പതിച്ചു കിട്ടിയതാ ആ സ്ഥലോം ഒരു കുഞ്ഞു  പെരേം.." "ഞാൻ ജനിച്ചു വളർന്ന ഈ മണ്ണ് വിട്ട് ഞാൻ എവിടേം പോകൂല്ല."
"ഇവിടത്തെ പാടോം, വരമ്പും, തോടും, വഴികളുമെല്ലാം എന്റെ സ്വന്താ.."
"ഇവിടത്തെ ശ്വാസം കിട്ടീല്ലേൽ നാരായണി ചത്തുപോകും കുഞ്ഞേ..."
നാരായണി പറഞ്ഞുകൊണ്ടിരുന്നു.
         

(തുടരും )

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ