ഇന്ന് ആ മരോട്ടി മരം മുറിച്ചു. മുറിപ്പിച്ചത് അയൽവാസി ഗോപാലൻചേട്ടന്റെ മകൻ മനോജായിരുന്നു. എന്റെ ചെറുപ്പത്തിൽ അത് ഞങ്ങളുടെ പറമ്പിലായിരുന്നു. ആ വൃക്ഷത്തിന് പ്രത്യേകതകൾ അധികം ഇല്ലായിരുന്നു. ആകർഷകമായ രൂപമോ, കഴിക്കാൻ കൊള്ളാവുന്ന ഫലമോ ഇല്ല. ഒരു പാഴ്മരം അയി അച്ഛൻ അതിനെ കണക്കാക്കിയിരുന്നു.
മരോട്ടിയുടെ ഇലയ്ക്ക് കീടങ്ങളെ അകറ്റി നിറുത്താൻ കഴിയും. അതിനാൽ വയലിൽ കൃഷി ഇറക്കും മുൻപ് മരം കോതിയിറക്കി, അതിലെ ഇലകൾ വയലിലെ ചെളിയിൽ ചവിട്ടി പുതച്ചിടാറുണ്ടായിരുന്നു. കുഷ്ഠരോഗത്തിനുള്ള ചികിത്സയായി മരോട്ടിഎണ്ണയും, ഇല അരച്ചതും ഉപയോഗിക്കും എന്നു കേട്ടിട്ടുണ്ട്. എങ്കിലും ആരെങ്കിലും അത്തരത്തിൽ ഒരാവശ്യവുമായി വന്ന്, ഞങ്ങളുടെ മരോട്ടിയുടെ കായകൾ പറിച്ചുകൊണ്ടു പോയിരുന്നില്ല. കാർത്തിക നാളിൽ, മരോട്ടിയുടെ കായ പൊട്ടിച്ചെടുത്ത ശേഷം, ചിരട്ട പോലെ മുറിച്ചു രണ്ടാക്കി, എണ്ണ ഒഴിച്ചു, തിരിയിട്ടു കത്തിക്കുമായിരുന്നു. നിരത്തിവെച്ച ദീപങ്ങൾക്കരികിൽ നിന്നുകൊണ്ട് 'അരിയോര' 'അരിയോര' എന്നു പുഴുപ്പല്ലിനിടയിലൂടെ സന്ധ്യയ്ക്കു ഉറക്കെ വിളിക്കുമ്പോൾ എന്തു സന്തോഷമായിരുന്നു!
പറമ്പിലെ മൂവാണ്ടൻ മാവിനോടോ, മുറ്റത്തോടു ചേർന്നുനിന്നിരുന്ന ഇലഞ്ഞിയോടൊ, ഓണക്കാലത്തു ഊഞ്ഞാൽ ഇട്ടിരുന്ന വരിക്കപ്ലാവിനോടോ ഉള്ള പ്രതിപത്തി മരോട്ടിയോട് എനിക്കുണ്ടായിരുന്നില്ല. എങ്കിലും ചെറുപ്പത്തിൽ മരോട്ടിയുടെ ചുവട്ടിൽ കൂട്ടുകാരുമൊത്തു കളിച്ചിരുന്നു. വലിയച്ഛൻ വൈദ്യർ ആയിരുന്നതിനാൽ, അദ്ദേഹം വീട്ടു മുറ്റത്തുനിന്നും വിഹഗ വീക്ഷണം നടത്തി മരോട്ടിയുടെ ആരോഗ്യബന്ധത്തെപ്പറ്റി ചില പ്രസ്താവനകൾ നടത്തുമായിരുന്നു. അമ്മയുടെ ചറുപ്പത്തിൽ വലിയച്ഛൻ എവിടുന്നോ കൊണ്ടുവന്നു നട്ടതായിരുന്നു ആ മരം. അമ്മയുടെ ചെറുപ്പത്തിലും, എന്റെ ചറുപ്പത്തിലും തീർച്ചയായും അത് അതിരിന് ഇപ്പുറത്തായിരുന്നു. മരം കഴിഞ്ഞുള്ള ഒരു ചെറിയ തിടിലായിരുന്നു ഞങ്ങളുടെ അതിർത്തി. തിടിലിനു താഴെയുള്ള ഭാഗം അയൽവാസി ഗോപാലൻ ചേട്ടന്റെ പറമ്പും. ഞങ്ങളുടെ തിടിലിനും, അതിനും താഴെയുള്ള തോടിനും ഇടയിലുള്ള മുക്കാൽ സെന്റ് ഭൂമി എങ്ങനെ ഗോപാലൻ ചേട്ടനു കിട്ടി എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയിട്ടില്ല. ഇന്നും പിടികിട്ടുന്നില്ല.
കൂട്ടുകാരെ, ഇങ്ങനെയുള്ള മരോട്ടിയാണ് കൂറു മാറി ഗോപാലൻ ചേട്ടന്റെ പറമ്പിലേക്ക് പൊറുതിയ്ക്കു പോയത്.
മരോട്ടിക്കു ഞങ്ങളോടു വിരോധമുണ്ടാകാൻ പ്രത്യക്ഷത്തിൽ ഞങ്ങൾ ക്രൂരത ഒന്നും ചെയ്തിരുന്നില്ല. എല്ലാ വർഷവും ചീറിയ ശിഖരങ്ങൾ വെട്ടിയിരുന്നതുകൊണ്ട് ഗുണം മരത്തിനും ഉണ്ടായിരുന്നു. പൂർവാധികം ശക്തിയോടെ പുതിയ ശാഖകൾ അതിൽ കിളിർത്തു വന്നിരുന്നു. പിന്നെ എന്തിനാണ് മരോട്ടി ഞങ്ങളെ തഴഞ്ഞുകൊണ്ട് ഗോപാലൻ ചേട്ടനെ ശരണം പ്രാപിച്ചത്? അറിയില്ല. അതൊരു പ്രഹേളികയാണ് എന്നെ വേദനിപ്പിച്ചുകൊണ്ട് ഇന്നും തുടരുന്നു.
മനോജിന്റെ അച്ഛനായ ഗോപാലൻ ചേട്ടനു മരോട്ടിയോടു പണ്ടേ ഇത്തിരി ഇഷ്ടം ഉണ്ടായിരുന്നു. ഇടയ്ക്കിടയ്ക്കു മൺവെട്ടിയും കൊണ്ട് അദ്ദേഹം തന്റെ പറമ്പിൽ ചില പ്രയോഗങ്ങൾ ചെയ്തിരുന്നു. പറമ്പു വൃത്തിയാക്കുന്ന കൂട്ടത്തിൽ മരോട്ടിയോടു ചേർന്നുള്ള തിടിലും വ്യത്തിയാക്കിയിരുന്നു. താഴെ നിന്നും തൂമ്പാ കൊണ്ടു തിടിൽ ചെത്തി മിനുക്കി മിനുക്കി കാലക്രമത്തിൽ തിടിൽ ഉള്ളിലേക്ക് പിൻവലിയുകയും ഗോപാലൻ ചേട്ടന്റെ പുരയിടം വലുതാവുകയും ചെയ്തു. എല്ലാ ജീവജാലങ്ങൾക്കും ഉള്ളതുപോലെ പറമ്പിനും വളർച്ച ഉണ്ടെന്നു ഒരുപാടു നാളുകൾ കൊണ്ടാണ് ഞാൻ മനസ്സിലാക്കിയത്. ജീവശാസ്ത്രപരമായി പുരയിടം ഒരു ജീവിയല്ല. എങ്കിലും നല്ല അയൽക്കാരുടെ സാന്നിധ്യത്തിൽ പുരയിടം ഒരു ജീവിയുടെ ലക്ഷണങ്ങൾ കാണിക്കും എന്നതാണ് എന്റെ കണ്ടെത്തൽ. കാർഷിക സർവ്വകലാശാലയിൽ PhD വാരിക്കോരി കൊടുക്കുന്ന കൂട്ടത്തിൽ, ഒരെണ്ണം ഞാൻ ഒപ്പിച്ചെടുത്തത് എന്റെ ഈ കണ്ടെത്തൽ ഉപയോഗിച്ചായിരുന്നു. ഞാൻ Dr.ഞാനായതിന്റെ സർവ്വ ക്രെഡിറ്റും സത്യത്തിൽ ഗോപാലൻ ചേട്ടനുള്ളതാണ്. അതുകൊണ്ടാണ് ചുരണ്ടി ചുരണ്ടി ആസ്മ ബാധിച്ചു് അവശനായ ഗോപാലൻചേട്ടനെ കാണാൻ പോകണമെന്ന് അമ്മ നിർബന്ധിച്ചത്. വെറും കയ്യോടെ പോകുന്നതു ശരിയല്ലല്ലോ. അമ്മ നല്ല മധുരമുള്ള ഒരു വലിയ കേക്ക് ഇതിനായി വാങ്ങി വച്ചിരുന്നു. ഗോപാലൻ ചേട്ടനു പ്രമേഹവും ഉണ്ടായിരുന്നു എന്ന് അസൂയക്കാർ പറയുന്നു. സത്യമാണോ ആവോ!
Part 2
സർവ്വകലാശാലയിൽ ഒരു പ്രേമം കഴിഞ്ഞാണ് പോസ്റ്റ് ഗ്രാഡുവേഷനു ഞാൻ ചെന്നത്. ഡിഗ്രി കാലത്ത് അങ്ങിനെ ചില ചുറ്റിക്കളികൾ ഒരുപാടു പേർക്ക് ഉണ്ടാകും. ചിലത് തുടക്കത്തിലേ വാടിക്കറിഞ്ഞു പോകും. ചിലത് അടിക്കുപിടിച്ച പ്രേമം ആയിരിക്കും. അത് ഡിഗ്രി കഴിഞ്ഞു കല്യാണത്തിൽ കലാശിക്കും. അതോടെ അവരുടെ പ്രേമം മരിക്കും. പിന്നെ ഭരണവും, കുത്തുവാക്കുകളും, അഭിനയവും,അഡ്ജസ്റ്മെന്റും ഒക്കെയായി ഇഴഞ്ഞിഴഞ്ഞു പോകും. ചിലത് ത്രികോണപ്രേമങ്ങളായിരിക്കും. ഓരോ കയ്യിലും ഓരോ പുളിങ്കമ്പു പിടിച്ചിരിക്കും. എന്തെങ്കിലും കാരണവശാൽ ഒന്നു സ്ട്രോങ്ങ് ആയാൽ മറ്റേതു വിടും. അങ്ങനെ തഴയപ്പെട്ട ഒരു പുളിങ്കൊമ്പായിരുന്നു ഞാൻ. മറ്റേ പുളിങ്കൊമ്പ് എന്റെ സോൾമേറ്റ് കൂട്ടുകാരിയും.
പിജി ചെയ്യുന്ന അവസരത്തിൽ ഒരു അവധിക്കാലത്ത് വീട്ടിൽ എത്തിയപ്പോഴാണ് സമൃദ്ധമായി ഐസിങ് ഉള്ള കേക്കുമായി ഗോപാലൻ ചേട്ടനെ കാണാൻ അമ്മ എന്നെ പറഞ്ഞുവിട്ടത്.
"അമ്മെ, നമ്മൾ ബ്രോക്കൊളിയോ, അമൃത് വള്ളിയോ, പാവയ്ക്കായോ ഒക്കെയായി വേണമല്ലോ കിടപ്പിലായ പ്രമേഹരോഗികളെ കാണാൻ പോകേണ്ടത്? എന്ന ബുദ്ധിപരമായ എന്റെ ചോദ്യത്തെ അമ്മ നേരിട്ടത് മറ്റൊരു ചോദ്യവുമായാണ്.
"നിനക്ക് പരീക്ഷയ്ക്ക് മാർക്ക് വാങ്ങാനല്ലാതെ വേറെ എന്തെങ്കിലും അറിയാമോ?"
അല്ലെങ്കിലും അമ്മ പണ്ടേ അങ്ങനെയാണ്. എന്തു ചോദിച്ചാലും നേരിട്ട് ഉത്തരം തരികയില്ല. കാലത്തുണർന്നു വന്നു "അമ്മെ, ബ്രേക്ഫാസ്റ്റിന് എന്താ ഉള്ളത്?" എന്നു ചോദിച്ചാൽ, ഉത്തരം ഇങ്ങനെയായിരിക്കും.
"ഉച്ചയാകുമ്പോളാ വന്നു ചോദിക്കുന്നത് ബ്രേക്ഫാസ്റ്റിന് എന്താ ഉള്ളതെന്ന്!"
ബ്രെക്ഫാസ്റ്റിനു പുട്ടും കടലയും ആണെന്നോ, അപ്പവും കിഴങ്ങു കറിയും ആണെന്നോ, അല്ലെങ്കിൽ കഞ്ഞിയും ചക്ക വേവിച്ചതും ആണെന്നോ തല്ലിക്കൊന്നാലും പറയില്ല.
മാരകമായ പഞ്ചസാര കുഴച്ചുണ്ടാക്കിയ തലേക്കെട്ടുള്ള കേക്ക് കയ്യിലോട്ട് തന്നിട്ട് അമ്മ പറഞ്ഞു.
"ഞാൻ പറേണത് നീ അങ്ങോട്ടു കേട്ടാൽ മതി. ഗോപാലൻ ചേട്ടൻ ഇന്നോ നാളെയോ എന്നു പറഞ്ഞു കിടക്കുകയാണ്. അതിരു കുറെ മാന്തി എടുത്താലും, അയാൾ പാവമാ. എല്ലാം ആ വത്സല ഒപ്പിക്കുന്ന പണിയാണ്. അവളാണ് അയാളെക്കൊണ്ട് ഈ നെറികെട്ട പണി ചെയ്യിക്കുന്നത്. നീ ഇത് അങ്ങോട്ട് കൊണ്ട് കൊടുത്തേച്ചു പോര്."
അമ്മയുടെ പ്രസ്താവനകളിൽ എനിക്ക് ന്യായമായ സംശയമുണ്ടായിരുന്നു.
"എന്നാൽ പിന്നെ അമ്മയ്ക്ക് കൊണ്ടുക്കൊടുത്താൽ പോരാരായോ. എന്നെ എന്തിനാ ഇതിനകത്തു വലിച്ചിഴയ്ക്കുന്നത് ? അമ്മയാണ് ദിവസവും പത്തുനേരമെങ്കിലും അയാളെ പ്രാകുന്നത്."
അമ്മ വീണ്ടും പറഞ്ഞു. "പറഞ്ഞപോലെ നീ ചെയ്‌താൽ മതി. പിന്നെ ആ മാക്സി മാറ്റിയിട്ട് നല്ല സാരി ഏതെങ്കിലും ഉടുത്തോണ്ടു പോ."
എല്ലാ തർക്കങ്ങൾക്കും ഒടുവിൽ അമ്മ പറഞ്ഞതുപോലെ സാരിയും ഉടുത്ത്, അതിനു ചേരുന്ന ബ്ലൗസും ധരിച്ചു, മുടിയും ചീകി, പൊട്ടും തൊട്ട് ഒരു സുന്ദരിയായി ഞാൻ കേക്കുമായി ഗോപാലൻ ചേട്ടനെ കാണാൻ ഇറങ്ങി.
(തുടരും)
Part 3
ഗോപാലൻ ചേട്ടന്റെ ചെറിയ ഒരു തുണ്ടു പറമ്പ് ഞങ്ങളുടെ പറമ്പിനോട് ചേർന്നുരുമ്മി കിടപ്പുണ്ടെങ്കിലും, അവരുടെ വീട് നാലു വീടുകൾക്ക് അപ്പുറത്താണ്. അതും റോഡിന്റെ എതിർ വശം. അയൽക്കാരി ത്രേസ്യാമ്മ ചേട്ടത്തിയുടെ കണ്ണു വെട്ടിച്ചുകൊണ്ട് ഗോപാലൻ ചേട്ടന്റെ വീട്ടിലേക്കു പോകാൻ ഒരു ഈച്ചയ്ക്കു പോലും കഴിയില്ല. പിന്നെയാണ് അണിഞ്ഞൊരുങ്ങി സുന്ദരിയായ ഈ ഞാൻ.
ചേടത്തീടെ വീടിന്റെ മുൻപിൽ എത്തിയതും ചോദ്യം വന്നു, അതും എട്ടു നാടും പൊട്ടത്തക്കവിധത്തിൽ.
"ആതിര മോളെ, എങ്ങോട്ടാ കാലത്തെ?"
ഉച്ചയാകാറായി, അപ്പോഴാണ് അവരുടെ ഒരു ചോദ്യം. ചോദ്യത്തിനു പുറകെ ചേടത്തീടെ വീടിന്റെ മുകളിലത്തെ നിലയിലെ ജനാലയിൽ നിന്നും തോമസ്സുകുട്ടിയുടെ നോട്ടം നീണ്ടു വന്നു. പണ്ടൊക്കെ തല്ലിക്കളിച്ചു വളർന്നതാണെങ്കിലും, മീശ മുളച്ചതോടെ തോമസ്സുകുട്ടിക്ക് അല്പം ഗമ കൂടി. പിന്നെ ചെക്കൻ എപ്പോഴും ടൊവീനോ സ്റ്റൈലിൽ നടക്കാനും സംസാരിക്കാനും തുടങ്ങി. എന്തിനാണ് ഇവൻ ഇങ്ങനെ സിനിമാ നടനെ അനുകരിക്കുന്നതെന്ന് ഒരു പിടിയും കിട്ടില്ല. അവന്റെ കടാക്ഷങ്ങളെ അവഗണിക്കാമെങ്കിലും ത്രേസ്യാമ്മ ചേട്ടത്തിയുടെ ചോദ്യത്തെ അവഗണിക്കുന്നതു ശരിയല്ല. കാരണം എന്തെന്നാൽ, അവഗണിക്കാൻ ചേട്ടത്തി സമ്മതിക്കില്ല. ഉത്തരം കണ്ടെത്തുന്നതുവരെ അവർ ചോദ്യങ്ങൾ പല തരത്തിൽ അവതരിപ്പിച്ചുകൊണ്ടിരിക്കും.
"അതെ ആന്റി, ഞാൻ അങ്ങേലെ മനോജിനെ ഒന്നു കാണാൻ പോകുവാ." തോമസുകുട്ടി കൂടി കേട്ടോട്ടെ എന്നു കരുതിയാണ് അങ്ങനെ പറഞ്ഞത്. അതെന്തായാലും കൊണ്ടു. ഒന്നാം നിലയിലെ ജനാലയിൽ നിന്നും പൂർണ്ണചന്ദ്രൻ മേഘത്തിനു പിന്നിൽ ഒളിച്ചു. മകൻ ഒതുങ്ങിയെങ്കിലും അമ്മ ഒതുങ്ങിയില്ല. ചേട്ടത്തിയുടെ തുടർ ചോദ്യം പിന്നാലെ എത്തി.
"അതെന്താ മോളെ പതിവില്ലാതെ. മനോജിന് എന്തേലും പറ്റിയോ?"
ഇതിപ്പം ഗുലുമാൽ ആയല്ലോ ദൈവമേ!
"ഒന്നും പറ്റിയില്ല ആന്റി. വെറുതെ ഒന്നു കാണാമെന്നു കരുതി. കുറച്ചുനാളായി കണ്ടിട്ടും സംസാരിച്ചിട്ടും. തിരിച്ചു വരുമ്പം തോമസ്സുകുട്ടിയെയും കാണണം. ഒന്നുമല്ലേൽ ഞങ്ങളൊക്കെ ഒന്നിച്ചു കളിച്ചു വളർന്നവരല്ലേ."
അതെന്തായാലും ചേട്ടത്തിക്ക് കൊണ്ടു. ഈ തെറിച്ച പെണ്ണ് തന്റെ മോനെ തട്ടിക്കൊണ്ടുപോയാലോ എന്നു കരുതിയാവും ഇങ്ങനെ പറഞ്ഞു.
"അവനെങ്ങാണ്ട് പോവാൻ ഒരുങ്ങുവാ. ആതിര തിരിച്ചു വരുമ്പോൾ അവൻ ഇവിടെ കാണത്തില്ല."
ചേടത്തീടെ നമ്പർ എനിക്ക് മനസ്സിലായി. എന്നാലും അങ്ങനെ വിട്ടു കളയുന്നതു ശരിയല്ലല്ലോ.
"അതു സാരമില്ല. തോമസുകുട്ടി ഇല്ലേലെന്താ എനിക്ക് ആന്റിയോട് കുറച്ചുനേരം മിണ്ടിയും പറഞ്ഞും ഇരിക്കാമല്ലോ. എന്തായാലും ഞാൻ തിരിച്ചു വരുമ്പോൾ കേറാം."
ഞങ്ങളുടെ വർത്തമാനം കേട്ടിട്ടാകണം പലരും വീടിനു പുറത്തിറങ്ങി നോക്കുന്നുണ്ടായിരുന്നു. നാട്ടിൻപുറമല്ലെ, എല്ലാ കാര്യങ്ങളും എല്ലാവരും അറിഞ്ഞിരിക്കും. നേരായോ പരദൂഷണമായോ ഓരോ സംഭവവും ചെവികളിൽ നിന്നും ചെവികളിലേക്കു പടർന്നു കയറും. അങ്ങിനെയാണ് ഞാനും ഗോപാലൻ ചേട്ടന്റെ മകൻ മനോജും തമ്മിൽ ഏതാണ്ടൊക്കെയാണെന്നു നാട്ടിൽ പാട്ടായത്. അതിനു പിന്നിൽ ത്രേസ്യാമ്മ ചേട്ടത്തിയുടെ വാഗ്വിലാസം ഉണ്ടായിരുന്നു. നാട്ടിൽ എല്ലാവരും ഈ അനുരാഗകഥ അറിഞ്ഞെങ്കിലും അത് അറിയാത്ത ഒരാൾ നാട്ടിൽ ഉണ്ടായിരുന്നു. അത് കഥയിലെ നായകനായ മനോജ് ആയിരുന്നു.
അന്നത്തെ കഥ തുടരാം. കേക്കുമായി എത്തിയ എന്നെ വരവേറ്റത് വത്സലച്ചേച്ചി ആയിരുന്നു. കാർട്ടനിട്ട ജനലിന്റെ വിടവിലൂടെ എല്ലാം കണ്ടുകൊണ്ടിരുന്ന വത്സലച്ചേച്ചി അത്ഭുതവും വാത്സല്യവും മുഖത്തണിഞ്ഞിരുന്നു.
"അല്ലാ, ഇതാരാ... ആതിരമോളോ? എന്താ മോളെ പതിവില്ലാതെ?"
"ഗോപാലൻ ചേട്ടനു സുഖമില്ലെന്നു അമ്മ പറഞ്ഞു. കാണാൻ വന്നതാണ്", ഞാൻ പറഞ്ഞുകൊണ്ട് ചുറ്റും നോക്കി. അതെ, ത്രേസ്യാമ്മ ചേട്ടത്തീടെ നോട്ടം അപ്പോളും എന്റെ പുറകെ ഉണ്ടായിരുന്നു. എന്തൊരു കരുതലാണ് കർത്താവേ!
"വാ മോളെ" എന്നു പറഞ്ഞുകൊണ്ട് വത്സലച്ചേച്ചി എന്നെ ഗോപാലൻ ചേട്ടൻ കിടന്നിരുന്ന മുറിയിലേക്ക് ആനയിച്ചു. തീരെ അവശനായിരുന്നെങ്കിലും കേക്ക് കണ്ടപ്പോൾ ചേട്ടന്റെ കണ്ണിൽ ഒരു തിളക്കം മിന്നിമാഞ്ഞു.
കട്ടിലിനു അരികിലുള്ള മേശപ്പുറത്തിരുന്ന കേക്ക് വത്സലച്ചേച്ചി എടുത്തുകൊണ്ട് വത്സലച്ചേച്ചി അടുക്കളയിലേക്കു നീങ്ങവെ ഇപ്രകാരം പറഞ്ഞു "ആതിര വാ, ഞാനൊരു നല്ല കാപ്പിയിട്ടു തരാം." ചേച്ചിയെ പിന്തുടർന്നു അടുക്കളയിൽ എത്തിയപ്പോൾ സ്വകാര്യം പോലെ അവർ പറഞ്ഞു, "അവിടിരുന്നാൽ ചേട്ടൻ അതു മുഴുവൻ തിന്നു തീർക്കും. ഡയബറ്റിക് ആണെന്നോ സുഖമില്ലാത്തതാണെന്നോ ഓർക്കില്ല."
ഉള്ളത് പറയണമല്ലോ. നല്ല അസ്സൽ കാപ്പിയായിരുന്നു. കാപ്പി കുടിക്കെ വത്സലച്ചേച്ചി നാട്ടിലെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങി. പരദൂഷണങ്ങളിൽ രസം പിടിച്ചു തുടങ്ങിയപ്പോളാണ് പുറത്തെവിടെയോ പോയ മനോജ് തിരികെയെത്തിയത്. എന്നെ കണ്ട അവന്റെ കണ്ണുകൾ വിടരുന്നത് ഞാനറിഞ്ഞു.
"അമ്മെ, എനിക്കും ഒരു കാപ്പി വേണം" എന്നോട് വിശേഷങ്ങൾ ചോദിച്ചശേഷം അവൻ അമ്മയോടു പറഞ്ഞു. വത്സലച്ചേച്ചിയെ വിദഗ്ദ്ധമായി അവിടെനിന്നും ഒഴിവാക്കാനായിരുന്നു അതെന്നു എനിക്ക് പിന്നീടു മനസ്സിലായി.
അമ്മ ഒഴിവായ തക്കത്തിൽ അവൻ ശബ്ദം താഴ്ത്തി പറഞ്ഞു. "എടീ നീ അങ്ങു പൂത്തുലഞ്ഞപോലുണ്ടല്ലോ! ഈ സാരി നന്നായി ചേരുന്നുണ്ട്."
"പോടാ ചെക്കാ" എന്നു പറയുമ്പോൾ സത്യത്തിൽ എനിക്ക് അല്‌പം സന്തോഷമുണ്ടായിരുന്നു. അത് പിന്നെ അങ്ങനെയല്ലെ...
രണ്ടു നാൾ കഴിഞ്ഞു അമ്പലക്കുളത്തിന്റെ അരികിൽവച്ചു കണ്ടപ്പോൾ അവൻ പറഞ്ഞു, "ആതിരേ, നീ കൊണ്ടുവന്ന കേക്കിനു നല്ല രുചിയായിരുന്നു. പക്ഷെ അത് പെട്ടെന്നു തീർന്നുപോയി." അന്നു കുറെ നേരം അവനുമായി സംസാരിച്ചു നിൽക്കുന്നത് നാട്ടുകാർ എല്ലാം കണ്ടു. തിരികെ പോകുമ്പോൾ അവൻ ചോദിച്ചു "ഇനി എന്നാണു അച്ഛനെ കാണാൻ നീ കേക്കുമായി വരുന്നത്?"
തിരികെ നടക്കുമ്പോളാണ് എനിക്കാ സംശയം ഉണ്ടായത്. അമ്മ എന്നെ അണിയിച്ചൊരുക്കി കേക്കുമായി പറഞ്ഞു വിട്ടത് ആരെ കാണിക്കാനായിരുന്നു?
(തുടരും)