(Rajendran Thriveni)
വില്ക്കുവാനൊന്നുമേ
ബാക്കിയില്ലാത്തൊരീ നാട്ടിൽ,
വില്ക്കുവാനെന്തെന്നു
ചിന്തിച്ചു കിട്ടിയ
പുത്തൻ ചരക്കുമായ്,
എത്തുന്നു ലോകമാം
കമ്പോള മദ്ധ്യത്തിൽ!
ചന്തയ്ക്കു നടുവിലെ
മണ്ഡപമൊന്നതിൽ,
'പട്ടിണിനൊമ്പരം'
വില്പനക്കെത്തിച്ചു!
വർണപ്പൊലിമകൾ
കൂട്ടുന്ന പായ്ക്കറ്റിൽ;
പുസ്തകക്കെട്ടായി,
കൊച്ചു സിനിമയായ്,
സംഗീതശില്പമായ്,
ദാരുശില്പങ്ങളായ്
സന്ദേശ പത്രമായ്
വന്നു നിറഞ്ഞെത്ര
വില്പന ദ്രവ്യങ്ങൾ!
വേദനാശില്പങ്ങൾ വില്ക്കുന്ന
വ്യാപാര മേളകൾ!
വീണ്ടുമാ, സ്റ്റാളിലേക്കെത്തുന്നു;
തെരുവിന്റെ മക്കളും,
സദാചാരക്കൊലകളും,
രക്തസാക്ഷിത്വവും,
ബലാൽസംഗങ്ങളും,
ഭീകര വാഴ്ചയും,
വിപ്ലവ സമരവും
വിറ്റു പണമാക്കി
മാറ്റുവാൻ കെല്പുള്ള
മാനേജുമെന്റുണ്ടു
ഇന്നിന്റെ ശില്പിയായ്!
കമ്പോള ശില്പികൾ
വിലയിട്ടിക്കുന്ന
കച്ചോട വസ്തുവായ്-
ത്തീരുന്നു ജീവിതം!