ഭാഗം 25
മത്സരപ്പൂക്കളമായതുകൊണ്ട് എല്ലാം കൃത്യമാണെന്ന് ഉറപ്പിച്ച് പൂവിടുന്ന തിരക്കിലാണ് സിബിനും ജെറിനും ശങ്കറും ഉൾപ്പടെ ക്ലാസ്സിലെ കുറേപ്പേർ... ബാക്കിയുള്ളവർ ചുറ്റും നിന്ന് പോരായ്മകൾ ചൂണ്ടിക്കാണിച്ച് പരിഹരിക്കുന്നുണ്ട്... രാഹുൽ അങ്ങോട്ട് ഓടിക്കിതച്ചു വന്നു... എല്ലാവരും ജുബ്ബയും കസവു മുണ്ടുമാണ് വേഷം...
"അളിയാ ഒന്ന് പുറത്തേക്ക് വന്നേ...?"
"എന്താടാ ഇപ്പൊ എന്തായാലും പറ്റില്ല. പൂക്കളം സെറ്റാക്കണം ഇത്തവണ നമ്മള് ഫസ്റ്റ് വാങ്ങിക്കും... നീയൊന്ന് പോയെ...."
രാഹുൽ അവനെ പിടിച്ചുവലിച്ചു പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ബാക്കിയുള്ളവർ അവനെ പിടിച്ചു തള്ളി അങ്ങോട്ടും ഇങ്ങോട്ടും ഉന്തും തള്ളും തുടങ്ങിയതും സിബിൻ ഇടപെട്ട് അവനെ പിടിച്ചു പുറത്തേക്ക് കൊണ്ടുവന്നു.
"നിനക്കെന്താ രാഹുലെ വെറുതെ തല്ലുണ്ടാക്കാനുള്ള പണിയാണോ..."
രാഹുലിന്റെ ചുളിവ് വീണ ജുബ്ബ പിടിച്ചു നേരെയിട്ട് സിബിൻ പറഞ്ഞു. മുടി ഒതുക്കിവച്ച് രാഹുൽ സിബിന്റെ കൈപിടിച്ചു വലിച്ചു പുറത്തേക്ക് നടന്നു... സിബിൻ ചോദിച്ചതൊന്നും കേൾക്കാതെ അവനേയും വലിച്ചു ക്ലാസ് റൂമിനു പുറത്തുള്ള പുൽത്തകിടിയിലേക്ക് കൂട്ടിക്കൊണ്ടുപോയി...
"അളിയാ ആ നിൽക്കുന്നതാരാണെന്ന് നോക്കിക്കേ..."
രാഹുൽ വിരൽചൂണ്ടിയ ഭാഗത്തേക്ക് നോക്കുമ്പോൾ അവിടെ കൂട്ടംകൂടി നിൽക്കുന്ന ഫസ്റ്റ് ഇയർ കുട്ടികൾക്കിടയിൽ സെറ്റും മുണ്ടും ധരിച്ച പെൺകുട്ടിയെ കണ്ടതും അവൻ അമ്പരന്ന് നോക്കി അത് ഗംഗയല്ലേ? ചുവന്ന ബ്ലൗസ് അവൾക്ക് നന്നായി ചേരുന്നുണ്ട് തോളിനു താഴെ നീളമുള്ള മുടി മുല്ലപ്പൂ മൂടി കെട്ടിവച്ചിട്ടുണ്ട്... കയ്യിൽ രണ്ട് വളകൾ കണ്ണെഴുതി പൊട്ട് തൊട്ട് നിൽക്കുന്നത് കണ്ടാൽ ആരുമൊന്ന് നോക്കിപ്പോകും...
സാധാരണ ജീൻസും ചുരിദാറും പോലെ ചെറുപ്പക്കാർക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ മാത്രം ധരിച്ചു കണ്ടിട്ടുള്ള അവളെ അങ്ങനെ കണ്ടപ്പോൾ സിബിന് അവളോടുള്ള ഇഷ്ടം കൂടി...
"അളിയാ പൊന്നളിയാ, ഇതിനാണോ നീയെന്നെ വിളിച്ചത്, നേരത്തേ പറഞ്ഞൊരുന്നേൽ ഞാൻ ഓടിവന്നേനെ... "
രാഹുലിനെ കെട്ടിപ്പിടിച്ചു സന്തോഷം പ്രകടിപ്പിച്ചു. ശേഷം അവനേയും കൂട്ടി അവർക്കരികിലേക്ക് നടന്നു...
"ഡാ ഇന്നെങ്കിലും അവളോട് നിന്റെ ഇഷ്ടം പറഞ്ഞൂടെ, ഇപ്പോകാണിക്കുന്ന ധൈര്യമൊക്കെ അവളുടെ മുൻപിൽ ചെല്ലുമ്പോൾ മുട്ട് വിറക്കും..."
"ഓ പിന്നെ പിന്നെ ഞാൻ പറയാൻ ചെല്ലുമ്പോഴൊക്കെ അവള് വിഷയം മാറ്റിക്കളയും... ഞാനെന്ത് ചെയ്യാനാ അളിയാ..."
സിബിൻ അവന്റെ ധർമ്മസങ്കടം രാഹുലിനോട് തുറന്നു പറഞ്ഞു. അവൻ വരുന്നത് കണ്ടതും അവൾ കൈവീശിക്കാണിച്ചു അവർ തിരിച്ചും...
"എങ്ങനെ ഉണ്ടെടാ പൊളിയല്ലേ...?"
കൊള്ളാം എന്നവൻ കൈകാണിച്ചു...
"എടീ നിന്നോടൊരു കാര്യം പറയാൻ കാത്തിരിക്കുകയായിരുന്നു."
"എന്താടാ...? ഞാൻ ഉച്ചയ്ക്ക് സദ്യ കഴിഞ്ഞ് പോവും കേട്ടോ, അമ്മവീട് വരെ പോകണം പട്ടാഴിയിൽ അവിടെ അമ്മമ്മ വയ്യാതെ കിടക്കുവാ... ഇനി ഓണം കഴിഞ്ഞിട്ടേ വരൂ, അപ്പൊ ഹാപ്പി ഓണം..."
"ഹാപ്പി ഓണം..."
വിദ്യാർത്ഥികൾ ഓഡിറ്റോറിയത്തിലേക്ക് ചെല്ലാൻ മൈക്ക് അനൗൺസ്മെന്റ് വന്നതും എല്ലാവരും അങ്ങോട്ട് പോകാൻ തുടങ്ങി, ഗംഗാ അവനെ നോക്കി ചിരിച്ച് നടന്നുപോയി...
"ഡാ മോണപ്പാ നീ വല്യ വാചകമൊക്കെ അടിച്ചതാണല്ലോ..."
അവനെയൊന്ന് നോക്കിയതല്ലാതെ സിബിൻ മറുപടി പറഞ്ഞില്ല. സിബിൻ തിരിഞ്ഞു നടന്നതും രാഹുൽ ഗംഗയ്ക്ക് പോയ ഭാഗത്തേക്ക് ഓടി...
"ഡോ ഒന്ന് നിന്നെ..."
ഗംഗയെ പിന്നിൽ നിന്ന് വിളിച്ചു നിർത്തി അവൻ ഓടിയെത്തി...
"എന്നാലും എന്റെ പെങ്ങളെ അവൻ കുറച്ചു മാസങ്ങളായി തന്നോട് ഇഷ്ടം തുറന്നു പറയാൻ നടക്കുവാ, താനാണെങ്കിൽ അവനെയിട്ട് വട്ട് കളിപ്പിക്കുവാ... "
"എന്റെ ആങ്ങളേ ഗംഗയെ പ്രേമിക്കാൻ ഈ മൊണ്ണ സ്വഭാവം പോരാ അതിനിത്തിരി ചങ്കുറപ്പ് വേണം, അതുണ്ടെന്ന് എനിക്കെപ്പോ തോന്നുന്നോ അന്ന് നോക്കാം..."
രാഹുലിനെ നോക്കി കണ്ണിറുക്കി കാണിച്ചുകൊണ്ട് അവൾ ഓഡിറ്റോറിയത്തിലേക്ക് നടന്നു...
ഗംഗാ കരിക്ക് കുടിച്ചു തീർത്ത് എല്ലാം കേട്ടിരുന്ന മഹിയെ നോക്കി...
"അന്ന് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിവസമായി, ആറു മാസമായി ഞാൻ ജീവനും കയ്യിൽ പിടിച്ചുകൊണ്ടോടിയതിന്റെ അവസാനമാണ് ഇങ്ങോട്ട് വന്നത്...
അന്ന് ഓഡിറ്റോറിയത്തിലെ പരിപാടിയും സദ്യയും കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ഇറങ്ങുമ്പോഴാണ് വാഷ്റൂമിൽ പോകണമെന്ന് ശങ്ക തോന്നിയത്... സെറ്റും മുണ്ടുമൊക്കെ ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും ശങ്ക തീർക്കാതെ തരമില്ല. ശങ്ക തീർത്ത് തിരികെ വരുമ്പോൾ സുവോളജി ലാബിന്റെ വശത്തുള്ള കാടുപിടിച്ചു കിടക്കുന്ന ഭാഗത്തു നിന്ന് ആരോ കരയുന്ന ശബ്ദം കേട്ടാണ് അങ്ങോട്ട് ചെന്നു നോക്കിയത്...
കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി ഒരു പെൺകുട്ടി നിലത്ത് കിടന്ന് ഞരങ്ങുന്നു. അവൾക്ക് പിന്നിൽ വലിയൊരു പാറക്കല്ല് പൊക്കിപിടിച്ചു നിൽക്കുന്നയാളെ അവൾക്ക് പെട്ടന്ന് മനസിലായി... സോനു മുരുകൻ, ആളൊരു ഞരമ്പനാണ് കുറേ നാളായി സസ്പെൻഷനിലാണെന്ന് കേട്ടിരുന്നു. പാന്റ് മാത്രമാണ് ധരിച്ചിരിക്കുന്നത്... അവന്റെ ഉറച്ച ശരീരം വിയർപ്പിൽ വെട്ടിത്തിളങ്ങി... എന്നെ കൊല്ലല്ലേ എന്നുള്ള അവളുടെ വിളി കേട്ടതും ഗംഗാ കയ്യിൽ കിട്ടിയ കല്ലെടുത്ത് അവന്റെ മുഖത്തേക്ക് എറിഞ്ഞു... ഇടത് കണ്ണിന്റെ ഭാഗത്താണ് ഏറു കൊണ്ടത്... അലർച്ചയോടെ അയാൾ കല്ല് താഴെയിട്ട് കണ്ണ് പൊത്തിപ്പിടിച്ചു...
ഗംഗാ പെൺകുട്ടിയുടെ അടുത്തേക്ക് ഓടിയെത്തി അവളെ മാറോടു ചേർത്തുപിടിച്ചു...
"ഡീ പുന്നാര മോളെ..."
സോനു നീട്ടിപ്പിടിച്ച കത്തിയുമായി അവൾക്ക് നേരെ പാഞ്ഞുവന്നതും കത്തി വീശി, ഗംഗാ പിന്നിലേക്ക് ചാഞ്ഞതും പെൺകുട്ടിയുടെ തോളിലേക്ക് തുളച്ചുകയറി... ഗംഗയുടെ ദുർബലമായ ചെറുത്തുനിൽപ്പ് നിസ്സാരമായി സോനു തട്ടിമാറ്റി... അവളുടെ കഴുത്തിൽ കുത്തിപിടിച്ചു... ശ്വാസം കിട്ടാതെ അവൾ കണ്ണ് തുറിച്ചു കയ്യിൽ മുറുകെപ്പിടിച്ച പെൺകുട്ടി നിലത്തേക്ക് വീണു...
പ്രാണൻ പോകുന്ന അവസാന നിമിഷത്തിൽ പെൺകുട്ടിയുടെ തോളിൽ തറച്ച കത്തിയിൽ പിടികിട്ടിയതും വലിച്ചൂരി അവനെ ആഞ്ഞുകുത്തി....
(തുടരും)