ഭാഗം 22
മഹിയെ പിന്നിലിരുത്തി വേഗം ബൈക്ക് ഓടിച്ചു കൊണ്ടിരുന്ന ഗംഗയുടെ തോളിൽ പിടിച്ചു കുലുക്കി അവളെ അഭിനന്ദിക്കാൻ മറന്നില്ല.
"എനിക്കൊരു കാര്യം മനസ്സിലായി കോളേജിൽ എന്തോ കുണ്ടാമണ്ടി ഒപ്പിച്ചിട്ടാ നീയിങ്ങോട്ട് വന്നത് സത്യമല്ലേ...?"
ഗംഗ ഒന്ന് ചിരിച്ചെങ്കിലും അവളുടെ മുഖത്ത് കണ്ട തെളിച്ചം ഇല്ലാതായത് അവൻ ശ്രദ്ധിച്ചു... വണ്ടി വഴിയിൽ കരിക്ക് വിൽക്കുന്ന ഭാഗത്ത് നിർത്താൻ പറഞ്ഞു. ബൈക്കിൽ നിന്നിറങ്ങിയ അവൻ രണ്ട് കരിക്കിന് പറഞ്ഞ് ഇരിക്കാനായി ഇട്ടിരിക്കുന്ന മരക്കുറ്റികളിലൊന്നിൽ പോയിരുന്നു. പിന്നാലെ അവളും...
"ഗംഗ പെട്ടന്ന് നിന്റെ മുഖം മാറിയത് കണ്ടു, ഇതുവരെ ചോദിക്കാൻ ശ്രമിച്ചിട്ടില്ല. എന്താടി എന്നോട് പറയാൻ പാടില്ലാത്തത് വല്ലതും ആണോ..."
"ഏയ് അല്ലേടാ... എല്ലാം മറക്കാൻ വേണ്ടിയാ ഞാൻ ഇങ്ങോട്ട് വന്നത് തന്നെ, എല്ലാം നീ അറിഞ്ഞിരിക്കുന്നതും നല്ലതാ... "
ഗംഗാ മഹിയുടെ കൈപിടിച്ചു സംസാരിക്കുമ്പോൾ അവളുടെ ശബ്ദമിടറുന്നത് അവൻ ശ്രദ്ധിച്ചു...
"ഒറ്റ മോളായതുകൊണ്ട് വീട്ടിൽ എല്ലാ സ്വാതന്ത്രവും തന്നാണ് അച്ഛനും അമ്മയും എന്നെ വളർത്തിയത്... അതുകൊണ്ട് തന്നെ തനി ആൺകുട്ടിയായി തന്നെ വളർന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ ബൈക്ക് ഓടിക്കാൻ പഠിച്ചു... കൂട്ടുകാരെ കൂട്ടി ചുറ്റിയടിക്കുക പതിവായിരുന്നു...
ഡിഗ്രി ചേരുന്ന സമയത്ത് ചങ്കൂറ്റത്തിന്റെ പ്രതിരൂപമായി കഴിഞ്ഞിരുന്നു ഞാൻ..."
ഓർമ്മകൾ അവളെ കുറച്ചു പിന്നിലേക്ക് വലിച്ചു കൊണ്ടുപോയി...
"ഡീ നീ ഇതും കൊണ്ടാണോ കോളേജിലേക്ക് പോകുന്നത്...?"
ബുള്ളറ്റ് തുടച്ചു കൊണ്ടിരുന്ന ഗംഗ തിരിഞ്ഞ് പിന്നിൽ നിൽക്കുന്ന അമ്മ കവിതയെ നോക്കി കണ്ണിറുക്കി...
"ഞാനിതിൽ പോയാലെന്താ കുഴപ്പം, ആണുങ്ങൾക്ക് മാത്രം പോയാൽ മതിയോ, പെണ്ണുങ്ങൾക്കും ഇതൊക്കെ കഴിയുമെന്ന് ഞാൻ തെളിയിക്കും നോക്കിക്കോ..."
പറഞ്ഞു തർക്കിക്കാൻ കഴിയില്ല എന്ന് അറിയാമായിരുന്നത് കൊണ്ട് അവർ എന്തൊക്കയോ പിറുപിറുത്തുകൊണ്ട് അകത്തേക്ക് കയറിപ്പോയി... ഇന്ന് ഫസ്റ്റ് ഡേയാണ് പൊളിക്കണം എന്ന് മനസ്സിൽ കരുതിക്കൂട്ടി വണ്ടി തുടച്ചു വച്ചു...
പുതിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ സ്വാഗതം ചെയ്യുന്ന ബാനറുകൾ ദൂരെ കണ്ടതും ബുള്ളറ്റ് ഓടിച്ചുകൊണ്ടിരുന്ന ഗംഗയ്ക്ക് ആവേശം കൂടി, പിന്നിലിരുന്ന കൂട്ടുകാരി ചിന്നു വേഗം കുറച്ചു പോകാൻ അവളോട് പറയുന്നുണ്ടെങ്കിലും അവൾ കേൾക്കുന്നില്ല. നീല ജീൻസും പച്ച കുർത്തിയുമാണ് അവളുടെ വേഷം, റൈബാൻ ഗ്ലാസ്സ് വച്ചിട്ടുണ്ട്...
കോളേജ് ഗേറ്റ് കടന്ന് വണ്ടി പാർക്കിങ്ങിൽ വച്ച് രണ്ടുപേരും അകത്തേക്ക് നടക്കാൻ തുടങ്ങിയതും വിളിവന്നു...
"മോളെ ഒന്ന് നിന്നെ ബുള്ളറ്റിലൊക്കെയാണല്ലോ വരവ്, കാശൊള്ള വീട്ടിലെയാണോ വന്നേ വന്നേ ഇവിടിരിക്ക് ചോദിക്കട്ടെ..."
ഗംഗയും ചിന്നും വിളിക്കേട്ട് തിരിഞ്ഞു നോക്കി, ചിന്നു അങ്ങോട്ട് നോക്കണ്ട പോകാം എന്ന് പറയുന്നുണ്ടെങ്കിലും അവൾക്കത് പോരാ പെൺകുട്ടികളെ കാണുമ്പോൾ എല്ലാ ആണുങ്ങൾക്കും ഒന്ന് മുട്ടാൻ തോന്നും പക്ഷെ ഗംഗയെ അതിന് കിട്ടില്ല. ഉള്ള് പുകയാൻ തുടങ്ങിയതും അവൾ തിരിഞ്ഞ് അവർക്കരികിലേക്ക് നടന്നു... അവിടെയിരുന്ന നാലുപേരും പരസ്പരം നോക്കി...
"ചേട്ടോ കോളേജിൽ റാഗിംഗ് നിരോധിച്ചതല്ലേ, പിന്നെന്തിനാ പുതിയ കുട്ടികളു വരുന്ന ദിവസം ഇങ്ങനെ ഇവിടെ ഇരിക്കുന്നത്...?"
ചങ്കൂറ്റവും ഉച്ചത്തിലുള്ള ശബ്ദവും പെട്ടന്ന് അവിടം നിശബ്ദമാക്കി... അവർ നാലുപേരും പരസ്പരം നോക്കി മറ്റുള്ളവർ ശ്രദ്ധിക്കുന്നു എന്ന് കണ്ടപ്പോൾ നാണക്കേട് തോന്നി, ഗംഗ അവിടെത്തന്നെ നിൽക്കുകയാണ് ചിന്നു വന്ന് അവളെ പിടിച്ചു വലിച്ചു കൊണ്ടുപോയി...
"എടി നീ ആദ്യത്തെ ദിവസം തന്നെ അവരോട് ഉടക്കണ്ടാരുന്നു. അവര് നിന്നോട് അത്രക്ക് മോശമായിട്ടൊന്നും പറഞ്ഞില്ലല്ലോ...?"
"പറഞ്ഞാൽ വിവരമറിയും... അവന്മാർക്ക് ഒരു വിചാരമുണ്ട് പെൺകുട്ടികളോട് എന്തും പറയാം മറുപടി പറയില്ല എന്ന് ഈ ഗംഗ അങ്ങനെയല്ല. ഇതാള് വേറെയാ..."
ആദ്യത്തെ ദിവസാമായിരുന്നത് കൊണ്ട് കൂടുതലായി ഒന്നും പഠിപ്പിച്ചില്ല. എല്ലാവരും പരിചയപെട്ടു, ഒന്ന് രണ്ട് കൂട്ടുകാരെ അവൾക്ക് കിട്ടി... ശൈവയും റിൻസിയും, വൈകിട്ട് ക്ലാസ് കഴിഞ്ഞ് പുറത്തേക്ക് വന്നപ്പോൾ നമ്മുടെ സീനിയേഴ്സ് അതേ സ്ഥലത്ത് ഇരിപ്പുണ്ട്... എന്തൊക്കയോ പറഞ്ഞ് അവരെ നോക്കി ചിരിക്കുന്നുണ്ട്... ഗംഗ വണ്ടിക്കരിലേക്ക് ചെന്ന് കയറിയിരുന്നെങ്കിലും സംശയം തോന്നി നോക്കുമ്പോൾ ടയറിൽ കാറ്റില്ല. ഊരി വിട്ടതാണ്...
രോഷം പുകഞ്ഞെങ്കിലും പുറത്ത് കാണിക്കാതെ ചിന്നുവിനെയും കൂട്ടി പുറത്തേക്ക് നടന്നു...
"ഡീ കൊച്ചേ സീനിയേഴ്സിനോട് കളിച്ചാൽ ഇങ്ങനൊക്കെ പണി കിട്ടും... നല്ല മര്യാദയ്ക്ക് ഇവിടെ പഠിച്ചു പോകാമെന്ന് കരുതുന്നുണ്ടോ...?"
പുറത്തേക്ക് നടന്ന ഇരുവരും നിന്നു. ഗംഗ തിരികെ വന്ന് അവരുടെ മുൻപിൽ നിന്നു... നാലുപേരെയും ആകെയൊന്ന് നോക്കി രണ്ടുപേർ വെളുത്തിട്ട് സുന്ദരന്മാരാണ്, മറ്റൊരുത്തൻ പൊക്കം കുറഞ്ഞിട്ട് മെലിഞ്ഞയാൾ അടുത്തത് വണ്ണമുള്ള ഒരുത്തൻ... മെലിഞ്ഞവൻ മോണ കാട്ടി ചിരിക്കുന്നുണ്ട്...
"പണി ആർക്കാ കിട്ടാൻ പോകുന്നതെന്ന് നമുക്ക് കാണാം, ഞാൻ പോലീസിൽ കംപ്ലയിന്റ് ചെയ്യാൻ പോവാ നിങ്ങൾ നാലുപേരും ചേർന്ന് എന്നെ റാഗ് ചെയ്യാൻ ശ്രമിച്ചപ്പോൾ ഞാൻ എതിർത്തതിന് എന്റെ വണ്ടീടെ കാറ്റ് ഊരിവിട്ടു എന്നെ അസഭ്യം പറഞ്ഞു ഇതൊക്കെ പോരെ...?"
ചിന്നുവിന്റെ കൈക്ക് പിടിച്ചു പുറത്തേക്ക് നടക്കുന്നതിനിടയിൽ അവൾ തിരിഞ്ഞു നോക്കി നാലും അന്തംവിട്ട് നിൽപ്പുണ്ട്... തേഞ്ഞ്...
"എടൊ ഒന്ന് നിന്നെ..."
പിന്നാലെ ഓടിവന്ന മെലിഞ്ഞ പൊക്കമുള്ളവൻ അവർക്ക് മുൻപിൽ കയറി തടസം നിന്നു...
"എടൊ പ്രശ്നമാക്കരുത് ഞങ്ങളെന്ത് വേണെമെങ്കിലും ചെയ്യാം... രാവിലെ ഞങ്ങളെ വെല്ലുവിളിച്ചതിനൊരു പണി അത്രയുമേ ഉദ്ദേശിച്ചൊള്ളു... പ്ലീസ്..."
തല്കാലം ഒരു പ്രശ്നം വേണ്ടാ എന്ന് തീരുമാനിച്ച് കൈകെട്ടി അയാളെ തുറിച്ചു നോക്കിനിന്നു.
"എന്റെ വണ്ടിക്ക് കാറ്റടിച്ചു തരണം, പിന്നെ ആരാ നിങ്ങടെ നേതാവ്... ആരായാലും എന്നോട് മാപ്പ് പറയണം..."
തിരിഞ്ഞ് മറ്റുള്ളവരെ നോക്കിക്കൊണ്ട് അവൾ വിളിച്ചു പറഞ്ഞു...
(തുടരും)