ഭാഗം 18
മഹിയുടെ ബൈക്കിൽ ഗംഗ കലിങ്കിനടുത്തേക്ക് വരുമ്പോൾ അനന്തൻ അവിടെ ഹാജരുണ്ട്... അവൾ ബൈക്കൊടിച്ചു വന്നത് കണ്ടപ്പോഴേ അവന്റെ കണ്ണുകൾ വിടർന്നു. ടൂ പീസാണ് അവന്റെ വേഷം... ഗംഗ നീല ജീൻസും കറുത്ത ടീഷർട്ടും ധരിച്ചിട്ടുണ്ട്... അതിൽ കേരളത്തിന്റെ ഭൂപടം വരച്ചത് വ്യക്തമായി കാണാൻ കഴിയുന്നുണ്ട്...
"തനിക്ക് ബൈക്ക് ഓടിക്കാനൊക്കെ അറിയാമോ...?"
ഗംഗ ബൈക്ക് ഇരപ്പിച്ചു കൊണ്ട് അവനെ നോക്കി കണ്ണിറുക്കി... അനന്തൻ പിന്നിലേക്ക് കയറി... അവൾ ബൈക്ക് മെയിൻ റോഡ് ലക്ഷ്യമാക്കി ഓടിച്ചു... അവളുടെ തോളിൽ കൈവച്ച് അവൻ മുൻപിലേക്ക് നോക്കി...
"തനിക്ക് ബൈക്കൊക്കെ ഇത്ര ഈസിയായിട്ട് ഓടിക്കാൻ കഴിയുമെന്ന് ഞാൻ കരുതിയില്ല."
"ബൈക്കോ പൊന്നുമോനെ ബുള്ളറ്റാ എന്റെ ഫേവറീറ്റ്... അത് കിട്ടാത്തതുകൊണ്ട് ബൈക്കിൽ ഒതുക്കി..."
ഗംഗ തന്റെ താല്പര്യം അവനോട് പങ്കുവച്ചു കൊണ്ട് മെയിൻ റോഡിലൂടെ ഒരു കിലോമീറ്റർ ഓടിയതിന് ശേഷം ഇടത്തേക്ക് തിരിഞ്ഞ് കുത്തനെയുള്ള റോഡ് കയറാൻ തുടങ്ങി...
ഇവളിതെവിടേക്കാണ് പോകുന്നതെന്ന് അനന്തന് മനസ്സിലായില്ല. നിസ്സാരമായി അവൾ ബൈക്ക് കയറ്റത്തേക്ക് ഓടിച്ചു കയറ്റി, അനന്തന് മുന്നോട്ട് പോകുന്തോറും വണ്ടി കയറ്റം കയറുമോ എന്ന് ഭയം തോന്നിയെങ്കിലും അഞ്ചു മിനിറ്റത്തെ യാത്രയ്ക്ക് ശേഷം മലയുടെ മുകളിലേക്ക് കയറ്റി നിർത്തി...
"മോനെ അനന്താ നീ എപ്പോഴും അമേരിക്കയെ മാത്രം പൊക്കിപിടിച്ചു നടക്കുന്നവനല്ലേ... അങ്ങോട്ട് നോക്കിക്കേ ഇതുപോലൊരു ഐറ്റം നിന്റെ അമേരിക്കയിൽ കാണുമോ...?"
ക്ലൌഡ്സ് പലതവണ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനൊരു കാഴ്ച അവൻ ജീവിതത്തിൽ കണ്ടിട്ടില്ല. ഇത്ര ഭംഗിയോടെ മാനം മുട്ടെ തലയുയർത്തി നിൽക്കുന്ന മലയുടെ നെറുകയിൽ പടർന്നു കിടക്കുന്ന കോട... ഞൊറിവുകൾ പോലെ അടുത്തടുത്ത് നിരനിരയായി അവയെ കാണാൻ തന്നെ നല്ല ഭംഗി... ക്യാമറ എടുക്കാൻ മറന്ന നിമിഷത്തെ ശപിച്ച് അവൻ ഗംഗയെ നോക്കി ചിരിച്ചു...
"വാടോ ഇതല്ല ഇനി കാണാൻ പോകുന്നതാ കൂടുതൽ ത്രില്ല്..."
മലയുടെ മുകളിലൂടെ അനന്തന്റെ കൈക്ക് പിടിച്ചു നടന്ന ഗംഗാ കല്ല് പാകിയ വഴിയിലേക്ക് നടന്നുകയറി ചെരുപ്പ് അഴിച്ചിട്ട് അവനോടും അങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടു, ഒന്ന് മടിച്ചെങ്കിലും അവളുടെ വാക്കുകൾ അനുസരിച്ച് ചെരുപ്പ് ഊരി, കല്ലിന്റെ തണുപ്പ് കാലിലേക്ക് അരിച്ചു കയറിയത് നന്നായി അറിഞ്ഞു. അവൾക്കൊപ്പം കല്ലിട്ട വഴിയിലൂടെ നടന്നു. കോടയ്ക്കുള്ളിലൂടെയുള്ള യാത്ര കൊള്ളാം, വൈകുന്നേരത്തെ നേർത്ത വെളിച്ചം അരിച്ചിറങ്ങുന്നുണ്ട്...
"ഇങ്ങനൊരു പ്ലേസ് ഞാൻ മുൻപ് കണ്ടിട്ടില്ലല്ലോ... താൻ എങ്ങനെ കണ്ടുപിടിച്ചു...?"
"മുൻപ് ഞാനും മഹിയും ഇവിടെ വന്നിട്ടുണ്ട്, ശരിക്കും ഞാൻ ഈ നാട്ടിലേക്ക് വരുന്നത് തന്നെ ഇവിടേക്ക് വരണം എന്ന ആഗ്രഹം കൊണ്ടാണ്... ആ കാണുന്നത് കാട്ടുമുത്തിയുടെ ക്ഷേത്രമാണ്, പൂജയോ വഴിപാടോ ഒന്നുമില്ല, കോട നിറഞ്ഞ് ദേവിക്ക് സ്വയം നേദ്യമാകുന്നുവെന്നാണ് ഇവിടുത്തെ വിശ്വാസം..."
രണ്ടാളും കല്ലിൽ കൊത്തിയ മണ്ഡപത്തിനുള്ളിൽ പ്രതിഷ്ഠിച്ച മുത്തിയെ തൊഴുതതിന് ശേഷം രണ്ടാളും കൽപടിയിലിരുന്നു.
"ഡോ അല്പാ താനൊക്കെ അടുത്തുള്ളതൊന്നും കാണില്ല. അങ്ങ് മൈലുകൾക്കപ്പുറമുള്ള അമേരിക്കയെ നിന്റെ കണ്ണിൽ പെടൂ, കൈ നിറയെ കാശ് നഷ്ടപ്പെടാൻ ഒന്നുമില്ല. പിന്നെ നിനക്ക് അതൊക്കെയല്ലേ പഥ്യം... ഗൂഗിൾ ആപ്പിൾ ഹോളിവുഡ്... അല്ലേ..."
അനന്തൻ മറുപടി പറഞ്ഞില്ലെങ്കിലും അല്പൻ എന്ന് വിളിച്ചത് അവന് ദേഷ്യമായി എന്ന് മനസ്സിലായെങ്കിലും കാര്യമാക്കിയില്ല. കോട പിന്നെയും പിന്നെയും അവിടമാകെ നിറഞ്ഞുകൊണ്ടിരുന്നു.
ദക്ഷ വന്നപാടെ യൂണിഫോം പോലും മാറാൻ നിൽക്കാതെ കിടക്കയിലേക്ക് വീണു... മഞ്ജു അവളുടെ ജീവിതം മുഴുവൻ അനുഭവിച്ച കാര്യങ്ങൾ കേട്ടപ്പോൾ മുതൽ മനസ്സിൽ കല്ലെടുത്തുവച്ച ഭാരം തോന്നി... എല്ലാ സൗഭാഗ്യങ്ങളുടെയും നടുവിൽ വളർന്ന തനിക്ക് അതൊന്നും മനസ്സിലാവില്ല. മനസ്സിലാക്കാൻ ഇനിയും ജന്മങ്ങൾ പലതും വേണ്ടിവരാം... കുറെ കരഞ്ഞു തലയണയിൽ മുഖം അമർത്തി കിടന്നു...
ലാൻഡ്ഫോൺ ബെല്ലടിച്ചെങ്കിലും എടുക്കാൻ പോയില്ല. അമ്മ എടുത്തെന്നു തോന്നുന്നു... മോളെ എന്ന് വിളികേട്ടെങ്കിലും അനങ്ങിയില്ല.
"ഡീ മഞ്ജു വിളിക്കുന്നു."
മഞ്ജു എന്ന് കേട്ടതും ചാടിയെണീറ്റ് ഓടി... റിസീവർ തട്ടിപ്പറിച്ചു വാങ്ങിച്ചത് കണ്ട് അമ്മ തുറിച്ചു നോക്കിക്കൊണ്ട് അകത്തേക്ക് പോയി... മുഖം കരഞ്ഞു വീർത്തത് കണ്ടിട്ടുണ്ടാവണം...
"എന്താടി...?"
"നിന്റെ മോങ്ങല് കഴിഞ്ഞൊന്ന് അറിയാൻ വിളിച്ചതാ...?"
"നിനക്കെങ്ങനെ മനസ്സിലായി ഞാൻ കരഞ്ഞെന്ന്...?"
"നിന്നെ ഞാൻ മനസ്സിലാക്കിയപോലെ ആര് മനസ്സിലാക്കിയിട്ടുണ്ട് മുത്തേ..."
ദക്ഷ ചിരിച്ചുകൊണ്ട് നിറഞ്ഞ കണ്ണ് പുറംകൈകൊണ്ട് തുടച്ചു...
"നിന്റെ മഹിയേട്ടൻ ആ വിവേകിനെ പിടിച്ചുവലിച്ചു കൊണ്ടുപോയത് എങ്ങോട്ടാടി നല്ല പൊട്ടീര് കിട്ടിയെന്ന് കേട്ടല്ലോ...?"
"നീയെങ്ങനെ അറിഞ്ഞു...?"
മഞ്ജു ഫോണിലൂടെ ചിരിച്ചു, ദക്ഷയ്ക്ക് അരിശം വന്നു...
"നിന്റെ ആള് ലോഡുമായി ഇവിടെ വന്നിരുന്നു. മഠത്തിലെ മതില് ഇടിഞ്ഞുവീണു, അത് പണിയാൻ ഹോളോബ്രിക്സ് കൊണ്ടുവന്നത് അങ്ങേരാ... പിന്നെ വേറൊരു കൂട്ടം ഉണ്ട്..."
എന്താ എന്ന് ചോദിക്കാൻ നാവെടുത്തതും അമ്മ പുറത്തേക്ക് വരുന്നത് കണ്ട് ചെറുതായി ഒന്ന് പരുങ്ങി...
"നീ കരഞ്ഞോ എന്താമുഖം വീങ്ങിയിരിക്കുന്നത്, അവളുമായി പിന്നേം വഴക്കായോ... ഇപ്പൊ കൂടാനാണോ വിളിച്ചത്...?"
ഇളിച്ചുകാട്ടിക്കൊണ്ട് അവൾ കണ്ണ് ചിമ്മിക്കാണിച്ചു... സുരഭി കൂടുതലൊന്നും പറയാൻ നിൽക്കാതെ അടുക്കളയിലേക്ക് പോയി...
"എടി എന്താ കാര്യം പറ...?"
"അയ്യടാ, എന്താ ശുഷ്കാന്തി... പറയാൻ മനസ്സില്ല."
ദക്ഷ കെഞ്ചാൻ തുടങ്ങി മഞ്ജു അയയാൻ കൂട്ടാക്കിയില്ല. ഒടുവിൽ മഞ്ചൂസേന്നൊരു വിളി വിളിച്ചതും അവള് ഫ്ലാറ്റ്...
"ഡീ മഹിയേട്ടന്റെ മോളെ, നിന്നെ അങ്ങേരു കെട്ടാൻ പോവാണെന്ന് വിവേകിനോട് നേരിട്ടു പറഞ്ഞെന്ന്..."
"ആ ആര്...?"
"നിന്റെ മറ്റവൻ... മഹി... മഞ്ഞു മൂടിയ ഗ്ലേഷിയറിലൂടെ നിന്റെ കയ്യും പിടിച്ചു നടക്കാനായിരിക്കും അങ്ങേർക്ക് ഇഷ്ടം..."
ദക്ഷയുടെ മുഖത്തേക്ക് രക്തം ഇരച്ചു കയറി... അവൾ സന്തോഷത്തോടെ റിസ്സീവറിലൂടെ മഞ്ജുവിന് തുരുതുരെ ഉമ്മ വച്ചു... മഹി തന്റെ മഹി... ഉമയ്ക്ക് കൊടുക്കാൻ കഴിയാതെ പോയ സ്നേഹം കൊടുക്കാൻ തനിക്ക് കഴിയും, തനിക്കേ കഴിയൂ...
(തുടരും)