ഭാഗം - ഒന്ന്
ഇത് ഒരു പൊളിറ്റീഷ്യൻറ്റേയും ഒരു യൂട്യൂബറുടെയും കഥയാണ്. താഹ തറയിലും ഉണ്ണി മണ്ണാരിയും. സൗകര്യത്തിനായി നമുക്ക് തറയും മണ്ണും എന്നു പറയാം. രണ്ടു വ്യത്യസ്ത മേഖലകളിൽ വിരാജിക്കുന്ന അവർ തമ്മിൽ അവിചാരിതമായി കൂട്ടി മുട്ടുകയാണ് സുഹൃത്തുക്കളേ, കൂട്ടി മുട്ടുകയാണ്.
വളഞ്ഞുപുളഞ്ഞ് ചീറിപ്പായുന്ന ഒരു ബൈക്ക്. അതിൽ യൂടൂബർ ഉണ്ണി മണ്ണാരിയും പിന്നിലായി സഹായി ചഞ്ചലും ഇരിക്കുന്നു. ചഞ്ചലിൻ്റെ തോളിൽ ഒരു ക്യാമറ തൂങ്ങുന്നുണ്ട്.
ചെറുമല ജംഗ്ഷനിലെത്തിയപ്പോൾ മുൻപിൽ പോവുകയായിരുന്ന ഒരു കാർ പെട്ടെന്ന് വലത്തേക്ക് തിരിയുന്നു. ആ കാറിനെ ഓവർടേക്ക് ചെയ്യാൻ തുടങ്ങുകയായിരുന്ന ഉണ്ണിയുടെ ബൈക്ക് കാറിൽ തട്ടി മറിയുന്നു. ഭാഗ്യത്തിന് രണ്ടുപേർക്കും പരിക്കൊന്നും പറ്റിയില്ല.
ഉണ്ണി അവിടെനിന്ന് ചാടിയെഴുന്നേറ്റ് കാറിനടുത്തേക്ക് ചെല്ലുന്നു.
ചഞ്ചൽ അവസരത്തിനൊത്ത് ഉയർന്ന്, വേഗം ക്യാമറ കൈയിലെടുത്തു. പിന്നെ, ആക്സിഡൻ്റിൻ്റെ വിവിധ ദൃശ്യങ്ങൾ വീഡിയോയാക്കുന്നു.
ഉണ്ണി കാറിൽ രണ്ടു തട്ടും ചവിട്ടും ഒക്കെ കൊടുക്കുന്നു… അകത്തിരിക്കുന്നവർ കാറിൻറെ ഗ്ലാസ് താഴ്ത്തി. ഡ്രൈവറെ കൂടാതെ പിൻസീറ്റിൽ താഹ തറയിൽ. രാഷ്ട്രീയത്തിലാണ് ജോലി.. പദവി നേതാവ്.
ഉണ്ണി ഡ്രൈവറോടു തട്ടിക്കയറി: "എവിടെ നോക്കിയാടാ വണ്ടിയോടിക്കുന്നത്?"
താഹയാണു മറുപടി പറഞ്ഞത്- "അയാൾ നേരെ നോക്കി തന്നെയാണ് ഓടിച്ചത്."
"ങാഹാ -വലത്തോട്ട് തിരിയുമ്പോൾ സിഗ്നൽ കണിക്കണ്ടേ?"
ഇൻഡിക്കേറ്റർ ഇന്ന് കംപ്ലൈൻറ് ആയതാണെന്ന് ശുദ്ധനായ ഡ്രൈവർ പറഞ്ഞു .
ഉണ്ണി അതിൽ പിടിച്ചു. "എന്നാല് കംപ്ലൈൻറ് മാറ്റിയിട്ട് വേണം വണ്ടി റോഡിൽ ഇറക്കാൻ."
താഹയും വിട്ടില്ല: "നീ കൂടുതൽ വാചകം അടിക്കേണ്ട. ബൈക്ക്, റോഡിലൂടെ മര്യാദയ്ക്ക് ഓടിക്കണം. അല്ലാതെ അഭ്യാസം കാണിക്കാൻ നോക്കരുത്".
"ആഹാ - കാറ് കൊണ്ട് തട്ടിയതും പോരാ. എന്നിട്ട് ഇങ്ങോട്ടു മൊരട്ടു ന്യായം പറയുന്നോ? എന്നാ ഞാൻ കാണിച്ചു തരാം." - ഉണ്ണി
" ശരി, നീ കാണിക്ക്."- താഹ
"എടാ ചഞ്ചലേ,എല്ലാം വീഡിയോയിൽ ആക്ക്. ഇപ്പൊ തന്നെ യൂട്യൂബിൽ ഇടണം. " - ഉണ്ണി
അതു കേട്ട് താഹ ഡ്രൈവറോട് പറഞ്ഞു: "എന്നാൽ നീയും ഷൂട്ട് ചെയ്യ്. അവരങ്ങനെ ഒരു വശം മാത്രം കാണിക്കേണ്ട. സോഷ്യൽ മീഡിയ അവൻ്റെ മാത്രം വകയല്ലല്ലോ."
ഡ്രൈവർ പുറത്തിറങ്ങി തൻറെ മൊബൈലെടുത്ത് ഷൂട്ടിങ് തുടങ്ങി.
ഉണ്ണി ക്യാമറ നോക്കി ലൈവ് ആയി സോഷ്യൽ മീഡിയയിലെ ഫ്രണ്ട്സി നോട് സംസാരിക്കുന്നു." ഹായ് ഫ്രണ്ട്സ്, നിങ്ങടെ ചങ്ക് ഉണ്ണി മണ്ണാരി
ഒരു അപകടത്തിൽ പെട്ടിരിക്കുകയാണ്. ഒരു കാർ മനപ്പൂർവ്വം ഞാനും ചഞ്ചലും സഞ്ചരിച്ച ബൈക്കിൽ കൊണ്ടിടിക്കുകയായിരുന്നു.
ഇതാ ആ കാർ ആണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. മാത്രമല്ല,അതിനകത്ത് ഇരിക്കുന്ന ഈ കുട്ടിയാന എന്നോട് തട്ടി കയറുകയാണ് ചെയ്യുന്നത്. ഈ ആന വയറൻ പുറത്തിറങ്ങി ഞങ്ങളെ ഒന്ന് ആശ്വസിപ്പിക്കുക പോലും ചെയ്യുന്നില്ല. "
അതു കേട്ട് പെട്ടെന്നു ദേഷ്യം വന്ന് താഹ പുറത്തിറങ്ങി. "ആരെടാ കുട്ടിയാന? ആരെടാ ആന വയറൻ ? എടാ സിംഹവാലാ - കൊരങ്ങാ -മര്യാദയ്ക്ക് സംസാരിക്കണം, മര്യാദയ്ക്ക്."
താഹ, ഡ്രൈവർ എടുക്കുന്ന വീഡിയോയിലൂടെ തൻ്റെ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നു.
"പ്രിയപ്പെട്ട എൻറ്റെ പാർട്ടിപ്രവർത്തകരേ, ഞാൻ നിങ്ങളുടെ മീറ്റിങ്ങിൽ പങ്കെടുക്കാൻ വരുന്ന വഴിക്ക് റോഡിൽ ബൈക്ക് ഓട്ട മത്സരം നടത്തുന്ന ഒരുത്തൻ - കാഴ്ചയ്ക്ക് സിംഹവാലൻ കുരങ്ങനെപ്പോലെയിരിക്കുന്ന ഒരുത്തൻ - എൻറെ കാറിൽ ബൈക്ക് കൊണ്ട് ഇടിക്കുകയും അവൻ എന്നെ മനപ്പൂർവ്വം അധിക്ഷേപിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് മീറ്റിംഗിന് ഞാൻ എത്താൻ വൈകും എന്ന് നിങ്ങളെ അറിയിക്കുകയാണ്."
ട്രാഫിക് തടസ്സം ഉണ്ടായതിനെ തുടർന്ന് ഒരു ട്രാഫിക് പോലീസ് അവിടേക്ക് വരുന്നു.
"എന്താ എന്താ പ്രശ്നം? "
ഉണ്ണി ക്യാമെറയിൽ നിന്ന് മുഖം തിരിച്ചു.- ''പോലീസ് ബ്രോ, ഈ കാറ് എൻ്റെ ബൈക്കിൽ വന്നിടിച്ചു. "
"എന്തെങ്കിലും പറ്റിയോ?"
"ഞാൻ വെട്ടി ഒഴിച്ചത് കൊണ്ട്
കൂടുതൽ ഒന്നും പറ്റിയില്ല. എന്നാലും എൻറെ കാലിന് നല്ലൊരിടി കിട്ടി."
"നിങ്ങൾക്ക് കംപ്ലൈൻറ് ഉണ്ടോ?"
"ഒണ്ട്. കംപ്ലൈൻ്റും കാലിന് വേദനയും ഒണ്ട് ബ്രോ. ഇടിച്ചതും പോരാഞ്ഞിട്ട് ദാ - ഇയാൾ അഹങ്കാരത്തോടെയാണ് എന്നോട് സംസാരിച്ചത്. "
പോലീസ് താഹയുടെ നേരെ തിരിഞ്ഞു :"നിങ്ങൾ എന്തു പറയുന്നു? "
"എനിക്ക് കംപ്ലൈൻറ് ഉണ്ട്. അയാൾ എന്നെ ബോഡി ഷെയ്മിങ് ചെയ്തു."
ഉണ്ണി ഇടക്കു കയറി: "കള്ളം, പച്ചക്കള്ളം. ഞാൻ അയാളുടെ ബോഡിയിൽ തൊട്ടതു പോലുമില്ല. "
"ബോഡി ഷെയ്മിങ് എന്നുപറഞ്ഞാൽ ശാരീരികമായ അവഹേളനം. "- പോലീസ്
"അങ്ങനെയെങ്കിൽ അയാൾ എന്നെയും അവഹേളിച്ചു "- ഉണ്ണി.
"എന്നാൽ രണ്ടുപേരും വാ. സ്റ്റേഷനിലേക്ക് പോകാം."
പോലീസ് താഹയുടെ കാറിൽ കയറി. കാറിനു പിന്നിലായി ഉണ്ണിയുടെ ബൈക്കും നീങ്ങി. അങ്ങനെ ഷെയ്മിങ് ആയ ബോഡികൾ സ്റ്റേഷനിലേക്ക്.
ഇപ്പോൾ തറയും മണ്ണും പോലീസ് സ്റ്റേഷനിലെ ഒരു ബഞ്ചിൽ ഇരുന്ന് മൽസരിച്ച് പരാതി എഴുതുകയാണ്. സ്റ്റേഷന് പുറത്ത് ഒരു കോണിൽ നിന്ന് ചഞ്ചൽ മൊബൈലിലൂടെ ഫേസ്ബുക്ക് ലൈവ് കൊടുക്കുന്നു.
"ഫ്രണ്ട്സ്, ഞാൻ ഇപ്പോൾ പോലീസ് സ്റ്റേഷനു മുൻപിൽ ആണ് നിൽക്കുന്നത്. ഉണ്ണി ബ്രോ ഈ സ്റ്റേഷനുള്ളിൽ തന്നെയുണ്ട്. എന്തൊക്കെ പ്രതിബന്ധങ്ങൾ ഉണ്ടായാലും ഉണ്ണി ബ്രോയേയും കൊണ്ട് മാത്രമേ ഞാൻ തിരികെ വരികയുള്ളൂ എന്ന് നിങ്ങൾക്ക് ഉറപ്പു തരുകയാണ് .രാഷ്ട്രീയക്കാരുടെയും പോലീസിൻറ്റേയും മർദ്ദനം ഏതുനിമിഷവും ഉണ്ടാകാനിടയുണ്ട്. അതൊക്കെ ധൈര്യസമേതം നേരിടാൻ ഉള്ള ചങ്കൂറ്റം എനിക്കുണ്ട് എന്ന് ഞാൻ നിങ്ങളെ അറിയിക്കുകയാണ് "
ഗേറ്റ് കടന്നു ഒരു കൂട്ടം ആളുകൾ ഉള്ളിലേക്ക് പാഞ്ഞു വരുന്നു. അതു കണ്ട് ചഞ്ചൽ ഫോണിലൂടെ:--
"അയ്യോ - അതാ വരുന്നു.. "
ചഞ്ചൽ ഫോൺ ഓഫ് ചെയ്ത്, പേടിച്ച് സ്റ്റേഷൻറെ ഒരു വശത്തേക്ക് വലിയുകയും അവിടെ പതുങ്ങിയിരിക്കുകയും ചെയ്യുന്നു. പുറത്തുനിന്നും എട്ടുപത്തു രാഷ്ട്രീയപ്രവർത്തകർ സ്റ്റേഷനിലേക്ക് വേഗത്തിൽ വരുന്നു. അവരുടെ നേതാവായ മനോഹറാണ് മുമ്പിൽ. അയാൾ സ്റ്റേഷൻ വരാന്തയിൽ സെൻട്രി ഡ്യൂട്ടിയിലുള്ള പോലീസുകാരനെ സമീപിച്ചു.
"നമ്മുടെ ജില്ലാ പ്രസിഡൻറ് താഹ സാറിനെ ഇവിടെ കൊണ്ടുവന്നതായി അറിഞ്ഞു. "
“ങാ -രണ്ടുപേർ അകത്തുണ്ട്.”
“ഞങ്ങൾക്ക് സാറിനെ ഒന്ന് കാണണം.”-
‘’ഇപ്പോ അകത്തേക്ക് പോകാൻ പറ്റില്ല. അവർ പുറത്തേക്ക് വരും”.
”അദ്ദേഹത്തിന് എന്തു സംഭവിച്ചു എന്ന് അറിയാതെ ഞങ്ങളുടെ രക്തം തിളയ്ക്കുകയാണ്. “-
“അത് അൽപ്പ സമയത്തേക്ക് ഒന്നു വാങ്ങി വയ്ക്ക്. അപ്പോഴേക്ക് അവർ പുറത്തേക്ക് വരും. “
അത് ഇഷ്ടമാകാതെ മനോഹർ പിന്തിരിഞ്ഞു.
പിന്നെ, കൂടെ വന്ന പ്രവർത്തകരോടായി പറഞ്ഞു: “പ്രിയമുള്ളവരേ, നമ്മുടെ പ്രസിഡൻറ്താഹസാറിനെ ബോഡി ഷെയ്മിങ് ചെയ്തു എന്ന വാർത്ത പുറത്തുവന്നിരിക്കുകയാണ്.”
അതു കേട്ട് ഒരു പ്രവർത്തകൻ്റെ സംശയം :“ഈ ബോഡി ഷേവിങ് എന്ന് പറഞ്ഞാ ?”
അടുത്തയാൾ തിരുത്തി: "ഷേവിങ് അല്ല.ബോഡി ഷെയ് മിങ്.”
”അതെന്താ സാധനം?”
പിന്നെ, മനോഹർ തന്നെ വിശദീകരിച്ചു:“. .നമ്മുടെ നേതാവ് ശാരീരികമായ അവഹേളനത്തിന് ഇരയായിരിക്കുകയാണ് “.
ആദ്യ പ്രവർത്തകനു വീണ്ടും സംശയം -”അപ്പോ മെഡിക്കൽ ചെക്കപ്പ് വേണ്ടിവരുവോ?”
”വേണ്ട..ചില പദപ്രയോഗങ്ങൾ കൊണ്ടാണ് അദ്ദേഹത്തെ മുറിപ്പെടുത്തിയിരിക്കുന്നത്”.-
“മുറിപ്പെടാൻ - വാക്കത്തി പോലത്തെ വാക്കോ? അതേതു വാക്ക്? “
”എനിക്കത് മലയാളത്തിൽ പറയാൻ ബുദ്ധിമുട്ടുണ്ട്. അതിനാൽ ഞാൻ ഇംഗ്ലീഷിൽ പറയാം.
"എലിഫൻറ് സ്റ്റൊമക്കൻ " "ബേബി എലിഫൻറ് " തുടങ്ങി ആനയുമായി ബന്ധപ്പെട്ട ചില പദങ്ങൾ ആണ് അദ്ദേഹത്തിനു നേരെ പ്രയോഗിയത്.
”കഴിഞ്ഞ തെരഞ്ഞെടുപ്പിൽ, ആനയ്ക്ക് വോട്ട് ചെയ്യണം എന്നല്ലേ നമ്മള് പറഞ്ഞിരുന്നത്. “
“അത് - ആന നമ്മുടെ ചിഹ്നം ആയതുകൊണ്ടല്ലേ?”-
”അങ്ങനെ നമ്മുടെ നേതാവിനെ അധിക്ഷേപിക്കുന്ന ചിഹ്നം നമുക്കു വേണ്ട. അടുത്ത തവണ ചിഹ്നം മാറ്റണം.”
“അത് നമുക്ക് ആലോചിക്കാം.”
അവരുടെ ചർച്ചയ്ക്ക് തടസ്സമുണ്ടാക്കിക്കൊണ്ട് അഞ്ചാറ് ബൈക്കുകൾ സ്റ്റേഷനു മുമ്പിൽ വന്ന് ഇരച്ചു നിന്നു. ഉണ്ണിയുടെ ഫാൻസായ അവർ ബൈക്കിൽ നിന്നിറങ്ങി. സയ്നുവാണ് മുമ്പിൽ. അവൻ്റെ കയ്യിൽ ഒരു കവറിൽ പെപ്സിയും പപ്സും ബർഗറും എല്ലാമുണ്ട്. അവൻ നേരെ സെൻട്രിയുടെ അടുത്തേക്ക് ചെല്ലുന്നു.
“ഞങ്ങൾ ഉണ്ണി ബ്രോയുടെ ഫാൻസുകാർ ആണ്.”
”വെയിറ്റ് ചെയ്യൂ. അൽപ സമയം കഴിഞ്ഞ് അവർ പുറത്തേക്ക് വരും.”
”എന്നാൽ ഇതാ ഈ പാക്കറ്റ് എങ്കിലും ബ്രോയ്ക്കു കൊടുക്കൂ. അയാൾ ആകെ അവശനായി കാണും. “
”ഇപ്പോ കൊടുക്കാൻ പറ്റില്ല. അയാൾ പുറത്തുവരുമ്പോൾ നിങ്ങൾ തന്നെ കൊടുത്താൽ മതി.”
സയ്നു അകത്തേക്കു നോക്കി ഉറക്കെ വിളിച്ചു പറയുന്നു:--
“ബ്രോ-ഉണ്ണി ബ്രോ - ഒന്നുകൊണ്ടും പേടിക്കേണ്ട, കേട്ടോ.ഞങ്ങൾ ഇവിടെയുണ്ട് നമുക്ക് പൊളിക്കാം ബ്രോ.”
"ങാ മതി മതി. പൊളിപ്പൊക്കെ വെളീല് .സി .ഐ സാറ് അകത്തൊണ്ട്."
സ്റ്റേഷനു പിന്നിൽ പതുങ്ങിയിരുന്ന ചഞ്ചൽ, ഉണ്ണിഫാൻസിനെക്കണ്ട് അവരുടെ അടുത്തേക്കു വരുന്നു.
”നീ എവിടെയായിരുന്നു?''-സയ്നു
”രാവിലെ മുതൽ ഞാൻ ഇതിനു പുറകെയല്ലേ?”-ചഞ്ചൽ
“അതെന്തിന് നീ പുറകിൽ പോയി നിന്നത്?”
“പുറകിലല്ല. ഈ പ്രശ്നത്തിനു പുറകെയാണെന്ന്. ഹോ - വിശന്നു തളന്നു.”
ചഞ്ചൽ അവിടെയിരുന്ന കവറിൽ നിന്ന് ഒരു പെപ്സി എടുക്കുന്നു.
”ഒരു അർജൻ്റ് ലൈവ് പോകാനുണ്ട്.. അതുകൂടി കഴിഞ്ഞിട്ട് കുടിക്കാം ..സ്റ്റാർട്ട് ക്യാമറ.”
ചഞ്ചൽ ക്യാമെറ ഓൺ ആക്കി. സെയ്തു ക്വാമെറ നോക്കി സംസാരിച്ചു തുടങ്ങി :
“ഹായ് ഫ്രണ്ട്സ്, നമ്മുടെ ഉണ്ണി ബ്രോ ഇപ്പോൾ ഈ സ്റ്റേഷനുള്ളിലാണ്. ഇന്നു രാവിലെ നമ്മുടെ ബ്രോയ്ക്ക് ഉണ്ടായ ദാരുണമായ അനുഭവം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ. പണവും സ്വാധീനവും ഉള്ള ഒരു വ്യക്തി നമ്മുടെ പാവം ബ്രോയുടെ ബോഡിയിൽ മൂന്നു തവണ ഷെയ്മിങ് നടത്തിയിരിക്കുകയാണ്.
സിംഹം ,വാലൻ, കുരങ്ങൻ, എന്നിവയെ ഉപയോഗിച്ചാണ് സമൂഹത്തിലെ ആ ഉന്നതൻ നമ്മുടെ ബ്രോയ്ക്കു മേൽ തുടരെ തുടരെ ഷെയ്മിങ്,നടത്തിയത്.ബോഡിയിൽ ഇത്രയും കടുത്ത ഷെയ്മിങ് ഏറ്റ് നമ്മുടെ ബ്രോ ആകെ അവശനായിക്കഴിഞ്ഞിരിക്കും എന്നു ഞങ്ങൾ സംശയിക്കുന്നു.
അതുകൊണ്ട് ബ്രോയ്ക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്. ഇവിടത്തെ സംഭവവികാസങ്ങൾ അപ്പപ്പോൾ തന്നെ ഞങ്ങൾ നിങ്ങളെ അറിയിക്കുന്നതാണ്. Thank you.”
സംപ്രേക്ഷണം നിർത്തി അവർ തെല്ലു വിശ്രമത്തിനായി ഒരു മരച്ചുവട്ടിലേക്കു നീങ്ങി.
സ്റ്റേഷൻറ്റെ ഉള്ളിൽ നിന്നും ഹെഡ് കോൺസ്റ്റബിൾ, വരാന്തയിലേക്ക് വന്നു. അയാളോട് സെൻട്രി അകത്തെ വിശേഷം ചോദിച്ചു.
”അവർ രണ്ടുപേരും വലിയ വാശിയിലാണ്. “
”അപ്പോ സംഗതി കോടതിയില് കൊടുക്കേണ്ടിവരും. ‘’
’’രണ്ടു കൂട്ടരും പരാതി എഴുതി കൊടുക്കുകയാണ്.’’
‘‘അപ്പഴേ, ഈ ആനേന്നു വിളിച്ചതിനും സിംഹവാലാന്നു വിളിച്ചതിനും ഒരേ വകുപ്പാണോ?’’
’’509 പ്രകാരം കേസെടുക്കാമെന്നാണ് റൈറ്റർ പറയുന്നത്.
അപ്പോൾ സി.ഐ. സാറ് പറയുന്നു - അത് ലേഡീസിന് മാത്രമുള്ള വകുപ്പാണെന്ന്.’’
‘’എന്നാപ്പിന്നെ വിളിച്ചത് പിടിയാനയെന്നാണ് എന്നു പറഞ്ഞാ മതി. അപ്പോ സ്ത്രീകളുടെ വകുപ്പിൽ പെടുമല്ലോ.’’
‘’വകുപ്പൊന്നും സി.ഐ.സാറിന് ഒരു പ്രശ്നമല്ല. സാറ് ഏതെങ്കിലും വകുപ്പ് കണ്ടു പിടിച്ചോളും. ഒന്നുമില്ലെങ്കി വന്യജീവി സംരക്ഷണ നിയമപ്രകാരമെങ്കിലും സാറ് കേസെടുക്കും.’’
സ്റ്റേഷൻറ്റെ ഉള്ളിൽ നിന്നും താഹയും ഉണ്ണിയും സർക്കിൾ ഇൻസ്പെക്ടറും വരാന്തയിലേക്ക് വന്നു. താഹയും ഉണ്ണിയും കൈവീശി പ്രവർത്തകരെയും ആരാധകരെയും അഭിവാദ്യം ചെയ്യുന്നു. അതു കണ്ട് മനോഹറിൻറ്റെ നേതൃത്വത്തിൽ പാർട്ടിപ്രവർത്തകർ മുദ്രാവാക്യം മുഴക്കി.
“താഹ തറയിൽ സിന്ദാബാദ്. തറയിൽ താഹ സിന്ദാബാദ് "
ഉണ്ണിക്കു കൊടുക്കാനായി കൊണ്ടുവന്ന പെപ്സിയും പപ്സുമൊക്കെ തങ്ങൾ തന്നെ കാലിയാക്കിയ സാഹചര്യത്തിൽ, ഉണ്ണി ഫാൻസ് തങ്ങളുടെ ആവേശം പാട്ടിലൂടെയും ഡാൻസിലൂടെയും പ്രകടമാക്കി.
“ചങ്കു ബ്രോ ചങ്കു ബ്രോ ഉണ്ണി മണ്ണാരി ചങ്ക് ബ്രോ- "
അണികളുടെ ആവേശം ഉൾക്കൊണ്ട്, തറയും മണ്ണും തങ്ങളുടെ വക്കീലന്മാർ എത്തുന്നതിനായി കാത്തു.