ഒരു ചെറിയ അവധിക്കാല ആഘോഷത്തിനായി മോറോക്കോ വരെ പോയി തിരിച്ചു വന്നു. അപ്പോൾ മുതൽ ആലോചിക്കുന്നതാണ് ഒരു ചെറിയ കുറിപ്പ് ഇടണമെന്ന്. പക്ഷെ എഴുതാൻ സമയം കിട്ടുന്നില്ല. എന്നാലിന്നങ്ങു ആ ചടങ്ങ് നടത്തിയേക്കാം എന്ന് കരുതി! കേട്ടറിവിനെക്കാൾ വലുതാണ് മോറോക്കോ എന്ന കൊച്ചു രാജ്യത്തിലേ വിശേഷങ്ങൾ!
ആദ്യമായി ബുള്ളറ്റ് ട്രെയിൻ സ്വന്തമാക്കിയ ആഫ്രിക്കൻ രാജ്യം! സഹാറാ മരുഭൂമിക്കൊപ്പം അറ്റ്ലാൻ്റിക് സമുദ്രവുമായും മെഡിറ്ററേനിയൻ സമുദ്രവുമായും 1,200 മൈൽ തീരപ്രദേശം പങ്കുവെക്കുന്ന രാജ്യം. സഹാറ മരുഭൂമിയിലെ മനോഹരമായ സൂര്യോദയങ്ങളും സൂര്യാസ്തമയങ്ങളും ഒപ്പം പ്രകൃതി ഒരുക്കുന്ന നിരവധി വിസ്മയമയങ്ങളും കൊണ്ട് ധന്യമാണ് ആ പഴയ ഫ്രഞ്ച് കോളനിയായ ഇന്നത്തെ മോറോക്കോ! റിഫ് പർവതനിരകളും രാജ്യത്തിൻ്റെ മധ്യഭാഗത്തുള്ള അറ്റ്ലസ് പർവതനിരകളും പുരാതന നഗരങ്ങളുമൊക്കെയായി, ലോക സഞ്ചാരികളുടെ ഇഷ്ട്ടകേന്ദ്രമായി മാറിയിട്ടുള്ള മൊറൊക്കോ പ്രത്യേകിച്ചു യൂറോപ്യൻ സഞ്ചാരികളുടെ ഇഷ്ട്ട കേന്ദ്രം കൂടിയാണ്!
മറ്റൊന്നുമല്ല, കുറഞ്ഞ ചിലവിൽ കൂടുതൽ ദിവസങ്ങൾ അവധി ആഘോഷിക്കാൻ പറ്റിയ ഒരിടം! സഹാറാ മരുഭൂമിയിലൂടെയുള്ള ഒട്ടക സവാരിയും തുടർന്നുള്ള മരുഭൂമിയിലെ ആഫ്രിക്കൻ അറബ് സംഗീതവും നൃത്തവും ആസ്വദിച്ചു കൊണ്ടു മൊറൊക്കൻ പരമ്പരാഗതമായ റ്റജീനും ആസ്വദിച്ചു (Tagine) കഴിച്ചു കൊണ്ട് (ഭക്ഷണത്തെ കുറിച്ചു വിശദമായി തന്നെ പിന്നീട്എഴുതുന്നുണ്ട് ) രാവേറുന്നത് വരെ സഹാറ മരുഭൂമിയിലെ ചെറിയ കുളിർ കാറ്റേറ്റ് അങ്ങനെ ഇരിക്കുമ്പോൾ ചുറ്റുമുള്ളതെല്ലാം മാഞ്ഞു പോകും!വല്ലാത്ത ഒരു അനുഭവം ആയിരുന്നത്! ഇനി തുടക്കത്തിൽ പറഞ്ഞ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്നതിലേക്കു വരാം. ഏത് രാജ്യത്തു പോയാലും കുറെയൊക്കെ നടന്നു തന്നെ കാണണം. ആ നടത്തത്തിൽ ആ രാജ്യത്തിന്റെ, അവിടുത്തെ ജനങ്ങളുടെ, സംസ്‌കാരത്തിന്റെയൊക്കെ തനിമ കാണാനും മനസിലാക്കുവാനും കഴിയും. ഒപ്പം ബസ് യാത്രകളും, ട്രെയിൻ സെർവീസുമൊക്കെ ഉപയോഗപ്പെടുത്തണം!
ആദ്യ ദിനം ഞങ്ങൾ താമസിക്കുന്ന റിയാദിൽ നിന്നും (Riad, എന്ന് പറയുന്നത് ചെറിയ ഹോട്ടലുകൾ ആണ്. നമ്മുടെ നാട്ടിലെ ഹോം സ്റ്റേ പോലുള്ള ഒന്ന്. സ്വിമ്മിംഗ് പൂൾ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഉള്ള ഒരിടം. പരമ്പരാഗതമായ രീതിയിൽ ടൈലുകൾ ഒക്കെ ഒട്ടിച്ചിട്ടുള്ള മനോഹരമായ കൊച്ചു വീടുകൾ)
മെദിനയിലേക്ക് (Market ) യാത്ര തുടങ്ങി. കഷ്ടിച്ച് പത്തു മിനിട്ട് നടന്നാൽ മെദിനയിൽ എത്താം. മാർക്കറ്റ് വളരെ വിശാലമാണ്. എക്കറു കണക്കിന് പ്രദേശമാകെ വ്യാപിച്ചു കിടക്കുന്ന ആ മാർകെറ്റിന്റെ മുഴുവൻ ഭാഗവും നടന്നു കാണണമെങ്കിൽ ഒരു ദിവസം തികയാതെ പോരും! ഞങ്ങൾ ആ മാർക്കറ്റിലെ ഓരോ കാഴ്ചയും കണ്ടു കറങ്ങി നടന്നു. പുല്ലാം കുഴലിൽ അറബി സംഗീതം വായിക്കുന്ന ഒരു വൃദ്ധൻ! തൊട്ടപ്പുറത്തു മൊറൊക്കൻ സംഗീതത്തിനൊപ്പം പത്തി വിടർത്തി ആടുന്ന കരി നാഗങ്ങൾ. ചിലർ ആ കരി നാഗങ്ങളോടൊപ്പം ചേർന്നു ചിത്രമെടുക്കുന്നു. അവർക്കു അതിനു പണം കിട്ടുന്നുണ്ട്!! ചിലർ കൂട്ടമായിരുന്നു പാട്ട് പാടുന്നു. അതിനു നടുവിൽ ഒഴുകി വരുന്ന മൊറൊക്കാൻ സംഗീതത്തിന് ചുവടു വെക്കുന്ന സുന്ദരി! അവളുടെ മെയ് വഴക്കത്തിൽ ആസ്വദിച്ചു നിൽക്കുന്ന ജനക്കൂട്ടം. ഓരോ നൃത്തം കഴിയുമ്പോഴും പരമ്പരാകത വസ്ത്രം ധരിച്ച പുരുഷുമാർ അവരുടെ തലയിലെ വട്ട തൊപ്പി ഊരി കണ്ടു നിന്ന ജനങ്ങൾക്ക് നേരെ നീട്ടുന്നു. അവർ അതിൽ നാണയത്തുട്ടുകൾ നിക്ഷേപിക്കുന്നു!!!
നടന്നു ക്ഷീണിച്ചപ്പോൾ ഞങ്ങൾ ഒരു റെസ്റ്റോറണ്ടിൽ കയറി. ലക്ഷ്യം മോറോക്കൻ പരമ്പരാഗത ഭക്ഷണം ആയ 'ടജീൻ' കഴിക്കുക എന്നതായിരുന്നു. ചിക്കനും വെജിറ്റബിളുമൊക്കെ ചേർന്ന് നമ്മുടെ നാട്ടിലെ ചട്ടിയിൽ തരുന്നത് പോലെ ഒരു വിഭവം. (ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്) ..
നമസ്തേ, 🙏 എന്ന് പറഞ്ഞു കൊണ്ടാണ് ഹോട്ടലിലെ ജീവനക്കാരൻ ഞങ്ങളെ സ്വീകരിച്ചത്. ഒപ്പം ഇന്ത്യാ, ഇന്ത്യാ എന്ന് പറഞ്ഞു കൊണ്ട് ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു!! വന്ന ആദ്യ ദിവസം മുതൽ ശ്രദ്ധിക്കുന്നതാണ് ഇന്ത്യാക്കാർക്ക് ഈ രാജ്യത്തു ലഭിക്കുന്ന സ്നേഹവും സ്വീകരണവും! എടാപ്പനേ, നമ്മുടെ മോദിജിക്കു മൊറൊക്കോയിലും ഫയങ്കര പിടിയാണല്ലോ എന്നായി എന്റെ ചിന്ത! പക്ഷെ ചൂട് ചട്ടിയിൽ നിന്നും ടജീൻ ഞങ്ങളുടെ പാത്രത്തിലേക്ക് പകരുന്നതിനിടയിൽ അയാൾ ആ സത്യം പറഞ്ഞു. "ഷാരൂഖ് ഖാൻ'. അതെ സാക്ഷാൽ ഷാരൂഖ് ഖാനും, ഹിന്ദി സിനിമയും, ഒപ്പം അമിതാബ് ബച്ചനുമൊക്കെയാണ് ഇന്ധ്യക്കാരെ സ്നേഹിക്കാനും ബഹുമാനിക്കാനുമൊക്കെ മൊറൊക്കോക്കാർക്ക് പ്രചോദനം ആയത്. ഹിന്ദി സിനിമയുടെ സി ഡി കൾ ഇല്ലാത്ത വീടില്ലത്രേ!!! ഷാരൂഖാനെ അറിയാത്ത ഒരൊറ്റ കുഞ്ഞു പോലും ആ നാട്ടിലില്ലത്രെ! എന്തിനധികം സഹാറ മരുഭൂമിയിൽ അൽ ഒട്ടകപ്പുറത്തു കേറി സവാരി ചെയ്യാനും, നൃത്തം ആസ്വദിക്കാനുമൊക്കെയായി പോയ ടൂർ ഓപ്പറേറ്ററിന്റെ വാനിൽ നിന്ന് പോലും ഉയർന്നു കേട്ടത് ഹിന്ദി ഗാനങ്ങൾ ആയിരുന്നു!!
മദീന യിൽ നിന്നും കറക്കം ഒക്കെ മതിയാക്കി ഞങ്ങൾ തിരിച്ചു താമസ സ്ഥലത്തേക്ക് നടന്നു. അപ്പോഴേക്കും വെയിലിനു തീപിടിച്ചു തുടങ്ങിയിരുന്നു. കാലിനൊക്കെ നല്ല വേദന. ഇടയ്ക്കൊന്നു വഴി തെറ്റി!! ചോയിച്ചു ചോയിച്ചു അങ്ങ് നടക്കാം എന്ന് കരുതിയാൽ പണി കിട്ടും!!. വഴി ചോദിച്ചാൽ ചില ലോക്കൽസ് വഴി കാണിക്കാൻ കൂടെ വരും! അതിനവർ കാശ് ചോദിക്കും! മൊറൊക്കോയിൽ എല്ലാത്തിനും ടിപ്പ് കൊടുക്കണം. ടാക്സി ഉപയോഗിച്ചാലും ഭക്ഷണം കഴിച്ചാലും, ചായ കുടിച്ചാലും, പിന്നെ ടൂർ ഓപ്പറേറ്റർ മാർക്കും അൽ-ഒട്ടകത്തിന്റെ പാപ്പാനും, ഇനി കുതിര വണ്ടിയിൽ കേറിയാൽ അൽ കുതിരക്കും ഒക്കെ ടിപ്പ് കൊടുക്കണം. പക്ഷെ വളരെ ചെറിയ തുക മതിയാകും. ഒരു ഡിന്നർ കഴിക്കാൻ ഏകദേശം 6 മുതൽ 8 പൗണ്ട് വരെ മതിയാകും!( 600/800) രൂപാ. അതായതു 100 മൊറൊക്കൻ ദിർഘം!
പിന്നെ മിന്റ് ടീയും കുറെ ഉണക്ക റൊട്ടിയും ഇല്ലാത്ത ഒരു പരിപാടിയും അവിടെ ഇല്ല. വഴി തെറ്റിയെങ്കിലും നടപ്പ് തുടർന്നു. തിന്നതൊക്കെ ദഹിച്ചു! പണ്ട് പത്തു പന്ത്രണ്ടു വർഷം അറബി നാട്ടിൽ ജോലി ചെയ്തതിന്റെ ഗുണം ഇപ്പോഴാ ഉപകരിച്ചത്! ഉള്ളിലെവിടെയോ ഉറങ്ങി കിടന്നിരുന്ന പഴയ അറബി ഭാഷയൊക്കെ തട്ടിയുണർത്തി ചോയിച്ചു ചോയിച്ചു. ഒടുവിൽ ഞങ്ങളുടെ താമസം സ്ഥലത്തു എത്തിപ്പെട്ടു! അതോടെ Wi-Fi ഉണർന്നു! Phone തുറന്നതും samsung Health ആപ്പിൾ ഒരു പടക്കം പൊട്ടിക്കലും ബെഹളവുമൊക്കെ നടക്കുന്നു! Congratulations!!! എന്ന മെസ്സേജിനു താഴെ കണ്ടപ്പോൾ അല്ലെ കാര്യം മനസ്സിലായത്. രാവിലെ വീട്ടിൽ നിന്നും തുടങ്ങിയ നടപ്പിൽ ഞാൻ എന്റെ റെക്കോർഡ് ഭേദിച്ചിരിക്കുന്നു! 19,097 സ്റ്റെപ്പുകൾ നടന്നിരിക്കുന്നു! രാവിലെ മുതൽ വൈകിട്ട് വരെ നടന്നത് 13.73 കിലോമീറ്റർ! ഇതൊക്കെ വലിയ സംഭവം ആയി ഞാൻ പറഞ്ഞപ്പോൾ ഒപ്പം നടന്നിരുന്ന ഭാര്യക്ക് വെറും പുച്ഛം! ഓള് ഡെയിലി ഹോസ്പിറ്റലിലെ വാർഡിൽ ഇതിൽ കൂടുതൽ തേരാ പാരാ നടക്കാറുണ്ടത്രേ!!! എൻ എച്ച് എസ്സ് കീ ജയ്!!
വൈകിട്ട് കുറെ നേരം സ്വിമ്മിംഗ് പൂളിൽ കിടന്നു! അതോടെ കാലിന്റെ വേദനക്ക് ചെറ്യേ ഒരാശ്വാസം കിട്ടി!!!
ശേഷം വിശേഷം പിന്നാലെ. എന്തെങ്കിലുമൊക്കെ കൂടുതൽ ചോദിച്ചു അറിയണമെങ്കിൽ ചോദിച്ചോളൂ. ടിപ് ഒന്നും തരണ്ട.
(തുടരും)
2 ആട്ടിൻ കാട്ടത്തിൽ നിന്നും സുഗന്ധ ദ്രവ്യം!
ഇനി നടന്ന ഒരു കാര്യം പറയാം. മൊറോക്കോയിലെ രണ്ടാമത്തെ ദിവസം നടന്ന കാര്യം ആണ്. അതും സംഭവ ബഹുലമാണ് ! പക്ഷെ, നടന്ന കാര്യം എന്നുദ്ദേശിച്ചത് മൊറോക്കോയിലെ തെരുവീഥികളിലൂടെ കിലോമീറ്ററുകൾ നടന്ന കാര്യം ആണെന്ന് മാത്രം! രണ്ടാം ദിവസം ഒരു മലകയറ്റം ഉൾപ്പടെ നടന്നത് 12 കിലോ മീറ്റർ! ഇതൊക്കെ വായിക്കുന്നവർ ഓർക്കും ഇതെന്തു ഹോളിടായ് ആണ് ഹേ?
നിങ്ങൾ വിശ്രമിക്കാൻ പോയതാണോ അതോ മല കയറാൻ പോയതോ? രണ്ടാം ദിനത്തിലെ ആദ്യ പരിപാടി അറ്റ്ലസ് വാലിയിലേക്ക് പോകുക എന്നതായിരുന്നു. യു കെ യിൽ വെച്ച് തന്നെ അതിനുള്ള ടിക്കെറ്റുകൾ ബുക്ക് ചെയ്തിരുന്നു. രാവിലെ 8 മണിക്ക് ഞങ്ങളെ നോക്കി മിനി ബസ്സിന്റെ ഡ്രൈവർ മുഹമ്മദ്, മുൻ നിശ്ചയിച്ച സ്ഥലത്തു കാത്തു നിൽപ്പുണ്ടായിരുന്നു. മൊറോക്കോയിലെ ഒരു സ്ത്രീകളുടെ സഹകരണ സംഘത്തിലേക്ക് ആണ് ആദ്യം ഞങ്ങളെ കൊണ്ട് പോയത്. അവിടെ അവർ അർഗൻ ഓയിൽ ഉപയോഗിച്ച് ഉണ്ടാക്കുന്ന എല്ലാ സാധനങ്ങളും കാണിച്ചുതന്നു. മൊറോക്കോയിൽ സിഡി ഇഫ്‌നിക്കും എസ്സൗയിറയ്ക്കും ഇടയിൽ അറ്റ്‌ലാൻ്റിക് തീരത്തും ഉൾനാടൻ ഹൈ അറ്റ്‌ലസിൻ്റെയും, അറ്റ്‌ലസ് പർവതനിരകളുടെയും അടിവാരം വരെ അർഗൻ ഓയിലിൻ്റെ ഉത്പാദനം ഇന്നും ഭംഗിയായി നടക്കുന്നുണ്ട് !
മൊറോക്കോയുടെ ഈ അപൂർവവും അമൂല്യവുമായ വിഭവം ലോകത്തിലെ രണ്ട് രാജ്യങ്ങളിൽ മാത്രമാണ് കാണപ്പെടുന്നത്: മൊറോക്കോയിലും മെക്സിക്കോയിലും. അർഗൻ ഓയിൽ എടുക്കാൻ ആടുകളെ ഉപയോഗിക്കുന്ന പരമ്പരാഗത രീതിയും എണ്ണ വേർതിരിച്ചെടുക്കാൻ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന ഹാൻഡ് മില്ലുകളും ഇന്നും പല ബർബർ വീടുകളിലും ഉപയോഗിച്ചുവരുന്നു. മൊറോക്കോയിലെ പ്രാചീന ബർബൻ ഗോത്രത്തിൽ പെട്ടവർ ആണ് ഈ കുലത്തൊഴിൽ ചെയ്യുന്നത്. 200 വർഷത്തിലേറെ പഴക്കമുള്ള, ഇന്നും ഉപയോഗത്തിലുള്ള ഒരു മില്ലെങ്കിലും മിക്ക ഗ്രാമങ്ങളിലും ഇപ്പോഴും കാണാം. ഈ മില്ല് വീടിൻ്റെ ഒരു പ്രത്യേക മുറിയിലായിരിക്കും സജീകരിച്ചിരിക്കുക. കഠിനമായ നിറയെ മുള്ളുകൾ ഉള്ള മരത്തിൽ നിന്നും പഴങ്ങൾ ശേഖരിക്കുന്നതിനുള്ള മാർഗം വളരെ കഠിനമാണ്. പഴുത്ത അർഗാനിയറുകൾ പറിച്ചെടുക്കുന്നത് ഒരു കലയാണ്, കാരണം മരത്തിൻ്റെ മൂർച്ചയുള്ള മുള്ളുകൾക്കിടയിലൂടെ കഠിന പരിശ്രമത്തിലൂടെ മാത്രമേ പഴങ്ങൾ എടുക്കുക സാധ്യമാകൂ. ശരത്കാലത്തിൽ വിളവെടുപ്പ് ആരംഭിക്കുന്ന സമയത്തു പാകമായ അർഗാനിയർ നിലത്ത് വീഴുന്നതുവരെ ചിലപ്പോൾ അവർ കാത്തിരിക്കും. ആടിനെ ഉപയോഗിച്ച് പഴം ശേഖരിക്കുന്ന ഒരു തന്ത്രവും അവർ ഉപയോഗിക്കാറുണ്ട് . ആടുകളുടെ കൂട്ടത്തെ അർഗൻ മരങ്ങളുടെ അടുത്തേക്ക് കൊണ്ടുപോയി അർഗാനിയർ പഴങ്ങൾ തിന്നാൻ വിടും. ആടുകൾ മരത്തിൽ കയറി പഴങ്ങൾ തിന്നുകയും പിറ്റേ ദിവസം ആട്ടിൻ കാട്ടത്തിൽ നിന്നും ദഹിക്കാതെ കിടക്കുന്ന അർഗൻ കുരുക്കൾ ശേഖരിക്കുകയും തുടർന്ന് അതിന്റെ പുറം തോട് തല്ലി ഉള്ളിലുള്ള കുരു എടുത്തു ആട്ടിയാണ് അർബൻ ഓയിൽ പരമ്പരാഗതമായി ഉണ്ടാക്കുന്നത് ! ഇതിനായി ചില സ്ഥലങ്ങളിൽ അവർ ആടുകളെ മരം കയറ്റം പഠിപ്പിക്കാറുണ്ടത്രേ! അർബൻ സ്ത്രീകളുടെ പരമ്പരാഗതമായ കുല തൊഴിൽ നേരിട്ട് കണ്ടു അർഗൻ ഓയിൽ കൊണ്ടുണ്ടാക്കുന്ന ചില സുഗന്ധ ദ്രവങ്ങളെക്കുറിച്ചും മരുന്നുകളെക്കുറിച്ചുമൊക്കെ കണ്ടും മനസ്സിലാക്കിയും വാങ്ങിച്ചും ഞങ്ങൾ പുറത്തേക്കിറങ്ങി. അപ്പോഴേക്കും മിന്റ് ടീയും അർഗൻ ഓയിൽ കൊണ്ടുണ്ടാക്കിയ ജാമുകളും സോസുകളുമൊക്കെയായി ടേബിളിൽ ബ്രെക് ഫാസ്റ്റ് നിരന്നു കഴിഞ്ഞിരുന്നു.
തുടർന്ന് ഞങ്ങൾ മുകളിലേക്കുള്ള യാത്ര തുടങ്ങി. 4 പ്രാദേശിക ഗ്രാമങ്ങളിലൂടെയുള്ള യാത്ര. നടക്കാൻ പറ്റുന്നവർ മാത്രം ഇത്തരം സാഹസത്തിനു ഇറങ്ങിയാൽ മതി എന്ന് തുറന്നു പറഞ്ഞു കൊള്ളട്ടെ. മുകളിലേക്കും താഴേക്കുമായി 6 കിലോ മീറ്ററുകൾ നടക്കണം. സ്വർഗത്തിലേക്കുള്ള വഴി ഇടുങ്ങിയതും കഷ്ടതകൾ നിറഞ്ഞതും എന്ന് പറയുന്നത് പോലെ (ആര് പറഞ്ഞു എന്ന് ചോദിക്കരുത് ) ഒടുക്കം സ്വർഗത്തിൽ എത്തുമ്പോൾ ആ നടപ്പു വേദനകൾ ഒക്കെ മാറി കൊള്ളും.
ഹൈ അറ്റ്‌ലസ് മേഖലയാണ് മൊറോക്കോയിലെ പ്രധാന ട്രെക്കിംഗ് ഏരിയ, ഇംഗ്ലീഷ് സംസാരിക്കുന്ന ട്രെക്കിംഗ് ഗൈഡുകൾ അവിടെ ലഭ്യമാണ്.
ഇംലിൽ, ഔയിർഗെയ്ൻ, അമിസ്മിസ്, ഔറിക വാലി, തുടങ്ങിയ പ്രെധാനപ്പെട്ട താഴ്വാരങ്ങളിലേക്കു കാൽ നടയായി വേണം പോകാൻ. കൂട്ടത്തിൽ വടക്കേ ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് ടൂബ്കലിൽ (4,167 മീറ്റർ) പോകണമെങ്കിൽ വേനൽക്കാലത്തു മാത്രമേ സാധ്യമാകൂ.
വാൽനട്ട്, വില്ലോ, തുടങ്ങിയ മരങ്ങൾക്കിടയിലൂടെ താഴ്വാരത്തിലൂടെ സഞ്ചരിക്കുമ്പോൾ, അംബര ചുംബികളായ ചുവപ്പും പച്ചയും ഇടകലർന്നുള്ള മലകളും പാറകളുമായി മനോഹരമായ പ്രകൃതിദൃശ്യങ്ങൾ ഏറെ ആസ്വാദ്യകരാണ് ! ഒടുവിൽ മൊറോക്കോയിലെ മനോഹരമായ ആ വെള്ളച്ചാട്ടത്തിനരികിൽ ഞങ്ങൾ എത്തി. ഊം റാബിയ വെള്ള ചാട്ടം!! നൂറു കണക്കിന് പേര് അവിടെ ഉണ്ടായിരുന്നു.ചിലർ വെള്ള ചാട്ടത്തിനു താഴെ നിന്ന് കുളിക്കുന്നത് കാണാമായിരുന്നു! ഫ്രഷ് മുസംബി ജ്യൂസ് കുടിച്ചു ക്ഷീണം മാറ്റി! കുറച്ചു നേരം അവിടെ ചിലവഴിച്ചു. വെള്ളച്ചാട്ടവും മലനിരകളുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ എടുത്തു വീണ്ടും താഴേക്ക് യാത്ര തുടർന്നു.
വൈകുന്നേരം 5 മണിയോടെ മുഹമ്മദ് മിനി വാനിൽ കയറ്റി തിരികെ ഞങ്ങൾ താമസിക്കുന്ന സിറ്റിയിൽ ഇറക്കി തന്നു. മുഹമ്മദിനോട് നന്ദി സൂചകമായി ശുക്രൻ ഹബീബീ എന്നാശംസിച്ചു കൊണ്ട് ഞങ്ങൾ താമസ സ്ഥലത്തേക്ക് വേഗം നടന്നു! ഈ ടൂർ മറ്റുള്ളവയെ അപേക്ഷിച്ച് ചെലവേറിയതായിരുന്നു! പക്ഷേ അത് അൽപ്പം അധിക ചിലവ് അർഹിക്കുന്നു!