Page 7 of 8
മൺസൂൺ കോഴികൾ
എരിപൊരി വെയിൽ, അസഹ്യമായ ചൂട്. പുഴകളും, തടാകങ്ങളും വറ്റി വരണ്ടു. മൃഗങ്ങൾ എല്ലാം വലഞ്ഞു. കഴുതകൾ പരിഹാരത്തിനായി പുരോഹിതനായ കുറുക്കനെ സമീപിച്ചു.
കുറുക്കൻ പറഞ്ഞു. "നിങ്ങൾ വലിയ പാപം ചെയ്തതിന്റെ ഫലമാണ് ഈ കാലം തെറ്റിയ വരൾച്ച"
കഴുതകൾ ചോദിച്ചു "ഇതിനു പരിഹാരമില്ലേ ?"
കുറുക്കൻ പറഞ്ഞു. "നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും നാം പരിഹാരം കണ്ടിട്ടില്ലേ? ഇതും നാം പരിഹരിക്കും. കുറെ ഏറെ ചിലവുള്ള കാര്യമാണ്. ഏഴു രാത്രി നീണ്ടു നിൽക്കുന്ന പൂജ ചെയ്യണം. നാം അതു ചെയ്യാം. അതിനായി ദിവസവും ആരോഗ്യമുള്ള പത്തു കോഴികളെ വീതം ബലി നൽകണം."
കഴുത നേതാവു പറഞ്ഞു "ഞങ്ങൾ കഷ്ടപ്പെട്ടാണെങ്കിലും കോഴിയെ എത്തിക്കാം. അങ്ങു പൂജ തുടങ്ങിക്കൊള്ളൂ."
അങ്ങിനെ പൂജ ആരംഭിച്ചു. കുറുക്കൻ ഒരാഴ്ച സുഖമായി കോഴികളെ കഴിച്ചു വിശപ്പടക്കി. കോഴിയെ വാങ്ങി കഴുതകൾ പാപ്പരായി. അവരുടെ സമ്പാദ്യം എല്ലാം തീർന്നു. എങ്കിലും ചൂട് കുറയുമല്ലോ എന്നായിരുന്നു അവരുടെ ആശ്വാസം.
പൂജ കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞിട്ടും ചൂട് കുറയുകയോ മഴ പെയ്യുകയോ ഉണ്ടായില്ല. ഒടുവിൽ അവർ കുറുക്കന്റെ സവിധത്തിൽ പരാതിയുമായി ചെന്നു.
അപ്പോൾ കുറുക്കൻ പറഞ്ഞു.
"എല്ലാം ശുഭമായി കലാശിക്കും. നാം ചെയ്ത പൂജയിൽ ദൈവം തൃപ്തനായി. ജൂൺ, ജൂലൈ, ആഗസ്ത് മാസങ്ങളിൽ ഇടിയോടു കൂടിയ മഴ പെയ്യും. ജനുവരിയിൽ ചൂടു കുറയുകയും തണുപ്പുണ്ടാവുകയും ചെയ്യും.
കഴുതകൾ സന്തോഷത്തോടെ പിരിഞ്ഞു, പതിവുപോലെ.
കഥ കേട്ടിരുന്ന കുട്ടികളോട് വിഷ്ണു ശർമ്മൻ ചോദിച്ചു. "എന്താണ് ഗുണപാഠം?"
കുട്ടികൾ പറഞ്ഞു "മിടുക്കന്മാർ മൺസൂൺ വിറ്റു കോഴിയെ തിന്നും"
കുട്ടികൾ പറഞ്ഞു "മിടുക്കന്മാർ മൺസൂൺ വിറ്റു കോഴിയെ തിന്നും"