പ്രാർത്ഥനയുടെ ശക്തി
പുഴയരികിലൂടെ പോകുമ്പോൾ ചതുപ്പു നിലത്തിൽ അറിയാതെ പെട്ടുപോയി. കുളമ്പുകൾ മണ്ണിലേക്ക് താഴുന്നത് കഴുത അറിഞ്ഞു. കാലുകൾ വലിച്ചു പുറത്തേക്കെടുക്കാൻ കഴിയാതെയായി. 'രക്ഷിക്കണേ' എന്ന് അലറി വിളിച്ചു കരഞ്ഞു.
അതുവഴി പോയ ഒരു പുരോഹിതൻ കഴുതയുടെ കരച്ചിൽ കേട്ടു. അടുത്തെത്തിയപ്പോൾ ഉടലോളം ചതുപ്പിൽ താഴ്ന്നു പോയ കഴുതയെ അദ്ദേഹം കണ്ടു.
കഴുത പറഞ്ഞു "എന്നെ വലിച്ചു കരയ്ക്കു കയറ്റു".
പുരോഹിതൻ പറഞ്ഞു "എന്റെ പ്രാർഥന കൊണ്ട് ആയിരങ്ങൾ സുഖം പ്രാപിച്ചു. എന്റെ പ്രാർഥന കൊണ്ട് മഴ പെയ്തു. എന്റെ പ്രാർഥന കൊണ്ട് കാറ്റ് വീശി. നിന്നെ ഞാൻ എന്റെ പ്രാർഥന കൊണ്ടു രക്ഷിക്കാം". അനന്തരം അയാൾ അടുത്തുള്ള മരത്തിന്റെ ചുവട്ടിൽ നിന്നുകൊണ്ട് ആകാശത്തിൽ കൈ ഉയർത്തി പ്രാർത്ഥനയിൽ ഏർപ്പെട്ടു.
കഴുത കരച്ചിൽ നിറുത്തി പ്രാർത്ഥന തുടങ്ങി. അതുവഴി വന്നവർ എല്ലാം പുരോഹിതനോടൊപ്പം ചേർന്നു പ്രാർത്ഥിച്ചു. ഒരു കൊച്ചു കുട്ടി മാത്രം പറഞ്ഞു "പാവം കഴുത മുങ്ങിത്താഴുന്നു. നമുക്കതിനെ വലിച്ചു കയറ്റാം". പുരോഹിതൻ പറഞ്ഞു "പ്രാർത്ഥനയ്ക്ക് ഭംഗം വരുന്നു. വിവരമില്ലാത്ത ആ കുട്ടിയോടു മിണ്ടാതിരിക്കാൻ പറയു". അനന്തരം 'കഴുതയെ ചതുപ്പിൽ നിന്നും രക്ഷിക്കണേ' എന്നവർ ഒന്നായി പ്രാത്ഥിച്ചു. ആകാശത്തിലേക്കയ്ക്കു കൈകൾ ഉയർത്തി അവർ ഉന്മാദം പൂണ്ടു പ്രാർത്ഥിച്ചു. അത്ഭുതമെന്നു പറയട്ടെ കുറച്ചു നേരം കഴിഞ്ഞപ്പോൾ കഴുതയുടെ എല്ലാ വിഷമങ്ങളും മറഞ്ഞുപോയിരുന്നു.
കൊച്ചു കുട്ടി മാത്രം കരഞ്ഞു. "ഞാൻ പറഞ്ഞതാ വലിച്ചു കയറ്റാമെന്നു"