സ്വർഗ്ഗത്തിലെ ബിരിയാണി
തന്റെ ഇടയന്റെ വിഴുപ്പുഭാണ്ഡം ചുമന്നു തളർന്ന കഴുത ഇങ്ങനെ പരാതിപ്പെട്ടു. "ഈ ഭാരം ചുമന്നു ഞാൻ തളർന്നു. ഈ ജീവിതത്തിൽ എനിക്ക് അല്പം സമാധാനം വേണം."
ഇടയൻ പറഞ്ഞു "ഒരിക്കൽ നീ മരിക്കും. മരിച്ചു കഴിഞ്ഞാൽ നീ എവിടെ ചെല്ലും?"
കഴുത പറഞ്ഞു "ഞാൻ ഇതുവരെയും മരിച്ചിട്ടില്ല. അതുകൊണ്ടു എനിക്കറിയില്ല"
ഇടയൻ പറഞ്ഞു "എല്ലാം അറിയാവുന്നവൻ ഞാൻ. കേട്ടുകൊള്ളുക. ഭൂമിയിൽ ചീത്ത ചെയ്യുന്നവർ നരകത്തിലെത്തും. അവിടെ മരിച്ചു ചെല്ലുന്ന കഴുതകളെ തീയിൽ ഇട്ടു ചുട്ടെടുക്കും. നല്ലതു ചെയ്യുന്നവർ സ്വർഗത്തിൽ എത്തും. അവിടെ മരിച്ചു ചെല്ലുന്ന ഓരോ കഴുതയ്ക്കും ഒൻപതു കന്യകകളായ സുന്ദരി ക്കഴുതകളോടൊപ്പം നാലുനേരവും ബിരിയാണി കഴിച്ചു സുഖമായി വാഴാം. ഇടയന്റെ അടിവസ്ത്രം തുടങ്ങി എല്ലാ വിഴുപ്പും സന്തോഷത്തോടെ ചുമക്കുന്നതാണ് ഒരു കഴുതയ്ക്കു ഭൂമിയിൽ ചെയാവുന്ന ഏറ്റവും നല്ല പുണ്യ കർമ്മം. ഇനി എന്റെ പ്രിയപ്പെട്ട കഴുതേ, നീ പറഞ്ഞാട്ടെ മരണാനന്തരം നീ എവിടെയാണ് എത്തിച്ചേരുന്നത്?"
കഴുത ഒട്ടു ആലോചിച്ചില്ല (അല്ലെങ്കിലും കഴുതകൾ ആലോചിക്കാറില്ല). ഇങ്ങനെ ഉത്തരിച്ചു. "എന്റെ പൊന്നു തമ്പുരാനെ, ഞാൻ സ്വർഗത്തിൽ എത്തും. ഇനി മുതൽ അങ്ങയുടെ വിഴുപ്പുകൾ കൂടുതലായി ഞാൻ ചുമക്കും."
അങ്ങിനെ ഇരട്ടി ഭാരവുമായി പുഴയിലേക്കു പോയ കഴുത കാലിടറി വീണു. കുറുക്കൻ അവനെ എഴുനേൽക്കാൻ സഹായിച്ചു. അനന്തരം ഇങ്ങനെ ചോദിച്ചു.
"എടാ പൊട്ടാ, നിന്റെ ഇടയൻ സ്വർഗത്തിൽ പോയിട്ടുണ്ടോ?"
കഴുത പറഞ്ഞു "ഇല്ല"
കുറുക്കൻ ചോദിച്ചു "പിന്നെ എങ്ങനെയാണ് എല്ലാ വൃത്തികേടുകളും ചെയ്യുന്ന നിന്റെ ഇടയൻ ഇത്രയും കൃത്യമായി സ്വർഗ്ഗത്തെപ്പറ്റി വർണ്ണിച്ചത്?"
കഴുത പറഞ്ഞു "എനിക്കറിയില്ല. പക്ഷെ അദ്ദേഹത്തിന് എല്ലാം അറിയാം."
കുറുക്കൻ പറഞ്ഞു "കുന്തം അറിയാം. അയാൾക്ക് അറിയാവുന്നത് ഒന്നേ ഒള്ളു. നിന്നെ നുണ പറഞ്ഞു പറ്റിക്കാൻ മാത്രം."
തന്റെ ഇടയനെ അപമാനിച്ചത് കഴുതയ്ക്കു സഹിച്ചില്ല. അവൻ തിരിഞ്ഞു നിന്നു പിൻ കാലുകൾ ഉയർത്തി കുറുക്കനിട്ടൊരു തൊഴി കൊടുത്തു. നാലു കാരണം മറിഞ്ഞു കുറുക്കൻ മലർന്നു വീണു.
കഥ പറഞ്ഞു നിറുത്തി വിഷ്ണുശർമ്മൻ കുട്ടികളോടു ചോദിച്ചു "നിങ്ങൾക്ക് എവിടെയാ പോകേണ്ടത്, സ്വർഗ്ഗത്തിലോ നരകത്തിലോ ?"
കുട്ടികൾ പറഞ്ഞു "തിരുമേനി, അങ്ങയുടെ വൃത്തികെട്ട അടിവസ്ത്രം അങ്ങു തന്നെ ചുമന്നോളു. ഞങ്ങൾക്കു നരകത്തിൽ പോയാൽ മതി."
വിഷ്ണുശർമ്മൻ അടുത്തിരുന്ന കിണ്ണത്തിൽ നിന്നും ചന്ദനം തോണ്ടി എടുത്തു. അനന്തരം തന്റെ നെറ്റിയിൽ ഒരു വലിയ ഗോപി വരച്ചു.