mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

3 കള്ളനെ കടിച്ചേ

ആദ്യ പരസ്യത്തില്‍ 'ഷെപ്പി' യെ കണ്ടെത്താനാകാത്തതിനാല്‍ മണ്ടോ സായിപ്പ് ഒരാഴ്ച കഴിഞ്ഞ് വീണ്ടും പത്രപ്പരസ്യം കൊടുത്തു.

'പട്ടിയെ കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം.'

പരസ്യം വായിച്ച് വിക്രം പറഞ്ഞു. 'എടാ അക്രം നമുക്ക് തെരച്ചില്‍ ഊര്‍ജ്ജിതമാക്കണം.'

'നമ്മളെക്കൊണ്ട് അതിനെ പിടിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. ഇനി പട്ടിതന്നെ പത്രം വായിച്ച് തിരിച്ചു വരട്ടെ.' -അക്രം

'അക്രം, ഒരു സി.ഐ.ഡി മുന്നോട്ടു വച്ചകാല്‍ പിന്നോട്ടെടുക്കരുത്.' -വിക്രം

'കടിക്കുന്ന പട്ടീരെ മുമ്പെ നീ കാല് കൊണ്ടു വച്ചു കൊട്. ഞാനില്ല.' -അക്രം

'എടാ, നമുക്ക് പുതിയ ഐഡിയ നോക്കാം. ആ പട്ടിയുടെ ഫോട്ടോയുണ്ടോയെന്നു ചോദിക്കാം.' -വിക്രം

'അതിന് ആരെങ്കിലും പട്ടിയുടെ ഫോട്ടോയെടുത്തു വയ്‌ക്ക്വോ?' -അക്രം

'വിദേശത്തുനിന്നുവന്ന പട്ടിയല്ലേ, പാസ്‌പോര്‍ട്ടിനും മറ്റും ഫോട്ടോയെടുത്തിരിക്കും.'-വിക്രം

'എന്നാല്‍ വാ നമുക്ക് നോക്കാം.' -അക്രം

മണ്ടോയുടെ വീടിനു മുമ്പില്‍ ആനത്തലയുള്ള കാര്‍ വന്നുനിന്നു. മണ്ടോ വീട്ടില്‍ തന്നെയുണ്ടായിരുന്നു. വിക്രമാക്രമന്മാര്‍ സ്വയം പരിചയപ്പെടുത്തി.

'ഞങ്ങള്‍ സി.ഐ.ഡിമാരാണ്. താങ്കളുടെ പട്ടിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഞങ്ങള്‍.'

'ഇതുവരെ ഞാന്‍ പോലീസില്‍ പരാതി കൊടുത്തിട്ടില്ല. ശിക്ഷകിട്ടുമെന്നറിഞ്ഞാല്‍ കള്ളന് വാശി കൂടുമല്ലോ. അതുകൊണ്ടാണ് പരാതി കൊടുക്കാത്തത്.' -മണ്ടോ.

'അതു വേണ്ടിവരില്ല. ഞങ്ങള്‍ തന്നെ ഷെപ്പിയെ കണ്ടുപിടിച്ചിരിക്കും.' -വിക്രം.

'ഞങ്ങള്‍, കാണാതായ ആനയെ കണ്ടുപിടിച്ചിരിക്കുന്നു. പിന്നെയല്ലേ ഒരു പട്ടി' -അക്രം.

'ആനയെ കണ്ടെത്താന്‍ എളുപ്പമാണ്. പട്ടിയെകണ്ടുപിടിക്കാനാണു പ്രയാസം.' -മണ്ടോ.

വിക്രം അക്രമിനെ നോക്കി കണ്ണുരുട്ടിയതിനാല്‍ അക്രം പിന്നെ അബദ്ധമൊന്നും പറഞ്ഞില്ല.

മണ്ടോയുടെ ഫോണ്‍ ശബ്ദിക്കുന്നു. സി.ഐ.ഡിമാരോട് ഇരിക്കാന്‍ പറഞ്ഞിട്ട് മണ്ടോ ഫോണെടുത്തു.

'ഹലോ'

'നിങ്ങളുടെ പട്ടിയെ കണ്ടുപിടിച്ചുതന്നാല്‍ ഒരു ലക്ഷം രൂപ നല്‍കുമെന്നു പരസ്യം കണ്ടു.'

'അതെ.'

'രണ്ടു ലക്ഷം രൂപ തന്നാല്‍ ഞാന്‍ കണ്ടുപിടിച്ചു തരാം.'

'അതു വലിയ തുകയല്ലേ?'

'പട്ടിയെ വേണമെങ്കില്‍ മതി. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ഇവനെ കിട്ടാന്‍ പോകുന്നില്ല. സമ്മതമാണെങ്കില്‍ ഇന്നുതന്നെ ഞാന്‍ പട്ടിയെ കൈമാറാം.'

'എനിയ്‌ക്കൊന്ന് ആലോചിക്കണം.'

'എന്നാല്‍ ഞാന്‍ അരമണിക്കൂര്‍ കഴിഞ്ഞ് വിളിക്കാം'

'ഓക്കെ.' മണ്ടോ ഫോണ്‍ വച്ചുകഴിഞ്ഞപ്പോള്‍ വിക്രം ചോദിച്ചു.

'ആരാ സംസാരിച്ചത്?'

'ആളിനെ അറിയില്ല. രണ്ടു ലക്ഷം കൊടുത്താല്‍ ഷെപ്പിയെ ഇന്നു തന്നെ കൈമാറാമെന്നു പറഞ്ഞു.'

'സമ്മതമാണെന്നു പറഞ്ഞാ മതി. അവന്‍ പട്ടിയെകൊണ്ടുപോയ മോഷ്ടാവ് തന്നെയായിരിക്കും. ഞങ്ങള്‍ കൂടെയുണ്ട്. ധൈര്യമായിരിക്കൂ. ഞങ്ങള്‍ പറയുന്നതുപോലെ ചെയ്താ മതി.'

മണ്ടോ സമ്മതമറിയിച്ചതനുസരിച്ച് ആ കള്ളന്‍ ഷെപ്പിയുമായി മണ്ടോയുടെ വീട്ടിലെത്തി. മണ്ടോ പണം നല്‍കിയപ്പോള്‍ അയാള്‍ ഷെപ്പിയെ കൈമാറി. ആ സമയം വീട്ടിനുള്ളില്‍ വിക്രമാക്രമന്മാര്‍ മറഞ്ഞിരിക്കുകയായിരുന്നു. മോഷ്ടാവ് പോകാനായി തിരിഞ്ഞതും വിക്രമിന്റെ നിര്‍ദ്ദേശമുസരിച്ച് മണ്ടോ വിളിച്ചു പറഞ്ഞു

'ഷെപ്പീ, ക്യാച്ച് ഹിം.'

യജമാനന്റെ ആജ്ഞയനുസരിച്ച് ഷെപ്പി കള്ളന്റെ മേല്‍ ചാടി വീണു. കടിയേറ്റ് അവശനായ അയാളെ പിടിച്ചുകെട്ടാന്‍ സി.ഐ.ഡിമാര്‍ക്ക് ഏറെ പണിപ്പെടേണ്ടി വന്നില്ല.

കള്ളനെ പോലീസിനു കൈമാറിയതിനെത്തുടര്‍ന്ന് പോലീസ് കള്ളന്റെ താവളത്തില്‍ പരിശോധന നടത്തി. ഇതുപോലെ കടത്തിക്കൊണ്ടുവന്ന ആറേഴു നായ്ക്കളെ അവിടെ നിന്നും കണ്ടെത്തുകയും ചെയ്തു.

സിറ്റിയിലെ പട്ടി മോഷണം അവസാനിപ്പിച്ച സി.ഐ.ഡി മാരോട് റേഡിയോ ഡോങ്കി ചോദിച്ച ചോദ്യം ഇതായിരുന്നു. 'മറ്റ് കുറ്റാന്വേഷകരോട് എന്താണ് പറയാനുള്ളത്?'

ഉത്തരം അക്രമിന്റേതായിരുന്നു. 'ആദ്യം കള്ളനെ ചാടിക്കടിക്കുക. എന്നിട്ട് പിടിക്കുക. അതാണ് എളുപ്പം.'

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ