3 ഒരു തുറന്ന കത്ത്
പ്രിയപ്പെട്ട മനസ്സേ,
ഇത്രയും ദിവസങ്ങളിലെ എന്റെ നിരീക്ഷണത്തിൽ നിന്നും ഞാനറിഞ്ഞത് ചില ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഏത്രയോ നാളുകളായി ഞാൻ കരുതിയിരുന്നത്, നീ ആണ് ഞാൻ എന്നായിരുന്നു. ഇപ്പോൾ മനസ്സിലായി നീ എന്നോടൊപ്പം കൂടിയ കൗശലക്കാരനാണെന്ന്. ആ കൗശലം കൊണ്ടാണല്ലോ നീ ആണു ഞാൻ എന്നു പോലും തെറ്റിദ്ധരിക്കപ്പെട്ടത്.
സുഖങ്ങളുടെ ആവശ്യം എനിക്കായിരുന്നില്ല. സുഖങ്ങളുടെ ആവശ്യം എന്റെ ശരീരത്തിനായിരുന്നില്ല. പ്രിയപ്പെട്ട മനസ്സേ എല്ലാ സുഖങ്ങളുടെയും ആവശ്യം നിനക്കായിരുന്നു. എന്നെ ആസക്തിയുടെ ഭ്രഹ്മലോകത്തേക്കു വലിച്ചടുപ്പിച്ചിരുന്നത് നീ ആയിരുന്നു. ദുഃഖങ്ങളിൽ നിന്നും അകന്നു നിൽക്കാൻ നീ പ്രേരിപ്പിച്ചതിനാൽ ശരീരം ക്ഷതങ്ങളിൽ പെടാതെ രക്ഷപ്പെട്ടുപോന്നു. അതു ഞാൻ നന്ദിയോടെ സ്മരിക്കുന്നു. എന്നാൽ ചില ദുഃഖങ്ങൾ ഏറ്റെടുത്തെങ്കിൽ മാത്രമേ വലിയ ചില സൗകര്യങ്ങളിൽ എത്തിച്ചേരാൻ കഴിയൂ എന്നത് നീ എന്നിൽ നിന്നും മറച്ചുവച്ചു. ചില ദുഃഖങ്ങൾ ഞാൻ ഏറ്റെടുത്തെങ്കിൽ മാത്രമേ ചില പൊതുനന്മകൾ എന്റെ സമൂഹത്തിൽ ഉണ്ടാവുകയുള്ളു എന്നതും നീ മറന്നു. ഒടുവിൽ ഒടുവിൽ എന്റെ പണി, നിന്നെ സുഖിപ്പിക്കുക എന്നതായി മാറി എന്നു പറഞ്ഞാൽ അതു നിരാകരിക്കാൻ നിനക്കാവില്ല. ആലസ്യങ്ങളുടെ നെടുങ്കൻ രാപകലുകളിൽ വൈകിക്കലുകളും, നീട്ടിവയ്പുകളും, മാറ്റിവയ്പുകളും, ഒഴിവാക്കലുകളും കൊണ്ട് അലങ്കോലമായ എന്റെ ഭൂമിക ഒരു വൃത്തിഹീനമായ ഇടമായി മാറിയിരിക്കുന്നു. കൂട്ടിയിട്ടിരിക്കുന്ന നിറവേറ്റപ്പെടാത്ത കർമ്മങ്ങളുടെ കൂമ്പാരത്തിൽ എനിക്ക് എന്നെത്തന്നെ നഷ്ടമായിരിക്കുന്നു.
പ്രിയപ്പെട്ട മനസ്സേ, ആവർത്തിക്കട്ടെ, നിന്നെ സുഖിപ്പിക്കുക എന്നതല്ല എന്റെ പണി. എനിക്കു സുഖാസുഖങ്ങൾ ഒരുപോലെയാണ്. അതെന്നെ ബാധിക്കില്ല. ഞാൻ നിർമ്മമനാണ്. ശരീരത്തിനു മുറിവേറ്റാൽ നീ ദുഃഖിക്കും, ശരീരത്തിൽ സുഗന്ധതൈലം കൊണ്ടു തഴുകിയാൽ നീ സന്തോഷിക്കും. ഇതു രണ്ടും എനിക്ക് ഒരുപോലെയാണ്.
ഇന്നു ഞാൻ തിരിച്ചറിയുന്നു. ഞാൻ യജമാനനും, നീ എന്റെ സഹായിയും മാത്രമാണ്. സുഖങ്ങൾക്ക് പുറകെ പാഞ്ഞുപോകുന്ന നിന്റെ കടിഞ്ഞാൺ ഇത്രയും നാൾ എന്നെ വലിച്ചുകൊണ്ടു പോവുകയായിരുന്നു. ഇനി അതിനു മാറ്റമുണ്ടാകും. കാരണം, നിന്നെ സുഖിപ്പിക്കലല്ല എന്റെ പണി എന്നു ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു. ഇതു ഞാൻ എല്ലാ ദിവസവും നിരന്തരമായി ഉരുവിട്ടുകൊണ്ടിരിക്കും. അങ്ങനെ നീയും അതു ഉൾക്കൊള്ളും. ഈ ലോകത്തു ചെയ്തു തീർക്കാൻ എനിക്കു വേറെ ഒരുപാടു പണികളുണ്ട്.
സ്നേഹത്തോടെ
ഞാൻ
(തുടരും)