മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

അരികിലാരോ അതു 
നീയല്ലേ ശലഭമേ, എൻ 
സ്മൃതിപഥത്തിൽ 
കുളിർകാറ്റു പോലെ. 

ആയിരം കാതം നാം
തിരികെ നടന്നപ്പോൾ,
ആയിരം കണ്ണുകൾ 
കാത്തിരിപ്പൂ! 

ഇവിടം നിലാവുപോ- 
ലിന്നലെകൾ പെയ്യുന്നു, 
അവിടെ, സതീർത്ഥ്യരെൻ
ലോകം ഭരിക്കുന്നു. 

ഈ ചേലുള്ള മിഴികളാൽ, 
മൊഴികളാൽ, ചിരികളാൽ,
തിരികെ നാമെത്തവേ-
ഈ സാഗരം നിറയുന്നു. 

ഉണ്മയതു നമ്മളിൽ 
വെണ്മയായ് നിറയുന്നു,
ഹൃദയ മദ്ധ്യത്തിലായ് 
പടുവൃക്ഷം തണലേകാൻ.  

ഊഞ്ഞാലു കെട്ടി നാം
ശിഖരത്തിലാടുന്നു,
ഋതുവോ വെളിച്ചമായ്
നമ്മിൽ നിറയുന്നു. 

എവിടെയോ കാണാം
തുറസ്സാം മുറികളെ,  
മുറികളിൽ മിഴിവേകി
വിജ്ഞാനം കേൾക്കുന്നു.  

ഏതേതു ഭാഷക- 
ളേതേതു വിഷയങ്ങൾ, 
ഏതേതു ചിന്തക-
ളേതേതു സ്വപ്നങ്ങൾ.  

ഐരാവതം പോൽ-
ഇന്ദ്രഗജമായി മേയുന്ന, 
മറവിയുടെ മേച്ചിൽ 
പുറങ്ങളിലോർമ്മകൾ. 

ഒരു മാത്ര ഞാനൊന്നു 
മിഴിയടച്ചീടട്ടെ, 
മിഴിനീരടക്കാതെ 
കാലം കടക്കുവാൻ. 

ഓരോരോ കാഴ്ചകൾ
പിന്നെയും വിരിയുന്ന, 
കൗമാരകാലമതു 
പൂ പോലെയല്ലയോ?  

ഔഷധമായ്  നീ ചിരി 
തൂകി നിൽക്കവേ,
നോവിക്കും നോവുക- 
ളെങ്ങോ മറയുന്നു. 

അംബുജം പോലിവിടെ 
സ്നേഹം വിരിയുന്നു,
കാലമൊരു നദിയായി 
നമ്മളിൽ ചേരുന്നു. 

അരികിലാരോ അതു 
നീയല്ലേ ശലഭമേ, 
എൻ സ്മൃതിപഥത്തിൽ 
കുളിർ കാറ്റുപോലെ!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ