മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

അങ്ങിനെയൊരുനാള്‍
നോക്കിനോക്കിയിരിക്കെ
പൊടുന്നനെയങ്ങു കാണാതാവും  

രാവും പകലും ഒച്ചവച്ച
ഇടങ്ങളിലെല്ലാം മൂകത പരക്കും 

പൊടുന്നനെയുണ്ടായ അനക്കമില്ലായ്മ
എല്ലാവരും തിരിച്ചറിയും  

ഒരു ഒച്ച പെട്ടെന്നങ്ങു 
നിലച്ചു പോകുമ്പോഴാണല്ലോ 
നിശബ്ദതയുടെ ആഴമറിയുന്നത്  

ഒരു കുട്ടി അച്ഛനിപ്പോളെത്തുമെന്നോർത്ത്
പടിക്കലേയ്ക്കും നോക്കി 
എത്രനേരം ഇരുന്നിട്ടുണ്ടാവും
അച്ഛനില്ലാത്ത പിന്നീടുള്ള
എത്ര രാപകലുകളിൽ
ദുഃസ്വപ്നങ്ങളാൽ
കരഞ്ഞിട്ടുണ്ടാവും

അത്താഴത്തിനു രണ്ടാമതൊന്നുണ്ടാക്കാന്‍ 
ഒന്നുമില്ലെന്നറിഞ്ഞ്
ദേഷ്യത്താൽ മുരണ്ട് 
സഞ്ചിയും തൂക്കി പോയപ്പോൾ
എപ്പോഴും ഒച്ചയും വഴക്കുമെന്ന്
മനസ്സിൽ ചീത്ത വിളിച്ച
അകത്തുള്ളവള്‍ 
നേരമെത്രയായിട്ടും കാണാതാകുമ്പോൾ
ഉള്ളുപിടഞ്ഞ്
ഉമ്മറതിണ്ണയിലെത്ര നേരം 
ഇരുന്നിട്ടുണ്ടാവും
അടക്കിപിടിച്ച ഒരു വിതുമ്പൽ 
എത്ര വേഗം
നിലവിളിയായി മാറുന്നുണ്ടാവും 

ഇന്നൊന്നും അങ്ങേവീട്ടിൽ 
ഒരു ഒച്ചയുമില്ലല്ലോ 
എന്ന് കാതോര്‍ത്ത് 
അയല്‍ക്കാര്‍ തമ്മില്‍ അപ്പോഴും
കുശുകുശുക്കുന്നുണ്ടാവും
അത്ര നേരം വരെ വേലിയ്ക്കലും വഴിയിലും നിന്നവരെ
ആ കരച്ചിൽ 
വീട്ടിലെത്തിയ്ക്കുന്നുണ്ടാവും 

ചിലരുടെ ആർത്തിപിടിച്ച നോട്ടങ്ങൾ
അവിടെചുറ്റിത്തിരിയുന്നുണ്ടാവും
ചിലരുടെ രഹസ്യ വർത്തമാനങ്ങളിൽ
കുറ്റപ്പെടുത്തലുകളുടെ ആണികൾ തറച്ചു കേറുന്നുണ്ടാവും 

പലപല സന്ദര്‍ഭങ്ങളില്‍ 
ഓരോയിടങ്ങളിലും 
ഉണ്ടാക്കിയെടുത്ത ഒരു ഒച്ച 
വേഗം തന്നെ അമര്‍ന്നു പോയത് 
നന്നായെന്ന് 
പലയാളുകളുടേയും 
അസൂയപൂണ്ട അടക്കം പറച്ചിലുകള്‍ 
അവിടവിടെയൊക്കെ കേള്‍ക്കുന്നുണ്ടാവും 

അങ്ങിനെയൊരുനാള്‍ 
നോക്കി നോക്കിയിരിക്കെ
പെട്ടെന്നങ്ങു കാണാതാവുമ്പോൾ
വിരലിലെണ്ണാവുന്നവർ മാത്രം പറയുന്നുണ്ടാകും
വല്ലാത്തൊരു മൂകത
ഇത്രനാളും
എന്തൊരു ഒച്ചയും അനക്കവുമുള്ള 
വീടായിരുന്നു അത്.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ