ജനുവരിയിൽ കൊഴിയുന്ന പുഷ്പം
"വരൂ ഒക്ടോബറിൽ വിരിഞ്ഞു ജനുവരിയിൽ കൊഴിയുന്ന ഒരു പുഷ്പത്തെ ഞാൻ കാട്ടിത്തരാം." കൈ വലിച്ചുകൊണ്ട് മേരി എന്നെ മറ്റൊരു കാലത്തിലേക്കു കൂട്ടിക്കൊണ്ടു പോയി.
"ചരിത്ര സന്ധികളിൽ നിറഞ്ഞു നിന്നവർ. നിർമ്മലമായ സ്നേഹത്തിന്റെ തുരുത്തായി മാറിയവർ. നിനക്കറിയുമോ അങ്ങിനെയുള്ള മനുഷ്യ ജന്മങ്ങളെ? നവ്ഖലിയിലെ ആ കുടിലിന്റെ മുന്നിൽ നിൽക്കുന്ന ശുഭ്ര വസ്ത്ര ധാരിയെ അറിയുമോ നിനക്ക്?", മേരി ചോദിച്ചു.
"ഉവ്വ്" ഞാൻ പ്രതിവചിച്ചു. "ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിൽ "അർദ്ധ നഗ്നനായ ഫക്കിർ " എന്നു വിളിച്ചാക്ഷേപിച്ച മനുഷ്യൻ."
മേരി പറഞ്ഞു, "സ്കൂളിൽ പഠിക്കുന്ന കാലത്തു ഗാന്ധിജയന്തിക്ക് നീ മനഃപാഠം ചെയ്തു വിളമ്പിയ പ്രസംഗത്തിലെ ബാപ്പുവല്ല അത്. കലാലയ കാലഘട്ടങ്ങളിൽ 'ബ്രിട്ടീഷ് രാജിന്റെ അടിമ' എന്നു നീ വിളിച്ചാക്ഷേപിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധിയുമല്ല അത്. അയ്യായിരത്തിൽ അധികം ആളുകൾ കൊല്ലപ്പെട്ട നവ്ഖലി വർഗ്ഗീയ കലാപത്തിനു വിരാമമിടാൻ ഇറങ്ങിയ മനുഷ്യ സ്നേഹിയായ മഹാത്മാവാണത്. നീ പഠിച്ച ഗാന്ധിയല്ല അത്. ശ്രേണിയിലെ അവസാനത്തെ മർത്യനു നീതി ലഭിക്കുമ്പോൾ മാത്രമേ നീതി നീതിമത്താവുകയൊള്ളു എന്നു വിശ്വസിച്ചിരുന്ന മഹാത്മാവ്."
"നവ്ഖലിയിലെ പാതകളിൽ കഴുകൻ കൊത്തി വലിക്കുന്ന ശരീരങ്ങൾ നീ കാണുന്നില്ലേ. കൊതി തീരും വരെ ജീവിക്കാൻ കഴിയാതെപോയ ജന്മങ്ങൾ. കൊന്നവരും കൊല്ലപ്പെട്ടവരും വിഢികളായിരുന്നു. മതവിശ്വാസത്തിൽ പെട്ടുപോയ വിഢികൾ. താത്കാലികമായ ഭൗതിക സഹായങ്ങൾ ചെയ്തും, ഭീഷണിപ്പെടുത്തിയും, ഇല്ലാത്ത സ്വർഗ്ഗം വാഗ്ദാനം ചെയ്തും ആളെ കൂട്ടുക. അവരുടെ വിയർപ്പു ചൂഷണം ചെയ്തു സമൃദ്ധിയുടെ മട്ടുപ്പാവുകളിൽ പുരോഹിതനായി വാഴുക. ഉപജാപക വൃന്ദമായി സമ്പന്നരായ അനുയായികളെ സ്ഥാനമാനങ്ങൾ നൽകി കൂടെ നിറുത്തുക. ഇതാണല്ലോ മതങ്ങൾ!."
"വരൂ, സമയം വൈകിയിരിക്കുന്നു. പോകാൻ ഇനിയും എത്രയോ ഇടങ്ങളും കാലങ്ങളും ഉണ്ടെന്നോ!" യാത്രയാകുമ്പോൾ ദൂരെ ഹൂബ്ലി യിലെ തോണിക്കാരൻ പാടുന്നുണ്ടായിരുന്നു.
"അപഹരിക്കപ്പെട്ട നാമവും, തുളവീണു
നിണമ ണിഞ്ഞാകാരവുംപേറി നില്പുനീ
ജനപഥം രാജപഥത്തിനെ പുണരുന്ന
ഇരുളിൻ കവലയിൽ സൂര്യതേജസ്സുമായ്..."
അപ്പോൾ ദൂരെ ദില്ലിയിലെ രാജപഥത്തിൽ ഇരുട്ടുവീണിരുന്നു.
(തുടരും...)