മഗധയിലെ കണ്ണുനീർ
"ഗംഗയിലിറങ്ങി മുഖം കഴുകി വരുന്ന ആളെ നീ ശ്രദ്ധിച്ചുവോ?" മേരി ചോദിച്ചു.
ആർക്കും ശ്രദ്ധിക്കാതിരിക്കാൻ കഴിയാത്ത ചൈതന്യവത്തായ മുഖം. അരയിൽ ചുറ്റി തോളിലൂടെ ഒഴുകി വീഴുന്ന നീണ്ട വസനം. കയ്യിൽ ചെറിയ ഭിക്ഷാ പാത്രം. തിടുക്കമില്ല ആ പദ ചലനങ്ങളിൽ.
"മഹാജനപദമായ മഗധയിലെ മഹാരാജാവായ ബിംബിസാരന്റെ സുഹൃത്തും ആചാര്യനുമാണയാൾ."
"ഉവ്വ്, വായിച്ചറിയാം. ഗൗതമനായിരുന്ന..."
"അതെ, തഥാഗതൻ"
"ഒരു യാഗം തടഞ്ഞിട്ടു വരികയാണയാൾ. അരുതെന്നപേക്ഷിച്ചു; ആദികവി അപേക്ഷിച്ചതു പോലെ. നൂറു കണക്കിനു മൃഗങ്ങളാണ് ബലിയിൽ നിന്നും രക്ഷപെട്ടത്"
"സ്വന്തം സൃഷ്ടിയുടെ ചോരകുടിച്ചു സംതൃപ്തനാകുന്ന സ്രഷ്ടാവ്; എത്ര വികലമാണാ ദൈവ സങ്കല്പം!"
"അതെ, സാധുവായ വളർത്തു മൃഗത്തിന്റെ ജീവനു പകരം അദ്ദേഹം വാഗ്ദാനം നൽകിയത് സ്വന്തം ജീവനായിരുന്നു."
"പുളിനങ്ങളെ തഴുകി ജലമെത്രയോ ഗംഗയിലൂടെ ഒഴുകി. മൺമറഞ്ഞ അഹിംസാ സിദ്ധാന്തത്തിനു മുകളിലൂടെ തഴച്ചു വളർന്ന നവ സിദ്ധാന്തങ്ങൾ ദാഹിച്ചു വരണ്ട സൃഷ്ടി കർത്താവിന്റെ ഗളത്തിൽ ചുടു ചോര പകർന്നു. രിക്തമായ ധമനികളും, വേദന കവിഞ്ഞ കണ്ണുകളുമായി ചത്തുമലച്ച ശവ ശരീരങ്ങൾ തഥാഗതാ നിന്റെ വഴികളിൽ ഇന്നും ചിതറിക്കിടക്കുന്നു."
"വേണ്ട ആനന്ദൻ, ഇമോഷണലായി നീ രംഗം വഷളാക്കണ്ട. ഇതു മനുഷ്യകുലത്തിന്റെ വിധിയാണ്. പരിണാമത്തിന്റെ അനിവാര്യതയാണ്. എണ്ണമറ്റ അവസ്ഥാന്തരങ്ങളിലൂടെയാണ് മനുഷ്യൻ അവൻ തന്നെ മെനഞ്ഞെടുത്ത ദൈവമായി ഉരുത്തിരിയേണ്ടത്. ദൈവം - അതവന്റെ ലക്ഷ്യമാണ്, പരിണാമ ലക്ഷ്യം."
ഋതുക്കളെ ചുംബിച്ചു നൂറ്റാണ്ടുകളിലൂടെ യാത്ര ചെയ്യുമ്പോൾ മേരിയുടെ കണ്ണുകളിൽ അനല്പമായ വേദന തളം കെട്ടി നിന്നു. അവ അടർന്നു വീഴുന്നിടം ദഹിച്ചു പോകുമോ എന്നു ഞാൻ ഭയപ്പെട്ടു.
(തുടരും...)