കാഴ്ചകൾക്കപ്പുറം സ്വയം തിരിച്ചറിവിന് സഹായകമാണ് യാത്രകൾ. ഈ അനന്തവിശാലമായ പ്രകൃതിക്കുമുമ്പിൽ മനുഷ്യൻ മറ്റനേകം ജീവജാലങ്ങളിൽ ഒന്നു മാത്രമാണെന്നുള്ള യഥാർത്ഥ്യത്തെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നുവെന്നതും മറ്റുള്ളവരുടെ ജീവിതം എങ്ങനെയാണെന്ന് മനസ്സിലാക്കാൻ ഇടയാക്കുന്നുവെന്നതുമാണ് യാത്രകളുടെ ഏറ്റവും വലിയനേട്ടം.
പ്രിയപ്പെട്ടവരോടൊപ്പമുള്ള യാത്രകൾ എന്നും അവിസ്മരണീയമായിരിക്കും. അത്തരത്തിൽ മറക്കാനാകാത്ത അനുഭവങ്ങൾ പകർന്ന ഒരു യാത്രയായിരുന്നു മൂന്നു സുഹൃത്തുക്കളോടൊപ്പമുള്ള കാന്തല്ലൂർ, വട്ടവട യാത്ര.
ഇടുക്കിജില്ലയിലെ ദേവികുളം താലൂക്കിലാണ് കാന്തല്ലൂർ സ്ഥിതിചെയ്യുന്നത്. മൂന്നാറിൽ നിന്ന് ഏതാണ്ട് 49 കിലോമീറ്ററും ഉദുമൽപ്പേട്ടിൽ നിന്ന് 60 കിലോമീറ്ററും ദൂരമുണ്ട് അവിടേക്ക്. ശീതകാല പച്ചക്കറികൾക്കും, പഴങ്ങൾക്കും പ്രശസ്തമായ ഈ ഗ്രാമം 2023 ലെ മികച്ച ഗ്രാമീണ ടൂറിസം പദ്ധതികളുടെ വിഭാഗത്തിൽ ഇന്ത്യാ ഗവൺമെന്റിന്റെ സുവർണ്ണ പുരസ്‌കാരം നേടിയ നിറവിലാണിപ്പോൾ.
രാജ്യത്തുടനീളമുള്ള 767 ഓളം ഗ്രാമീണപദ്ധതികളുടെ എട്ടുമാസത്തോളം നീണ്ടുനിന്ന വിപുലമായ വിലയിരുത്തലിനുശേഷമാണ് കാന്തല്ലൂരിനെ അവാർഡിനായി തിരഞ്ഞെടുത്തത്. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ സുസ്ഥിര, ഉത്തരവാദിത്ത, അനുഭവ, പരമ്പരാഗത, ടൂറിസം പദ്ധതി കാന്തല്ലൂരിൽ വിജയകരമായി നടപ്പാക്കിയതും, മറയൂർ ശർക്കര, കാന്തല്ലൂർ-വട്ടവട വെളുത്തുള്ളി എന്നിവയ്ക്ക് ഭൂമിശാസ്ത്ര സൂചികാപദവി(GI) പ്രഖ്യാപിച്ചതും ഈ പുരസ്കാരലബ്ധിക്കു കാരണങ്ങളായ ഘടകങ്ങളാണ്.
ഞങ്ങൾ കാന്തല്ലൂർക്ക് പോയത് പാലക്കാട്, ഉദുമൽപേട്ട വഴിയാണ്. ആനമല, ചിന്നാർ വന്യമൃഗസംരക്ഷണകേന്ദ്രങ്ങളിലൂടെയുള്ള ആ യാത്ര ഹൃദ്യമാണ്. ഉച്ചസമയമായതുകൊണ്ട് മൃഗങ്ങളെയൊന്നും കാണാൻ കഴിഞ്ഞില്ല. വഴിയിൽ കടുംപച്ചനിറഞ്ഞ മലകൾക്കിടയിൽ വെള്ളിക്കസവുപോലെയുള്ള തൂവാനം വെള്ളച്ചാട്ടത്തിന്റെ വിദൂരദൃശ്യം മനസ്സു കുളിർപ്പിച്ചു.
മറയൂർ എത്തുന്നതിനു മുമ്പ് റോഡരികിലെ വെള്ളച്ചാട്ടം ഞങ്ങൾ കാറിലിരുന്ന് ആസ്വദിച്ചു. മറയൂർ-കാന്തല്ലൂർ റോഡിലൂടെയുള്ള യാത്ര മനോഹരമാണ്. കോട്ട കെട്ടിയതുപോലെ ചുറ്റുമുള്ള മലനിരകളും അവയുടെ താഴ് വരയിലെ ജനവാസകേന്ദ്രങ്ങളും പച്ചക്കറികൃഷിയും വേറിട്ടൊരു കാഴ്ചയാണ്. വഴിയിൽ നിരവധി മറയൂർ ശർക്കര നിർമ്മാണ കേന്ദ്രങ്ങളുണ്ട്. പൗരാണികമനുഷ്യരുടെ ആവസകേന്ദ്രമായിരുന്ന മുനിയറകളിലേക്കുള്ള ചൂണ്ടുപലകകൾ കണ്ടെങ്കിലും ആദ്യം താമസസ്ഥലം കണ്ടെത്തിയതിനു ശേഷം കാഴ്ചകളിലേക്കു വരാമെന്നു കരുതി ഞങ്ങൾ യാത്ര തുടർന്നു.
കാന്തല്ലൂർ ഒരു ചെറിയ അങ്ങാടിയാണ്. വിരലിൽ എണ്ണാവുന്ന കുറച്ചു കടകൾ മാത്രം. അങ്ങാടിക്കു മുകളിലെ കുന്നിലായിരുന്നു ഞങ്ങളുടെ താമസസ്ഥലമായ 'സാൻഡൽ കാസ'. മനോഹരമായ ഒരു നിർമ്മിതി. മുറ്റത്ത് അതിവിശാലമായ പുൽത്തകിടി. അതിനു ചുറ്റുമായി പൂച്ചെടികൾ. ചുറ്റും കോടനിറഞ്ഞ മലനിരകൾ. തികച്ചും ശാന്തസുന്ദരമായ അന്തരീക്ഷം.
നിഷ്കളങ്കമായ പുഞ്ചിരിയോടെ മാത്രം സംസാരിക്കുന്ന ഈശ്വർ എന്നൊരു ചെറുപ്പക്കാരനാണ് അവിടെ മാനേജ് ചെയ്യുന്നത്. അതിഥികളോട് മാത്രമല്ല തന്റെ കീഴിൽ ജോലിചെയ്യുന്ന കുട്ടികളോടും വളരെ അടുപ്പത്തോടെയുള്ള അയാളുടെ പെരുമാറ്റം കാണുന്നവർക്കും സന്തോഷമാകും.
വൈകുന്നേരം നാലുമണിയോടെ ഞങ്ങൾ കാഴ്ചകൾ കാണാനിറങ്ങി. പ്രധാന ഉദ്ദേശ്യം കാന്തല്ലൂരിന്റെമാത്രം അപൂർവ്വതയായ പഴത്തോട്ടങ്ങളിൽ ഏതെങ്കിലും ഒന്നു കാണുകയെന്നതായിരുന്നു. കേരളത്തിൽ മറ്റൊരു സ്ഥലത്തും കാണാത്ത വൈവിധ്യമാർന്ന വിളകൾക്ക് കാന്തല്ലൂർ പ്രസിദ്ധമാണ്. ദക്ഷിണേന്ത്യയിൽ ആപ്പിൾ കൃഷി ചെയ്യുന്ന ഒരേയൊരു സ്ഥലമാണിത്. ഓറഞ്ച്, സ്ട്രോബെറി, ബ്ലാക്ക്‌ബെറി, പ്ലംസ്, നെല്ലിക്ക, മുട്ടപ്പഴം, പീച്ച്, പാഷൻ ഫ്രൂട്ട്‌സ്, സബർജൽ, തുടങ്ങിയ നിരവധി പഴവർഗ്ഗങ്ങൾ ഇവിടെ സുലഭമായി വളരുന്നു. ഇവയിൽ പലതിന്റേയും സീസൺ അല്ലാത്തതിനാൽ മരങ്ങൾ കണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എങ്കിലും ഞങ്ങളുടെ കാഴ്ചക്കെന്നോണം ആപ്പിളുകൾ അവശേഷിപ്പിച്ച ചില മരങ്ങൾ കണ്ടപ്പോൾ കൗതുകം തോന്നി.
പഴക്കാഴ്ചകൾക്കുശേഷം 'ഭ്രമരം വ്യൂപോയിന്റ്' (ഭ്രമരം സിനിമയുടെ ചില ഭാഗങ്ങൾ ഷൂട്ട് ചെയ്ത സ്ഥലം) കാണാനായി പോയി. കാന്തല്ലൂർ അങ്ങാടിയിൽ നിന്ന് 'ഓഫ്‌റോഡി'ലൂടെ കുറച്ചു ദൂരം പോയാൽ അതിസുന്ദരമായ ഈ 'വ്യൂപോയിന്റി'ൽ എത്താം. സ്വകാര്യവ്യക്തിയുടെ സ്ഥലമായ അവിടെ അതിഥികൾക്കായി ഒരു ഏറുമാടം തയ്യാക്കിവച്ചിട്ടുണ്ട്. പാറയുടെ മുകളിൽ നിന്ന് ചുറ്റുമുള്ള കോടനിറഞ്ഞ മലനിരകളും താഴ്‌വാരവും കണ്ട് എത്രനേരം വേണമെങ്കിലും നമുക്കിരിക്കാം, പ്രകൃതിയുടെ മാസ്മരികഭാവങ്ങൾ ആസ്വദിച്ച്. പിന്നണിയിൽ കീഴന്തൂർ വെള്ളച്ചാട്ടത്തിന്റെ വന്യസംഗീതവുമുണ്ട്. കോട നിറഞ്ഞ സന്ധ്യ തന്റെ പ്രഭാവം കാണിച്ചതോടെ ഞങ്ങൾ താമസസ്ഥലത്തേക്കു തിരിച്ചു.
മഞ്ഞ് അസഹനീയമാകുന്നതുവരെ സാൻഡൽ കാസിലിന്റെ പുൽത്തകിടിയിൽ കഥപറഞ്ഞിരുന്നു. പിന്നെ നല്ല മഴയായിരുന്നു. അതുവരെ ഉണ്ടായിരുന്ന കാറ്റിന്റെ സംഗീതം മഴയുടെ ചടുല താളത്തിനു വഴിമാറി.
അടുത്തദിവസം രാവിലെ കാന്തല്ലൂരിലെ ബാക്കി കാഴ്ചകൾ കണ്ട് വട്ടവടയിലേക്ക് പോകാനായിരുന്നു തീരുമാനം. ആദ്യം തന്നെ പോയത് മറയൂർ ശർക്കര നിർമ്മിക്കുന്ന ഒരു സ്ഥലത്തായിരുന്നു. രാസവസ്തുക്കൾ ഒന്നും ചേർക്കാതെ കരിമ്പുനീർ തിളപ്പിച്ച് ശർക്കരയുണ്ടാക്കുന്ന പ്രക്രിയ ഒരു പുതിയ അനുഭവമായിരുന്നു. അതിന്റെ ഉടമസ്ഥയായ വനിത കാര്യങ്ങൾ നന്നായി വിശദീകരിച്ചു തന്നു. അവിടെനിന്ന് നേരെ ആനക്കൊട്ടപ്പാറയിലെ മുനിയറകൾ കണ്ടു. നവീനശിലായുഗത്തിലെ, ഏതാണ്ട് 16,000 വർഷം മുമ്പുള്ള,ഈ മനുഷ്യ നിർമ്മിതികൾ അത്ഭുതത്തോടെയേ നോക്കികാണാൻ കഴിയുകയുള്ളു. പലതും തകർന്ന നിലയിലാണുള്ളത്. ഒന്ന് പൂർണ്ണരൂപത്തിൽ ഇന്നും നിലനിൽക്കുന്നുണ്ട്.
ഇറച്ചിൽപ്പാറ വെള്ളച്ചാട്ടമായിരുന്നു ഞങ്ങളുടെ അടുത്തലക്ഷ്യം. മറയൂർ കാന്തല്ലൂർ വഴിയിൽ ആനക്കൊട്ടപ്പാറയ്ക്കടുത്തുള്ള കോവിൽക്കടവ് ചെക്ക്പോസ്റ്റിൽ നിന്ന് ഏതാണ്ട് 4 കിലോമീറ്റർ ദൂരമുണ്ട് അവിടേക്ക്. മൂന്നാറിൽ നിന്ന് ഏതാണ്ട് 40 കിലോമീറ്റർ ദൂരം. മഴപെയ്തുകൊണ്ടിരിക്കുന്ന സമയം ആയതിനാൽ വെള്ളം നിറഞ്ഞുകവിഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു. ആനമുടി പർവതനിരകളുടെ താഴെ സ്ഥിതിചെയ്യുന്ന ചിന്നനമുടി കുന്നുകളിൽ നിന്നാണ് ഏതാണ്ട് ആയിരം അടി ഉയരമുള്ള ഈ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. തൂവാനം വെള്ളച്ചാട്ടത്തിന്റെ മുകളിലായുള്ള ഇറച്ചിൽപ്പാറ മൂന്നാറിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ്. റോഡരികിലായതിനാൽ സന്ദർശകർക്ക് ഇത് അടുത്തുനിന്ന് ആസ്വദിക്കാനും ശക്തി കുറഞ്ഞ പതനമായതിനാൽ ഒരു മഴയിലെന്നപോലെ സുരക്ഷിതമായി കുളിക്കാനും ഇവിടെ കഴിയും. മഴക്കാലം കഴിയുന്നതോടെ അപ്രത്യക്ഷമാകുന്ന ഇറച്ചിൽപ്പാറ മനോഹരമായ ഒരനുഭവമാണ്.
വെള്ളച്ചാട്ടം നല്കിയ 'ത്രില്ലി'ൽ ഞങ്ങൾ അടുത്ത ലക്ഷ്യസ്ഥാനമായ വട്ടവടയിലേക്ക് നീങ്ങി. തിങ്ങിനിറഞ്ഞ സ്വാഭാവിക ചന്ദനക്കാട്ടിലൂടെയുള്ള ആ യാത്ര അവാച്യമായ അനുഭൂതി പകരുന്ന ഒന്നാണ്. മാനുകളുടേയും കാട്ടുപോത്തുകളുടേയും നിറസാന്നിദ്ധ്യമുള്ള ഒരു വഴിയാണത്രെ അത്. ഞങ്ങൾ പോകുമ്പോൾ ശക്തമായ മഴ ആയതിനാലാകാം ഞങ്ങൾക്ക് അവർ ദർശനഭാഗ്യം തന്നില്ല. പക്ഷേ അതില്ലെങ്കിലും ഒരിക്കലും മടുക്കാത്ത മനസ്സുനിറയ്ക്കുന്ന ഒരു വഴിയാണത്. പ്രകൃതിയുടെ അനുഗ്രഹം നിറഞ്ഞ സ്വച്ഛസുന്ദരമായ സ്നേഹപാത. മൂന്നാറിൽ നിന്ന് ഏതാണ്ട് 44 കിലോമീറ്ററുണ്ട് വട്ടവടയ്ക്ക്. കാന്തല്ലൂർ പോലെ ശീതകാല പച്ചക്കറികൾക്കും പഴങ്ങൾക്കും പ്രശസ്തമായ ഈ ഗ്രാമം സമുദ്രനിരപ്പിൽ നിന്ന് 6500 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ സ്ട്രോബെറി തോട്ടങ്ങൾ ആരേയും ആകർഷിക്കുന്നവയാണ്. മൂന്നാർ ടോപ് സ്റ്റേഷനിൽ നിന്ന് 10 മിനുട്ട് മാത്രം അകലെയുള്ള പാമ്പാടും ചോല നാഷണൽ പാർക്ക് വഴിയാണ് വട്ടവട ഗ്രാമത്തിൽ നാം പ്രവേശിക്കുക. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണിത്. പാർക്കിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് ഒരു ഫോറസ്റ്റ് ചെക്ക് പോസ്റ്റുണ്ട്. അവിടെ രജിസ്റ്റർ ചെയ്തുവേണം ഉള്ളിലേക്ക് കടക്കുവാൻ. പ്രവേശനം സൗജന്യമാണ്. വന്യമൃഗങ്ങളുടെ സാന്നിധ്യം കാരണം നാഷണൽ പാർക്കിൽ വാഹനങ്ങൾ നിർത്തരുതെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നല്കും. രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണിവരെ മാത്രമേ ഇതുവഴി പ്രവേശനമുള്ളു.
ചെക്ക്പോസ്റ്റ് കഴിഞ്ഞുള്ള ഇടതിങ്ങിയ കാടും പുൽമേടും കിളികളുടെ ശബ്ദവുമെല്ലാം നമ്മെ അനുഭൂതിയുടെ മറ്റൊരു ലോകത്ത് എത്തിക്കും. വൈകുന്നേരം നാലുമണി കഴിഞ്ഞപ്പോഴാണ് ഞങ്ങൾ അതുവഴി കടന്നുപോയത്. നിർത്താതെ പെയ്ത ചാറ്റൽമഴ കാരണമാകാം കാട്ടുപോത്തുകളോ പുള്ളിമാനുകളോ കാഴ്ച്ചവട്ടത്തൊന്നും ഉണ്ടായിരുന്നില്ല. വട്ടവട എന്ന ഗ്രാമത്തിലേക്ക് ചെല്ലുമ്പോൾ നമ്മൾ ആദ്യമെത്തുന്നത്, ഒരു കയറ്റത്തിലുള്ള, കോവിലൂർ എന്ന ചെറിയ ടൗണിലാണ്. അവിടെ റോഡിന്റെ ഇരുവശങ്ങളിലുമായി രണ്ടു ക്ഷേത്രങ്ങളുണ്ട്. അതുവഴിയാണ് വട്ടവട ഗ്രാമത്തിലേക്ക് പോകേണ്ടത്.
ഞങ്ങളുടെ താമസസ്ഥലമായ 'ഡ്രീംവാലി'യുള്ള കൊട്ടക്കംപൂരിലേക്ക് അവിടെനിന്ന് ഏതാണ്ട് 4 കിലോമീറ്റർ ദൂരമുണ്ട്. അങ്ങോട്ടുള്ള വഴിയിലാണ്, കേരളീയരുടെ മനസ്സിൽ എന്നും വേദനയായി നില്ക്കുന്ന, അനശ്വര രക്തസക്ഷി അഭിമന്യുവിന്റെ വീട്. ഡ്രീംവാലി റിസോർട് മനോഹരമാണ്. കുന്നിൻ മുകളിൽ പൂച്ചെടികളും മരങ്ങളുമെല്ലാം നിറഞ്ഞ പ്രകൃതിസുന്ദരമായ അന്തരീക്ഷം. നാലുഭാഗവും മലനിരകൾ. താഴ്‌വരയിൽ കൃഷിയിടങ്ങൾക്കിടയിലെ ജനവാസകേന്ദ്രങ്ങൾ. എങ്ങോട്ടു തിരിഞ്ഞാലും മനം നിറയ്ക്കുന്ന കാഴ്ചകൾ.
വട്ടവടയുടെ ഭൂമിശാസ്ത്രം സന്ദർശകർക്ക് പെട്ടെന്നു മനസ്സിലാകില്ല. നാം ഡ്രൈവ് ചെയ്തുവരുമ്പോൾ കാന്തല്ലൂർ നിന്ന് വട്ടവടയ്ക്ക് ഏതാണ്ട് 80 കിലോമീറ്റർ ദൂരമുണ്ട്. ഒരു മലയ്ക്ക് അപ്പുറവും ഇപ്പുറവുമുള്ള ഇവിടെയെത്താൻ ചുറ്റിവളഞ്ഞ് വരുന്നതുകൊണ്ട് ചുരുങ്ങിയത് 3 മണിക്കൂർ സമയം വേണം. എന്നാൽ ഗ്രാമവാസികൾ വെറും 15 കിലോമീറ്റർ ദൂരംകൊണ്ട് കാൽനടയായി മല കയറിയിറങ്ങി വട്ടവടയെത്തും. ഇവിടെനിന്ന് കൊടൈക്കനാലിലേക്ക് വെറും 7 കിലോമീറ്റർ മാത്രമേയുള്ളു.
ഡ്രീംവാലി സ്ഥിതിചെയ്യുന്ന കൊട്ടക്കംപൂർ ഗ്രാമത്തിൽ നിന്ന് ഒരു ചെറിയ മല കയറിയാൽ കടവരി ഗ്രാമമായി. അതാണ് കേരളത്തിന്റെ അതിർത്തി.അവിടെയുള്ള ചെക്ക്പോസ്റ്റിനപ്പുറം കൊടൈക്കനാലാണ്. പക്ഷേ, തദ്ദേശീയരെയല്ലാതെ സന്ദർശകരെ അതുവഴി കടത്തിവിടില്ല. അടുത്ത ദിവസം പുലർച്ചെ നടക്കാനായി റിസോർട്ടിന്റെ പുറത്തെത്തിയപ്പോൾ കേട്ട വെള്ളച്ചാട്ടത്തിന്റെ ശബ്ദം ലക്ഷ്യമാക്കി നടന്നു. അവിടെവച്ച് പരിചയപ്പെട്ട രാമചന്ദ്രൻ വട്ടവടയെക്കുറിച്ച് നിരവധി കാര്യങ്ങൾ പറഞ്ഞുതന്നു. അദ്ദേഹത്തിന്റെ മുൻതലമുറ തമിഴ്‌നാട്ടുകാരാണ്. കൊട്ടക്കംപൂരിന്റെ തൊട്ടടുത്ത മലയിൽ നിന്ന് ആഹ്ലാദാരവത്തോടെ താഴ്‌വരയിലേക്ക് കുതിക്കുന്ന രണ്ടു വെള്ളച്ചാട്ടങ്ങൾ കണ്ടപ്പോൾ ഞങ്ങൾ അതു ലക്ഷ്യമാക്കി നടന്നു. മഴപെയ്ത് കാടുനിറഞ്ഞതിനാൽ വെള്ളച്ചാട്ടത്തിനടുത്തേക്ക് പോകാൻ കഴിഞ്ഞില്ല. അട്ടകളുടെ ശല്യം നന്നായുണ്ട്. മഴക്കാലത്ത് വട്ടവടയിൽ എവിടെ നോക്കിയാലും വെള്ളച്ചാട്ടങ്ങളാണ്. നാലുഭാഗങ്ങളിലുള്ള മലകളിൽനിന്നും തൂവെള്ള സാരികൾ നിവർത്തിയിട്ടതുപോലെ നിരവധി നീരോഴുക്കുകൾ.
നടത്തത്തിനു ശേഷം പ്രഭാതഭക്ഷണം കഴിക്കുമ്പോഴേക്ക് റിസോർട്ടുകാർ ജീപ്പ് സഫാരിക്ക് ഏർപ്പെടുത്തിയ ജീപ്പുമായി വിജയ് എന്ന ചെറുപ്പക്കാരൻ വന്നു. വട്ടവട മുഴുവൻ കറങ്ങാൻ 2,500 രൂപ. 8 പേർക്കുവരെ പോകാം. വിജയ് ഒരു തമിഴ് വംശജനാണ്. അയാളുടെ അച്ഛനും അമ്മയുമൊക്കെ ജനിച്ചത് തമിഴ്‌നാട്ടിലായിരുന്നു. ഇപ്പോഴും വീട്ടിൽ അവർ തമിഴാണ് സംസാരിക്കുന്നതത്രെ. വട്ടവടയിലെ ഇന്നുള്ള ബഹുഭൂരിഭാഗം ജനങ്ങളും തമിഴ്‌നാട്ടിൽനിന്നു വന്നു താമസമാക്കിയവരുടെ പിൻ തലമുറയാണെന്ന് വിജയ് ഉൾപ്പെടെ പലരും പറഞ്ഞു.
ഞങ്ങൾ ആദ്യം പോയത് ചിലന്തിയാർ വെള്ളച്ചാട്ടം കാണാനായിരുന്നു. അതിനിടയിലെ ചില 'വ്യൂപോയിന്റു'കൾ കണ്ടാണ് അവിടെയെത്തിയത്. ജീപ്പ് നിർത്തി താഴേക്ക് കുറച്ചുദൂരം ഇറങ്ങിയാൽ വെള്ളച്ചാട്ടത്തിനടുത്തെത്താം. വട്ടവട ഗ്രാമത്തിൽ നിന്ന് ഏതാണ്ട് 8 കിലോമീറ്റർ അകലെയുള്ള മനോഹരമായ വെള്ളച്ചാട്ടമാണ് ചിലന്തിയാർ വെള്ളച്ചാട്ടം. ഇടതൂർന്ന കാടിനു നടുവിലൂടെ ഒരു നാടോടി നർത്തകിയുടെ ചുവടുകൾ പോലെ വ്യത്യസ്ത ലയവിന്യാസങ്ങളുമായാണ് പാറക്കെട്ടുകളിലൂടെ ഇത് താഴോട്ട് ഒഴുകുന്നത്. അധികം ഉയരത്തിൽ നിന്നല്ലാത്തതിനാൽ ആളുകൾക്ക് വെള്ളച്ചാട്ടം ആസ്വദിക്കാനും കുളിക്കാനുമൊക്കെ സൗകര്യമുണ്ട്. മൺസൂൺകാലത്താണ് സന്ദർശനത്തിന് അനുരൂപം. വേനലിൽ ഇത് വരണ്ടുണങ്ങിക്കിടക്കും. വെള്ളച്ചാട്ടം പകർന്ന ആനന്ദത്തിനിടയിലും അതിന്റെ രണ്ടുകരകളിലുമായി അലക്ഷ്യമായി കുന്നുകൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകളും കവറുകളും കണ്ടപ്പോൾ നിരാശ തോന്നി. ദുരന്തങ്ങളിൽ നിന്ന് പാഠങ്ങൾ പഠിക്കാത്ത മണ്ടന്മാർ എന്ന് ഭാവിതലമുറ നമ്മെ പരിഹസിക്കുമെന്നുറപ്പാണ്.
ചിലന്തിയാറിൽ നിന്ന് നേരെ പഴത്തോട്ടം വ്യൂ പോയിന്റിലേക്കാണ് ഞങ്ങൾ പോയത്. വട്ടവടയിലെ ഏറ്റവും ഉയരംകൂടിയ സ്ഥലമാണിത്. "മലയെടുത്തു മടിയിൽ വച്ചു മേഘങ്ങൾ"എന്ന യൂസഫലി കേച്ചേരിയുടെ വരികൾ അന്വർത്ഥമാകുന്ന അനുഭവം. അവിടെ നിൽക്കുമ്പോൾ വട്ടവട ഗ്രാമത്തിന്റെ വിഹഗവീക്ഷണവും പശ്ചിമഘട്ടത്തിന്റെ അനന്യലഭ്യമായ സൗന്ദര്യവും മനസ്സുനിറയെ നുകരാം. അവിടെനിന്ന് വട്ടവടഗ്രാമത്തിലേക്കാണ് വിജയ് ഞങ്ങളെ നയിച്ചത്. ജീപ്പ് സഫാരി തുടങ്ങിയതു മുതൽ വഴിയിലൊക്കെ കുട്ടികളെ മുതൽ വൃദ്ധന്മാരെ വരെ എല്ലാവരേയും അഭിവാദ്യം ചെയ്യുന്ന ഈ ചെറുപ്പക്കാരന്റെ പെരുമാറ്റരീതി ഞങ്ങളിൽ കൗതുകമുളവാക്കി. അവന് ആ ഗ്രാമത്തിൽ അപരിചിതരായി ആരുമില്ലെന്നു തോന്നുന്നു.
വട്ടവട വെള്ളച്ചാട്ടം കാണാനായി ഒരു സ്ഥലത്തു ജീപ്പ് നിർത്തി. അവിടെനിന്ന് ഒരിറക്കത്തിലൂടെ താഴോട്ടുപോയി ഏതാണ്ട് 300 മീറ്റർ നടക്കണം. പക്ഷേ അവിടെ ഒരു നിർമ്മാണം നടക്കുന്നതിനാൽ മഴയിൽ മണ്ണിടിഞ്ഞ് വഴി ചെളിനിറഞ്ഞു കിടക്കുകയാണ്. വെള്ളച്ചാട്ടം കാണാതെ തിരിച്ചുപോരാൻ തുനിഞ്ഞ ഞങ്ങളോട് ഇത്രയും അകലെനിന്നു വന്നിട്ട് അതു കാണാതെ പോകുന്നത് ശരിയല്ല എന്നു പറഞ്ഞ് അവിടുത്തെ തൊഴിലാളികൾ അവരുടെ പണി നിർത്തി ഞങ്ങൾക്കുവേണ്ടി സ്റ്റെപ്പ് വെട്ടി വെള്ളച്ചാട്ടം കാണാൻ വഴിയുണ്ടാക്കിത്തന്നു.
മൂന്നു ദിവസത്തെ യാത്രയിൽ ഞങ്ങൾക്കനുഭവപ്പെട്ട ഒരു പ്രധാന കാര്യം ഞങ്ങൾ പോയ ഗ്രാമങ്ങളിലെ ജനങ്ങൾ സന്ദർശകരോടു കാണിക്കുന്ന ഹൃദ്യമായ പെരുമാറ്റമാണ്. തികച്ചും മാതൃകാപരമായ ഒരു സമീപനമാണത്. വട്ടവട സിൽവർ വെള്ളച്ചാട്ടം സുന്ദരമായ അനുഭൂതി പകരുന്ന മറ്റൊരു പ്രകൃതിവിസ്മയമാണ്. കാടുകൾക്കുള്ളിൽ ഒളിപ്പിച്ചുവച്ച അമൂല്യനിധി. അതിനടുത്തു ചെല്ലുമ്പോൾ കാറ്റിൽ ഉൾച്ചേർന്നിരിക്കുന്ന ജലകണങ്ങൾ നമ്മുടെ ശരീരത്തിലും മനസ്സിലും പകരുന്ന ഊർജ്ജം വാക്കുകൾക്കതീതമാണ്. വെള്ളച്ചാട്ടം കണ്ട് അതിനു വഴിയൊരുക്കിയ തൊഴിലാളികൾക്ക് ഒരിക്കൽക്കൂടി നന്ദി പറഞ്ഞ് ഞങ്ങൾ കാഴ്ചകൾക്ക് തത്കാലം വിരാമമിടാൻ തീരുമാനിച്ചു.
റൂമിലേക്കുള്ള മടക്കയാത്രയിൽ ഒരു പച്ചക്കറിത്തോട്ടവും സ്ട്രോബെറി തോട്ടവും കണ്ടു. സ്ട്രോബെറി ചെടികൾ വളർന്നു വരുന്നതേയുണ്ടായിരുന്നുള്ളു. ജനുവരിയിലാണ് പഴങ്ങൾ പാകമാവുക. തിരിച്ചു റൂമിലെത്തി ഉച്ചയോടെ ഞങ്ങൾ വട്ടവടയോട് യാത്രപറഞ്ഞു. കാന്തല്ലൂരും വട്ടവടയും പ്രകൃതിയും മനുഷ്യരും സ്നേഹം ഊർജ്ജമായി പ്രസരിപ്പിക്കുന്ന വിസ്മയഗ്രാമങ്ങളാണ്. അദ്ധ്വാനത്തിന്റെ മഹത്വത്തിൽ പ്രകൃതി അമ്മയെപ്പോലെ വാത്സല്യം ചൊരിയുന്ന തട്ടകങ്ങൾ. ഒരിക്കൽ പോയാൽ ഇനിയും പോകണമെന്ന് മനസ്സ് ആവർത്തിച്ചാവശ്യപ്പെടുന്ന അപൂർവ്വ ഇടങ്ങളാണവ.ഇനിയും കാണാൻ ബാക്കിയുള്ളതിനെക്കുറിച്ചുള്ള മധുരസ്വപ്നങ്ങളുമായി ഞങ്ങൾ സ്നേഹവഴിയിലൂടെ പതിവുജീവിതത്തിലേക്ക്,പുതിയ മനസ്സുമായി, തിരിച്ചെത്തി.