ഒരിടവേളയ്‌ക്കുശേഷം 2022 ജൂലൈയിൽ ഒരു യാത്രയ്ക്ക് കാരണമായത് സുഹൃത്തുക്കളായ അരുണും, അഭിലാഷും, വിജയ്നാഥുമായിരുന്നു. രാമേശ്വരവും മധുരയുമായിരുന്നു ലക്ഷ്യസ്ഥാനങ്ങൾ. പലതവണ പോയതാണെങ്കിലും പുതിയൊരു ടീമിനോടൊപ്പമാകുമ്പോൾ അതിലൊരു വ്യത്യസ്തതയുണ്ടല്ലോ.
മധുരയിൽ മുമ്പും പോയിട്ടുണ്ടെങ്കിലും അന്നൊന്നും അറിയാഞ്ഞതിനാൽ പോകാതിരുന്ന സമനാർമല ഇത്തവണ എന്തായാലും കാണണമെന്ന് സുഹൃത്തുക്കളുമായി ചർച്ച ചെയ്തിരുന്നു.കാലം ബാക്കിവച്ച ചരിത്രത്തിന്റെ തിരുശേഷിപ്പുകൾ പകരുന്ന സാംസ്‌കാരികാനുഭൂതി വാക്കുകൾക്കതീതമാണ്.
ചരിത്രനഗരമായ മധുരയിൽ നിന്ന് ഏതാണ്ട് 12 കിലോമീറ്റർ പടിഞ്ഞാറ്,എൻ. എച്ച്.44 ഉം എൻ. എച്ച്.85 ഉം സംഗമിക്കുന്നതിനടുത്തുള്ള കീളക്കുയിൽകുടി എന്ന ഗ്രാമത്തിലാണ് സമനാർ കുന്നുകൾ സ്ഥിതിചെയ്യുന്നത്. സമനാർമലൈ, അമനാർമലൈ, മേൽമലൈ തുടങ്ങിയ നിരവധി പേരുകളിൽ അറിയപ്പെടുന്ന ഈ സ്ഥലം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഒരു സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ട്.ചില തമിഴ് ഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെട്ട 'തിരുവൂരുവകം' എന്ന ജൈനസ്ഥാനം സമനാർ കുന്നുകളാണെന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം.മധുരയെ സംരക്ഷിക്കാനെന്നവണ്ണം ചുറ്റിലുമായി പ്രകൃതി നിർമ്മിച്ച 8 മലകളിൽ ഒന്നാണിത്.മറ്റൊന്നായ നാഗമല ഇതിന്റെ നേരെ എതിർവശത്താണ്.
സന്യാസികൾ എന്നർത്ഥമുള്ള 'ശ്രമണ' എന്ന സംസ്കൃത പദത്തിൽ നിന്നാണ് സമനാർ എന്ന വാക്കിന്റെ ഉത്ഭവം.തമിഴിൽ ജൈനരെ സൂചിപ്പിക്കുന്ന പദമാണ് സമനാർ. സമനാർ മലയെന്നാൽ ജൈനരുടെ മല എന്നർത്ഥം.ധ്യാനത്തിനുള്ള യോഗാസനമായ 'സുഖാസനം' തമിഴിൽ 'സമ്മനം' എന്നാണറിയപ്പെടുന്നത്.ഇത് ജൈന സന്യാസിമാരായ 'സമാന'കളെ പരാമർശിക്കുന്ന പ്രാകൃതത്തിലെ പദത്തിൽ നിന്ന് നേരിട്ട് ഉരുത്തിരിഞ്ഞതാണ്.
ക്രിസ്തുവിനുമുമ്പുതന്നെ ജൈനമതം തമിഴ്‌നാട്ടിൽ ഉണ്ടായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.കർണ്ണാടകത്തിൽ നിന്നാണ് ജൈനർ തമിഴകത്തെത്തിയത്.
ശ്രാവണബെലഗൊളയിൽ നിന്ന്, ആചാര്യ ഭദ്രബാഹുവിന്റെ പ്രധാന ശിഷ്യന്മാരിൽ ഒരാളായ വിശാഖാചാര്യയുടെ നേതൃത്വത്തിൽ എണ്ണായിരം ജൈന സന്യാസിമാരുടെ ഒരു സംഘം കൊങ്ങു മണ്ഡലം വഴി തമിഴ്‌നാട്ടിലെത്തി (തമിഴ് ജൈനരെ 'എണ്ണായിരത്തർ' എന്നു വിളിക്കാൻ കാരണമിതാണ്). തമിഴ്‌നാട്ടിലേക്കുള്ള ജൈനമതത്തിന്റെ ആദ്യ പ്രവേശനമാണിതെന്ന് കരുതപ്പെടുന്നു. കൊങ്ങുമേഖലയിൽ നിന്നാണ് ജൈനർ പിന്നീട് തമിഴ്നാടിന്റെ വിവിധഭാഗങ്ങളിലേക്ക് വ്യാപിച്ചത്. അവയിൽ സമനാർമല തമിഴ്നാട്ടിലെ വളരെ പ്രധാനപ്പെട്ട ജൈനകേന്ദ്രങ്ങളിൽ ഒന്നായി മാറി.
സമനാർമലയുടെ താഴ്‌വാരം മരങ്ങൾ തണൽവിരിച്ച ശാന്തസുന്ദരമായ പ്രദേശമാണ്. നഗരത്തിന്റെ തിരക്കുകൾ കടന്ന് അവിടെയെത്തുമ്പോൾ നമ്മൾ മറ്റൊരുലോകത്തെത്തിയതുപോലെ തോന്നും. ചരിത്രത്തിലേക്കും പാരമ്പര്യത്തിലേക്കും തല ഉയർത്തി നില്ക്കുന്ന പാറക്കുന്നിലേക്ക് നമ്മെ സ്വാഗതം ചെയ്യുക വിശാലവും മനോഹരവുമായ താമരക്കുളവും അയ്യനാർ കറുപ്പുസ്വാമിയുടെ ക്ഷേത്രവുമാണ്. അതിനടുത്താണ് മലയിലേക്കുള്ള പാറയിൽ കൊത്തിയ പടവുകൾ ആരംഭിക്കുന്നത്. വെയിൽ കഠിനമല്ലാത്ത രാവിലെയോ വൈകീട്ടോ ആണ് ഇവിടം സന്ദർശിക്കുന്നതിന് അനുരൂപമായ സമയം.
ബി. സി.രണ്ടാം നൂറ്റാണ്ടിനും എ. ഡി. പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയിലുള്ളതെന്നു കരുതപ്പെടുന്ന നിരവധി ജൈന - ഹിന്ദു സ്‌മാരകങ്ങളും പുരാലിഖിതങ്ങളും സമനാർ മലനിരയുടെ വിവിധ ഭാഗങ്ങളിലായി കാണാം.ഇതിന്റെ കിഴക്കുഭാഗത്തായാണ് പ്രശസ്ത ഗുഹാക്ഷേത്രമായ തിരുപ്പറംകുണ്ഡ്രം, സികന്ദർഷാ(അവസാന മധുര സുൽത്താൻ)ദർഗ മുതലായവയുള്ളത്.
സമനാർ കുന്നുകളിൽ സെട്ടിപൊടവു,പേച്ചിപ്പള്ളം എന്നിങ്ങനെ രണ്ടു പ്രധാന ജൈനസ്മാരക സൈറ്റുകളാണുള്ളത്. പേച്ചിപ്പള്ളം സൈറ്റ് മലയുടെ മുകളിലാണ്.ഇവിടുത്തെ ശില്പങ്ങളും ലിഖിതങ്ങളും 9-10 നൂറ്റാണ്ടുകളിലേതാണെന്നു കരുതപ്പെടുന്നു.ഗുഹാകവാടത്തിൽ ഒരു നീരുറവ കാണാം .അതിനുമുകളിലായാണ് പാറയിൽ കൊത്തിയ എട്ടു ജൈന ശില്പങ്ങളുടെ നിരയുള്ളത്. പാർശ്വനാഥൻ, മഹാവീരൻ, ബാഹുബലി, ഗോമടേശ്വരൻ, യക്ഷൻ, യക്ഷി എന്നിവരുടേതാണ് ശില്പങ്ങൾ.അവയിൽ ജൈനയക്ഷൻ ധരണേന്ദ്രന്റെ അപൂർവമായ, പകുതി മനുഷ്യനും പകുതി സർപ്പവുമായുള്ള, പ്രതിരൂപം ഏറെ ശ്രദ്ധേയമാണ്.ഇതിനു താഴെ വട്ടെഴുത്തിലുള്ള തമിഴ് ലിഖിതങ്ങൾ കാണാം .
പേച്ചിപ്പള്ളം ഗുഹയ്ക്ക് കുറേക്കൂടി മുകളിലേക്ക് കയറിയാൽ ഒരു കെട്ടിടത്തിന്റെ അടിത്തറയുടെ അവശിഷ്ടവും ലിഖിതവും കാണാം. മുമ്പ് ഇതൊരു ക്ഷേത്രമായിരുന്നത്രെ. ഇവിടെയുള്ള തമിഴ് ബ്രാഹ്മി ലിപികൾക്കും വട്ടെഴുത്തുകൾക്കും 2000 വർഷം പഴക്കമുള്ളതായി സമീപകാല പഠനങ്ങൾ വ്യക്തമാക്കുന്നതായി അവിടെവച്ചു പരിചയപ്പെട്ട ഒരദ്ധ്യാപകൻ പറഞ്ഞു.സമനാർ കുന്നുകൾക്കു മുകളിൽ ഒറ്റക്കല്ലിൽ കൊത്തിയ ഒരു കൽവിളക്കുണ്ട്.ഇതിന്റെ താഴെ കന്നഡയിലും തമിഴിലുമുള്ള ചില ലിഖിതങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽതന്നെയുള്ള മറ്റു ചില ഭാഗങ്ങളിൽനിന്നും കർണ്ണാടകയിലെ ചില ഭാഗങ്ങളിൽനിന്നും കണ്ടെടുത്ത ലിഖിതങ്ങളുമായി ഇവയ്ക്കുള്ള സാമ്യം ആ കാലഘട്ടത്തിലെ സമ്പന്നമായ ജൈനപാരമ്പര്യത്തേയും കർണ്ണാടക ഉൾപ്പെടെയുള്ള ഭാഗങ്ങളുമായി സമാനാർമലയ്ക്കുള്ള ബന്ധത്തേയും കാണിക്കുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു.അദ്ദേഹവും സഹപ്രവർത്തകരും തങ്ങളുടെ സ്കൂളിലെ കുട്ടികളെ വ്യക്തിത്വവികാസ പരിശീലനത്തിനായി അവിടെ കൊണ്ടുവന്നതാണ്.സമനാർ മലനിരയുടെ വിവിധഭാഗങ്ങളിൽ ഇത്തരം ഗുഹകൾ വേറേയുമുണ്ടെന്ന് വ്യക്തിത്വവികാസ പരിശീലകൻ ഇടയിൽ കയറി പറഞ്ഞു. അവയിൽ പലതും സമീപപ്രദേശങ്ങളിലെ അനിയന്ത്രിതമായ പാറഖനനത്തിൽ തകർന്നുപോയി.ഈ പ്രദേശത്തുള്ള ഗുഹകൾ ജൈനസന്യാസിമാരുടെ വിശ്രമസ്ഥലങ്ങളോ താമസസ്ഥലങ്ങളോ ആയിരുന്നു. അവർ ഉപയോഗിച്ചിരുന്ന ശിലാതല്പങ്ങളിൽ ചിലതുമാത്രമാണ് ഇന്നവശേഷിക്കുന്നത്. പാറപൊട്ടിക്കുമ്പോഴുള്ള ആഘാതത്തിൽ ഗുഹകളുടെ മുകൾഭാഗത്തെ കല്ലുകൾ തകർന്ന് നിലംപതിച്ചപ്പോൾ മിക്കവയും തകർന്നതായി അദ്ദേഹം നിരാശയും അമർഷവും കലർന്ന സ്വരത്തിൽ പറഞ്ഞു.
മലയുടെ താഴെ തെക്കു പടിഞ്ഞാറേ ചരിവിലാണ് പത്താം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന 'സെട്ടിപൊടവു' സൈറ്റുള്ളത്.
പ്രകൃതിദത്തമായ ഒരു ഗുഹയാണത്. അതിന്റെ പ്രവേശനകവാടത്തിൽത്തന്നെ ധ്യാനരൂപത്തിൽ ഇരിക്കുന്ന മഹാവീരന്റെ ശില്പം കാണാം.അതിനു താഴെ വട്ടെഴുത്തിലുള്ള പത്താംനൂറ്റാണ്ടിലെ ഒരു ലിഖിതമുണ്ട്.
സമനാർ കുന്നുകളുടെ മുകളിൽ ഒരു ജൈനവിദ്യാലയം പ്രവർത്തിച്ചിരുന്നതിനെക്കുറിച്ചുള്ള സൂചനകൾ അവിടെ കണ്ടെത്തിയ കന്നടയിലും തമിഴിലുമുള്ള ചില ലിഖിതങ്ങളിലുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.'മാദേവി പെരുമ്പള്ളി' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇവിടുത്തെ ജൈന ആശ്രമത്തിൽ നിരവധി ജൈന സന്യാസിമാരും സന്യാസിനികളും വിദ്യാഭ്യാസത്തിനായി വന്നിരുന്നുവത്രെ. ശ്രാവണബെലഗൊളയിൽ നിന്നുള്ള മുതിർന്ന സന്യാസിമാർപോലും ഇവിടെ പഠിച്ചിരുന്നു. ലിഖിതങ്ങൾ വെളിപ്പെടുത്തുന്ന മറ്റൊരു പ്രധാനകാര്യം പുരാതന കാലത്ത് ഇവിടെ ജൈനസന്യാസിമാർ 'സല്ലേഖന' എന്നൊരു ആചാരം അനുഷ്ഠിച്ചിരുന്നുവെന്നാണ്. ഉപവാസത്തിലൂടെ സ്വമേധയാ മരണം വരിക്കുന്ന ഒരു സമ്പ്രദായമാണിത്.
പാറയുടെ ഉച്ചിയിൽ നിന്നാൽ മധുരമീനാക്ഷി ക്ഷേത്രത്തിന്റെ വിദൂരദൃശ്യവും നാഗമല, തിരുപ്പറംകുണ്ഡ്രം തുടങ്ങിയ സ്ഥലങ്ങളും കാണാം.ചുറ്റും താഴെ പച്ചനിറഞ്ഞ പാടങ്ങളും കെട്ടിടങ്ങളും.അവയ്ക്കിടയിൽ മണ്ണിൽക്കുളിച്ച് മസ്തകമുയർത്തി നില്ക്കുന്ന കാട്ടാനക്കൂട്ടങ്ങളെപ്പോലെ തല ഉയർത്തി നില്ക്കുന്ന പാറക്കൂട്ടങ്ങൾ. എന്നാൽ അവിടെ നിൽക്കുമ്പോൾ കാഴ്ചയുടെ മനോഹാരിതയ്ക്കപ്പുറം മനസ്സിനേയും ശരീരകോശങ്ങളേയും ത്രസിപ്പിക്കുന്ന ഓർമ്മകളുടെ വൈദ്യുതപ്രവാഹത്താൽ നമ്മൾ നമ്രശിരസ്കരാകും.കാരണം,ഒന്നര സഹസ്രാബ്ദത്തോളം മനുഷ്യമനസ്സിന്റെ വിശുദ്ധിക്കും നന്മക്കുമായി അഹിംസ,സത്യം,
അസ്തേയ(മോഷ്ടിക്കാതിരിക്കൽ),ബ്രഹ്മചര്യം,അപരിഗ്രഹം(സർവ്വം ത്യജിക്കൽ)എന്നീ പഞ്ചശപഥങ്ങൾ ജീവിതവ്രതമായി സ്വയം സ്വീകരിക്കുകയും മറ്റുള്ളവരെ അത് പിന്തുടരുവാനായി പ്രേരിപ്പിക്കുകയും ചെയ്ത അനേകം ജൈന പണ്ഡിതന്മാർ നഗ്നപാദരായി നടന്ന് നമുക്കായി മൃദുലമാക്കിത്തീർത്ത ശിലാതലങ്ങളിലാണ് നാം ഇപ്പോൾ നിൽക്കുന്നത്.കാതോർത്താൽ വെയിലിനെ പ്രതിരോധിക്കാൻ വാത്സല്യപൂർവ്വം നമ്മെ തഴുകിത്തലോടുന്ന കാറ്റിന്റെ മൃദുമന്ത്രണത്തിൽ അവർ പാടിയ വിശ്വസ്നേഹത്തിന്റെ ഇമ്പമാർന്ന സംഘഗാഥകൾ നമുക്കു കേൾക്കാം. അപരവിദ്വേഷം അഗ്നിപോലെ പടരുന്ന വർത്തമാനകാലത്ത് "എല്ലാ ജീവജാലങ്ങൾക്കും പരുക്കേൽക്കാതിരിക്കുകയെന്നതാണ് ഏക മതം" എന്ന ജൈനരുടെ ആദ്യസത്യത്തിനു പ്രസക്തി ഏറെയാണ്.
മലയിറങ്ങി താഴെ എത്തിയപ്പോൾ അയ്യനാർ കറുപ്പുസാമിയുടെ ക്ഷേത്രം കാണാനായി ഉള്ളിലേക്കു കയറി.നിലവിലത് പാണ്ഡ്യശൈലിയിൽ പണിത ഒരു ആധുനിക ക്ഷേത്രമാണെന്നേ തോന്നുകയുള്ളു. എന്നാൽ ഇത് പതിനാലാം നൂറ്റാണ്ടിലെ മതലഹളകളിലും ഡൽഹി സുൽത്താന്മാരുടെ അക്രമണത്തിലും പരുക്കുപറ്റി പുനർനിർമ്മിക്കപ്പെട്ട ക്ഷേത്രമാണെന്നും അവിടുത്തെ ചില പ്രതിഷ്‌ഠകൾ ജൈനസന്യാസിമാർ സ്ഥാപിച്ചതാണെന്നും ക്ഷേത്രത്തിലുണ്ടായിരുന്ന തദ്ദേശവാസിയായ ഒരു ഗ്രാമീണൻ പറഞ്ഞു.മലയുടെ മുകളിൽ മുമ്പുണ്ടായിരുന്ന തകർക്കപ്പെട്ട ജൈനക്ഷേത്രത്തിലെ പ്രതിഷ്‌ഠകൾ ഈ ക്ഷേത്രത്തിലെ വിഗ്രഹങ്ങളുമായി കൂട്ടിയിണക്കി സ്ഥാപിച്ചതാണ് ഇപ്പോഴുള്ള പ്രതിഷ്‌ഠകൾ എന്ന് അഭിപ്രായമുണ്ടത്രെ. വിഗ്രഹത്തിൽ മാലകൾ ചാർത്തുന്നതിനുമുമ്പ് കാണുകയാണെങ്കിൽ അതു മനസ്സിലാകുമെന്നും അയാൾ കൂട്ടിച്ചേർത്തു.ചരിത്രത്തിൽ താത്പര്യവും അതു പങ്കുവയ്ക്കാൻ സന്മനസ്സും കാണിച്ച ആ ചെറുപ്പക്കാരനോട് ബഹുമാനം തോന്നി.
ഞങ്ങൾ ചെന്ന സമയം ക്ഷേത്രത്തിൽ ഒരു കുഞ്ഞിന്റെ കാതുകുത്ത് ചടങ്ങ് നടക്കുകയായിരുന്നു. ക്ഷണിക്കപ്പെടാതെ ആണെങ്കിലും അതിഥികളായി ഞങ്ങൾ അവിടെ എത്തിച്ചേർന്നത് ശുഭശകുനമാണെന്നും അത് കുഞ്ഞിന് ഐശ്വര്യമാണെന്നുമാണ് അവർ വിശ്വസിക്കുന്നത്.കുഞ്ഞിന്റെ അമ്മ വളരെ സന്തോഷത്തോടെ നിവേദിച്ച പായസവും കാപ്പരസി (പഞ്ചസാരയും അരിയും തേങ്ങയും ചേർത്തുണ്ടാക്കിയത്) എന്നൊരു മധുര പലഹാരവും ഞങ്ങൾക്കു തന്നു. ക്ഷേത്രത്തിന്റെ മുന്നിലെ വിശാലമായ സ്ഥലത്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായുള്ള വിരുന്നിനുള്ള മട്ടൻ ബിരിയാണി യ്യാറായിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. കുറച്ചുനേരം കാത്തിരുന്ന് അതു കഴിച്ചിട്ടേ പോകാവൂ എന്നവർ കുറേ നിർബന്ധിച്ചെങ്കിലും ഞങ്ങൾ സ്നേഹപൂർവ്വം ക്ഷണം നിരസിച്ചു മടങ്ങി.
മധുര സന്ദർശിക്കുമ്പോൾ നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് സമനാർമല.നഗരത്തിന്റെ തിരക്കുകളിൽ നിന്നകന്ന് കണ്ണിനും മനസ്സിനും കുളിർമ്മയേകുന്ന ഇവിടുത്തെ അന്തരീക്ഷം പകർന്നു തരുന്ന ഊർജ്ജം ചെറുതല്ല.ആദിമ മനുഷ്യസംസ്കൃതിയുടെ അടയാളങ്ങൾ പതിഞ്ഞ ഈ ചരിത്രസ്ഥലിയിൽ സാഹസികതയും പ്രകൃതിഭംഗിയും ഇഴുകിച്ചേർന്നിരിക്കുന്നതിനാൽ എല്ലാതരം സന്ദർശകർക്കും ഇവിടം സംതൃപ്തിയേകും.