തൃശൂർ ജില്ലയുടെ കിഴക്കൻ അതിർത്തിയിലെ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് അതിരപ്പിള്ളി. അതിരപ്പിള്ളി- വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ, തുമ്പൂർമുഴി, ഏഴാറ്റുമുഖം, പ്രകൃതി ഗ്രാമം തുടങ്ങിയവയും സിൽവർ സ്റ്റോം, ഡ്രീം വേൾഡ് എന്നീ തീം പാർക്കുകളുമാണ് ഈ റൂട്ടിലെ പ്രധാന ആകർഷണങ്ങൾ.
വനത്തിനു നടുവിലൂടെയുള്ള യാത്ര, ഈ പ്രദേശത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നു തന്നെയാണ്. വാഴച്ചാൽ ചെക്ക് പോസ്റ്റ് കടന്ന് മലക്കപ്പാറ വരെ പോയി തിരിച്ചു വരികയും ചെയ്യാം.
തൃശൂരിൽ നിന്നും അമ്പത്തി എട്ട് കിലോമീറ്റർ ദൈർഘ്യമാണ് അതിരപ്പിള്ളിയിലേക്കുള്ളത്. അതിനാൽ തന്നെ ഒഴിവുസമയം ഉല്ലാസപ്രദമാക്കാൻ എളുപ്പത്തിൽ എത്തിച്ചേരാവുന്ന സ്ഥലം കൂടിയാണിത്.
വൈകിട്ട് നാലു മണിക്കാണ് ഞങ്ങൾ അതിരപ്പിള്ളിയിൽ എത്തിച്ചേർന്നത്. ആറംഗ സംഘം കാറിലാണ് പോയത്. ഈ റൂട്ടിൽ ബസ് സർവീസും ലഭ്യമാണ്.
കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് അതിരപ്പിള്ളി. പശ്ചിമഘട്ട മലനിരകളിൽ നിന്നും ഒഴുകിയെത്തുന്ന ചാലക്കുടി പുഴയുടെ ഭാഗമാണിത്.
അതിരപ്പിള്ളി വെള്ളച്ചാട്ടം കാണുന്നതിനുള്ള പ്രവേശന ഫീസ് ഒരാൾക്ക് പതിനഞ്ച് രൂപയാണ്. രാവിലെ എട്ടു മണി മുതൽ വൈകിട്ട് ആറുമണി വരെയാണ് പ്രവേശനം.
അതിരപ്പിള്ളിയിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെയാണ് വാഴച്ചാൽ വെള്ളച്ചാട്ടം. അവിടെ പ്രവേശന ഫീസില്ല. പ്രവേശനം രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു മണി വരെ. ഷോളയാർ വനമേഖലയുടെ കവാടമാണ് അതിരപ്പിള്ളി.
വഴിയരികിൽ നിറഞ്ഞു നിൽക്കുന്ന വനങ്ങൾ മാത്രമല്ല ആർച്ച് രൂപത്തിൽ ചെരിഞ്ഞു നില്ക്കുന്ന മുളങ്കുട്ടങ്ങളും, മരങ്ങളിൽ നിന്നും മരങ്ങളിലേക്ക് ഒഴുകി നടക്കുന്ന കുരങ്ങന്മാരും വഴിയോരക്കാഴ്ചയുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു. തണുത്ത കാലാവസ്ഥയായിരുന്നു.
സമയപരിമിധി മൂലം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നും തന്നെ ഞങ്ങൾക്ക് കയറാൻ പറ്റിയില്ല എന്നിരുന്നാലും മലമുകളിൽ നിന്നും താഴേക്ക് ഒഴുകുന്ന വഴിയരികിലെ വെള്ളച്ചാട്ടങ്ങൾ ഞങ്ങളെ ഒരുപാട് ആകർക്ഷിച്ചു.