മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

അപ്പൻ മാർത്തേടമ്മേനെ ചവുട്ടിക്കൊന്നേന്റെ ഏഴാം നാൾ ആണ് തകർപ്പനൊരു മഴ പെയ്തത്. അമ്മ മരിച്ചന്നും പെയ്തു 'ചേ....'ന്നും പറഞ്ഞ്. അപ്പൻ ചവുട്ടിയതും, വീണതും, അമ്മ പ്രാണന് വേണ്ടി പിടഞ്ഞതും

എല്ലാം കണ്ടത് മാർത്തയും വല്യമ്മച്ചിയും മാത്രം.

"എടാ ..മഹാപാപീ" ന്നും പറഞ്ഞ് വല്യമ്മച്ചി അപ്പന്റെ കുത്തിനു പിടിച്ചു .അപ്പന്റെ ഒരു കുതറലിൽ വല്യമ്മച്ചി ചുമരിൽ തല തല്ലിയലച്ചു വീണു. മാർത്ത കട്ടിലിനു കീഴെ ഒളിച്ചു. പിറ്റേന്ന് അമ്മ മണവാട്ടി വേഷത്തിൽ പെട്ടിയിൽ കണ്ണും പൂട്ടിക്കിടന്നു. ഒരു അക്വേറിയത്തിലെ മീനെ പോലെ..!!
അപ്പൻ താടിക്ക് കയ്യും വെച്ച് കണ്ണീരൊലിപ്പിച്ചു. കുന്നേലച്ചന്റെ തോളിലേക്ക് വിങ്ങിപ്പൊട്ടി. മാർത്ത വല്യമ്മച്ചിയുടെ അടുത്ത് വെറുതെ കിടന്നു. ഏഴാം ദിവസം തങ്കമ്മയെയും കൊണ്ട് അപ്പൻ പടികേറി വന്നപ്പോളും കാറ്റും മഴയുമായിരുന്നു. തെങ്ങിന്റെ മടൽ അന്ന് മുറ്റത്തേക്ക് 'പൊത്തോ 'ന്ന് വീണു.

തങ്കമ്മ അന്ന് രാത്രി മർത്തേടമ്മേടെ നീലസാരി ചുറ്റി അടുക്കളയിൽ കഞ്ഞി വെച്ചു.അമ്മേടെ ആകെ മെനയുള്ളോരു സാരി.  കായലുപോലെ നീല നിറത്തിൽ ഒരു സാരി. ചോദിക്കാൻ ഒരുമ്പെട്ട മാർത്തയെ വല്യമ്മച്ചി കണ്ണുകൊണ്ട് വിലക്കി..
എണീക്കാൻ ആവതില്ലാതെ വല്യമ്മച്ചി വിട്ടം നോക്കി മലന്നു കിടന്നു.

പിന്നീടങ്ങോട്ട് മാർത്തയുടെ ഉറക്കങ്ങളിൽ അമ്മ അക്വേറിയത്തിലെ ഒരു നീലമീനെപ്പോലെ ചിറകു മിന്നിച്ചു നീന്തി. തങ്കമ്മ ഒരു നീല സ്രാവായി വന്ന് അമ്മയെ ആക്രമിച്ചു.അമ്മ അക്വേറിയത്തിൽ ചത്തുമലച്ചു പൊന്തി.!

പിന്നീടങ്ങോട്ട് മാർത്തക്കു പിടിപ്പത് പണിയായിരുന്നു വീട്ടിൽ. വല്ലാണ്ട്‌ ക്ഷീണിക്കുമ്പോൾ വല്യമ്മച്ചി അവളെ കെട്ടിപ്പിടിക്കും. രണ്ടുംകൂടെ ഒച്ചയില്ലാണ്ട് കരയും.തങ്കമ്മ അവിടമാകെ ചവുട്ടിക്കുലുക്കി നടന്നു ഭരിച്ചു.
വല്യമ്മച്ചിയും മാർത്തയും ഇരുട്ടിന്റെ ആത്മാക്കളായി.

അങ്ങനെയൊരു ഉച്ചയ്ക്കാണ്.തങ്കമ്മ മാർത്തേടെ മേത്തോട്ട് മീൻ കഴുകിയ വെള്ളം ഒഴിച്ചത്. മാർത്തയുടെ മുടിയിൽ ചാളചെതുമ്പലും,ചാളത്തലയുംതങ്ങി നിന്നു, ഏങ്ങലടിച്ചു കൊണ്ട് മാർത്ത മറപ്പുരയിൽ പോയി തലയിൽ വെള്ളമൊഴിച്ചു.
മീൻ ശൂര് എന്നിട്ടും പോയില്ല. പിറ്റേന്ന് തങ്കമ്മയുടെ കൈ, പിടിച്ചൊടിച്ച മാതിരി നീലിച്ചു കിടന്നു. അതിനും പിറ്റത്തെ ഞായറാഴ്ച്ച കുർബാന കഴിഞ്ഞു പോരുമ്പോൾ മൂന്നാം ക്‌ളാസിലെ കൂട്ടുകാരത്തിയെ കണ്ട് മാർത്ത ഒന്നും രണ്ടും മിണ്ടി നേരം വൈകിയതിന് അപ്പൻ അവളെ ചവുട്ടി. മാർത്ത മിറ്റത്തെക്ക് അലച്ചു വീണ ഒച്ചകേട്ട് താറാവുകൾ ചിതറിയോടി,കോഴികൾ കൊക്കിപ്പാറി. പിറ്റേന്ന് അപ്പന്റെ കാൽ അനക്കാൻ പറ്റണില്ല. ഞൊണ്ടി ഞൊണ്ടി അങ്ങേര് തിണ്ണയിൽ വന്നിരുന്നു. മാർത്ത മെല്ലെ പേടിയോടെ വിളിച്ചു..'അപ്പാ..'!
ഒച്ച പുറത്തു വന്നില്ല..

കഞ്ഞി വാർക്കാൻ വൈകിയതിനാണ് നന്മനിറഞ്ഞ മറിയം ചൊല്ലിക്കൊണ്ടിരുന്ന മാർത്തയെ തങ്കമ്മ ചൂലിനടിച്ചത്. അന്ന് മാർത്ത ഉറങ്ങിയില്ല. നെഞ്ഞിൻ കൂട്ടിലെ സ്ഫടികപെട്ടിയിൽ നീലസ്സാരിയുമായി അമ്മ തലങ്ങും വിലങ്ങും നീന്തി..തങ്കമ്മ ഇക്കുറി ഒരു നീലത്തിമിംഗലമായി. നടുപ്പാതിരക്ക് പേടി കൂടി അവൾ വല്യമ്മച്ചീടെ അടുത്തോട്ട് കിടക്കാനൊരുങ്ങി, വിട്ടം നോക്കി കിടക്കാറുള്ള വല്യമ്മച്ചി എണീട്ടിരുന്നു മാർത്തോട് കണ്ണിറുക്കി..!!
പിന്നെ ഇരു ചുമലിലും കിന്നരി പോലുള്ള ചിറകുകൾ കിളിർത്തു വന്നു വല്യമ്മച്ചിക്ക്..!
വെള്ള നിറത്തിൽ പപ്പും പൂടയും ഉള്ള  വെല്യ ചിറകുകൾ..!ഇപ്പോൾ വല്യമ്മച്ചി വെള്ളപ്പൂവനെക്കൂട്ട് ,കപ്പേളക്കു മുന്നിലെ വെള്ളചിറകുള്ള ഗബ്രിയേൽ മാലാഖയെക്കൂട്ട്..!!
പിന്നെ മാർത്തയെം തൂക്കിയെടുത്തോണ്ട് വല്യമ്മച്ചി മാനത്തൂടെ രണ്ട് റൗണ്ട് പറന്നു..അപ്പനും,അമ്മേടെ സാരിയുടുത്ത തങ്കമ്മയും ഉറങ്ങുന്ന ഓടിട്ട വീട് മാർത്ത തെങ്ങിൻകുരലിൽ ഇരുന്നു കണ്ടു.
അവൾക്ക് ചൂലിനടി കൊണ്ട പുറം നൊന്തു. പിന്നെയവർ 'ശരോ'ന്നു താഴോട്ട് പറന്നു. ചിറകിന്റെ 'പടപട'ചെത്തം കേട്ടു. 
പിന്നെ വല്യമ്മച്ചി മെല്ലെ ചെന്ന് തങ്കമ്മയെ ഒറ്റക്കയ്യിൽ തൂക്കിയെടുത്തു കറക്കി ..ചൂല് പിടിച്ച കൈ പിരിച്ചു. പിന്നെ ഒടിഞ്ഞു മടങ്ങി പിശു പിശാന്ന് ആയിപ്പോയ തങ്കമ്മയെ അവിടെ യിട്ടേച്ചും വല്യമ്മച്ചീo, മാർത്തേo കട്ടിലിൽ മെല്ലെ വന്നു കിടന്നു കൂർക്കം വലിച്ചുറങ്ങി..

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ