അവൾക്കു കൊടുത്തിരുന്ന വാഗ്ദാനമാണ് നിറവേറ്റാൻ സാധിക്കാതെ പോയത്. ഇന്നും അതിന്റെ പേരിൽ ആത്മനൊമ്പരം പേറി ജീവിതം തള്ളി നീക്കുകയാണവൾ. പാവം തന്റെ മീര. താൻ അവൾക്കാരായിരുന്നു? ഏട്ടനും, കൂട്ടുകാരനും, ട്യൂഷൻ മാഷും, കാമുകനും, സംരക്ഷകനും അങ്ങനെ... എല്ലാമെല്ലാമായിരുന്നു. ആ ഓർമ്മയിൽ ജയകൃഷ്ണന്റെ ഹൃദയം നുറുങ്ങി.
എന്നിട്ടെന്തു നേടി? അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി കോടീശ്വരന്റെ മകളെ വിവാഹം ചെയ്തു.
"ഞാൻ പറയുന്നതുപോലെ അനുസരിച്ചു പ്രവർത്തിച്ചില്ലെങ്കിൽ ഈ വീടിനു തീയിട്ട് ഞാനും, നിന്റെ അമ്മയും, മരിക്കും. അപ്പോൾ നിനക്ക് അവളേയും കല്യാണം കഴിച്ച് സുഖമായി വാഴാം!" അച്ചന്റെ ആക്രോശം ഇന്നും ഓർമ്മയിൽ മുഴങ്ങുമ്പോൾ തനിക്ക് ഒരുൾക്കിടിലമാണെന്ന് ജയകൃഷ്ണൻ തിരിച്ചറിഞ്ഞു.
ചെറുപ്പം മുതലേ പഠിക്കാൻ സമർത്ഥനായിരുന്നു. കയ്യിൽ കിട്ടുന്ന പുസ്തകങ്ങൾ എല്ലാം വായിച്ചു കൂട്ടാനായിരുന്നു പ്രിയം. എല്ലാ ക്ലാസ്സിലും ഒന്നാമൻ. "ആ ജയകൃഷ്ണനെ കണ്ടു പഠിക്ക്!" എന്നു പറയാത്ത അച്ഛനമ്മമാർ അന്നു നാട്ടിൽ ഉണ്ടായിരുന്നില്ല.
"ശ്രീധരേട്ടന്റെ ഭാഗ്യം!" എല്ലാവരും പറയും. അമ്പലക്കമ്മറ്റി പ്രസിഡന്റ് ആയിരുന്ന അച്ഛൻ സംഭാവനകളും, ധൂർത്തുമായി ഉള്ളതിൽ പകുതിയോളം വിറ്റു തീർത്തപ്പോഴും നാട്ടുകാർ പറഞ്ഞു," ശ്രീധരേട്ടനെന്താ
പേടിക്കാൻ! മോൻ കുറഞ്ഞത് ഒരു 'ഐ. എ എസ്.'എങ്കിലും ആകില്ലേ. എല്ലാക്കാര്യങ്ങളും ജയകൃഷ്ണൻ നോക്കിക്കൊള്ളും!"
എല്ലാവരുടേയും പ്രവചനം ഫലിച്ചു. ജയകൃഷ്ണൻ ഐ. എ. എസ്. കാരനായി. സബ് കളക്ടർ ആയി. പിന്നെ സ്വന്തം ജില്ലയിലെ തന്നെ കളക്ടർ ആയി. അച്ഛന്റെ കീർത്തി വർദ്ധിച്ചു. അനിയത്തിമാരെ നല്ല നിലയിൽ വിവാഹം ചെയ്‌തയച്ചു.
'പക്ഷേ എല്ലാം നഷ്ടമായതു ജയകൃഷ്ണൻ എന്ന തനിക്കു മാത്രം!'
കഥകളിലും, നോവലുകളിലും വായിച്ചിട്ടുള്ളതുപോലെയായിരുന്നു പിന്നീടുണ്ടായ സംഭവ വികാസങ്ങൾ! അച്ഛൻ പാടേ മാറി. തനിക്ക് വലിയ വലിയ പണക്കാരുടെ മക്കളുടെ വിവാഹാലോചനകളാണ് അച്ഛൻ കൊണ്ടുവന്നത്. ഒടുവിൽ അച്ഛനോട് ദിവാകരൻ മാഷിന്റെ മകൾ പൊന്നുവിന് താൻ വാക്കുകൊടുത്തിട്ടുണ്ടെന്നും അവളെ മാത്രമേ വിവാഹം ചെയ്യൂ എന്നും പറഞ്ഞു.
വലിയ ഭൂകമ്പം തന്നെയാണ് അതിനേച്ചൊല്ലി വീട്ടിൽ അരങ്ങേറിയത്. അച്ഛനും, അമ്മയും, സഹോദരിമാരും ഒറ്റക്കെട്ടായി നിന്ന് തന്നെ എതിർത്തു. ഒടുവിൽ അച്ഛന്റെ ആത്മഹത്യാ ഭീഷണിയും. നിസ്സഹായനും, നിരാശനുമായി, അവരുടെ മാറ്റങ്ങളെ ഉൾക്കൊള്ളാനാകാതെ തരിച്ചു നിന്നുപോയി.
പിറ്റേന്ന് പൊന്നുവിന്റെ വീട്ടിൽ അവളേക്കാണാൻ അച്ഛനും, അമ്മയും, അനിയത്തിമാരും ചെന്നിരുന്നുവത്രേ! ചെയ്ത ഉപകാരങ്ങൾക്ക് നന്ദി കാണിച്ചില്ലെങ്കിലും എന്റെ മോന്റെ ഭാവി തകർക്കരുതെന്നും, അവനിപ്പോൾ ഒരു ജില്ലയുടെ ഭരണാധികാരിയാണെന്നും, അവനെ നശിപ്പിക്കരുതെന്നും അവളോടും അമ്മയോടും ആവശ്യപ്പെട്ടു. ഇനി കിച്ചേട്ടൻ എന്നെ കാണാൻ വരരുത്. എന്നവൾ അപേക്ഷിച്ചു.
താൻ തകർന്നുപോയി. പിന്നീട് അവൾ വിളിച്ചിട്ടില്ല. തന്റെ വിളികൾക്ക് ചെവി തന്നുമില്ല. അവളെ കാണാനും അനുവദിച്ചില്ല.
അങ്ങനെ അച്ഛന്റെ താൽപ്പര്യം നടപ്പാക്കാൻ വേണ്ടി സ്വർണ്ണക്കടക്കാരനും, വൻ പണക്കാരനുമായ വിശ്വനാഥൻ മുതലാളിയുടെ മകൾ ശ്വേതയുടെ കഴുത്തിൽ താലി ചാർത്തി. എല്ലാം മറന്ന് കുടുംബജീവിതത്തിലേയ്ക്ക് കടന്നു. പക്ഷേ... തികച്ചും പരാജയമായിരുന്നു ജീവിതം.
ശ്വേതയ്ക്ക് ആരുമായും ഒത്തുപോകാൻ കഴിഞ്ഞില്ല. സ്വന്തം താൽപ്പര്യങ്ങളും, തന്നിഷ്ടങ്ങളും, അഹങ്കാരവും മാത്രം മുറുകെപ്പിടിച്ച അവൾക്ക് തന്റെ വീട്ടിലുള്ളവരെ പുച്ഛമായിരുന്നു. തന്റെ ആദർശങ്ങൾക്ക് വിപരീതമായിരുന്നു അവളുടെ എല്ലാ പ്രവർത്തനങ്ങളും. നിങ്ങൾക്ക് ആ ദരിദ്രവാസിപ്പെണ്ണായിരുന്നു ചേർന്നത് എന്നു മുഖത്തു നോക്കി പലപ്രാവശ്യം പറഞ്ഞപ്പോഴാണ് മുഖം അടച്ച് ഒരടി കൊടുത്തത്. അതു പിന്നീട് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കി. അവർ കേസു കൊടുത്തൂ. ഏറെ നാൾ കേസ് നീണ്ടുപോയി. ഒടുവിൽ കഴിഞ്ഞ മാസം വലിയൊരു തുക നഷ്ടപരിഹാരം കൊടുത്തൂ ബന്ധം ഒഴിഞ്ഞു.
പാവം എന്റെ പൊന്നു. നിഷ്കളങ്കയായിരുന്ന അവളുടെ കണ്ണുനീരാണോ തന്റെ ഈ ദുരവസ്ഥയ്ക്കു കാരണം? അവളെക്കുറിച്ചുള്ള ഓർമ്മകൾ മനസ്സിനെ പൊള്ളിച്ചുകൊണ്ട് കടന്നു വന്നു. അന്ന് താൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഗ്രാമത്തിലെ പ്രൈമറി സ്കൂളിലേക്ക് സ്ഥലം മാറി വന്ന ദിവാകരൻ മാഷും, കുടുംബവും തൊട്ടടുത്ത വീട്ടിൽ വാടകക്കാരായി എത്തിയത്. അവരുടെ ഒരേ ഒരു മോളായിരുന്നു 'പൊന്നു' എന്ന ഓമനപ്പേരുള്ള മീര എന്ന കിലുക്കാം പെട്ടി.
അവളും തന്റെ അനിയത്തിയും ഒരേ ക്ലാസ്സിലായിരുന്നു. അവർ പെട്ടന്ന് വലിയ കൂട്ടുകാരായി. താൻ ആരോടും അധികം സംസാരിക്കാത്ത ആളായിരുന്നതൊന്നും അവൾക്കു പ്രശ്നമല്ലായിരുന്നു. അവളുടെ അച്ഛൻ വാങ്ങിക്കൊടുക്കുന്ന ബാലരമയും, കഥപുസ്തകങ്ങളുമെല്ലാം തനിക്കു കൊണ്ടു വന്നു തരും.അങ്ങനയങ്ങനെ അവൾ വീട്ടിലെ ഒരംഗമായി മാറി. എല്ലാക്കാര്യങ്ങൾക്കും സംശയം തീർക്കാൻ അനിയത്തിമാർക്കും, അവൾക്കും താൻ മതിയായിരുന്നു. തന്റെ സഹോദരിമാരെപ്പോലെ അവളും തന്നെ 'കിച്ചേട്ടൻ' എന്നു തന്നെ വിളിച്ചു.
യൗവ്വനം എത്തിയപ്പോഴേയ്ക്കും തങ്ങൾക്കിടയിലെ സ്നേഹം പ്രണയമായി മാറിയിരുന്നു! ഒരു ദിവസം പോലും കാണാതിരിക്കാൻ പറ്റാത്ത അവസ്ഥ. താൻ എം. എ. യ്ക്കു പഠിക്കുമ്പോഴായിരുന്നു അവളുടെ അച്ഛൻ ദിവാകരൻ മാഷിന്റെ ആകസ്മിക മരണം. ഹൃദയസ്തംഭനമായിരുന്നു മരണ കാരണം. കരഞ്ഞു തളർന്ന അവളേയും, അമ്മയെയും ആശ്വസിപ്പിക്കാൻ ആർക്കും സാധിച്ചില്ല. മാഷിന്റെ അന്ത്യ
കർമ്മങ്ങൾ അവരുടെ നാട്ടിൽവച്ചായിരുന്നു!
എല്ലാത്തിനും നാട്ടുകാരുടെയൊപ്പം വീട്ടിൽ നിന്നും എല്ലാവരും ഉണ്ടായിരുന്നു. പിന്നീട് മാഷിന്റെ ആനുകൂല്യങ്ങൾ കിട്ടുന്നതിനുള്ള കടലാസ്സുകൾ ശരിയാക്കുന്നതിനായി അവർ വാടകവീട്ടിലേയ്ക്ക് തിരിച്ചു വന്നു. അന്നു വൈകിട്ട് തന്റെ മുറിയിൽ കയറി വന്ന് അവൾ തന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. "കിച്ചേട്ടനെ കാണാതെ ഞാൻ എങ്ങനെ അവിടെക്കഴിയും?" എന്ന് അവൾ ചോദിച്ചു. തനിക്കും അതേ അവസ്ഥ ആയിരുന്നല്ലോ.
പിന്നീട് അവർ വാടക വീടൊഴിഞ്ഞു നാട്ടിലേക്കു പോയി. അന്നവൾ ബിരുദ പഠനം കഴിഞ്ഞിരുന്നു. അന്ന് താൻ എം. എ. കഴിഞ്ഞു സിവിൽ സർവീസ് പരീക്ഷകൾക്കു തയ്യാറെടുക്കുകയായിരുന്നു. പോകുന്നതിനു മുൻപ് അവളെ മാത്രമേ വിവാഹം കഴിക്കൂ എന്ന് താൻ അവൾക്ക് വാഗ്ദാനം കൊടുത്തിരുന്നു. ആ വാഗ്ദാനം നിറവേറ്റാൻ സാധിക്കാതെ പോയത് തന്റെ ഭീരുത്വം കൊണ്ടല്ലേ? ജയകൃഷ്ണൻ സ്വയം ചോദിച്ചു.
വാശികൊണ് ആരെന്തു നേടി?
എന്തിനാണ് അച്ഛൻ അന്നത്ര വാശി കാണിച്ചത്? വിശ്വനാഥൻ മൊതലാളിയുമായുള്ള ബന്ധുത്വം അച്ഛന് മനഃപ്രയാസവും, അപമാനവും മാത്രമേ സമ്മാനിച്ചുള്ളൂ. ശ്വേതയുടെ കണക്കില്ലാത്ത സ്വർണ്ണാഭരണങ്ങളോ, സമ്പത്തോ എന്തെങ്കിലും അച്ഛനുപകാരപ്പെട്ടോ?
അവസാനം കേസിനു വിധിയാകുന്നതിനു മുൻപേ കഴിഞ്ഞ വർഷം അച്ഛൻ ഈ ലോകത്തോടു വിട പറഞ്ഞു. മരിക്കുന്നതിനു മുൻപേ തന്റെ കൈകൾ കൂട്ടിപ്പിടിച്ചുകൊണ്ട് അച്ഛൻ പറഞ്ഞു... "എന്റെ മോൻ അച്ഛനോട് ക്ഷമിക്കണം! അച്ഛനാണ് മോന്റെ ജീവിതം തകർത്തത്. മാഷിന്റെ ഭാര്യയേയും, മകളേയും ചെന്നു കാണണം. അച്ഛനോടു ക്ഷമിക്കാൻ പറയണം." അച്ഛൻ കരയുന്നുണ്ടായിരുന്നു.
കളക്ടറുടെ ബംഗ്ളാവിൽ തന്റെ ഓഫീസ് മുറിയിലേ കസേരയിലിരുന്ന് ഓർമ്മകൾ അയവിറക്കിക്കൊണ്ടിരുന്ന കളക്ടർ ജയകൃഷ്ണന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
പിറ്റേന്ന് കളക്ടറുടെ വാഹനം, മീര പഠിപ്പിക്കുന്ന ഗ്രാമത്തിലെ പ്രാഥമിക വിദ്യാലയത്തിന്റെ മുറ്റത്തു ചെന്നു നിന്നു. അതിശയാതിരേകത്തോടെയാണ് പ്രധാനാധ്യാപികയും മറ്റധ്യാപകരും അദ്ദേഹത്തെ എതിരേറ്റത്! കൂട്ടത്തിൽ മീരയും ഉണ്ടായിരുന്നു.
"ഞാൻ നിങ്ങളുടെ മീര ടീച്ചറേ- ക്കാണാനാണു വന്നത്.മുഖവുര കൂടാതെ അദ്ദേഹം പറഞ്ഞു.
"എന്നെ വിവാഹം കഴിക്കാൻ താൽപ്പര്യം ഉണ്ടോ എന്നറിയാൻ! ഞാനിപ്പോൾ വിവാഹമോചിതനാണ്. മീരയേ മാത്രമേ വിവാഹം കഴിക്കൂ എന്ന് ഒരിക്കൽ ഞാൻ അവൾക്കു വാഗ്ദാനം കൊടുത്തിരുന്നു. ചില സാഹചര്യങ്ങൾ അതിന് എന്നെ അനുവദിച്ചില്ല.
മീരയ്ക്കു സമ്മതമാണെങ്കിൽ, എന്നോടും, എന്റെ വീട്ടുകാരോടും ക്ഷമിക്കാൻ തയ്യാറാണെങ്കിൽ, എന്റെ വാഗ്ദാനം നിറവേറ്റാൻ എനിക്കൊരവസരം തരുമോ... എന്നു ചോദിക്കാൻ വേണ്ടിയാണ് ഞാൻ വന്നത്."
അദ്ദേഹം മീരയുടെ നേർക്കു കൈകൂപ്പി. കളക്ടറുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
കയ്യടികളോടെയാണ് മീരയുടെ സഹപ്രവർത്തകർ ആ വാർത്ത ശ്രവിച്ചത്. "ഹുറേ..." അവർ ആർപ്പു വിളിച്ചു.
ഒരു പൊട്ടിക്കരച്ചിലോടെ മീരടീച്ചർ മുഖം പൊത്തി. അവളെ പ്രധാനാധ്യാപിക ചേർത്തു പിടിച്ചു. അല്ല സമയത്തിന് ശേഷം സാരിത്തുമ്പുയർത്തി മുഖം തുടച്ച് മീരടീച്ചർ ജയകൃഷ്ണന്റെ നേർക്ക് കൈകൂപ്പി.
അവളുടെ ചുണ്ടിൽ വിടരാൻ വെമ്പുന്ന ഒരു മന്ദസ്മിതം ഒളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. അത് കളക്ടർക്കുള്ള മറുപടിയായിരുന്നു.