തീവണ്ടിയിലെ സെക്കന്റ് ക്ലാസ്സ് എ. സി കമ്പാർട്ട്മെന്റിൽ നേരത്തെ റിസേർവ് ചെയ്ത സീറ്റിൽ ചാരി കണ്ണടച്ചിരിക്കുമ്പോൾ വിനയചന്ദ്രൻ മാഷിന്റെ ഹൃദയം ശൂന്യമായിരുന്നു. ആർത്തലച്ചൊഴുകിയിരുന്ന വാത്സല്യനദി വറ്റിവരണ്ടു പോയിരുന്നു.
നേരെ മുൻപിലെ സീറ്റിൽ മകൻ പ്രിയചന്ദ്രൻ മൊബൈലിൽ കണ്ണും നട്ട് ഇരിക്കുന്നുണ്ട്.അവന്റെ മുഖം ശ്രദ്ധിച്ചു. പ്രത്യേക ഭാവഭേദങ്ങളൊന്നുമില്ല. മാഷിന്റെ ചുണ്ടിൽ ഒരു പുച്ഛച്ചിരി പ്രത്യക്ഷപ്പെട്ടു. തന്നോടു തന്നെയുള്ള പുച്ഛം.
കഴിഞ്ഞ എഴുപത്തഞ്ചു വർഷം ഈ ഭൂമിയിൽ കഴിഞ്ഞിട്ട് എന്തു നേടി? മുപ്പത്തഞ്ചു വർഷങ്ങൾക്കു മുൻപ് ഉപേക്ഷിച്ചു പോയ സ്വന്തം നാട്ടിലേക്കൊരു മടക്കയാത്ര. ഈ യാത്ര വേണ്ടിവരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
സൗമിനിയുടെ വേർപാടിനു ശേഷമാണ് എല്ലാം താളം തെറ്റിയത്. പ്രണയിച്ചു വിവാഹം കഴിച്ചവരാണ് താനും സൗമിനിയും. താൻ ജോലി ചെയ്തിരുന്ന സ്കൂളിലേക്ക് ആദ്യ നിയമനം കിട്ടി വന്നതായിരുന്നു സൗമിനി. ആകർഷകമായ പെരുമാറ്റവും, വിനയവുമുള്ള ഒരു ശാലീന സുന്ദരി. തന്നേക്കാൾ പത്തു വയസ്സിനു താഴെയായിരുന്നു അവൾ.
പതുക്കെ പതുക്കെ തങ്ങൾക്കിടയിൽ പ്രണയം മൊട്ടിട്ടു. യാതൊരു പ്രതിബന്ധങ്ങളുമില്ലാതെ രണ്ടുവീട്ടുകാരുടെയും ആശിർവാദത്തോടെ വിവാഹം മംഗളകരമായി നടന്നു. ആ ഓർമ്മകളിൽ വിനയൻ മാഷിന്റെ ഹൃദയം തരളിതമായി
സൗമിനി വീടിനു വിളക്കായിരുന്നു. തന്റെ അച്ഛനമ്മമാരെ അവൾ പൊന്നുപോലെ പരിപാലിച്ചു. തന്റെ സഹോദരങ്ങൾക്കും, ബന്ധുക്കൾക്കും തന്നേക്കാൾ പ്രിയം സൗമിനിയോടായിരുന്നു.അച്ഛനമ്മമാരുടെ മരണശേഷം കുടുംബത്തു നിന്ന് തനിക്കു കിട്ടിയ വീതം വിറ്റ് ഒരു പ്രത്യേക സാഹചര്യത്തിൽ കോഴിക്കോടു നിന്ന് തൊടുപുഴയിലേക്ക് താമസം മാറുമ്പോൾ മകന് ഒരു വയസ്സായിരുന്നു പ്രായം!
രണ്ടുപേരും തൊടുപുഴയിലേക്ക് സ്ഥലം മാറ്റം വാങ്ങി. പിന്നീട് ജീവിച്ചതു മുഴുവൻ മകൻ പ്രിയചന്ദ്രനു വേണ്ടിയായിരുന്നു. അവന്റെ വളർച്ച, അവന്റെ പഠനം... അങ്ങനെ അവനെന്ന സൂര്യനു ചുറ്റും കറങ്ങുന്ന രണ്ടു ഗ്രഹങ്ങളായി മാറി, താനും സൗമിനിയും.
"വിനയേട്ടാ... കുട്ടിയെ ലാളിച്ചു വഷളാക്കല്ലേ...പറയുന്നതെല്ലാം വാങ്ങിക്കൊടുത്താൽ, എല്ലാ ഇഷ്ടങ്ങളും സാധിച്ചു കൊടുത്താൽ... അവൻ സ്വാർത്ഥനാകും."
സൗമിനി എപ്പോഴും പറയും.
"ഒന്നും സംഭവിക്കില്ല. നമ്മുടെ മോൻ നമ്മളെ പൊന്നുപോലെ നോക്കും. അല്ലേടാ ചക്കരക്കുട്ടാ..."
താൻ ചോദിക്കുമ്പോൾ അവൻ കുഞ്ഞരിപ്പല്ലുകൾ കാട്ടി ചിരിക്കും. താനും സൗമിനിയും അവനെ വാരിയെടുത്തു ഉമ്മ വയ്ക്കും.
വർഷങ്ങൾ കടന്നുപോയതറിഞ്ഞില്ല. വല്ലപ്പോഴും വിരുന്നു വരുന്ന തന്റെയും, മിനിയുടേയും സഹോദരങ്ങളൊഴികെ തങ്ങളുടെ സ്വർഗത്തിൽ തങ്ങൾ മാത്രം.
നയൻ മാഷ് കണ്ണുതുറന്നു മകനെ ഒന്നുകൂടി നോക്കി. സീറ്റിൽ ചാരിയിരുന്നുറങ്ങുന്ന അവൻ ഇപ്പോഴും തങ്ങളുടെ പഴയ ഒരു വയസ്സു കാരൻ പ്രിയൻ കുട്ടനാണെന്ന് മാഷിനു തോന്നി.
അവന്റെ താടിരോമങ്ങൾ നീണ്ടും, മുഖം ക്ഷീണിച്ചും പോയിരുന്നു. ഈ കോലത്തിൽ അവനെ കണ്ടാൽ സൗമിനി സഹിക്കുമായിരുന്നോ? അതു കൊണ്ടു കൂടിയാണ് ഈ തീരുമാനമെടുത്തത്.പല വട്ടം ആലോചിച്ചെടുത്ത തീരുമാനം. അവന്റെ ജീവിതത്തിലെങ്കിലും സമാധാനമുണ്ടാകട്ടെ.
സൗമിനിക്കു സുഖമില്ലാതായതു മുതൽ ജീവിതത്തിനു താളം തെറ്റി. അതു വരെ താൻ യാതൊരു അല്ലലും അറിഞ്ഞിട്ടില്ല.
എല്ലാക്കാര്യങ്ങളും നോക്കി നടത്തുവാൻ സൗമിനി സമർത്ഥയായിരുന്നു.
മകൻ എൻജിനീയറിങ് ഡിഗ്രിയും എം. ടെക്കും എടുത്ത് എൻജിനീയറിങ് കോളേജിൽ പ്രൊഫസ്സർ ആയപ്പോഴും അവന്റെ വിവാഹ സമയത്തും സൗമിനി ആരോഗ്യവതിയായിരുന്നു.
അവന്റെ ഭാര്യയായി വന്ന പെൺകുട്ടി അവൾക്കു മരുമകളല്ല... മകളായിരുന്നു.
രാവിലെ എട്ടു മണിക്ക് രണ്ടുപേരും ഉണർന്നെഴുന്നേറ്റു വരുമ്പോൾ എല്ലാം തയ്യാറാക്കിവച്ചു കാത്തിരിക്കുന്നുണ്ടാകും സൗമിനി.
അവന്റെ ഭാര്യ അഞ്ജിത എന്ന അഞ്ജു ഒരിക്കൽ പോലും അടുക്കളയിൽ കയറി കണ്ടിട്ടില്ല.
"പഠിച്ചു നടന്ന കുട്ടിയല്ലേ വിനയേട്ടാ... തന്നെയുമല്ല അവരുടെ മധുവിധുക്കാലമല്ലേ... പതുക്കെ എല്ലാം ശരിയാകും."
അവൾ എപ്പോഴും പറയും. എന്നാൽ ഒന്നും നടന്നില്ല.അധികം വൈകാതെ അവർക്കു ഇരട്ടക്കുട്ടികൾ പിറന്നപ്പോൾ സൗമിനിയുടെ ജോലിഭാരം കൂടി.
അവളെ സഹായിക്കാൻ അടുക്കളയിൽ ഒരു സ്ത്രീയെ നിയമിച്ചെങ്കിലും സൗമിനിക്ക് എപ്പോഴും ജോലി തന്നെ. ഉണ്ടും, ഉറങ്ങിയും, മകനുമായി പുറത്തു കറങ്ങാൻ നടന്നും അഞ്ജിത ജീവിതം ആഘോഷിച്ചു. ഇടയ്ക്കിടെ മകളുടെ വിശേഷങ്ങൾ തിരക്കി വിരുന്നിനെത്തുന്ന അഞ്ജുവിന്റെ അച്ഛനമ്മമാരും, ബന്ധുക്കളും കൂടിയായപ്പോൾ സൗമിനി ഭാരം ചുമന്നു തളർന്നു.
ആഹാരം കഴിക്കാൻ മാത്രം എല്ലാവരും താഴെ ഊണു മുറിയിലെത്തും. ബാക്കി സമയങ്ങളിൽ അവരെല്ലാം മുകളിലത്തെ നിലയിൽ കളിചിരികളും, സിനിമാ കാണലുമായി ജീവിതം ആസ്വദിച്ചു. മകൻ ഇതൊന്നും ശ്രദ്ധിച്ചതേയില്ല.
"അതിഥി ദേവോ ഭവ:"എന്നല്ലേ വിനയേട്ടാ... അവർ നമ്മുടെ അതിഥികളല്ലേ? താൻ എന്തെങ്കിലും പറയുമ്പോൾ അവൾ ചോദിക്കും.
അങ്ങനെ ഒരു ദിവസമാണ് സൗമിനി അടുക്കളയിൽ തലചുറ്റി വീണത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും ഒരു ഭാഗം തളർന്നു പോയിരുന്നു. ആ കിടന്ന കിടപ്പിൽ അവൾ ഒരു വർഷം കിടന്നു.
അടുത്തു നിന്നും മാറാതെ, ഒരു ഹോം നഴ്സിനെ വച്ച് താൻ അവളോടൊപ്പം നിന്നു. ജോലികഴിഞ്ഞു വന്ന് മോനും അമ്മയെ കഴിവുപോലെ ശുശ്രൂഷിച്ചിരുന്നു. ആ സമയത്ത് മകന്റെ ഭാര്യ കുട്ടികളേയും കൊണ്ട് അവരുടെ വീട്ടിലേക്കു പോയിരുന്നു. അധികം വൈകാതെ, തന്നെ ഒറ്റയ്ക്കാക്കി സൗമിനി വിടപറഞ്ഞു. പിന്നീട് അഞ്ജുവിനോടൊപ്പം അവളുടെ അമ്മയും, അച്ഛനും വീട്ടിലേക്കു താമസത്തിനെത്തി.
പതുക്കെ, പതുക്കെ താൻ അവർക്കൊരു അധികപ്പറ്റായി. ഇപ്പോൾ സൗമിനി തന്നെ വിട്ടുപോയിട്ട് അഞ്ചു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. തന്റെ ആഹാര കാര്യങ്ങൾ വരെ അവതാളത്തിലായി. എല്ലാവരുടെയും ആഹാരം കഴിയുമ്പോൾ മേശപ്പുറത്തു തുറന്നു വച്ചിരിക്കുന്ന ഭക്ഷണവസ്തുക്കൾ തനിയെ വിളമ്പി കഴിക്കേണ്ടി വന്നു.
ഇതു ശ്രദ്ധിച്ചിട്ടാകണം ഒരു ദിവസം, "അച്ഛൻ ഇനി മുതൽ ഞാൻ കഴിക്കുന്ന സമയത്തു തന്നെ ഭക്ഷണം കഴിക്കാൻ വരണം" എന്ന് എല്ലാവരും കേൾക്കെ പ്രിയൻ തന്നോടു നിർദ്ദേശിച്ചു. അത് അവിടെ വലിയ കോലാഹലത്തിനു വഴിയൊരുക്കി.
"ഞങ്ങൾ അച്ഛനെ പട്ടിണിക്കിട്ടുവെന്ന് അച്ഛൻ പറഞ്ഞു കാണും അല്ലേ..." എന്നു അഞ്ജുവും,
"ഞാൻ ഇവിടെ വന്നു താമസിച്ചിട്ടാണോ ഇങ്ങനെ പറയുന്നത്" എന്ന് അഞ്ജുവിന്റെ അമ്മയും ചേർന്ന് ചോദിച്ചു.
"പ്രിയേട്ടന്റെ അച്ഛൻ തിന്നാൻ വേണ്ടി മാത്രം ജീവിക്കുകയല്ലേ? എന്റെ അമ്മയുള്ളതുകൊണ്ടല്ലേ ഈ കുഞ്ഞുങ്ങളെ നോക്കി കഷ്ടപ്പെടുന്നത്?" എന്ന ചോദ്യത്തിൽ മകനും തനിക്കും ലജ്ജ തോന്നി.
ഒരാഴ്ച മുൻപ് തലവേദന സഹിക്കാതായപ്പോൾ വേലക്കാരിയോട് ഒരു ചുക്കുകാപ്പി ഉണ്ടാക്കിത്തരാൻ താൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
പതിവില്ലാതെ കാപ്പിയുമായി തന്റെ മുറിയിൽ വന്നത് അഞ്ജുവിന്റെ അമ്മയാണ്. മകൻ ജോലി കഴിഞ്ഞ് എത്തിയതേ ഉണ്ടായിരുന്നുള്ളു. വിറയ്ക്കുന്ന കൈകൾ കൊണ്ട് കാപ്പിക്കപ്പു വാങ്ങുമ്പോൾ അറിയാതെ അവരുടെ കയ്യിൽ സ്പർശിച്ചുവെന്നു തോന്നി. എന്നാൽ നിനച്ചിരിക്കാതെ കപ്പ് താഴേയ്ക്ക് വലിച്ചെറിഞ്ഞു കൊണ്ട്... "ഈ കിഴവൻ എന്നെക്കേറിപ്പിടിച്ചേ..."
എന്നലറിക്കൊണ്ട് ആ സ്ത്രീ പുറത്തേക്കോടി. ഓടിയെത്തിയ മകന്റെയും, ഭാര്യയുടേയും, വേലക്കാരിയുടേയും മുൻപിൽ അവർ തകർത്തഭിനയിച്ചു. ഞെട്ടി നിന്ന മകൻ ഒന്നും ചോദിച്ചില്ല.
"ഭാര്യ മരിച്ചിട്ട് കുറേ നാളായില്ലേ... പൂതി ഇതുവരെ മാറിയില്ലേ?" അവർ ചോദിച്ചു. അഞ്ജുവിന്റെ അച്ഛൻ അവരുടെവീട്ടിലേയ്ക്ക് പോയിരിക്കുന്ന സമയമായിരുന്നു. പിന്നെ അവർ പറഞ്ഞ അസഭ്യവാക്കുകൾ കേൾക്കാൻ പറ്റാതെ ചെവിപൊത്തി.
പിന്നീട് പൊട്ടിയ കുപ്പിക്കഷ്ണങ്ങൾ പെറുക്കിയെടുക്കുമ്പോൾ വേലക്കാരി ഉഷ പറഞ്ഞു, "എന്റെ കയ്യിൽ നിന്നും നിർബന്ധം പിടിച്ചാണ് അവർ കാപ്പി വാങ്ങി കൊണ്ടുവന്നത്. സാറിനെ ഈ വീട്ടിൽ നിന്നും ഒഴിവാക്കാനുള്ള ഗൂഡാലോചന നടക്കുന്നുണ്ട്. അങ്ങനെ എഴുപത്തഞ്ചാം വയസ്സിൽ വിനയചന്ദ്രൻ മാഷ് സ്ത്രീലമ്പടനുമായി.
"അയാളെ വല്ല വൃദ്ധ സദനത്തിലുമാക്ക്. അല്ലെങ്കിൽ എന്റെ മോളേം കുട്ടികളേം കൊണ്ട് ഞാൻ എന്റെ വീട്ടിലേക്കു പോകും."
എന്ന അഞ്ജുവിന്റെ അമ്മയുടെ ഭീഷണിയാണ് ഈ യാത്രയ്ക്കു വഴിയൊരുക്കിയത്. തീരുമാനം പറയുമ്പോൾ മകനും അത് ആഗ്രഹിക്കുന്നുണ്ടെന്നു തോന്നി. അങ്ങനെയാണ് തന്റെ ആവശ്യപ്രകാരം കോഴിക്കോട്ടുള്ള ഈ സ്ഥാപനത്തിലേയ്ക്ക് യാത്രയായത്.
തീവണ്ടിയിൽ നിന്നുമിറങ്ങി കാറിൽ കയറുമ്പോഴും, വൃദ്ധസദനത്തിന്റെ മുന്നിൽ ഇറങ്ങുമ്പോഴും അച്ഛൻ മൗനത്തിലാണെന്ന് പ്രിയൻ ശ്രദ്ധിച്ചു.
സന്ദർശക മുറിയിൽ ഡയറക്ടർ വരാൻ കാത്തിരിക്കുമ്പോൾ പ്രിയന് അച്ഛന്റെ മുഖത്തേയ്ക്ക് നോക്കാൻ പേടിയായി. എന്നാൽ അവനെ അമ്പരിപ്പിച്ചുകൊണ്ട് അവരുടെയടുത്തേക്കു വന്ന ഡയറക്ടർ ഫാദർ ജയിംസ്, ഓടിവന്ന് അച്ഛനെ കെട്ടിപ്പുണർന്നു.
"വിനയാ... നിന്നെ കണ്ടിട്ട് എത്ര നാളായി? ഇതാണോ നിന്റെ മോൻ?"
അദ്ദേഹം ചോദിച്ചു. എന്നാൽ അതിനുത്തരം പറയാതെ അച്ഛൻ വന്ന കാര്യം അവതരിപ്പിക്കുമ്പോൾ ജയിംസ് അച്ഛന്റെ മുഖം വിളറിയിരുന്നു.
"നിങ്ങൾ നേരത്തെ പരിചയക്കാരാണോ?" മടിച്ചു, മടിച്ചു പ്രിയൻ ചോദിച്ചു.
"ഞങ്ങൾ ഒരുമിച്ചു പഠിച്ചവരാണെടോ... പക്ഷേ ഇപ്പോൾ കണ്ടിട്ട് വർഷങ്ങളായി."
"മക്കളില്ലാതിരുന്ന വിനയനും, സൗമിനിയും, ഒരു വയസ്സുള്ള ഒരു ആൺകുട്ടിയെ ഈ അനാഥലയത്തിൽ നിന്നും ദത്തെടുക്കാൻ വന്നപ്പോഴാണ് ഞങ്ങൾ അവസാനമായി കണ്ടത്. അല്ലേ വിനയാ?" അദ്ദേഹം ചോദിച്ചു. അത് ആരും അറിയാതിരിക്കാൻ അതിനു മുൻപേ ഉള്ള സ്വത്തും വിറ്റ് സ്ഥലം മാറ്റവും വാങ്ങി നിങ്ങൾ തൊടുപുഴയിലേയ്ക്ക് പോയിരുന്നു... അല്ലേടോ...?"
ഫാദർ ജയിംസ് ചോദിച്ചത് പ്രിയചന്ദ്രൻ മുഴുവൻ കേട്ടില്ല. വീഴാതിരിക്കാൻ അവൻ അടുത്തു കിടന്ന കസേരയിൽ മുറുകെ പിടിച്ചു.