സ്റ്റേഷനില്‍ ഒന്നു വരണം എന്നു പറഞ്ഞ് വിളിച്ചപ്പോള്‍ എന്തെങ്കിലും കാര്യങ്ങള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പറയാനുണ്ടാവുമെന്നാണ് വിചാരിച്ചത്. എത്രയോ തവണ ഇങ്ങനെ വിളിപ്പിച്ചിരിക്കുന്നു.
എത്രയോ സഹായങ്ങള്‍ അവര്‍ക്ക് ചെയ്തു നല്‍കിയിരിക്കുന്നു. കുറച്ചു നാളുകളായി ആരേയും കാണാറില്ല. പരിചയം പുതുക്കാനായിരിക്കും. അവിടെയെത്തിയപ്പോള്‍ റൈറ്റര്‍ വ്യക്തിപരമായ വിവരങ്ങളെല്ലാം ചോദിച്ച് അതെല്ലാം ഒരു പേപ്പറില്‍ കുറിച്ചുവെച്ചു. അതിനുശേഷം ചില പേപ്പറുകളില്‍ ഒപ്പുവെപ്പിച്ച് മെഡിക്കല്‍ ചെക്കപ്പിനായി ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി. ജില്ലാ ആശുപത്രിയുടെ പടിക്കല്‍ ജീപ്പു നിന്നപ്പോളാണ് ഇതിലെന്തോ പന്തിക്കേടുണ്ടെന്ന് മനസ്സിലായത്. പിന്നെ നഗരത്തിലെ ഒരു ഒഴിഞ്ഞ കുളക്കരയില്‍ കൊണ്ടു നിര്‍ത്തി ചോദിച്ചു.
''ഈ കുളം നിനക്കറിയുമോ?''
സ്ഥിരമായി രാവിലെ വന്നുകുളിച്ചിരുന്ന കുളമായിരുന്നു അത്. എന്നും കുളിച്ച് വസ്ത്രം മാറി പഴയത് കഴുകി പിഴിഞ്ഞ് കയ്യില്‍ പിടിച്ച് ജോലി സ്ഥലത്തേക്ക് ഇവിടെ നിന്നാണ് പോകാറ്. അതിനാല്‍തന്നെ നിസ്സംശയം മറുപടി പറഞ്ഞു.
''അറിയാം.''
പായല്‍ നിറഞ്ഞു കിടക്കുന്ന ആ കുളത്തിന്റെ ഫോട്ടോകള്‍ അവര്‍ എടുത്തു. ഫോട്ടോയുടെ ഫ്രെയിമിനുള്ളില്‍ തന്നേയും ചേര്‍ത്തു വെച്ചപ്പോള്‍ സന്തോഷമായി അതിന് പോസ് ചെയ്തു.
''സാറേ, ആ ഫോട്ടോ ഒന്നു സെന്റ് ചെയ്തു തരണേ...''
അതുകേട്ട് ഒരു പോലീസുകാരന് ചിരിയടക്കാനായില്ല. ഇതുകണ്ടിട്ടാവണം പുതിയതായി വന്ന ഇന്‍സ്‌പെക്ടര്‍ അയാളെ പല്ലിറുമ്മി കാണിച്ചു. പിന്നെയും പല സ്ഥലങ്ങളിലായി കൊണ്ടു പോയി. നഗരത്തിലെ കുറ്റിക്കാടു നിറഞ്ഞ പ്രദേശത്തുവെച്ച് ഇന്‍സ്‌പെക്ടര്‍ ചോരക്കറ പുരണ്ട കല്ലു ചൂണ്ടി വളരെ പരുഷമായി ആവശ്യപ്പെട്ടു.
''അതൊന്നെടുക്ക്.''
ഒരു സഹായമെന്ന നിലയില്‍ അതെടുത്തുയര്‍ത്തി ഇന്‍സ്‌പെക്ടര്‍ക്ക് നല്‍കാന്‍ നോക്കിയപ്പോള്‍ വീണ്ടും ഫോട്ടോകളെടുത്തു. ഇതെന്താ ഈ സാറന്മാര് ഫോട്ടോഷൂട്ട് നടത്തുകയാണോ... എന്നുചോദിക്കണമെന്ന് വിചാരിച്ചതാണ്. പിന്നെ വേണ്ടെന്നു വെച്ചു. പകരം ഉള്ളാലെ ചിരിച്ചു. ചിരിയുടെ പ്രകാശം മുഖത്ത് വടര്‍ന്നപ്പോള്‍ ഇന്‍സ്‌പെക്ടര്‍ ചോദിച്ചു.
''ഒറ്റ ഇടിക്ക് തീര്‍ത്തോ... അതോ ഒന്നില്‍ കൂടുതല്‍ തവണ ഇടിച്ചോ?''
എന്താത് ഇന്‍സ്‌പെക്ടറും തമാശ പറയുകയാണോ... അദ്ദേഹത്തെ നോക്കി ഒന്നു ചിരിക്കുക മാത്രം ചെയ്തു. പുതിയ സാറിനെ പരിചയമില്ല. എന്നാല്‍ മറ്റുള്ളവരെല്ലാം പഴയവര്‍തന്നെ. അവര്‍ തന്നെക്കുറിച്ച് പറഞ്ഞു കൊടുത്തീട്ടുണ്ടാവില്ലായിരിക്കാം. ഇതിനുമുമ്പും പലപ്പോഴായി സാറന്മാര്‍ സ്റ്റേഷനില്‍ വിളിച്ചു വരത്താറുണ്ട്. എന്നീട്ട് പറയും.
''ദേവാ, ഞങ്ങള്‍ക്കൊരു സഹായം ചെയ്യണം.''
എന്താണ് സഹായം വേണ്ടതെന്നറിയാതെ മിഴിച്ചു നില്‍ക്കും. അപ്പോള്‍ അവര് പറയും.
''കുറേ കേസുകളായി പ്രതികളെ കിട്ടാതെ ഇവിടെ പെന്റിങ്ങാണ്. അതെല്ലാം അന്ത്യശാസനം വന്നുകിടക്കുകായണ്. ഇനിയും അതിനെല്ലാം ഒരു തീര്‍പ്പുണ്ടാക്കിയല്ലേല്‍ ഞങ്ങളുടെ പല പ്രമോഷനുകളേയും അതു ബാധിക്കും. മേലേ നിന്നുമുള്ള ചോദ്യങ്ങളാല്‍ ഞങ്ങള്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതായി.''
അതൊക്കെയെന്തിനാണ് എന്നോട് പറയുന്നതെന്ന് മനസ്സിലാകാതെ മിഴിച്ചു നോക്കുമ്പോള്‍ അവര്‍ വിശദമാക്കും.
''നീയൊന്ന് ഞങ്ങളെ സഹായിക്കണം. അതൊക്കെ ഒന്ന് ഏറ്റെടുക്കണം.''
''ഞാനോ...''
''നീ തന്നെ, എന്താ സംശയം... നിന്നെ ഞങ്ങള് എത്ര തവണയാ പല തട്ടിപ്പു കേസുകളില്‍ നിന്നും തെരുവുവേശ്യകളുമായുള്ള അടിപ്പിടി കേസുകളില്‍ നിന്നും രക്ഷിച്ചിരിക്കുന്നു. ചില സഹായങ്ങള്‍ ഞങ്ങള്‍ക്കും ചെയ്തു തന്നൂടെ... നമുക്കിനിയും കാണണ്ടേ...''
അതിന് അപേക്ഷയുടെ സ്വരമായിരുന്നില്ല. അവകാശംപോലെ അതില്‍ അധികാരത്തിന്റെ ധ്വനി ഉയര്‍ന്നു നിന്നിരുന്നു. നീയത്ര നീതിമാനൊന്നുമല്ലെന്ന് ഞങ്ങള്‍ക്കറിയാം. ആ ഭീഷണമായ സംസാരത്തിന് മറുപടി ഒന്നും പറഞ്ഞില്ല. അപ്പോള്‍ ആ മൗനത്തെ സമ്മതമായി കണ്ട് പ്രതിയെ കിട്ടാതെ കെട്ടിക്കിടക്കുന്ന എഫ് ഐ ആറുകള്‍ക്കെല്ലാം അവര്‍ തീര്‍പ്പുകല്പിച്ച് ഫൈനല്‍ റിപ്പോര്‍ട്ടുണ്ടാക്കി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി.
കോടതി റിമാന്റ് ചെയ്ത് സബ്ജയിലിലേക്ക് പോകുമ്പോള്‍ അന്നത്തെ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
''ഒന്നു രണ്ടു മാസം കഴിയുമ്പം കുറ്റം സമ്മതിച്ചാല്‍ മതി. അപ്പഴ് കിടന്ന കാലവധി ശിക്ഷയായി കണ്ട് മജിസ്‌ട്രേറ്റ് കേസു തീര്‍ത്തോളും. അതിനുള്ള വകുപ്പുകളേ ചാര്‍ജ്ജ് ചെയ്തിട്ടുള്ളൂ.''
''ഞാനപ്പോള്‍ ഒന്നുരണ്ടുമാസം ജയിലില് കെടക്കണോ...''
''അതിനെന്താ അവിടെ നിനക്ക് പരിചിതമല്ലേ... നിന്നെ അവിടെ ആരും തൊടില്ല. ഞങ്ങള് വേണ്ടതെല്ലാം ചെയ്‌തോളാം. രണ്ടു മാസം ഇപ്പം തീരില്ലേ...''
അങ്ങനെ എത്രയോ കേസുകള്‍ തന്റേതായിരിക്കുന്നു. അതിനെല്ലാം നിത്യമെന്നോണം രണ്ടു പാറാവുഡ്യൂട്ടിക്കാരുടെ കൂടെ കോടതിയില്‍ വന്നുപോയി വന്നുപോയി മജിസ്‌ട്രേറ്റിനു പോലും ഇപ്പോള്‍ തന്റെ മുഖം പരിചിതമാണ്. കഴിഞ്ഞ ആഴ്ചയാണ് എല്ലാ കേസുകളും തീര്‍ന്ന് സ്വസ്ഥമായത്. ഇനിയും ഇത്തരം നാടകങ്ങള്‍ ചെയ്യാന്‍ മനസ്സ് താല്പര്യപ്പെട്ടില്ല. സ്വന്തം ഗ്രാമത്തിലുണ്ടാക്കിയ മോശപ്പേര് ഇതിലും എത്രയോ ഭേദം. ഗ്രാമത്തിലേക്ക് എന്തായാലും പോകാന്‍ താല്പര്യമില്ല. ഈ നഗരം വിട്ട് മറ്റെവിടേയെങ്കിലും പോകണം. അങ്ങനെയൊരു തീരുമാനത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് പോലീസിന്റെ വിളിയെത്തിയത്. രാവിലെത്തന്നെ സ്റ്റേഷനിലെത്തിയെങ്കിലും അവര്‍ പലയിടത്തായി കൊണ്ടു നടന്നു. മഹസ്സറുകളും റിപ്പോര്‍ട്ടറുകളും ഉണ്ടാക്കി. രണ്ടു കിലോ തൂക്കം വരുന്ന കരിങ്കല്ലും പൊതിഞ്ഞെടുത്തു. അവസാനം അഞ്ചുമണി കഴിഞ്ഞതിനുശേഷമാണ് കോടതിയിലേക്ക് കൊണ്ടുപോയത്.
കോടതി സമയം കഴിഞ്ഞതിനാല്‍ മജിസ്ട്രറ്റിന്റെ ക്വാട്ടേഴ്‌സില്‍ ഹാജരാക്കേണ്ടി വന്നു. വസതിയില്‍ മജിസ്‌ട്രേറ്റ് ഉണ്ടായിരുന്നില്ല. മറ്റെന്തോ അത്യാവശ്യത്തിന് അദ്ദേഹം പുറത്തെവിടയോ പോയിരിക്കുകയായിരുന്നു. അല്പസമയത്തിനുശേഷം അദ്ദേഹം കാറുമായി തിരിച്ചെത്തി. വണ്ടിയില്‍ നിന്ന് ഇറങ്ങി തന്നെ ഒന്നുനോക്കി. ചിരപരിചിതനെ കണ്ടിട്ടെന്ന പോലെ മുഖത്ത് ഒരു ചിരി പടര്‍ന്നു. വാതില്‍ തുറന്ന് അകത്തുകയറിയതും പോലീസുകാരെ അകത്തേക്ക് വിളിച്ചു. ഞാന്‍ അകത്തേക്ക് കയറാന്‍ നോക്കിയതും തലയുയര്‍ത്തി അദ്ദേഹം ഒന്നു നോക്കി. അലസമായ മിഴികളും ക്രമം തെറ്റിയ മുടിയും മുഖത്ത് എപ്പോഴും കരുതലായി കൊണ്ടുനടക്കുന്ന ചിരിയും കണ്ടപ്പഴേ അദ്ദേഹം മുഖം താഴ്ത്തി. അവിടെ നിന്നാല്‍ മതി എന്ന ഭാവേന കൈകൊണ്ട് ആംഗ്യം കാണിച്ചു. പിന്നെ തിരക്കടിച്ച് എന്തൊക്കെയോ എഴുതി. അതിനുശേഷം പുറത്തുപോയ്‌ക്കൊള്ളാന്‍ അനുമതി നല്‍കി. അവര്‍ പുറത്തേക്കുകൊണ്ടു വന്ന് കാത്തു നിന്നു. കുറേ കഴിഞ്ഞ് ഒരു പോലീസുകാരനെ അകത്തേക്ക് വിളിച്ച് പ്രതിയുടെ രണ്ട് അടയാളങ്ങള്‍ പറയാന്‍ ആവശ്യപ്പെട്ടു. അതെല്ലാം രേഖപ്പെടുത്തി കഴിഞ്ഞപ്പോള്‍ അത് ഒപ്പിട്ട് ഡ്യൂട്ടി പോലീസിനെ ഏല്പിച്ചു. അയാള്‍ മജിസ്‌ട്രേറ്റ് എഴുതി തന്ന വാറണ്ട് നോക്കി വായിച്ചു.
''നിങ്ങളെ പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുന്നു.''
എന്തിന്? തന്റെ പേരിലുള്ള തെറ്റെന്താണ്? ഒന്നും മനസ്സിലായില്ല. കുറേ തവണയായി ജയിലില്‍ കിടന്നുള്ള ശീലമുള്ളതിനാല്‍ ജയില്‍വാസം പ്രയാസമുള്ള ഒന്നായി തോന്നിയില്ല. എന്നാലും ഇപ്പോള്‍ എന്തു കുറ്റം ചാര്‍ത്തിയാണ് തന്നെ കൊണ്ടുപോകുന്നത് എന്ന് വ്യക്തമായില്ല.
ആദ്യമായി റിമാന്റ് ചെയ്യപ്പെട്ട് ജയിലില്‍ കിടന്നത് ഇപ്പോള്‍ ഓര്‍മ്മ വന്നു. അന്ന് അതിന് വ്യക്തമായൊരു കാരണമുണ്ടായിരുന്നു. അക്കാരണത്താല്‍ തന്നെ കയ്യില്‍ കിട്ടിയാല്‍ കലിപ്പു തീര്‍ക്കാന്‍ കൈത്തരിപ്പുമായി അന്ത്രമാന്‍ സായ്‌വ് ഇപ്പോഴും നാട്ടില്‍ കാത്തിരിക്കുന്നുണ്ട്. അല്ലെങ്കില്‍ ആര്‍ക്കാണ് അതില്‍ കോപം വരാതിരിക്കുക. അങ്ങേരുടെ കച്ചവടം പൂട്ടിച്ചു കളഞ്ഞില്ലേ? അതിനയാള്‍ കോപിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. എന്നാലിന്നത്തെ കാര്യം? എത്ര ആലോചിച്ചിട്ടും ഒന്നും മനസ്സിലായില്ല. ഈ തെരുവിലെ അലഞ്ഞു നടക്കുന്ന പെണ്ണുങ്ങളെല്ലാം നിന്റെ വെപ്പാട്ടിമാരാണോടാ എന്നു ചോദിച്ചുകൊണ്ടുള്ള ഇന്‍സ്‌പെക്ടറുടെ മുട്ടുകാലുയര്‍ത്തിയുള്ള താങ്ങ് മാത്രം ഇപ്പോഴും ഓര്‍മ്മയിലുണ്ട്. അതിന്റെ പരവേശം ഇപ്പോഴും പോയിട്ടില്ല. ഒരു ഇന്‍സ്‌പെക്ടറും തന്നോട് ഇതുപോലെ പെരുമാറിയിട്ടില്ല. പുതിയ ആളുകള്‍ വരുമ്പോഴും മറ്റുള്ളവര്‍ എല്ലാം പറഞ്ഞു മനസ്സിലാക്കികൊടുക്കും. ഇതിപ്പോള്‍ അദ്ദേഹം എന്തുഭാവിച്ചാവോ... ആദ്യമായിട്ടാണ് തന്റെ മേല്‍ ഇന്‍സ്‌പെക്ടര്‍ കൈവെക്കുന്നത്. തന്നെ കാര്യമായിത്തന്നെ അദ്ദേഹം തെറ്റിദ്ധരിച്ചിരിക്കുന്നു. അല്ലെങ്കില്‍ അധികാരത്തിന്റെ ഗര്‍വ്വ് അദ്ദേഹത്തെ സാരമായി ബാധിച്ചിരിക്കുന്നു.
രണ്ടു ഡ്യൂട്ടി പോലീസുകരേയും കൂട്ടി ജീപ്പ് സബ് ജയിലിലേക്ക് പാഞ്ഞു പോകാന്‍ തുടങ്ങിയപ്പോള്‍ അടുത്തിരുന്ന പോലീസുകാരനോട് വെറുതേ തിരക്കി.
''എന്തിനാ സാറേ എന്നെ റിമാന്റ് ചെയ്തത്?''
അതുകേട്ട പോലീസുകാരന്‍ എന്നെനോക്കി ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. അയാള്‍ക്കു വട്ടായിപ്പോയോ എന്നാണപ്പോള്‍ തോന്നിയത്. പ്രതിയെ കിട്ടാത്ത ഏതൊക്കെയോ കേസുകള്‍ തന്റെ പേരില്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നു എന്ന് ബോധ്യമായി. എത്ര കാലത്തേക്കുള്ള ശിക്ഷകള്‍ കിട്ടാവുന്നതായിരിക്കാം അതെല്ലാം എന്നുമാത്രം മനസ്സിലായില്ല.
പോലീസുകാരുമായി ചങ്ങാത്തമുള്ളതിനാല്‍ തെരുവിലെ റൗഡികളെല്ലാം തന്നെ ഭവ്യതയോടെയേ കാണൂ. ആരും തന്റെ നേരെ കയര്‍ത്തു വരാറില്ല. അതൊരു വലിയ ബഹുമതിയായി മനസ്സില്‍ സൂക്ഷിച്ചു. പലപ്പോഴും ചിന്തിക്കാറുണ്ട് ഈ ബന്ധം നല്ലതിനാണോ...
ജീപ്പിലിരുന്ന് വെറുതേ അന്ത്രമാന്‍ സായ്‌വിനെ ഓര്‍ത്തു. തന്റെ ആദ്യജയില്‍വാസത്തിന് കാരണക്കാരനായ ഒരു സാധു. കൊയ്ത്താരംഭിക്കുമ്പോള്‍ മാത്രമാണ് അന്ത്രമാന്‍ സായ്‌വ് കച്ചവടത്തിനിറങ്ങുക. വര്‍ഷത്തിലൊരിക്കല്‍ മാത്രം കിട്ടുന്ന കച്ചവടമാണ് നെല്ലുകച്ചവടം. മുണ്ടകനും പുഞ്ചയുമുള്ളപ്പോള്‍ രണ്ടു തവണ കച്ചവടം നടക്കാറുണ്ട്. ഇന്നിപ്പോള്‍ മുണ്ടകനും പുഞ്ചയുമൊന്നുമില്ല. അങ്ങനെ ആരും പറയാറുമില്ല. ഡിസംബറില്‍ നടന്നിരുന്ന കൊയ്ത്തിപ്പോള്‍ മാര്‍ച്ചിലാണ് നടക്കുന്നത്. അതുകഴിഞ്ഞാല്‍ പാടം ഒഴിഞ്ഞു കിടക്കും. പിന്നെ ഇടവപ്പാതിയെത്തി കോള്‍ നിലങ്ങള്‍ വെള്ളം നിറഞ്ഞ് കായലായി മാറുന്നതുവരെ അവിടം കുട്ടികള്‍ക്കും കാലികള്‍ക്കും ഉത്സവപ്പറമ്പാണ്.
കൊയ്ത്ത് തുടങ്ങിയാല്‍ അന്ത്രമാന്‍ സായ്‌വ് ഓടി നടന്ന് കച്ചവടം നടത്തും. പാടത്ത് വാങ്ങി അട്ടിയിടുന്ന നെല്ലുചാക്കുകള്‍ തമിഴ്‌നാട്ടില്‍ നിന്നും വരുന്ന മില്ലുകാര്‍ക്ക് വിലപേശി കയറ്റി വിടുന്നതോടെ ആ വര്‍ഷത്തെ കച്ചവടം തീരും. കിട്ടിയ ലാഭം ഉപയോഗിച്ച് എന്തെങ്കിലും വസ്തു വാങ്ങിയിടും. അല്ലെങ്കില്‍ മക്കളുടെ വിവാഹം, പ്രസവം, ആശുപത്രി ചിലവുകള്‍ അങ്ങനെ ഓരോന്ന് കാത്തുനില്‍പ്പുണ്ടാവും. അതെല്ലാം ഒതുങ്ങുമ്പോള്‍ പിന്നെ ആലുക്കപറമ്പിലെ ചായക്കച്ചവടവുമായി അടുത്ത കൊല്ലം വരെ കാത്തിരിക്കും. ഗ്രാമങ്ങളിലിപ്പോഴും കാലങ്ങളും കാലങ്ങള്‍ക്ക് താളങ്ങളുമുണ്ട്. കാത്തിരിക്കാന്‍ മനസ്സും ആസ്വദിക്കാന്‍ കാഴ്ചകളുമുണ്ട്. ചായക്കടയിലെ ഓരോ ദിനങ്ങളും നിറക്കാഴ്ചകളായാണ് ഉദിച്ചുയരുക. അസ്തമയം വരെ ഓരോരുത്തരായി കഥ പറയാന്‍ കൂട്ടിനുണ്ടാവും. മേശയില്‍ വേണ്ടത്ര പണം വന്നു നിറയാറില്ലെങ്കിലും വാങ്ങിവെച്ച പാലും അലമാരയില്‍ നിറച്ചു വെക്കുന്ന പലഹാരങ്ങളും തീരാതിരിക്കില്ല. അങ്ങനെയൊക്കെയാണെങ്കിലും അന്ത്രമാന്‍ സായ്‌വ് സന്തോഷവാനാണ്.
അങ്ങേരുടെ എല്ലാ സന്തോഷങ്ങളേയും തല്ലിക്കെടുത്തിയാണ് താന്‍ തന്റെ ഗ്രാമം വിട്ട് ഈ നഗരത്തിലെത്തിപ്പെട്ടതെന്ന് ഓര്‍ത്തപ്പോള്‍ അറിയാതെ തല ഒന്നു കുനിഞ്ഞു. കൊയ്ത്തു കഴിയുന്ന ഓരോരുത്തരേയും ചെന്നു കണ്ട് നെല്ല് തൂക്കംനോക്കി വില നിശ്ചയിച്ച് അവര്‍ക്ക് പണം നല്‍കി. അവിടെത്തന്നെ അടുക്കിവെച്ച് ടാര്‍പോളിന്‍ കൊണ്ട് മൂടിയിട്ട് ലോഡ് തികയാന്‍ കാത്തിരിക്കുന്ന അന്ത്രമാന്‍ സായ്‌വ് മനസ്സില്‍ നിറഞ്ഞു നിന്നു. ഒരു ലോഡിനുള്ള നെല്ലായാല്‍ കമ്പനിക്കാര്‍ക്ക് ഇന്‍ഫര്‍മേഷന്‍ നല്‍കും. അവരു വന്ന് വില നല്‍കി കയറ്റികൊണ്ടു പോകുന്നതോടെ ആ വര്‍ഷത്തെ നെല്ല് കച്ചവടം തീരും. അന്ത്രമാന്‍ സായ്‌വിന്റെ സഹായിയായി കൂടെകൂടിയിട്ട് അദ്ദേഹത്തിന്റെ വിശ്വസ്തനായിത്തീര്‍ന്ന സമയത്താണ് കര്‍ഷകരില്‍ നിന്നും പണം നല്‍കി വാങ്ങി അടുക്കി വെച്ചിരുന്ന നെല്ലെല്ലാം മറ്റൊരു കമ്പനിയുടെ വണ്ടിക്കാരന് തന്റേതെന്ന് പറഞ്ഞ് വില വാങ്ങി കയറ്റി വിട്ടത്. അന്ത്രമാന്‍ സായ്‌വ് വണ്ടിയുമായി വരുമ്പോഴേക്കും നെല്ലെല്ലാം കയറിപ്പോയിരുന്നു. രാത്രിയുടെ മറവില്‍ നടന്ന തിരിമറിയായതിനാല്‍ ഒന്നിനും സാക്ഷിയില്ലായിരുന്നു. നേരം പുലര്‍ന്നപ്പോഴാണ് സായ്‌വ് അറിഞ്ഞത് താന്‍ വാങ്ങിക്കൂട്ടിയ നെല്ലെല്ലാം ആരോ വണ്ടിയില്‍ കടത്തികൊണ്ടുപോയെന്ന്. പോലീസില്‍ പരാതി പറഞ്ഞെങ്കിലും അന്വേഷണം ഇഴഞ്ഞിഴഞ്ഞാണ് നീങ്ങിയത്.
തന്റെ വഴി വിട്ടുള്ള പെരുമാറ്റങ്ങളും ധൂര്‍ത്തടിച്ചുള്ള ചിലവാക്കലും കണ്ടാണ് പോലീസ് തനിക്കുനേരെ വന്നത്. കയ്യില്‍ കിട്ടിയ പണമെല്ലാം അപ്പോഴേക്കും ചിലവഴിച്ചു തീര്‍ന്നിരുന്നു. അവരുടെ കയ്യില്‍ കിട്ടിയതും അവര്‍ സത്യം പറയീപ്പിച്ചു. നെല്ലു വിറ്റു കിട്ടിയ പണമെല്ലാം തീര്‍ന്നെന്നും നെല്ലു വാങ്ങിയ വണ്ടിക്കാരനെ അറിയില്ലെന്നും മുന്‍പരിചയമില്ലെന്നും പറഞ്ഞതോടെ ഇന്‍സ്‌പെക്ടര്‍ക്ക് അരിശം വന്ന് പൊതിരെ തല്ലി. അന്ത്രമാന്‍ സായ്‌വ് സ്റ്റേഷനില്‍ വന്ന് നെഞ്ചത്തു കൈ വെച്ച് പ്രാകി. മോഷണക്കുറ്റം ചുമത്തി കോടതിയിലെത്തിച്ചപ്പോള്‍ മജിസ്‌ട്രേറ്റിന് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ആദ്യമായി ജയിലിലെ സൗകര്യങ്ങള്‍ എന്തെന്ന് അങ്ങനെ അറിഞ്ഞു.
കേസുകള്‍ മുറക്കു നടന്നെങ്കിലും ഞാനാണ് അത് എടുത്തു വിറ്റതെന്നോ ആര്‍ക്കാണ് അത് വിറ്റതെന്നോ തെളിയീക്കാന്‍ പോലീസിന്റെ കയ്യില്‍ തന്റെ മൊഴികളല്ലാതെ മറ്റു യാതൊരു രേഖയുമില്ലായിരുന്നു. വിചാരണവേളയില്‍ തന്നെ കള്ളക്കേസില്‍ കുടക്കിയതാണെന്നും മര്‍ദ്ദിച്ച് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതാണെന്നും മൊഴി നല്‍കിയത് കോടതിക്ക് അംഗീകരിക്കേണ്ടി വന്നു. അതിന്റെ ഫലമായി കേസ് വെറുതേ വിട്ടു. ജയിലില്‍ നിന്നിറങ്ങിയെങ്കിലും നാട്ടിലേക്കുപോകാന്‍ തോന്നിയില്ല. അന്ത്രമാന്‍ സായ്‌വിനെ അഭിമുഖീകരിക്കുവാന്‍ മനസ്സ് തയ്യാറായിരുന്നില്ല. അങ്ങനെയാണ് ഈ നഗരത്തിന്റെ സന്തതിയായത്.
പകലെല്ലാം ഹോട്ടലുകളില്‍ ജോലി ചെയ്യുകയും രാത്രിയില്‍ അലഞ്ഞു തിരിഞ്ഞുനടക്കുന്നവരോടൊത്ത് അന്തിയുറങ്ങുകയും ശീലമായപ്പോള്‍ കയ്യില്‍ പണമൊന്നും നീക്കിവെക്കാനായില്ലെങ്കിലും ജീവിതം സുഖകരമായി മാറി. വസ്ത്രങ്ങള്‍ അടങ്ങുന്ന പെട്ടി എപ്പോഴും ജോലി ചെയ്യുന്ന ഹോട്ടലുകളില്‍ സൂക്ഷിച്ചു. രാവിലെ കുളത്തില്‍ പോയി കുളിച്ച് വസ്ത്രം മാറി അടുത്തുള്ള ശിവക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ച് ഹോട്ടലിലെ ജോലിക്കാരനാകും. പലപ്പോഴും പോലീസ് വന്ന് പ്രശ്‌നങ്ങളുണ്ടാക്കാറുണ്ടെങ്കിലും വളരെ വിനീതനായുള്ള മര്യാദ നിറഞ്ഞ തന്റെ സംഭാഷണങ്ങളില്‍ അവര്‍ പെട്ടുപോകാറുണ്ട്. അതിനാല്‍ തന്നെ മാത്രം അവര്‍ എപ്പോഴും ഉപദ്രവിക്കാതെ ഒഴിവാക്കി. പകരം ഇതുപോലെ ചി സഹായങ്ങള്‍ക്ക് എന്നെ അവര്‍ വിളിച്ചു കൊണ്ടിരുന്നു. ജയിലില്‍ കൊടുംകുറ്റവാളികള്‍ക്കുള്ള സെല്ലില്‍ അടച്ചപ്പോള്‍ എന്താണ് ഇപ്രാവശ്യം ഇങ്ങനെ എന്ന് തോന്നാതിരുന്നില്ല. സഹതടവുകാരന്‍ വന്ന് വിശേഷങ്ങള്‍ തിരക്കിയപ്പോഴാണ് കേസിന്റെ ഗൗരവം മനസ്സിലായത്. അയാള്‍ വളരെ പരുഷമായി ചോദിച്ചു.
''എന്തിനാടാ അയാളെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്നത്.''
അയാളെ പകച്ചുനോക്കിയപ്പോള്‍ അയാള്‍ വീണ്ടും തുടര്‍ന്നു.
''എന്താടാ ഒന്നും അറിയാത്ത പോലെ തുറിച്ചുനോക്കുന്നത്.''
''എനിക്കൊന്നും അറിയില്ല ചേട്ടാ...''
''അയാളുടെ പെണ്ണിന്റെ കൂടെ നിത്യവും അന്തിയുറങ്ങിയിട്ടും അയാള്‍ നിന്നെ എന്തെങ്കിലും ചെയ്തിരുന്നോ...''
''ഇല്ല.''
''പിന്നെയെന്തിനാടാ പാപി അയാളെ കൊന്നത്.''
''ഞാനാരേം കൊന്നിട്ടില്ല.''
''നീയവിടെ രാത്രിയില്‍ പോകാറുണ്ടോ...''
''ഉണ്ട്.''
''അവന്റെ ഭാര്യയുമായി എന്തെങ്കിലും സംബന്ധമുണ്ടോ...''
''അവളതിന് അവന്റെ ഭാര്യയൊന്നുമല്ല.''
''അവരൊന്നിച്ചല്ലേ അവിടെ കഴിയുന്നത്.''
''അവിടെ വേറെയും കുറേ പേരുണ്ട്.''
''അതിന്? കൊല്ല്വാ വേണ്ടെ..''
''ഞാന്‍ ആരേയും കൊന്നിട്ടില്ല.''
''പാവം അവന്‍ സ്വയം തല തല്ലിപ്പൊളിച്ച് ചത്തതാവും.''
അയാളുടെ പരിഹാസത്തില്‍ താമാശയല്ല തോന്നിയത്. ശരിക്കും ഭയം അരിച്ചരിച്ച് കടന്നു വരാന്‍ തുടങ്ങി. താന്‍ പല കള്ളത്തരങ്ങളും പല കൊള്ളരുതായ്മകളും ചെയ്തിട്ടുണ്ട്. ഒരാളുടെ ജീവനെടുക്കാന്‍ മാത്രം താന്‍ ക്രൂരനൊന്നുമല്ല. ഇതിപ്പോള്‍ പോലീസ് തന്നെ ശരിക്കും പൂട്ടിയിരിക്കുന്നു. തെളിവായി കല്ലും അവിടെ ചെന്നതിന്റെ വിരലടയാളങ്ങളും എല്ലാം പകര്‍ത്തിയെടുത്ത് കോടതിക്ക് നല്‍കിയിരിക്കുന്നു. സരസുവിന്റെ അടുത്ത് അവിടെ എന്നും ചെല്ലാറുണ്ടായിരുന്നെന്നത് നേരാണ്. തന്റെ ജോലി ചെയ്തു കിട്ടുന്ന പണമെല്ലാം അവളാണ് നിത്യവും പിടിച്ചു വാങ്ങുന്നത്. ഈ അവസരങ്ങളെയാണ് ആരോ ബോധപൂര്‍വ്വം തന്റെ തലയില്‍ വെച്ചുതന്നിരിക്കുന്നത്. ആ വലിയ കല്ലുകൊണ്ട് തലയില്‍ രണ്ട് ഇടി. പിന്നെ മരണം ഉറപ്പു വരുത്താന്‍ അടുത്തുള്ള പായല്‍ മൂടിയ കുളത്തില്‍ കൊണ്ടിട്ടു. ശ്വാസകോശത്തില്‍ വെള്ളം കയറിയാണത്രേ മരണം ശരിക്കും സംഭവിച്ചത്. അയാള്‍ സരസുവിന്റെ ഭര്‍ത്താവായിരുന്നോ... അതോ ദല്ലാളോ... അയാളായിരുന്നല്ലോ സരസുവിന്റെ അടുത്തേക്ക് തന്നെ ആദ്യമായി കൊണ്ടുചെന്നത്. അയാള്‍തന്നെയാണ് പറഞ്ഞത്.
''മോനെ പോലീസ് നിന്നെ ശരിക്കും പൂട്ടിക്കെട്ടിയിട്ടുണ്ട്. ഒരിക്കലും രക്ഷപ്പെടാനാവാത്തവിധം തെളിവുകള്‍ നിരത്തിയിട്ടുണ്ട്.''
''അതിന് ഞാന്‍ അതു ചെയ്തിട്ടില്ലല്ലോ...''
''അയ്യോ പാവം.'' അയാള്‍ അതുകേട്ട് പരിഹസിച്ചു. ''നീ പഠിച്ച കള്ളനാണെന്നാ പോലീസുകാരുതന്നെ പറയുന്നേ...''
''ഞാന്‍ ഒരു തെറ്റേ ചെയ്തീട്ടുള്ളൂ... അതിന്റെ ശാപം എന്നെ ഇപ്പോഴും പിന്തുടരുന്നുണ്ട്.''
''അപ്പോള്‍ നിത്യവും സരസുവിന്റെ അടുത്തുപോകുന്നതോ...''
''അതവളുടെകൂടി സമ്മതത്തോടുകൂടിയല്ലേ...''
''ഓ... അങ്ങനെ...'' അയാള്‍ കളിയാക്കി ചിരിച്ചു. ജീവിതത്തിലാദ്യമായി അപമാനം തോന്നി. ഈ ലോകത്തോടു മുഴുവന്‍ വെറുപ്പു തോന്നി. റൂമില്‍ ഒരിടത്തിരുന്നിരുന്ന ഒതുങ്ങിയിരുന്ന വെള്ളം നിറച്ചു വെച്ചിരുന്ന കൂജയെടുത്ത് അയാളുടെ തലക്ക് നോക്കി ഒറ്റ തൊഴി വെച്ചു കൊടുത്തു. അയാള്‍ നിലത്തു കിടന്ന് പിടഞ്ഞു. ജയില്‍ അല്പനിമിഷത്തേക്ക് നിശ്ചലമായി.