mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Sathy P)

"ഏകാന്ത ചന്ദ്രികേ  തേടുന്നതെന്തിനോ,
കുളിരിനോ കൂട്ടിനോ, എന്റെ കരളിലെ ങ്ങൂഹുഹും.....
ഏകാന്ത ചന്ദ്രികേ ഹേഹെ...ഹേ ഹെ ഹേ ..."

ചന്ദ്രികസോപ്പിന്റെ സുഗന്ധത്തിനൊപ്പം കുളിമുറിയിൽ നിന്നൊഴുകിവരുന്ന ഗാനധാര കേട്ട് അടുക്കളയിൽ ദോശ ചുട്ടുകൊണ്ടിരുന്ന ചന്ദ്രിക ദോശക്കല്ലിൽ കിടന്ന ദോശയെ നിഷ്കരുണം രണ്ടിളക്കിളക്കി, മറിച്ചിട്ട് അതിനെ അമർത്തിത്തേച്ചു. 

ഒരേകാന്ത ചന്ദ്രിക... ഹും, ഞാനിവിടെ ഈ അടുക്കളയിൽകിടന്ന്  ഏകാന്തയായി കഷ്ടപ്പെടുന്നതിനെക്കുറിച്ച് ആർക്കെങ്കിലും വല്ല ചിന്തയുമുണ്ടോ. ഒരു തവി മാവ് ദോശക്കല്ലിൽ കോരിയൊഴിച്ചു പരത്തി, അവൾ ചട്ണിക്കുള്ള തേങ്ങ ചിരകാൻ തുടങ്ങി. 

ചിരകിയ തേങ്ങ മിക്സിയുടെ ജാറിലിട്ട് അതിൽ പച്ചമുളകും ഉപ്പും ആവശ്യത്തിനിട്ട്, ഒരുപോറ്റുള്ളിയും ഒരു കുഞ്ഞു കഷ്ണം ഇഞ്ചിയും ചേർത്ത് അല്പം വെള്ളവുമൊഴിച്ച് ബാക്കി ദേഷ്യം മുഴുവൻ മിക്സിയുടെ സ്വിച്ചിൽ തീർത്തു.

'ഈശ്വരാ! മോനുണരാറായി.'

അവൾ ചെറിയ പാനിൽ പാലെടുത്ത് സ്റ്റൗവ്വിന്റെ  അടുത്ത ബർണറിൽ വച്ച് അതിൽ പാകത്തിന് വെള്ളവും ചേർത്തു കൽക്കണ്ടവുമിട്ടു, സ്റ്റവ് കത്തിച്ചു. പിന്നെയത് സിമ്മിലിട്ടു. ഇതിനിടയിൽ ദോശചുടലും തകൃതിയായി നടക്കുന്നുണ്ട്.

പാലൊത്ത ചേലൊത്ത രാവാടയണിഞ്ഞതു....
ഹു ഹു ഹൂ ...

"ചന്ദ്രൂ ഞാൻ തോർത്തെടുത്തില്ല..." കാന്തനാണ് 

"അമ്മേ..." ശ്ശോ മോനുമുണർന്നു 

"മോളെ ഇന്നത്തെ പത്രമെവിടെ?" അച്ഛൻ 

"ചന്ദ്രേ... ന്റെ ഓട്സ് കിട്ടീലല്ലോ!" അമ്മ

ചന്ദ്രികയ്ക്ക് തല പെരുത്തു...

"എനിക്കെന്താ നാല് കൈയുണ്ടോ? അതോ ഡ്യൂപ്പുണ്ടോ?"

അല്ല പിന്നെ. അവൾ നിലത്തൊന്നാഞ്ഞു ചവിട്ടി, ദോശയും മറിച്ചിട്ട് അതിനിട്ടും കൊടുത്തു രണ്ടടി, പിന്നെ തോളിൽ കിടന്ന എന്തോ എടുത്ത് ശക്തിയായി കുടഞ്ഞു ദേഷ്യം തീർത്തു. അപ്പോഴാണ് എണ്ണ തേയ്ക്കാൻ നേരം കാന്തൻ തന്റെ തോളിലേക്കിട്ട തോർത്താണത് എന്നവളോർത്തത്.

അവളതും കൊണ്ട് ബാത്റൂമിലേക്ക് നടന്നു, വാതിലിൽ തട്ടി. തുറന്ന വാതിലിലൂടെ തോർത്തിനൊപ്പം അവളെയും അയാൾ വലിച്ചകത്തിട്ടു. 

"ദേ, ഏട്ടാ കളിക്കല്ലേ, ദോശ കരിയും ട്ടോ."

അയാളവളെ ഷവറിനു ചുവട്ടിൽ തന്നോട് ചേർത്തുനിർത്തി. അവളുടെ സീമന്തരേഖയിലെ സിന്ദൂരം ചേർന്നൊഴുകിയ വെള്ളത്തുള്ളികൾ അവളുടെ മൂക്കിനെ തഴുകിയിറങ്ങി താഴെ അവളുടെ  ചുണ്ടുകളെ ചുംബിക്കുന്നതു നോക്കി അയാളൊരു തത്വചിന്തകനെപ്പോലെ പറഞ്ഞു:

"ഒരു ദോശക്ക് ദാമ്പത്യ ജീവിതത്തിൽ ഒരു തവി മാവിന്റെ വിലയല്ലേയുള്ളൂ എന്റെ ചന്ദ്രൂ? ഇതുപോലെയുള്ള സുന്ദരമുഹൂർത്തങ്ങൾ വല്ലപ്പോഴുമല്ലേ പെണ്ണേ കിട്ടൂ. ഒരു ദോശ കരിഞ്ഞാൽ നമുക്ക് വേറെയുണ്ടാക്കാം."

അവളെച്ചേർത്തുപിടിച്ചുകൊണ്ട് അയാൾ പിന്നെയും പാടി.

"നമുക്കൊന്നിച്ചാകാശത്തോണിയേറാം, 
നിറമുള്ള നക്ഷത്രത്താലി ചാർത്താം...
ഏകാന്ത ചന്ദ്രികേ..."

നനഞ്ഞുകുതിർന്ന് ഷവറിന്റെ ചുവട്ടിൽ അയാളോടൊട്ടി നിൽക്കുമ്പോൾ അവളുടെ ദേഷ്യമെല്ലാമൊഴുകിപ്പോയി. അവളുടെ മനസ്സിലപ്പോൾ കരിഞ്ഞ ദോശയോ, തിളച്ചു തൂവുന്ന പാലോ, ഓട്സോ, പത്രമോ, ഒന്നുമുണ്ടായിരുന്നില്ല.

"ഏകാന്ത ചന്ദ്രികേ..."

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ