"മോളെ ഇന്ദൂ.. നാളെത്തന്നെ നീ അക്കരക്കാവിൽപ്പോയി തൊഴുതു വരണം. കൂട്ടിനായി വേണമെങ്കിൽ ജയശ്രീയെക്കൂടി വിളിക്കാം."
"എൻ്റെ മുത്തശ്ശീ .. മുത്തശ്ശിപറഞ്ഞിട്ട് ഞാനെത്ര അമ്പലങ്ങൾ കയറിയിറങ്ങി. എന്തെങ്കിലും കാര്യമുണ്ടായോ?"
"ഇത്തവണ ഫലമുണ്ടാവും. എനിക്കുറപ്പാ."
ഓരോതവണയും ഇതുതന്നെയാണ് മുത്തശ്ശി പറയാറുള്ളത്. മുത്തശ്ശിയെ വിഷമിപ്പിക്കുവാൻ വയ്യാത്തതു കൊണ്ടുമാത്രം കാലത്ത് കുളിച്ചൊരുങ്ങി പുറപ്പെട്ടു.
സാരിത്തുമ്പ് അൽപ്പമുയർത്തി ഇന്ദു പുഴയിലേയ്ക്കിറങ്ങി. കാൽപ്പാദങ്ങൾ മൂടാനുള്ള വെള്ളമേ പുഴയിലുള്ളൂ. വറ്റിവരണ്ട പുഴയ്ക്കിപ്പോൾ ശാലീനഭാവമാണ്. മഴക്കാലത്താണേൽ ഇരുകരമുറ്റി കലങ്ങിമറിഞ്ഞ് ഒഴുകുമ്പോൾ പുഴയ്ക്കെന്തൊരു രൗദ്രഭാവമാണ്! പുഴയോരത്തെ പുല്ലുകൾ വേനലിൻ്റെതലോടലിൽ ഉണങ്ങിത്തുടങ്ങിയിരിക്കുന്നു.
പുഴകടന്ന് കൽപ്പടവുകൾ കയറിച്ചെല്ലുന്നത് ക്ഷേത്രമുറ്റത്തേയ്ക്കാണ്. പടിക്കെട്ടുകൾക്കു മുകളിലായി പൂത്തുലഞ്ഞ ഇലഞ്ഞിമരം. കുട്ടിക്കാലത്തെ ഇഷ്ടങ്ങളിലൊന്ന് പടവുകൾ ഓടിക്കയറുകയും, വീണുകിടക്കുന്ന ഇലഞ്ഞിപ്പൂക്കൾ ശേഖരിക്കുകയുമായിരുന്നു.
ഇന്ദ്രിയങ്ങളിലുൻമാദമുർത്തുന്ന ഗന്ധമാസ്വദിച്ചുകൊണ്ടവൾ സാവധാനം പടികൾ കയറിത്തുടങ്ങി. മുകളിലെത്തും മുൻപുതന്നെ നേരിയ കിതപ്പനുഭവപ്പെട്ടു. മനസിൻ്റെ തളർച്ച ശരീരത്തേയും ബാധിച്ചിരിക്കുന്നു.
പേരിനുമാത്രം വെള്ളമുള്ള നദിയിലേയ്ക്ക് നോക്കിയവൾ പഴയൊരോർമയിൽ മുങ്ങിനിവർന്നു. സൗഹൃദത്തിന്റെ, പ്രണയത്തിന്റെ ഓർമ്മകൾ അവൾക്കുചുറ്റും നിറഞ്ഞു. എന്നുംരാവിലെ അമ്പലത്തിൽപോയ ശേഷമായിരുന്നു സ്ക്കൂളിലേയ്ക്ക് പോയിരുന്നത്. ഭക്തി കൊണ്ടൊന്നുമല്ലായിരുന്നു ആ യാത്രയെന്നത് അക്കരെക്കാവിലെ കൃഷ്ണനും, തന്നെക്കാത്തുനിന്ന ദേവനും മാത്രമറിയാവുന്ന സത്യം!
മെറൂൺനിറമുള്ള പട്ടുപാവാടയും, ഇളംറോസ് ധാവണിയുമണിഞ്ഞ് തൊഴുതുനിൽക്കുമ്പോൾ ആൽത്തറയിൽനിന്നും നീളുന്ന ദേവേട്ടൻ്റെ കണ്ണുകൾ തന്നിലേക്കാണെന്നറിഞ്ഞിട്ടും കാണാത്തഭാവത്തിൽ നടന്നുനീങ്ങിയ കൗമാരപ്രായം.
പിന്നിൽനിന്നുള്ള ചൂളംകുത്തലും, മൂളിപ്പാട്ടുകളും പലപ്പോഴും തന്നെ തരളിതയാക്കിയിരുന്നു. ആൽമരചുവട്ടിലും, ഇലഞ്ഞിമരത്തണലിലും, കൽപ്പടവുകളിലിരുന്നും പങ്കിട്ട കൊച്ചു,കൊച്ചു കിന്നാരങ്ങൾ. പ്രണയത്തിൻ്റെ മാസ്മരലഹരിയിൽ മയങ്ങിയ നാളുകൾ!
കൽപ്പടവുകളിൽ വീണുകിടക്കുന്നുണ്ടാവും സ്വർണ്ണവർണ്ണമാർന്ന ഇലഞ്ഞിപൂക്കൾ! ഒരുകുമ്പിൾ പൂക്കൾവാരിയെടുത്ത് ദേവേട്ടനതിൽ ചുംബിച്ച്, തന്നെ ലക്ഷ്യമാക്കി മുകളിലേയ്ക്കെറിഞ്ഞ് അത് തൻ്റെ ശരീരത്തിലൂടെവീഴ്ത്തി തന്നെ പുളികതയാക്കിയിരുന്നത് ഈ കൽപ്പടവുകളിൽവച്ചാണ്.
ഇലഞ്ഞിയിൽ പൂക്കളുണ്ടെങ്കിലന്ന് തീർച്ചയായും ദേവേട്ടൻ്റെ പൂമാരിയും ഉണ്ടാവും.
പതിനെട്ടു വയസ്സ് തികയുംമുൻപേ ദേവേട്ടൻ്റെ വീട്ടുകാർ പെണ്ണുചോദിച്ചുവന്നു. വന്നുകണ്ടവർക്കൊക്കെ ബോധിച്ചുവെങ്കിലും ചൊവ്വാദോഷം സർവ്വപ്രതീക്ഷയും തകർത്തു. പോരാത്തതിന് ഹനാപകടത്തിൽ മാതാപിതാക്കൾ നഷ്ടപ്പെടാനുള്ള കാരണവും തൻ്റെ ദോഷമായിത്തീർന്നു.
വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി മനസില്ലാമനസ്സോടെ ദേവേട്ടൻ മറ്റൊരുകുട്ടിയുടെ കഴുത്തിൽ മിന്നുചാർത്തി. നെഞ്ചുതകർന്ന നൊമ്പരത്താൽ തലതല്ലി കരഞ്ഞുതീർത്ത നാളുകൾ. ഹൃദയംകൊണ്ട് വരിച്ച ദേവനെ മറക്കാനാവാത്തതിനാൽ തനിക്കിനി വിവാഹമേ വേണ്ടന്ന നിലപാട് ദു:ഖത്തിലാഴ്ത്തിയത് പാവം മുത്തശ്ശിയെയാണ്.
പിന്നീട് എത്രയെത്ര പെണ്ണുകാണലുകൾ! മുത്തശ്ശിയുടെ നിർബന്ധത്തിനുവഴങ്ങി മറ്റുള്ളവരുടെമുന്നിൽ വേഷംകെട്ടി, നോക്കുകുത്തിപോലെ നിന്നുമടുത്തു. വരുന്നവർക്കൊക്കെ ചൊവ്വാദോഷം വില്ലനായതിനാൽ ആരുടേയുംമുന്നിൽ തനിക്ക് ശിരസു കുനിക്കേണ്ടിവന്നിട്ടില്ല.
അമ്മാവൻ്റെ കുടുംബത്തോടൊപ്പം മധ്യപ്രദേശിലെ സ്ക്കൂളിൽ അധ്യാപികയായി കയറിയതോടെ എല്ലാംമറക്കാനായി പിന്നീടുള്ളശ്രമം. ആണ്ടിലൊരിക്കൽ അവധിക്കാലത്ത് അമ്മാവനോടൊപ്പം നാട്ടിലെത്തും. പിന്നെ തുടങ്ങുകയായ് മുത്തശ്ശിയുടെ പരിഭവവും, പരിവേദനവും.
"കുട്ട്യേ.. ൻ്റെ കാലം കഴിഞ്ഞാൽ നീയ് ഒറ്റയ്ക്കാവും. നിനക്കൊരു കൂട്ടായിക്കണ്ടിട്ട് വേണം എനിക്ക് കണ്ണടയ്ക്കാൻ."
പത്തുവർഷങ്ങൾക്ക് ശേഷമാണീ മടക്കയാത്ര, അക്കരെക്കാവിലെ കൃഷ്ണൻ്റെ സന്നിധിയിലേയ്ക്ക്!
"ആൻ്റീ... എനിക്ക് കുറച്ചുപൂവ് പെറുക്കിത്തരുമോ?"
കിളിക്കൊഞ്ചൽ പോലുളള ചോദ്യമവളെ ചിന്തയിൽ നിന്നുണർത്തി. നാലുവയസുപ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി. ഇളംനീല ഫ്രോക്കാണ് വേഷം. ഉടുപ്പൊരു കുമ്പിൾപോലെ രണ്ടുകൈകൊണ്ടും വിടർത്തി പിടിച്ചിട്ടുണ്ട്. അതിലവൾ പെറുക്കിയിട്ട ഏതാനും ഇലഞ്ഞിപൂക്കൾ.
"പ്ലീസ് ആൻ്റീെ.. "
പറയുന്നതിനൊപ്പം അവൾ തലകൊണ്ട് ആക്ഷൻ കാണിച്ചു. ഇന്ദു കൽപ്പടവുകളിൽനിന്ന് ഒരു കുടന്ന പൂക്കൾവാരിയെടുത്ത് അവളുടെ ഉടുപ്പിലിലേയ്ക്ക് ഇട്ടുകൊടുത്തു. സന്തോഷം കൊണ്ടവളുടെ മുഖംതുടുത്തു.
ഇന്ദു ഒരുകുമ്പിൾ പൂക്കൾകൂടി വാരിയെടുത്തു. കുഞ്ഞിൻ്റെ
മേലേയ്ക്കവൾ പൂക്കൾ മെല്ലെവിതറി. പൂമാരിയിൽ കുളിച്ചതോടെ അവൾ ആഹ്ളാദവദിയായി. ആ സുന്ദരിക്കുട്ടിയുടെ മുഖം പൂപോലെ വിടർന്നു. എവിടെയോ കണ്ടുമറന്ന മുഖം.
"താങ്ക്യൂ ആൻ്റീെ.."
"എന്താ മോൾടെപേര്?" ഇന്ദു ചോദിച്ചു.
"ദേവേന്ദു." അവളൊരു കൊഞ്ചലോടെ പറഞ്ഞു. 'ദേവേന്ദു' വെന്നപേര് കേട്ടതേ ഇന്ദുവിൻ്റെ ഹൃദയത്തിലൂടൊരു മിന്നൽപിണർ പാഞ്ഞു!
"മോളേ... നീയിവിടെ എന്തെടുക്കയാണ്?"
മുണ്ടും, വേഷ്ടിയുംധരിച്ച ഒരുമധ്യവയസ്ക്ക അവരുടെ അടുത്തെത്തി.
"അച്ഛമ്മേ.. ദേ എന്തോരം പൂക്കളാന്ന് നോക്ക്യേ.. ഒക്കെയീ ആൻ്റി പെറുക്കിത്തന്നതാണ്."
അവൾ കുമ്പിൾപോലെ പിടിച്ചിരുന്ന ഉടുപ്പ് നിവർത്തിക്കാണിച്ചു.
"പുഷ്പാഞ്ജലിയ്ക്കുള്ള ശീട്ടെടുക്കാൻ വരിയിൽ നിൽക്കുകയായിരുന്നു ഞാൻ. അതിനിടയ്ക്ക് ദേവേന്ദു ഇങ്ങോട്ടു പോന്നു. ഇവിടെവന്നാൽ ഇവളുടെ സ്ഥിരം പരിപാടിയാണീ പൂപെറുക്കൽ."
അവർ ഇന്ദുവിനെനോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
"പോകാം മോളേ.."
കുഞ്ഞിൻ്റെ കയ്യിൽപ്പിടിച്ച് അവർ പടവുകൾ കയറാൻ തുടങ്ങി. അവരുടെപിന്നാലെ ഇന്ദുവും പടികൾ കയറിക്കൊണ്ടിരുന്നു. അവർ തിരിഞ്ഞുനിന്ന് ഇന്ദുവിനോട് ചോദിച്ചു.
"എന്താ മോളുടെ പേര്?"
"ഇന്ദുബാല."
"ഇന്ദുബാലയോ? മേലേടത്തെ ജയമാലിനിയമ്മയുടെ..?" അവർ ആകാംക്ഷയോടെചോദിച്ചു.
"കൊച്ചുമോളാണ് ഞാൻ." ഇന്ദു പറഞ്ഞു.
അവർ അത്ഭുതത്തോടെ ഇന്ദുവിനെ അടിമുടി നോക്കി! ആമുഖത്ത് മിന്നിമായുന്ന ഭാവങ്ങൾക്കണ്ട് ഇന്ദുചോദിച്ചു.
"അമ്മയറിയുമോ എൻ്റെ മുത്തശ്ശിയെ?"
"മുത്തശ്ശിയെ മാത്രമല്ല. ഇന്ദുമോളേയും എനിക്കറിയാം. മോളുടെ കുടുംബം?" അവർ ഉദ്വേഗത്തോടെ ചോദിച്ചു.
ഇന്ദു നിർവികാരയായിനിന്നു.
"മോളെന്നാ വന്നത് ? മോളുടെ ഭർത്താവ്, മക്കൾ, എല്ലാവരും വന്നിട്ടുണ്ടോ?" അവർ ചോദ്യങ്ങൾ കോരിയിട്ടു.
"ആരുമില്ല. ഞാനൊരു ചൊവ്വാദോഷക്കാരിയായതിനാൽ വിവാഹമൊന്നുമായില്ല.''
അവൾ കൂടുതൽസംസാരിക്കാൻ താൽപ്പര്യമില്ലാത്തതിനാൽ മുന്നിൽക്കയറി ധൃതിയിൽനടന്നു.
''ആൻ്റീ.. പോവല്ലേ, നമുക്കൊരുമിച്ച് പോവാം ട്ടോ.''
ദേവേന്ദുവിൻ്റെവാക്കുകൾ അവളെ പതിയെ നടക്കാൻപ്രേരിപ്പിച്ചു.
''ഇന്ദുമോളേ.. ഇതെൻ്റെ മോൻ്റെ മോളാണ്. ഇവളുടെയമ്മ പ്രസവത്താടെ മരിച്ചുപോയി.'' അവർ പറഞ്ഞുതീരുംമുൻപേ ദേവേന്ദു പറഞ്ഞു.
''ആൻ്റീ.. മമ്മി സ്വർഗ്ഗത്തിൽ പോയതാ ട്ടോ."
അവൾ ചിരപരിചിതയെപ്പോലെ ഇന്ദുവിൻ്റെ കൈയ്യിൽ തൂങ്ങി. ഇന്ദുവിനും ചുരുങ്ങിയസമയം കൊണ്ട് അവളോട് വല്ലാത്തൊരാത്മബന്ധം തോന്നിയിരുന്നു. ആ മോളെ കണ്ടപ്പോൾമുതൽ, ആ പേര് കേട്ടതേ, ഏതോ മുജ്ജന്മബന്ധംപോലെ തോന്നുന്നു.
അവരൊരുമിച്ച് തൊഴുതു വലംവച്ചുവന്നു. അവരോട് യാത്രപറഞ്ഞ് ഇലഞ്ഞിമരവും പിന്നിട്ട് അവൾ കൽപ്പടവുകൾ ഇറങ്ങാൻതുടങ്ങവേ, ദേവേന്ദു പിന്നാലെഓടിയെത്തി ഇന്ദുവിൻ്റെ സാരിയിൽപ്പിടിച്ചു നിർത്തി.
''ആൻ്റീ നാളേം വരണേ.."
"വരാട്ടോ..."
"മോളേ.. ഒരു കാര്യം തുറന്നു ചോദിക്കട്ടെ, എൻ്റെ ദേവേന്ദുവിൻ്റെ അമ്മയായി, എൻ്റെമോൻ്റെ ഭാര്യയായി എനിക്കുവേണം നിന്നെ. ഒരു ചൊവ്വാദോഷവും എനിക്കുപ്രശ്നമല്ല.
എല്ലാ പൊരുത്തവും ഒത്തുനോക്കി നടന്നവിവാഹമായിരുന്നു അവൻ്റേത്, എന്നിട്ടുവന്ന വിധി കണ്ടില്ലേ? മോൾക്ക് സമ്മതമെങ്കിൽ ഇന്നുതന്നെ ഞങ്ങൾവരും മോളുടെ വീട്ടിലേയ്ക്ക്."
'അമ്മേ.. അത്.."
ഇന്ദു എന്തു പറയണമെന്നറിയാതെ നിന്നു.
"ഇന്ദുമോളേ.. എൻ്റെ മകനെ മോൾക്കറിയാം കേട്ടോ. അത് മറ്റാരുമല്ല. മോളൊരുപാടു കാലം മനസ്സിൽ കൊണ്ടുനടന്ന ദേവനാണ്. ഇന്നും മോളേയോർത്ത്, മോളേ നഷ്ടപ്പെട്ടതോർത്ത് വേദനിക്കുന്നവനാണവൻ."
"ങേ.. ദേവേട്ടനാേ!'' ഇന്ദുവിന് വിശ്വസിക്കാനായില്ല.
''അതെ മോളെ.. ചൊവ്വാദോഷമെന്നു പറഞ്ഞ് മോളോടു ചെയ്തതെറ്റിന് ദൈവംതന്ന ശിക്ഷയാണിത്. മോളെന്നോട് ക്ഷമിക്കണം."
ആയമ്മയുടെ വാക്കുകൾ കേട്ട ഇന്ദുവിൻ്റെ മനസും, ശരീരവും ഒരു പോലെതളർന്ന അവസ്ഥയിലായി. അവളാ കൽപ്പടവിൽ തളർന്നിരുന്നു.