(പൈലി.ഓ.എഫ് തൃശൂർ.)
സുന്ദരസങ്കൽപ്പ മംഗല്യമേ നീ,
പൊന്നൊളിയായ് തെളിയുന്നുവിന്നും.
സ്വർണ്ണങ്ങളാലലങ്കരിച്ചു നീയെന്നെ,
വർണ്ണവിഹായസ്സിലേക്കാനയിച്ചു.
സ്വപ്നങ്ങളെല്ലാം മറച്ചുവെച്ചയെൻ,
സ്വപ്നരഥങ്ങളിന്നെവിടെ?
സങ്കൽപ്പമല്ല ജീവിതമെന്നു
ഏതോനിശയിൽ ഞാനറിഞ്ഞു.
തഴുകിതലോടും കരങ്ങളിൽനിന്നും
താളംപിഴക്കുന്ന വിസ്മയങ്ങൾ.
സങ്കൽപ്പമണ്ഡപം തകരുന്നുവോ,
സംഗീതമെല്ലാമകലുന്നുവോ?
സന്തതമിവിടെ കാണുന്നുവെന്നും,
സങ്കൽപ്പലോകത്തിൻ മറുപുറങ്ങൾ.
ശാന്തമാകാത്ത മാനസമെന്നും
ശാന്തിലഭിക്കാൻ കൊതിച്ചിടുന്നു.
സ്വസ്ഥമായൊന്നുറങ്ങീടുവാനായ്,
സപ്തസ്വരങ്ങൾ നിലച്ചുവെങ്കിൽ.
മധുവിധുവൊന്നും കഴിഞ്ഞതില്ല,
മകരമഞ്ഞിനോ കുളിരുമില്ല.
മറവിതൻമാറിൽ കിടന്നുറങ്ങാൻ,
മാംഗല്യമെന്തിനെന്നോർത്തു പോയി.
സങ്കൽപ്പമല്ല ജീവിതമെന്നു ഞാൻ,
സന്താപമോടെ തിരിച്ചറിഞ്ഞു.