വെട്ടേറ്റു കിതക്കും വെയിലിൽ
വെളിപാടിനു വില്ലു കുലയ്ക്കും
വേട്ടാളൻ തുള്ളിച്ചാടി.
വെയിലേറ്റു മയങ്ങും കാറ്റിനു-
വെടി പറയാൻ കൂട്ടായ്ക്കൂടി.
പടരും ഞാൻ; പാണൻ പാട്ടിൽ,
തുടി കൊട്ടും ചെണ്ടക്കൊട്ടി, -
ലിടി വെട്ടും, കോട്ടക്കുള്ളിൽ
കിടുകിട നീ ഞെട്ടി വിറക്കും
അധികാരം നിങ്ങട കൈയ്യിൽ
ചുരമാന്തിയുറഞ്ഞെന്നീടിൽ
ഇരുളായി പടരുംഞാ-
നിടനെഞ്ചിൻ തുടികൊട്ടിൽ നീ -
പൊടിപൊടിയായ്ത്തീരും ന്യൂനം
പടിപടിയായ് ഞാനുണരും
ചുടലക്കള നൃത്തച്ചുവടിൻ
ചുവടൊത്തുകളിക്കും ഞങ്ങൾ
പടഹധ്വനികാഹള വേളയിൽ
കടലൊക്കെ ചത്തു കിടക്കും !
കനവെല്ലാം കനലാകും
കനലെല്ലാം കടലാകും
കടലിൽ ഞാൻ തോണിയിറക്കും
വേട്ടക്കൊരു ചൂണ്ടയെടുക്കും
പെയ്യാറില്ലീമഴയെന്നും
പെയ്തൊഴിയാൻ നേരവുമില്ല
പലതായിത്തുള്ളിപ്പടരും
പെരുവെള്ളപ്പാച്ചിലുകാണും
വെട്ടേറ്റു കിതക്കും വെയിലിൽ
വെളിപാടിനു വില്ലു കുലയ്ക്കും
വേട്ടാളൻ തുള്ളിച്ചാടി.