(പൈലി.0.F തൃശൂർ)
വിലാപങ്ങളെങ്ങു മകറ്റീടണേ,
വിരഹങ്ങൾ നിറയുമീ ജീവിതത്തിൽ.
വിശുദ്ധിതൻ വെൺമ തൂകീടണേ,
വിദൂരസ്ഥരാമീ മക്കളിലെന്നും.
ചുടുനിശ്വാസങ്ങളിൽ പോലുമങ്ങേ,
നിശ്ശബ്ദസാന്ത്വന മൊഴുക്കീടണേ.
കരകാണാതലയുന്നു ജീവിതങ്ങൾ,
നിൻ കരുണതൻ വാതിൽ തുറന്നീടണേ.
കാലത്തിൻ ഗമനം നീയറിയുന്നുവല്ലോ,
കാലഹരണപ്പെട്ടൊരാനന്ദവും.
നിൻ ശിഖരങ്ങളാകുമീ വല്ലികളിൽ,
പുതുപൂക്കളെങ്ങും നിറഞ്ഞിടട്ടേ.
ചിരിതൂകി നിന്നയെന്നധരങ്ങളിൽ,
ചിരി മാഞ്ഞു പോകുന്നതറിയുന്നു നീ.
തളരുന്ന മനസ്സിൻ വിഷാദങ്ങളിൽ,
ജീവജലം നൽകി കുളിരേകിടൂ.
ഉണരുന്ന സ്വപ്നത്തിനിരുളകറ്റി,
നിൻ ദിവ്യപ്രകാശം ചൊരിഞ്ഞീടണേ.