മുഖമില്ലാതേ പായുന്ന
മനസിന്റെ രോദനം,
ആത്മാവ് തേടുന്ന
സങ്കീർണ്ണ വഴികളിൽ
ആശ്രയമില്ലാത്ത
മിഥ്യ പ്രയാണം.
കുത്തഴിഞ്ഞ പുസ്തക-
ത്താളിലെ, വക്കുകൾ
തിരയുന്ന കാവ്യ പ്രയാണം.
കവിത പെറ്റുകൂട്ടാൻ
കാവ്യവാചകം തേടി,
പ്രാകൃതരാകുന്ന
കവി മാനസങ്ങൾ തൻ
കവന പ്രയാണം!
വേരറ്റു പോകുന്ന
തണൽത്തരു
വീഴുമെന്നോർത്തുള്ളം
നീറുന്ന നിരാശതൻ,
ദുഃഖ പ്രയാണം.
ശാന്തി തീരം തേടി
സായന്തനങ്ങളിൽ,
കർമ്മ ഫലങ്ങളിൽ
കാലിടറിപ്പോയ
മുക്തി പ്രയാണം.
ഒടുവിൽ ഒരു തരി
പ്രാണൻ നുകരുവാൻ
കഴിയാതെ, അനശ്വര
അന്ത്യ പ്രയാണം.