കുളിരാർന്നൊരു രാവിൻ ചുണ്ടിൽ,
മനമലിയുന്നൊരു ചിരിയുണ്ട്.
ഒളിചിതറും തിങ്കൾക്കലയിൽ,
ശ്രുതിലയമാർന്നൊരു പാട്ടുണ്ട്!
ഇമകൾ ചിമ്മും താരകക്കുഞ്ഞിനെ,
പാടിയുറക്കും മാരുതനും.
ആടിയും പാടിയുമൊഴുകി നടക്കും,
തുമ്പപ്പൂ പോൽ മുകിലുകളും!
കറുത്ത പട്ടിൻ ചേലയുടുത്ത്,
നമ്രമുഖിയായ് വസുന്ധരയും.
പുഞ്ചിരിയോടെ വിടരും സൂനം
ഇരവിൽ തംബുരു മീട്ടുന്നു...