(Haneef C)
1
വിരൽത്തുമ്പുകൾ ചോദിച്ചു
എത്ര മുള്ളുകളുടെ വേദനകൾ അറിയണം
നിന്റെ കവിൾത്തടത്തിന്റെ മൃദുലതകളിൽ
എനിക്കു തലോടാൻ?
പനിനീർപൂവ് പറഞ്ഞു
എന്റെ വേരുകളിലേക്ക്
ജലമായും
ലവണമായും വരിക
നിനക്കെന്റെ ആത്മാവിന്റെ ഇരിപ്പിടം തരാം.
2
പാലം കടന്നു മറുകരയിലേക്കും
വ്യഥകൾ കടന്ന് മുക്തിയിലേക്കും
ജീവിതം കടന്നു മരണത്തിലേക്കുമെന്ന പോലെ
നിന്നെയും കടന്നു ഞാനെത്തിച്ചേരുന്ന
തീരമേതായിരിക്കും?
3
നിന്റെ കണ്ണുകൾ കരയാനുള്ളവയല്ല
ചിരിക്കാനുള്ളവയാണ്
നിന്റെ ചുണ്ടുകൾ ചിരിക്കാനുള്ളവയല്ല
കരയാനുള്ളവയാണ്.
4
നീ എന്റെ അരികിൽ വരികയോ
ഞാൻ നിന്നെ പ്രണയിക്കുകയോ ചെയ്തിട്ടില്ല
പിന്നെ നിനക്കെങ്ങനെ
എന്നെ പിരിഞ്ഞു പോകാനാവും?