കാത്തിരിപ്പുകൾ പലതും ബാക്കിയാക്കി,
കാലചക്രമുരുളുന്നുവല്ലോ.
ഓണവും വിഷുവും സംക്രാന്തിയുമെല്ലാം,
കാലാകാലങ്ങളായി വരുന്നു.
ആഘോഷങ്ങളെല്ലാമൊന്നൊന്നായി മർത്ത്യൻ,
കൊണ്ടാടുന്നു സന്തോഷത്തോടെന്നാൽ,
ദുഃഖഭാരവും പേറി വഴിക്കണ്ണുമായ്,
കാത്തിരിക്കുന്നയച്ഛനമ്മമാർ...
എത്രയോ പേരുണ്ടനാഥാലയത്തിലും
വൃദ്ധാശ്രമത്തിലും മറ്റുമായി.
മക്കളെയൊരുനോക്കു കാണുവാനായി,
കണ്ണിമ ചിമ്മാതെയിരിക്കുമാ...
മാതാപിതാക്കളുടെ കാത്തിരിപ്പുകൾ,
കാണാതെയിരിക്കാൻ കഴിയുമോ?
ജീവിതമോർത്തവർക്കു പരാതിയൊട്ടും,
കാണുകില്ലെങ്കിലും മക്കളുടെ...
സ്നേഹത്തിനായി, അവരുടെ സാമീപ്യ-
ത്തിനായിക്കൊതിക്കാതിരിക്കുമോ?
കാരുണ്യം അല്പമെങ്കിലും മനസ്സിന്റെ,
കോണിൽ അവശേഷിക്കുന്നുവെങ്കിൽ...
എത്രയും പെട്ടെന്നാവയോധികരുടെ,
കാത്തിരിപ്പവസാനിപ്പിക്കണം.
കൂടെക്കൂട്ടിയിട്ടവരെ സ്നേഹിക്കണം,
ജീവിതമവസാനിക്കുംവരെ!