അന്ന് മഞ്ഞുള്ള രാത്രിയിൽ
വായനശാലയിലേക്കെന്ന് പറഞ്ഞ്
നാലുകെട്ടിൽ നിന്നിറങ്ങിയ
വായനാ പ്രിയനും
പുസ്തക പ്രേമിയുമായ
എന്നെ കാണാതായിട്ട്
ഇന്നേക്ക് രണ്ടു വർഷം.
അവസാനമായി കാണുമ്പോൾ
നാദിയ മുറാദിന്റെ
അവസാനത്തെ പെൺകുട്ടി
കൂടെയുണ്ടായിരുന്നു.
പോകാത്ത യാത്രകളിലെ
കാഴ്ചകളെ കുറിച്ച്
ഇടയ്ക്കിടെ പിറുപിറുക്കാറുണ്ട്.
റഫീഖ് അഹമ്മദും മുരുകനുമായും
കൂട്ടായിരുന്നെങ്കിലും
അടുത്തെങ്ങും അവർ കണ്ടിട്ടില്ലത്രെ!
മുല്ലപ്പൂ നിറമുള്ള പകലുകളിൽ
ബാല്യകാലസഖിയോടൊപ്പം
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ
അലഞ്ഞുതിരിയുന്നതും
ആടുമേച്ച് ഒറ്റമരത്തണലിൽ
വിശ്രമിക്കുന്നതും
ആൾക്കൂട്ടത്തിനിടയിൽ ഒറ്റക്ക് നിൽക്കുന്നതും ശീലമുണ്ട്.
കണ്ടുമുട്ടുന്നവർ
റഫീഖിന്റെ ഉമ്മു കുൽസു മരിച്ചതും
മുരുകന്റെ കളഞ്ഞു പോയ
സുഹൃത്ത് തിരികെയെത്തിയതും
ഭൂമിയുടെ അവകാശിയായ്
ബഷീർ വന്നതും
ഒന്ന് പറഞ്ഞേക്കണം.
നാസ്തികനായ ദൈവത്തെയോർത്ത്
കുറ്റവും ശിക്ഷയും വിധിക്കരുത്.