മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Suresan

രാവിലെ പ്രേമാനന്ദൻറ്റെ ഫോൺ ശബ്ദിച്ചു. പ്രേമൻ ഫോൺ എടുത്തപ്പോൾ മറുതല പരിചയപ്പെടുത്തി. 

"ചേട്ടാ, ഞാൻ ചങ്ങമ്പുഴ ഫൗണ്ടേഷൻറ്റെ പ്രസിഡൻറ് ആണ്."

"ങാ - പറയൂ - "

"ഞങ്ങൾ ഈ വരുന്ന മുപ്പതാം തീയതി ഒരു സംവാദം സംഘടിപ്പിക്കുന്നു. -പ്രണയവും വർത്തമാനവും - എന്നതാണ് വിഷയം. ചേട്ടൻ്റെത് ഒരു പ്രണയവിവാഹമായിരുന്നല്ലോ. അതിനാൽ ചേട്ടന് ഈ വിഷയത്തിൽ തീർച്ചയായും പലതുംസംസാരിക്കാൻ ഉണ്ടാകും. അതുകൊണ്ട് നമ്മൾ ചേട്ടൻറെ പേരുകൂടി ചേർക്കുകയാണ്."

"ശരി. സന്തോഷം " 

ഇടയ്ക്ക് നോട്ടീസുമായി വരാം എന്നുപറഞ്ഞ് മറുതല സംസാരം നിർത്തി. 

അതിനുശേഷം പ്രണയത്തെക്കുറിച്ചായി പ്രേമൻറെ ചിന്ത. തൻ്റേത് പ്രണയവിവാഹമായിരുന്നു എന്നത് ശരി തന്നെ. പക്ഷേ അത് പത്തിരുപത് വർഷം മുമ്പ്. ആ പ്രണയത്തിൻ്റെ അനുഭൂതിയൊക്കെ ഈ കാലാന്തരത്തിൽ മങ്ങി മാഞ്ഞു പോയില്ലേ. പകരം അന്നു മാതാപിതാക്കൾ  പറഞ്ഞ ചില വാചകങ്ങൾ ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നുണ്ട്. 

"വല്ല പെമ്പിള്ളേരുടെയും പുറകെ നടന്നു നിൻറെ പഠിത്തവും സമയവും നീ പാഴാക്കരുത്. പഠിച്ച് നല്ലൊരു ജോലി സമ്പാദിച്ചാൽ നിനക്ക് യോജിച്ച ഒരു ബന്ധം ഞങ്ങൾ കണ്ടു പിടിച്ചു തരാം." 

പക്ഷേ അതൊന്നും തലയിൽ കയറുന്ന പ്രായമല്ലല്ലോ അത്. അതെന്തോ ആകട്ടെ മുപ്പതാം തീയതി പ്രണയത്തെക്കുറിച്ച് സംസാരിക്കണം എന്നതാണ് കാര്യം. അതിനൊരു തയ്യാറെടുപ്പു വേണം.

ആദ്യം ഡിക്ഷ്ണറി എടുത്തു. പ്രണയത്തിൻറെ അർത്ഥം നോക്കി. നയിക്കൽ- എന്നതാണ് ഒരു അർത്ഥം. പണ്ട് ഐസ്ക്രീം പാർലറിലേക്കും സിനിമാ തീയേറ്ററിലേക്കും ബീച്ചിലേക്കും ഒക്കെ നയിച്ചത് ഇപ്പോൾ ഓർമ്മ വരുന്നു. 

നമിക്കൽ - എന്നതാണ് മറ്റൊരു അർത്ഥം. ചില സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ ഞങ്ങളെ ഒരുമിച്ചു കണ്ടപ്പോൾ വീട്ടിൽ അറിയിക്കാതിരിക്കാൻ അവരെ  നമിച്ചതും ഇപ്പോൾ ഓർമ്മ വരുന്നു. 

അനുരാഗം ,വിശ്വാസം - എന്നീ അർത്ഥങ്ങളുണ്ട് .തനിക്ക് അന്ന് അനുരാഗം ആയിരുന്നോ, അതോ അനു രോഗമായിരുന്നോ എന്ന കാര്യത്തിൽ ഇപ്പോൾ സംശയം തോന്നുന്നു. പിന്നെ വിശ്വാസത്തിൻറെ കാര്യമാണെങ്കിൽ പരസ്പരം പറഞ്ഞ പച്ചക്കള്ളങ്ങൾ ഒക്കെ അപ്പടി വിശ്വസിച്ചിരുന്നു എന്ന് 

വിവാഹത്തിന് ശേഷമാണ് തിരിച്ചറിഞ്ഞത്. 

വിശ്വാസം കുഴപ്പമില്ല. അന്ധവിശ്വാസം ആയാൽ പ്രശ്നമാണ് .ആദ്യ പ്രണയം പരാജയപ്പെടും എന്ന് ഏതെങ്കിലും ജോത്സ്യൻ പറഞ്ഞുകൊടുത്താൽ 

ആദ്യം ഒരു ഡമ്മി പ്രേമം തുടങ്ങി വയ്ക്കും. ആ പാവംഡമ്മി

ഇത് വ്യാജ പ്രണയം ആണെന്ന് അറിയുകയുമില്ല. ഒടുവിൽ 

ഒറിജിനലും ഡമ്മി യുമായുള്ള ഏറ്റുമുട്ടലിലെത്തുമ്പോഴായിരിക്കും അന്ധവിശ്വാസക്കഥ പുറത്താവുന്നത്.

പ്രണയത്തിന് യാചന - എന്ന ഒരു അർത്ഥവും കണ്ടു. അത് ശരിയാണ്.പ്രണയം തുടങ്ങുന്ന സമയത്ത് അവളുടെ പ്രീതി പിടിച്ചു പറ്റാൻ യാചനയോളം താഴും എന്നത് ശരിയാണ്. 

ഭക്തി എന്നതാണ് മറ്റൊരു അർത്ഥം .നിന്നെ ഞാൻ എൻറെ ഉള്ളിൽ ദേവിയായ് കുടിയിരുത്തി എന്നൊക്കെ താൻ പറഞ്ഞിട്ടുണ്ടോ? എന്തോ -

അന്ന് പറഞ്ഞ വിവരക്കേടുകൾ എല്ലാം മറന്നു പോയി. 

മോക്ഷം - എന്നതാണ് മറ്റൊരു അർത്ഥം. മോക്ഷം നല്ലതുതന്നെ. 

പക്ഷേ അതിൻറെ മാർഗ്ഗം എങ്ങനെയാണ് എന്നതാണ് പ്രധാനം. മരണമാണ് മോക്ഷമാർഗ്ഗം എന്ന് ചില പ്രണയ പങ്കാളികൾ തെളിയിക്കുന്ന കാലമാണല്ലോ ഇത്. 

പ്രണയിക്കുന്ന പെൺകുട്ടിയെ പ്രണയിനി എന്നാണ് വിളിക്കുന്നത്. 

അതിൽ ഒരു - ഇനി - കാണുന്നുണ്ട് ഇന്ന് ഈ -ഇനിക്ക് പ്രാധാന്യമുണ്ട്. ഇനിയും ഇനിയും അല്ലെങ്കിൽ ഒന്നിലധികം- എന്നുള്ള ഒരു അർത്ഥം അതിൽ ഉണ്ടെന്നു തോന്നുന്നു. 

പ്രണയിക്കുന്ന പയ്യനെ -പ്രണയിതാവ് - എന്നാണ് വിളിക്കുന്നത് .അതിൻറെ അവസാനം ഒരു- താവ് കിടപ്പുണ്ട്. താവിൻറെ അർത്ഥം 

പീഡ, കേട്, എന്നൊക്കെയാണ് .താവുക - എന്നാൽ ചാടിക്കടക്കുക എന്നാണർത്ഥം. ഇവയെല്ലാം കൂട്ടിവായിക്കുമ്പോൾ 

പീഡയും കേടും പ്രണയിതാവിൻ്റെ കൂടപ്പിറപ്പാണ് എന്നും അയാൾ പലതും ചാടിക്കടക്കേണ്ടി വരുമെന്നും മനസ്സിലാക്കുന്നത് നന്ന്. 

ഇനി ചില പ്രണയ മൊഴികൾ നോക്കാം: 

‘പ്രണയം എന്നൊക്കെ പറയുന്നത് ഒരു തളത്തിൽ ദിനേശൻ തമാശ പോലെയാണ്. രണ്ടിലൊരാൾ, ചിലപ്പോൾ രണ്ടു പേരും ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിപ്പോവുകയാണ്.”

പ്രണയത്തിനു കണ്ണില്ലാത്തതിനാൽ കയറിയ സ്ഥലം മാറിപ്പോയി എന്ന് തിരിച്ചറിയാൻ  കൂടുതൽ സമയം വേണ്ടിവരും

“പ്രണയം യുദ്ധം പോലെയാണ്. തുടങ്ങാൻ എളുപ്പമാണ്. അവസാനിപ്പിക്കാനാണ് പ്രയാസം” 

കാരണം ഇരുകൂട്ടരും പിന്മാറിയാലേ യുദ്ധം അവസാനിക്കൂ.

“പ്രണയം ഭ്രാന്താണ് “

അതുകൊണ്ടാണ് ആ സമയംനാട്ടുകാരെയും വീട്ടുകാരെയും  ഒക്കെ മറന്നു പോകുന്നത്.

“ആദ്യം പ്രണയം, പിന്നെ പ്രേമം അതുകഴിഞ്ഞാൽ കാമം, ഒടുവിൽ ഹോമം“

“പ്രേമം നമ്മളെ പിശുക്കരാക്കുന്നു. രണ്ടു കുടകൾക്കു പകരം ഒന്നു മതിയെന്നും രണ്ടു പാത്രങ്ങൾ ക്കു പകരം ഒന്നു മതിയെന്നും ഉറപ്പിച്ച നമ്മൾ ഇപ്പോൾ രണ്ടുപേർക്കു പകരം ഒരാൾ മതി എന്ന് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു “

യഥാർത്ഥ പ്രണയത്തിന് നാല് ഗുണങ്ങൾ ഉണ്ടാകണം എന്നാണ് പറയുന്നത്. 

ആത്മബന്ധം  ,

ആകർഷണം ,

പ്രതിബദ്ധത ,

ജനാധിപത്യം.

എന്നാൽ പല പ്രണയങ്ങളിലും ആകർഷണം മാത്രമേ ഉണ്ടാകാറുള്ളൂ. ആകർഷണം തീരുമ്പോൾ പ്രണയവും തീരും.

പ്രണയം എന്ന വാക്കും പണയം എന്ന വാക്കും തമ്മിൽ ചെറിയ വ്യത്യാസമേയുള്ളൂ. ഇന്നത്തെ പ്രണയം പണയം പോലെയാണ് എന്ന് തോന്നിയിട്ടുണ്ട്. പണയം വയ്ക്കുന്ന വസ്തു കുറച്ചുകാലം കഴിഞ്ഞാൽ നമ്മൾ തിരികെ എടുക്കാറുണ്ട്. ഇന്നത്തെ കൂടുതൽപ്രണയങ്ങളും അങ്ങനെതന്നെ .

താൻ നൽകിയ പ്രണയം കുറച്ചു കാലം  കഴിഞ്ഞാൽ തിരികെ എടുത്തു കൊണ്ടു പോവുകയാണ് കാമുകനും കാമുകിയും ചെയ്യുന്നത്. അതിൽ രണ്ടുകൂട്ടർക്കും പരാതിയും ഉണ്ടാവുകയില്ല. എന്നാൽ ഒരാൾ പണയം തിരികെ എടുക്കാതെ വരുമ്പോഴാണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. 

പ്രണയവുമായി ബന്ധപ്പെട്ട ഇന്ന് കേട്ടുവരുന്ന ഒരു വാക്കാണ് -തേപ്പ്. 

പണ്ട് തേപ്പിന് ഇസ്തിരിപ്പെട്ടിയോ തേപ്പ് പലകയോ ഒക്കെ ആവശ്യമായിരുന്നു .ഇന്ന് അവയൊന്നും വേണമെന്നില്ല തേപ്പിന് പ്രണയമായാലും മതി. 

പഴയ തേപ്പുകൾ കാര്യങ്ങൾ ഭംഗിയാക്കാൻ വേണ്ടിയാണ് ചെയ്തിരുന്നതെങ്കിൽ പ്രണയത്തിലെ തേപ്പ് കാര്യങ്ങൾ കുളമാക്കുകയാണ് ചെയ്യുന്നത്  എന്ന വ്യത്യാസം മാത്രമേയുള്ളൂ. 

പ്രണയം അനശ്വരമാണ്, തേനാണ്, പാലാണ്, എന്നൊക്കെ പറയുന്നതിനോടൊപ്പം ഇന്നു നമുക്ക് കൂട്ടിച്ചേർക്കാവുന്ന 

വാചകങ്ങൾ ഇവയാണ്:

“പ്രണയം പെട്രോൾ ആണ് “

“പ്രണയം തീ ആണ്” 

ഉള്ള് പൊള്ളുന്നതാവണം പ്രണയം എന്ന് പറയാറുണ്ട് പക്ഷേ ഇന്ന് പൊള്ളുന്നത് ശരീരമാണ് .

“പ്രണയം കത്തിയാണ്”

“പ്രണയം ആസിഡ് ആണ്”

“പ്രണയം കഷായമാണ്”

“പ്രണയം മരണമാണ് “

“മരണമെത്തുന്ന നേരത്തു നീയെൻറെ അരികിൽ ഇത്തിരി നേരം ഇരിക്കണേ“

ഈ വരികൾ പാടിനടന്ന പ്രണയ പങ്കാളി തന്നെ മരണമായ് എത്തുന്നതും നാമിന്ന് കാണുന്നു. 

പ്രണയിച്ചു വിവാഹം കഴിച്ച ഭാര്യ ഭർത്താക്കന്മാർ പലരും വിവാഹശേഷം പ്രണയം നഷ്ടമായി എന്ന് പറയുന്നതുകേട്ടിട്ടുണ്ട്.

പ്രണയിച്ചു വിവാഹം കഴിച്ച ഒരു ഭർത്താവിൻ്റെ പ്രതികരണം നോക്കാം. ഭാര്യ വന്നു ഭർത്താവിൻറെ അരികിൽ ഇരിക്കുമ്പോൾ തന്നെ ഭർത്താവിന് ദേഷ്യം വരാൻ തുടങ്ങി. അപ്പോൾ ഭാര്യ പഴയ കാര്യങ്ങൾ ഓർമ്മിപ്പിച്ചു. 

 “മരണമെത്തുന്ന നേരത്തു നീയെൻറെ അരികിൽ ഇത്തിരി നേരം ഇരിക്കണേ." എന്ന് എനിക്ക് നിരന്തരം മെസ്സേജ് അയയ്ക്കുകയും മരണംവരെ നീയെൻ്റെ അരികിൽ ഇരിക്കണം എന്ന് വാശി പിടിക്കുകയും ചെയ്തിരുന്ന ആളിന് ഇപ്പോൾ എന്തു സംഭവിച്ചു? എന്ന് ഭാര്യ തെല്ലു ദേഷ്യത്തോടെ ചോദിച്ചു .

 “അതിനു മാറ്റമൊന്നുമില്ല.മരണമെത്തുമ്പോൾ നീ എൻറെ അടുത്ത് ഇരിക്കണം എന്ന് തന്നെയാണ് ഇപ്പോഴും ഞാൻ പറയുന്നത്.”  

 “അതെന്തിന്?” 

“നിന്നെ കണ്ടാൽ കാലൻ അടുക്കൂല. പേടിച്ച് തിരികെ പൊയ്ക്കോളും.” എന്നായിരുന്നു ഭർത്താവിൻ്റെ പ്രതികരണം.

സംവാദത്തിൻ്റെ നോട്ടീസുമായി സംഘാടകർ പ്രേമാനന്ദൻ്റ വീട്ടിലെത്തി. ഭാര്യയാണ് പുറത്തേക്കു വന്നത്. 

“പ്രേമൻ ചേട്ടൻ ഇല്ലേ?” 

“ഇല്ല. ആരോ ഫോണിൽ വിളിച്ചു. എങ്ങോട്ടോ പോയി.” 

“ഇത് മുപ്പതാം തീയതിയിലെ സംവാദത്തിൻറെ നോട്ടീസ് ആണ്. ചേട്ടനെ ഏല്പിച്ചാ മതി പറ്റുമെങ്കിൽ ചേച്ചിയും വരണം. “

“എന്തു സംവാദം?” 

“പ്രണയ വിവാഹത്തെപ്പറ്റി ചേട്ടൻ വർത്തമാനം പറയുന്നുണ്ട്. "

“എന്നാൽ എനിക്കും  പറയാനുണ്ട്” 

“സന്തോഷം. ചേച്ചിയും വരണം” 

“അങ്ങേര് എന്നെ പറ്റി അവിടെ എന്തെങ്കിലും പറയുകയാണെങ്കിൽ ഞാനും പത്തു പറയും. അങ്ങേരുടെ തനിനിറം എനിക്കേ അറിയാവൂ."

“വ്യക്തിപരമായി ഒന്നും പറയില്ല. പ്രണയത്തെപ്പറ്റി പൊതുവായി പറയുകയേ ഉള്ളൂ."

“ങാ - അതു തന്നെയാണ് എനിക്കും പറയാനുള്ളത്. അങ്ങേരുടെ പൊതുവായ പ്രണയങ്ങളെക്കുറിച്ച്‌ ഞാനും  പറയാം. ആളുകൾ അറിയട്ടെ.” 

മുപ്പതാം തീയതി, സംവാദം സംഘട്ടനമാകുമോ എന്ന സന്ദേഹത്തോടെ സംഘാടകർ മടങ്ങി.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ