(Sathish Thottassery)
നാളെ മുതൽ കുടിക്കമാട്ടേൻ തങ്കം എന്ന് കയ്യിലടിച്ചു സത്യം ചെയ്തു പോയതായിരുന്നു ഹരിശങ്കരൻ നായർ. അന്ന് രാത്രിയും രണ്ടുകാലിലും ഒന്നര കയ്യിലുമാണ് കോണിപ്പടി കയറി വന്നു വിരലിനു ബാലൻസ് കിട്ടാത്തകാരണം നായർ കാളിങ് ബെല്ലിൽ വലംകൈ അമർത്തിയത്.
സമാജം പരിപാടി എന്ന് കേട്ടപ്പോഴേ പന്തികേടു മണത്ത ശാന്തേച്ചി വാതിൽ തുറന്നു. സംഗതി പ്രതീക്ഷയുടെ പരിധിക്കുള്ളിൽ തന്നെയെന്ന് കണ്ട ശാന്തേച്ചി മ്ലേച്ച മലയാളത്തിലേക്കു കടക്കാതെ കലിപ്പോടെ കതകടച്ചു കുറ്റിയിട്ടു.
നിസ്സഹായനും നിരാലംബനും ആയിപ്പോയ നായർ ഏതാനും നിമിഷങ്ങൾക്കകം പതിവുപോലെ സിറ്റൗട്ടിലെ വെറും നിലത്തു ഫ്ലാറ്റ് ആകുകയും വാളുവെക്കുകയും ചെയ്തു.
പിറ്റേന്ന് കിഴക്കു വെള്ള കീറിയപ്പോൾ വാതിൽ തുറന്ന ശാന്തേച്ചി ഒരു നിഷ്കളങ്ക ബാലനെ പോലെ നിലംപരിശായി ഉറങ്ങുന്ന നായരെയാണ് കണ്ടത്. അടുത്ത് ഫുൾ വയർ ശാപ്പാട് കിട്ടിയ സന്തോഷത്തിൽ നിലം നക്കിത്തുടച്ചു നായന്മാരുടെ കോലായ പോലെ ആക്കി പുഞ്ചിരിയോടെ വാലാട്ടി നായർക്ക് മുത്തം കൊടുക്കുന്ന അടുത്ത വീട്ടിലെ പാമറേനിയൻ ജൂലിയും ഉണ്ടായിരുന്നത്രെ.