ലാലേട്ടന്റെ തന്മാത്ര ഇറങ്ങിയ അതേ ദിവസം. തന്മാത്രയുടെ സെക്കന്റ് ഷോയും കണ്ടിട്ട് ഏട്ടന്റെ സ്‌പ്ലെൻഡറിന്റെ പുറകിൽ ദുഃഖിതയായി ഇരുന്ന് തിരികെ വീട്ടിലേക്ക്....
"ഏട്ടാ, പടം ഒത്തിരി കരയിപ്പിച്ചല്ലേ"?
"ശോ, കാണണ്ടായിരുന്നു"
ചെറിയ വിങ്ങലോടെ ഞാൻ ഏട്ടന്റെ വയറ്റിൽ മുറുകെ പിടിച്ചു. മൂഡ് ഏതായാലും കെട്ടിയോന്റെ ബൈക്കിന്റെ പുറകിൽ ഇരുന്ന് പോകുമ്പോൾ കിട്ടുന്ന സുഖമൊന്നും ഏത് ആഡംബര കാറിന്റെ ഉള്ളിൽ ഇരുന്ന് പോയാലും കിട്ടില്ല.
ഒടുവിൽ ബെഡ് റൂമിൽ വന്ന് കേറിയിട്ടും മനസ്സ് മുഴുവനും രമേശനും കുടുംബവും തന്നെ. പോരാഞ്ഞിട്ട് പീരിയഡ്സ് കഴിഞ്ഞ് ഒരാഴ്ച്ചക്ക് മുകളിൽ ആയെങ്കിലും വിട്ടുമാറാത്ത നടുവേദനയും ക്ഷീണവും.
എന്നാലും ബെഡ്‌റൂമിൽ അന്ന് രാവിലെ പുതുതായി ഇട്ട അരണ്ട നീല ബൽബിന്റെ അറ്റ്മോസ്ഫിയർ കൂടി കണ്ടപ്പോൾ തന്മാത്രയിലെ 'ഇന്റിമേറ്റ്' സീൻ റീക്രിയേറ്റ് ചെയ്യാൻ ഞങ്ങളും തീരുമാനിച്ചു.
എനിക്കും ഒരു കുഞ്ഞ് വേണം എന്ന് തോന്നി തുടങ്ങിയ നാളുകൾ. ചുരുക്കി പറഞ്ഞാൽ ലക്ഷ്യം അതായിരുന്നെങ്കിലും ഉദ്ദേശം മറ്റൊന്നായിരുന്നു.
"ആർത്തവ സമയത്തെ അമിതമായ വേദനയിൽ നിന്നും,കുറച്ച് മാസത്തേക്കെങ്കിലും രക്ഷപ്പെടാൻ വേണ്ടി ഒരു ഗർഭം ധരിക്കൽ "
തന്മാത്ര കണ്ടിട്ട് വന്നോണ്ടാവാം ചുമരിൽ പല്ലി ഒന്നും ഇല്ലല്ലോ എന്ന് ഞാൻ ഉറപ്പ് വരുത്തി. ഇല്ല,പുള്ളി എന്നെ അങ്ങനെ പാതിവഴിയിൽ ഉപേക്ഷിച്ചിട്ട് പോവില്ല.
എന്തായാലും സിനിമകളിലെ ക്‌ളീഷേ സീനുകൾ പോലെ, ഞങ്ങൾ കെട്ടി പുണർന്ന ഉടൻ ലൈറ്റ് ഓഫ് ആക്കിയില്ല.
അത് കൊണ്ട് തല്ക്കാലം വായനക്കാര് ഇങ്ങോട്ട് ശ്രദ്ധിക്കേണ്ട.
അങ്ങനെ ഞാനും അമ്മയാവാനുള്ള തയ്യാറെടുപ്പ് തുടങ്ങി. അതിന്റെ ആദ്യ ലക്ഷണമെന്നോളം, ആർത്തവം എന്നിൽ നിന്നും BYE പറഞ്ഞു പോയി. കൂടെ ലീവ് കഴിഞ്ഞ് ഗൾഫിലോട്ട് തിരിച്ചു പോയ കെട്ടിയോനും!!!
പീരിയഡ്‌സിൽ നിന്നും രക്ഷ നേടാൻ ഗർഭം സ്വീകരിക്കലോ?
ആ പഷ്ട് !!!
ഇത് കേൾക്കുമ്പോൾ നിങ്ങളിൽ, നല്ലൊരു ശതമാനത്തിനും കല്ലുകടി ആയി തോന്നിയേക്കാം. എന്ത് പറയാനാ, അന്നത്തെ എന്റെ പൊട്ട മനസ്സിൽ ബാലാമണിയെ പോലെ ഇങ്ങനെ ചില മണ്ടൻ ചിന്തകൾ കടന്നു കൂടിയിരുന്നു.
പ്രെഗ്നന്റ് ആയാൽ പിന്നെ കുറെ നാളത്തേക്ക് ആർത്തവം എന്റെ പരിസരത്ത് വരില്ല. അതിനപ്പുറം ചിന്തിക്കാൻ അന്നത്തെ 19 വയസ്സ്കാരിയായ എന്നിൽ അറിവ് ഉണ്ടായിരുന്നില്ല. അതിലുപരി മിനിമം കോമൺസെൻസ് ഇല്ലായിരുന്നു എന്ന് പറയുന്നതാകും ഉചിതം.
എന്തായാലും പീരിയഡ്സ് വന്നാൽ എനിക്ക് ഒരാഴ്ച്ചത്തെ ദുരിതം ഉറപ്പാണ്. അതിനേക്കാൾ നല്ലത് കേവലം മണിക്കൂറുകൾ കൊണ്ട് തീരുന്ന പ്രസവം അല്ലേ? ഇതായിരുന്നു എന്റെ തിയറി.
ഏട്ടൻ തിരികെ പോയ ശേഷം എനിക്ക് ആകെ ഉണ്ടായിരുന്ന കൂട്ട്, മനഃപൂർവം ഞാൻ കഴുകാതെ വെച്ചിരുന്ന ഏട്ടന്റെ ഒരു ബ്ലൂ കളർ ഷർട്ട് ആയിരുന്നു. അതിലെ ആ വിയർപ്പിന്റെ ഗന്ധം ശ്വസിക്കുമ്പോൾ പുള്ളിക്കാരൻ കൂടെ ഉള്ള ഫീൽ ആണ്.
അങ്ങനെ മാസങ്ങൾ കടന്നു പോയി...
ഇതിനിടക്ക് ഏട്ടൻ അടുത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയ എത്രയോ മൊമെന്റസ്.
ഗർഭിണികളുടെ ദേശീയ ഭക്ഷണമായ മസാല ദോശ അന്നത്തെ എനിക്ക്, കാണുന്നത് തന്നെ വെറുപ്പായിരുന്നു. എന്റെ മനസ്സും വയറും അപ്പോഴും പൊറോട്ടക്കും ബീഫിനും പുറകെയായിരുന്നു. എന്നാൽ മാസങ്ങൾ അടുക്കുന്തോറും കടുക് വറുക്കുന്ന മണം പോലും എനിക്ക് വാള് വെക്കാനുള്ള ലൈസെൻസ് ആയി മാറിയിരുന്നു.
ഇന്നത്തെ പോലെ സോഷ്യൽ മീഡിയ ഒന്നും അന്ന് സജീവമല്ലാത്തതിനാൽ യൂട്യൂബും ഇൻസ്റ്റയുമെല്ലാം എന്നെ പോലുള്ള ഗർഭിണിമാർക്ക് മാതൃഭൂമിയുടെ 'ആരോഗ്യ മാസിക' ആയിരുന്നു.
തന്മാത്ര കാണുന്നതിന് മുന്നേ വായന ആരംഭിക്കേണ്ടതായിരുന്നു!!!
അങ്ങനെ മാസം ഒന്നായി, രണ്ടായി മൂന്നായി ഒടുവിൽ ആ ഒൻപതാം മാസത്തിന്റെ മുറ്റത്തെത്തി. നിറവയറും ആയി പ്രഭാത സൂര്യനെ കാത്തിരുന്ന നൊസ്റ്റൂ ദിനങ്ങൾ. ഇന്നാണെങ്കിൽ ഒത്തിരി വെയിൽ എങ്ങാനും മുഖത്ത് തട്ടിയാൽ ഉടൻ, ഫെയിസ് ബുക്കിൽ Sunkissed ഹാഷ് ടാഗുകൾ കൊണ്ട് നിറയും. ഒടുവിൽ ഏതാണ്ട് ഡേറ്റ് അടുത്തു.
എന്തോ ഒരു വേദന വന്ന് തുടങ്ങിയിട്ടുണ്ട്. അത് പ്രസവ വേദന ആണോ സ്വഭാവികമായ അസ്വസ്ഥത ആണോ എന്ന് തിരിച്ചറിയാൻ പറ്റുന്നില്ല. ചിലപ്പോൾ തോന്നും ടോയ്‌ലെറ്റിൽ പോണം എന്ന്! അവിടെ എത്തുമ്പോൾ അങ്ങനെ ഒരു ചിന്തയെ ഉള്ളിൽ ഇല്ല. മഴക്കാലത്തെ പവർ കട്ട് പോലെ വേദന വന്നും പോയും നിന്നു. ഏതാണ്ട് പിൽക്കാലത്ത് തട്ടത്തിൻ മറയത്തിൽ വിനീത് ശ്രീനിവാസൻ എഴുതിയ വരികൾ ഞങ്ങൾ ഗർഭിണിമാരെ ഉദ്ദേശിച്ചാണോ എന്ന് പോലും സംശയിച്ചിട്ടുണ്ട് !!!
"നടുവേദന കാരണം ഇരിക്കാനും നിൽക്കാനും പറ്റണില്ല. ഇരിക്കുമ്പോൾ ചർദിക്കാൻ തോന്നും, നിൽക്കുമ്പോൾ കയ്യും കാലും വിറക്കും. ഇനിയൊട്ട് നടക്കാൻ ആണെങ്കിലോ അപ്പോൾ ടോയ്‌ലെറ്റിൽ പോകാൻ തോന്നും.
ഒടുവിൽ അമ്മ ഇടപെട്ടു.
"മോളെ വേദന തുടങ്ങിയോ? ബ്ലീഡിങ് ഉണ്ടോ?"
അപ്പോഴും 10 പ്രസവിച്ച നാണി തള്ളയെ പോലെ ഞാൻ വല്യ ഗർവ്വിൽ പറഞ്ഞു
"ഏയ്, ഇത് അത് അല്ല"
"ആര് പറഞ്ഞു അല്ലെന്ന്"
"വേഗം റെഡിയായിക്കോ. ഇത് അത് തന്നെ. പെട്ടിയൊക്കെ നേരത്തെ കെട്ടി വെച്ചത് നന്നായി"
എപ്പോൾ വേദന തുടങ്ങിയാലും കാറുമായി വരാൻ ഏട്ടന്റെ ഒരു കൂട്ടുകാരനോട് നേരത്തെ പറഞ്ഞു വെച്ചിരുന്നു.പുള്ളി ആണെങ്കിൽ കാറിനെ സ്വന്തം ഭാര്യേ പോലെയാണ് കൊണ്ട് നടക്കുന്നത്. ഫ്രണ്ട് മിററിൽ ഇച്ചിരി പൊടി പറ്റിയാൽ പോലും കാർ ഫുള്ളും കഴുകും.
അങ്ങനെ ഉള്ള മനുഷ്യന്റെ വണ്ടിയിലോട്ട് ആണ് നിറഞ്ഞൊഴുകുന്ന ഫ്‌ളൂയിഡും ബ്ലഡ്ഡും കൊണ്ട് ഞാൻ ഇരിക്കാൻ പോകുന്നത് !!!!
അതിനിടയിൽ ഞാൻ അമ്മയോട് അടക്കം പറഞ്ഞു
"അമ്മാ സീറ്റിൽ എന്തെങ്കിലും ഇട്"
പറഞ്ഞ ശേഷം പൂമെത്ത പോലത്തെ ആ സീറ്റിലും പുള്ളിയുടെ മുഖത്തും ഞാൻ മാറിയും തിരിഞ്ഞും നോക്കി
പക്ഷെ എന്നെ ഞെട്ടിച്ചോണ്ട് പുള്ളിക്കാരൻ ദാ ഇങ്ങനെ പറഞ്ഞു
"ഒരു കുഴപ്പവുമില്ല,കേറി ഇരുന്നേ അങ്ങോട്ട്. കെട്ടിയോൻ വന്നിട്ട് പുതിയ വണ്ടി വാങ്ങി തന്നാൽ മതി. അല്ല പിന്നെ"
"അയ്യോ ഒരു കാര്യം എടുക്കാൻ മറന്നു"
കവിഞ്ഞൊഴുകുന്ന ബ്ലീഡിങ്ങിനിടയിലും ഞാൻ റൂമിൽ പോയി ഒരു ചെറിയ പൊതി എടുത്തോണ്ട് വന്ന് അമ്മയുടെ ബാഗിനകത്ത് ഭദ്രമായി വെച്ചു. അങ്ങനെ ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി.
വാവയുടെ ഹാർട്ട് ബീറ്റ് നോക്കാനുള്ള മെഷീനുമായി സിസ്റ്റർ വന്നു. എടുക്കുന്നത് വാവയുടെ ഹാർട്ട് ബീറ്റ് ആണേലും ഇടിച്ചത് എന്റെ ഹൃദയം ആയിരുന്നു. എന്റെ കൃഷ്ണ്ണാ ... അനക്കം ഒന്നുമില്ലേ? അല്ലേലും ആവശ്യത്തിന് നോക്കുമ്പോൾ ഒരനക്കവും കാണില്ല.അല്ലെങ്കിൽ ബാബു ആന്റണിയുടെ ഇടിയും ചവിട്ടും ആണ് വയറ്റിൽ കിടന്ന്. എന്തായാലും സിസ്റ്റർ ഹാർട്ട് ബീറ്റ് നോക്കിയിട്ട് തിരികെ പോയി.
"പ്രസവം ഇന്ന് തന്നെ കാണും, കുളിച്ച് റെഡി ആയ ശേഷം ലേബർ റൂമിലോട്ട് മാറ്റാം." ഡോക്ടർ മൊഴിഞ്ഞു
ടെൻഷൻ വർധിച്ചു. ഏട്ടനെ വിളിച്ചു കാര്യം പറഞ്ഞു....
"മോളെ, ഒന്ന് കൊണ്ടും വിഷമിക്കേണ്ട. ഞാൻ നിന്റെ കൂടെ ഉണ്ട്"
പറഞ്ഞത് ഭംഗി വാക്കാണേലും ആ വരികൾ തന്ന കോൺഫിഡൻസ് ചെറുതല്ല. അങ്ങനെ സംയുക്ത വർമ്മയെ പോലെ നാടൻ വേഷത്തിൽ പോയ ഞാൻ കുളി സീൻ കഴിഞ്ഞ് രതിനിർവേദത്തിലെ ജയഭാരതിയെ പോലെ തിരിച്ചിറങ്ങി.
"ചന്ദ്രൂന്റെ ടൈം നല്ല ബെസ്റ്റ് ടൈം,
കുളിപ്പിക്കാൻ വരെ കേരള പോലീസ്"
ഇന്നോർക്കുമ്പോൾ ഛോട്ടാ മുംബൈയിലെ മേൽപറഞ്ഞ ഡയലോഗിന് സമാനമായിരുന്നു എന്റെ ലേബർ റൂം ഓർമ്മകൾ.
'ഷേവ് ചെയ്ത് തരാൻ വരെ പരിചാരകർ'
ഒടുവിൽ സംവൃത സുനിലിനെ പോലും വെല്ലുന്ന പൊക്കമുള്ള ഒരു തണുത്ത മേശപ്പുറത്ത് എന്നെ കിടത്തി.
വേദന ചെറുതായി വന്ന് തുടങ്ങിയ നിമിഷം എന്റെ തൊട്ടപ്പുറത്ത് കിടന്ന ഒരു ചേച്ചി ആണെങ്കിൽ വിളിയോട് വിളി. അതും സ്വന്തം കെട്ടിയോനെ!!! വിളിക്കുന്നത് പച്ച തെറി ആണെന്ന് മാത്രം. ചേച്ചിയുടെ ആ വിളി കണ്ട് ഞാൻ ആകെ പരിഭ്രമിച്ചു. കുറച്ചു മിനിറ്റുകൾ കഴിയുമ്പോൾ ഞാനും അനുഭവിക്കണമല്ലോ ഈ വേദന !!!
ഞാൻ ഡോക്ടറിനോട് ചോദിച്ചു "ആ ചേച്ചിയെ പോലത്തെ വേദന എനിക്ക് എപ്പോഴാ വരിക?"
"എന്റെ മോളെ നിനക്കുള്ള വേദനയെ അവൾക്കും ഉള്ളൂ. ചുമ്മാ അടവ് ഇറക്കുന്നതാ. ഡോക്ടർ കണ്ണിറുക്കി എന്നെ സമാധാനിപ്പിച്ചു"
ശേഷം ഡോക്ടർ ആ ചേച്ചിയോട് ചോദിച്ചു. രേഷ്മ, ഇത് തന്റെ മൂന്നാമത്തെ പ്രസവം അല്ലേ? എന്നിട്ടാണോ ഈ വിളി? ഈ കുട്ടികൾ പേടിക്കില്ലേ?
അയ്യോ സോറി....
"എന്റെ പൊന്നു ഡോക്ടറെ, അടുത്ത തവണ പ്രസവിക്കാൻ വരുമ്പോൾ അടങ്ങി ഒതുങ്ങി കിടന്നോളാം. ഇത്തവണ ഒട്ടും പറ്റാത്തോണ്ടാ.
ഇനിയും??
ഞാൻ മനസ്സ് കൊണ്ട് രേഷ്മ ചേച്ചിയെ നമിച്ചു !!!
ഈശ്വര ഒന്നും വേണ്ടായിരുന്നു. അന്ന് ആ രാത്രിയിൽ വല്ല പല്ലിക്കും ചുമരിൽ വന്ന് ഇരുന്നൂടായിരുന്നോ എന്ന്, ഇപ്പോൾ ഞാൻ വല്ലാണ്ട് ആഗ്രഹിച്ച് പോകുന്നു.
അല്ലെങ്കിൽ പപ്പു ചേട്ടൻ വെള്ളാനകളുടെ നാടിൽ പറഞ്ഞ പോലെ "ഒരു കടുക് മണി വ്യത്യാസത്തിൽ സ്റ്റിയറിങ്ങ് ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ മാറിയിരുന്നെങ്കിൽ" ഇന്ന് ഈ വേദന എനിക്ക് അനുഭവിക്കേണ്ടി വരില്ലായിരുന്നു.
അപ്പോഴാണ് എരുമ വെക്കാൻ വേണ്ടി മറ്റൊരു ചേച്ചിയെ സിസ്റ്റർ വിളിച്ചോണ്ട് പോയത്. സത്യം പറഞ്ഞാൽ ഈ ഡെലിവറി സമയം അടുക്കും വരെ "എനിമ" എന്നതിനെ എരുമ എന്നാ ഞാൻ തെറ്റിദ്ധരിച്ചു വെച്ചിരുന്നത്. വന്ന വഴിയും കണ്ണടച്ച് വിശ്വസിച്ചിരുന്ന മണ്ടത്തരങ്ങളും മറക്കരുതല്ലോ.
ഇനി അനുഭവിക്കാൻ കിടക്കുന്ന വേദന കൂടി ഓർക്കുമ്പോൾ സിസേറിയൻ മതിയായിരുന്നു എന്ന് തോന്നി പോയി. പെട്ടന്നാണ് എന്റെ സീനിയർ ആയിട്ട് പഠിച്ച കിങ്ങിണി ചേച്ചി, പുള്ളിക്കാരിയുടെ രണ്ടാം സിസേറിയൻ കഥ പറഞ്ഞത് ഓർമ്മയിൽ വന്നത്.
ഡ്രസ്സ് മാറ്റാൻ സിസ്റ്റർ പറഞ്ഞതും ചേച്ചി താഴോട്ട് ഫുള്ളും ഊരി കളഞ്ഞു.
അൽപ്പ സമയത്തിന് ശേഷം ഏതാണ്ട് നമ്മുടെ തിലകൻ ചേട്ടനെ പോലെ പരുക്കൻ സ്വഭാവം ഉള്ള ഡോക്ടർ വന്നിട്ട് ഒറ്റ ഡയലോഗ്.
"ഈ രണ്ടാം സിസേറിയത്തിന് വന്ന ഇതിനെയൊക്കെ ആരാടെ തുണി ഉരിഞ്ഞു കിടത്തിയത്?"
ചിരിക്കണോ കരയണോ എന്ന് അറിയാതെ, കിങ്ങിണി ചേച്ചി ഉരിഞ്ഞ ഉടുതുണി വാരിയെടുത്ത് മേനി മറച്ചു.
ആ രംഗം ഓർത്തപ്പോൾ എന്റെ മനസ്സ് വീണ്ടും നോർമൽ ഡെലിവറിയിലോട്ട് വന്നു.സിസേറിയൻ 'പാടാണത്രേ'. മാത്രമല്ല ആ 'പാട്' പോവാനും ഇച്ചിരി 'പാടാ.'
കുറച്ച് കഴിഞ്ഞപ്പോഴേക്കും അടുത്ത് നിന്ന സിസ്റ്ററിനെ വിളിച്ച് ഞാൻ ഒരു കാര്യം പറഞ്ഞു.
"അതേ,എനിക്ക് ഒരു ഹെല്പ് ചെയ്യാമോ? പുറത്ത് അമ്മയുണ്ട്. അമ്മേടെ ബാഗിനുള്ളിലെ ഒരു പൊതിയിൽ, ഏട്ടന്റെ ഒരു ബ്ലൂ ഷർട്ട് ഞാൻ വെച്ചിട്ടുണ്ട്. അത് ഒന്ന് വാങ്ങി വരാമോ?"
ഒരു ചെറു പുഞ്ചിരിയോടുകൂടി ആ സിസ്റ്റർ എന്റെ ആ വല്യ ആഗ്രഹം സാധിച്ചു തന്നു.
അതിനിടക്ക് വീണ്ടും PV(ഉള്ളു പരിശോധന )ചെയ്യാൻ സിസ്റ്റർ എത്തി. എന്തും സഹിക്കാം, ഇടക്ക് ഇടക്കുള്ള ഈ PV.
ഏട്ടന്റെ ഷർട്ടിൽ മുറുകെ പിടിച്ചോണ്ട് ഞാൻ എല്ലാം സഹിച്ചു. അതിനിടയിൽ വേദന വരാൻ ഉള്ള ഒരു ഇൻജെക്ഷനും ഏറ്റു വാങ്ങിയിരുന്നു.
ഇടത്തോട്ട് തിരിയാനും വലത്തോട്ട് ചായാനുമൊക്കെ ആരൊക്കെയോ ഇരു വശത്ത് നിന്നും ഉപദേശങ്ങൾ തരുന്നുണ്ട്. ഇവിടെ കൈ ഏത്, കാല് ഏത് എന്ന് പോലും മനുഷ്യന് അറിയാൻ പറ്റാത്ത അവസ്ഥ. അപ്പോഴാ ഇടവും വലവും. ഈ സമയം ഞാൻ പതിയെ ഡോക്ടറിനോട് ഒരു സ്വകാര്യം പറഞ്ഞു ;
"എനിക്ക് ടോയ്‌ലെറ്റിൽ പോണം"
"അതൊക്കെ മോളുടെ തോന്നലാ. നന്നായി പ്രാർത്ഥിച്ചോളൂ".
സത്യം പറഞ്ഞാൽ പ്രസവിച്ചിലേലും കുഴപ്പമില്ല, ഒന്നവിടന്നിറങ്ങി ഓടിയാൽ മതി ആയിരുന്നു. അയ്യോ അപ്പോഴും ഈ വയർ കൂടെ കാണുമല്ലോ !!!
ഇതിപ്പോൾ നിറത്തിൽ സോന പറഞ്ഞ പോലെ, "മധുരിഫിക്കേഷൻ കാരണം തുപ്പാനും വയ്യ കൈപ്പോളജി കാരണം ഇറക്കാനും വയ്യാത്ത അവസ്ഥയായി."
ഒടുവിൽ കാത്തിരുന്ന ആ നാഴിക എത്തി.
മുറിവുകൾ ഇല്ലാതെ ഇടുപ്പെല്ല് അകലാൻ തുടങ്ങിയ നിമിഷം
പെട്ടെന്ന് ഒരശരീരി മുഴങ്ങി
"പുഷ്...പുഷ്"
"എടോ പുഷ് ചെയ്യാൻ നോക്ക്"
"വേദന വരുമ്പോൾ മാത്രം പുഷ് ചെയ്താൽ മതി. ഇല്ലെങ്കിൽ കുഞ്ഞിന് ദോഷമാണ്."
ഇപ്പോഴും പുഷും പുള്ളും കണ്ടാൽ വലിക്കണോ തള്ളണോ എന്നറിയാതെ ഡോറിന് മുമ്പിൽ പണ്ടാരമടങ്ങി നില്ക്കാറുള്ള ഈ എന്നോടോ!!
ഒടുവിൽ ഒരു സിസ്റ്റർ എന്റെ പുറത്ത് കേറി ഇരിക്കാൻ വരുന്ന പോലെ പുഷ് ചെയ്യാൻ എത്തി.
പെട്ടന്ന് എനിക്ക് തന്മാത്ര കാണാൻ പോയ ആ രാത്രി ഓർമ്മ വന്നു. ഉള്ളത് പറയാലോ ആ പുളയുന്ന വേദനയിലും, അതിന്റെ ഇരട്ടി ശക്തിയിൽ ആ സിസ്റ്ററിന്റെ കൊരവള്ളിയിൽ പിടിച്ച് തൂക്കി ഞാൻ ദൂരേക്ക് തള്ളി.
"ഇനി ഒരു തന്മാത്ര വീഴാൻ ഞാൻ അനുവദിക്കില്ല. മനസ്സിൽ കുറിച്ചു"
ഇതിനിടക്ക് രണ്ട് ദിവസം മുമ്പ് കണ്ട വെള്ളിനക്ഷത്രം മൂവി മനസ്സിൽ കേറി വന്നു.
മനസ്സിൽ മുഴുവനും പ്രസവത്തോടെ തട്ടി പോകുന്ന അശ്വതി വർമ്മ തമ്പുരാട്ടി!!
ഞാൻ ഉറപ്പിച്ചു. ഞാനും ഇതോടെ തട്ടി പോകും. അത്രക്ക് വേദന. മേശയൊക്കെ വായുവിൽ പൊങ്ങി നിൽക്കുന്ന പ്രതീതി. പോരാഞ്ഞിട്ട് ഒരു വെള്ളിയാഴ്ച്ചയിലെ പണിയാ എന്നെ ഇന്ന് ഈ നിലയിൽ എത്തിച്ചത്. അത് പോരാഞ്ഞിട്ട് ഇന്നും വെള്ളി. എന്റെ കുഞ്ഞിന്റെ പുറത്ത് എന്റെ പ്രേതം കേറുമോ? എന്നാലും സാരമില്ല, എന്റെ കുഞ്ഞ് ജീവനോടെ വന്നാൽ മതി. ബ്ലീഡിങ് ഉള്ളത് കൊണ്ട് ചോര ആവശ്യത്തിനധികം ഉണ്ട്. ഇനി ചുണ്ണാമ്പ് മാത്രം വെളിയിൽ നിന്നും എടുത്താൽ മതി.
ദേഷ്യവും വേദനയും സങ്കടവും കൊണ്ട് ഏട്ടന്റെ ഷർട്ട് ഞാൻ പിന്നി കീറി.
പുഷ്.....പുഷ്....Try... You Can
ചന്ദ്രലേഖയിൽ സുകന്യയെ നടത്താൻ ശ്രമിക്കുന്ന സോമനെ പോലെ ഡോക്ടർ അമറി.
ഇനി എന്നെ തൊടാൻ പോലും ഞാൻ ഏട്ടനെ അനുവദിക്കില്ല. ബ്ലൂ ഷർട്ടൊക്കെ ഞാൻ തൂക്കി എറിഞ്ഞു
ഒരു "ബ്ലൂ"....
"അമ്മോ"
ഞാൻ വേദന കൊണ്ട് പുളഞ്ഞു
ആളിങ്ങ് എത്താറായി.
ഒന്നുടെ ഒന്ന് പുഷ് ചെയിതെ
എത്താറായി ... പുഷ് വിടരുതേ......
"അമ്മോ.................. ആ..ആ...ആ"
അന്ന് സുഖത്തോടെ ഇതേ "ആ" നീട്ടിവിളിച്ചപ്പോൾ ഞാൻ അറിഞ്ഞില്ല ഉണ്ണി, ഇന്ന് അതേ "ആ " എന്റെ ജീവൻ എടുക്കുന്ന വേദന തരുമെന്ന് ??
അതിനിടയിൽ മരവിപ്പിക്കാതെ എന്തോ ഒന്ന് എവിടെയോ പച്ചക്ക് മുറിച്ചു
ഇതൊക്കെ എന്ത്!!!
"തല എത്തിയിട്ടുണ്ട് "
പുഷ്... പുഷ്....
പുഷി പുഷി ഒടുവിൽ ഒരു കുഞ്ഞ് നിലവിളി.
"റിലീസായി കേട്ടോ"
എന്റെ കണ്ണ് നിറഞ്ഞു, ഒപ്പം ചെറു പുഞ്ചിരിയും.
സദാനന്ദന്റെ സമയത്തിലെ ദിലീപിന്റെ Meme പോലെ ഞാൻ നെഞ്ചിൽ കൈ വെച്ചു നോക്കി.
ഭാഗ്യം. ഞാൻ മരിച്ചിട്ടില്ല, കുഞ്ഞും.
ഞാൻ കുഞ്ഞിനെ പതിയെ നോക്കി. ഒടുക്കത്തെ കരച്ചിൽ. ശേഷം ഞാൻ വാവയെ നോക്കി പുഞ്ചിരിച്ചു
ഡോക്ടർ അബ്ദുൽ കലാം പറഞ്ഞ ആ ദിവസം.
"നമ്മൾ കരയുമ്പോൾ നമ്മുടെ അമ്മ ചിരിക്കുന്ന ഒരേ ഒരു ദിവസം.അങ്ങനെ അതിൽ ഒരമ്മയായി ഇനിയീ ഞാനും"
സത്യം പറഞ്ഞാൽ ആദ്യം കുഞ്ഞിന്റെ മുഖത്ത് നോക്കാൻ പോലും എന്റെ മനസ്സ് അനുവദിച്ചില്ല. അത്രക്ക് ഞാൻ വേദന തിന്നു.
പക്ഷെ നല്ലൊരു ശതമാനം അമ്മമാർക്കും കുഞ്ഞിന്റെ മുഖം കാണുമ്പോൾ സ്വിച്ച് ഇട്ട പോലെ വേദന മാറും എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷെ പണ്ടേതോ സിനിമയിൽ പ്രേം കുമാർ പറഞ്ഞ പോലെ ആത്മാർത്ഥ പുഴുങ്ങി തിന്നാൽ ചോറാവില്ല. അതിന് അരി എന്നൊരു സാധനം വേണം. അത് പോലെ മാതൃത്വത്തിന്റെ മഹത്വവും പുണ്യവും പുഴുങ്ങി തിന്നാൽ അമ്മ ആവില്ല. അതിന് വേദന എന്നത് അനുഭവിച്ചേ തീരൂ, നോർമൽ ആയാലും സിസേറിയൻ ആയാലും.
എന്നാലും കുഞ്ഞിനെ കൊണ്ട് പോകും മുമ്പ് ഞാൻ വാവയുടെ നെറുകയിൽ ചുംബിച്ചു. കുഞ്ഞാവ ആൺകുട്ടി ആയിരിക്കും എന്നത് ഉറപ്പായിരുന്നു. കാരണം 100 പേറെടുത്ത നാണി തള്ള ഉൾപ്പെടെയുള്ള ഒരൻപത് പേരെങ്കിലും എന്റെ നിറ വയർ കണ്ട് കുഞ്ഞ് ആൺകുട്ടി ആണെന്ന് ഉറപ്പ് പറഞ്ഞിരുന്നു. എനിക്കും ഏട്ടനും ഏതായാലും സന്തോഷമേ ഉണ്ടായിരുന്നോളൂ.എന്നാൽ ഇവരുടെ ഉറപ്പിക്കൽ കേട്ട് ഞങ്ങളും ആൺകുട്ടിക്കായി മനക്കോട്ട കെട്ടി തുടങ്ങിയിരുന്നു എന്നത് സത്യം.
എന്നാലും ഒന്ന് കൺഫോം ചെയ്യാൻ വേണ്ടി, കുഞ്ഞിനെ കുളിപ്പിച്ച് തൂക്കം നോക്കാൻ കൊണ്ട് പോകാൻ നേരം ഞാൻ സിസ്റ്ററിനോട് ചോദിച്ചു.
"മോൻ ആണോ മോൾ ആണോ?"
"മോളാണ്"
സന്തോഷത്തിന് കുറവൊന്നും തോന്നിയില്ല. എന്നാലും ഒന്ന് മനസ്സിൽ ഉറപ്പിച്ചു
'വയറിന്റെ വലിപ്പം കണ്ട് സാക്ഷാൽ കാണിപ്പയൂർ കുഞ്ഞിനെ പ്രവചിച്ചാൽ പോലും വിശ്വസിക്കരുത്'
കാരണം, "ഒരംഗവൈകല്യവും ഇല്ലാതെ ഒരു കുഞ്ഞ് ഈ ഭൂമിയിൽ ജനിക്കുന്നത് തന്നെ ഏറ്റവും വല്യ പ്രതിഭാസമാണ്". അവിടെ ആണെന്നോ പെണ്ണെന്നോ ടോസ് ഇടലില്ല.
എന്തായാലും സ്റ്റിച് ഇട്ടടം ഒടുക്കത്തെ വേദന. പെട്ടെന്നാണ് ഞാൻ അത് ശ്രദ്ധിച്ചത്. പിന്നെയും ബ്ലീഡിങ്
സ്റ്റിച് ഇട്ട സിസ്റ്ററിനെ വിളിച്ച് ഞാൻ കാര്യം പറഞ്ഞു
"ഇത് ശരിയായിട്ടൊന്നും അല്ലേ തച്ചു വെച്ചത്? പക പോക്കുകയാണോ ഇച്ചിരി കൊരവള്ളിയിൽ പിടിച്ച് തള്ളിയതിന്?എന്റെ പ്രസവോം കൂടി നിർത്തി താ".
"ഇയ്യാളുടെ യൂട്രസിന് ഒരു കുഴപ്പവും ഇല്ല. അവിടെ അടങ്ങി കിടക്ക്. ബ്ലീഡിങ് കുറച്ച് കഴിയുമ്പോൾ നിന്നോളും. കൊരവള്ളിക്ക് പിടിച്ച് തള്ളിയതും പോരാഞ്ഞിട്ട് പഠിപ്പിക്കാൻ വരുന്നോ?"
ഞാൻ മനസ്സിൽ പിറു പിറുത്തു. എന്തായാലും ഇനി ഈ പരിസരത്തേക്ക് ഇല്ല. Good Bye
പ്രസവം കഴിഞ്ഞ് അര മണിക്കൂർ എത്തും മുമ്പേ ഫീഡിങ് ചെയ്യാൻ കുഞ്ഞിനെ തന്നു.
ഈശ്വരാ... ഇത് ഇപ്പോൾ എങ്ങനെയാ...
ആകെ ഉള്ള എക്സ്പീരിയൻസ് ഏട്ടന്റെ വക..................
"എടി പെണ്ണെ ഇങ്ങോട്ട് വാ"
എന്നെ വിളിച്ചോ? ദാ വരുന്നേ......അമ്മ വിളിക്കുന്നു...ഇപ്പോൾ വരാമേ.
ആ പറഞ്ഞു വന്നത്, അങ്ങനെ എങ്ങനെയൊക്കെയോ ഞാൻ കുഞ്ഞിന് മുലയൂട്ടി.
എന്തായാലും ആർത്തവ വേദനയിൽ നിന്നും രക്ഷ നേടാൻ ഞാൻ കണ്ടെത്തിയ ബുദ്ധി.
അനുഭവിച്ച് ചീട്ടും വാങ്ങി...
എന്നാലും ഇത്രയും വേദന ഉള്ള ഈ പ്രതിഭാസത്തിനെ "സുഖപ്രസവം" എന്ന് പേരിട്ടവൻ ആരാണാവോ!!!!!
അങ്ങനെ ഈ പണിയൊക്കെ ചെയ്ത് വെച്ചിട്ട് Bye പറഞ്ഞു പോയ രണ്ടു പേരിൽ ഒരാൾ, ആറാം മാസത്തിലെ കുഞ്ഞിന്റെ ചോറ് കൊടുപ്പിന് ലീവിന് നാട്ടിലെത്തി.
പക്ഷെ മറ്റേ ആള് ഇത് വരേയും എന്നിലേക്ക് തിരിച്ചെത്തിയിട്ടില്ല.
അതേ.....ഞാൻ ഒഴിവാക്കാൻ ശ്രമിച്ച അതേ ആർത്തവം
"വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി-
ക്കറിയാം അതെന്നാലുമെന്നും...
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
വെറുതേ മോഹിക്കുമല്ലോ
എന്നും വെറുതേ മോഹിക്കുമല്ലോ"
" പുള്ളിയേയും കാത്ത് മണിച്ചിത്രത്താഴിലെ ഗംഗയെ പോലെ, വിദൂരയിലേക്ക് നോക്കി ഞാൻ ഇരുന്നത് ഒരു വർഷവും 2 മാസവും ആയിരുന്നു"
എന്തായാലും 3 വർഷങ്ങൾക്ക് ശേഷം ഒരു വരവ് കൂടി എനിക്ക് പോകേണ്ടി വന്നു. Goodbye പറഞ്ഞു വന്ന അതേ സ്ഥലത്തേക്ക്.
ഫസ്റ്റ് ഡെലിവറിക്ക് നിമിത്തം ആയത് തന്മാത്ര ആയിരുന്നെങ്കിൽ, രണ്ടാം ഡെലിവറിക്ക് നിമിത്തം ആയത് വളരെ യാദൃശ്ചികമായി ചാനൽ മാറ്റിയപ്പോൾ കണ്ട 'ആഷിക് ബനായ 'സോങ് ആയിരുന്നു.
ടൈം ഒത്തിരി എടുത്തിട്ടാണേലും മൂത്തമോളെ ഉറക്കി കിടത്തി ഞാനും ഏട്ടനും തറ ടിക്കറ്റ് എടുത്തു. അല്ലേലും ആവശ്യം ഉള്ള ദിവസങ്ങളിൽ മൂത്ത സന്തതികളെ ഉറക്കുക എന്നത് ഒരു കടമ്പ തന്നെയാണ്.
എന്തായാലും ഇത്തവണ കൂട്ടിന് ഏട്ടനും ഒപ്പം ഉണ്ടായിരുന്നു. തൊട്ടപ്പുറത്ത് കെട്ടിയോനെ പൂരത്തെറി പറഞ്ഞോണ്ട് ഇച്ചിരി നാളത്തെ ഗ്യാപ്പിന് ശേഷം മുഖ്യധാരാ ഡെലിവറിയിൽ വീണ്ടും സജീവമാവാൻ തിരിച്ചെത്തിയ രേഷ്മ ചേച്ചിയും.
"പൊന്നുമോളെ, കുഞ്ഞിന്റെ "പൊസിഷൻ " കറക്റ്റ് അല്ലെന്നും പറഞ്ഞ് ഈ ഡോക്ടർ കുറെ നേരം കൊണ്ടേ PV ചെയ്യുകയാ.അന്നേ ആ മനുഷ്യനോട് ഞാൻ പറഞ്ഞതാ "പൊസിഷൻ " മാറ്റി ചെയ്യേണ്ട എന്ന് !!!
"സീതാ ലക്ഷ്മി"?
അയ്യോ, എനിക്ക് "എരുമ" തരാൻ സമയമായി...
പോയി വരാം കേട്ടോ, പ്രാർത്ഥിക്കണം