(Sathish Thottassery)
പഴയ കാല അനുഭവങ്ങൾക്ക് മായാത്ത സൗന്ദര്യവും, മങ്ങാത്ത പ്രഭയും, മറയാത്ത മണവുമുണ്ടായിരിക്കും. അവയിൽ ചിലതെല്ലാം മാനത്തു കണ്ണി പോലെ ഓർമ്മയുടെ ജലപ്പരപ്പിനു മുകളിലേക്ക് ഒന്ന് എത്തിനോക്കാൻ വരും. തൽക്ഷണം പ്രജ്ഞയാകുന്ന ചൂണ്ട വലിക്കാൻ നമ്മൾ റെഡി യായാൽ ഒരു സൃഷ്ടി പിറവിയെടുക്കുകയായി.
പണ്ട് പണ്ട്, ഒരു വൈകുന്നേരം കാപ്പികുടി കഴിഞ്ഞനേരം രാജിയെളേച്ചൻ ബ്രോ നമ്പർ വൺ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ചൂരിയെ വിളിച്ചു. ഒരു തോർത്ത് മാത്രം ഉടുത്തു വന്നാൽ നിന്നെ പറപ്പിക്കാമെന്നു പറഞ്ഞു. തലയിൽ ലഡ്ഡു പൊട്ടിയ ചൂരി വെറും തോർത്തുമുടുത്തു കൊക്കി മാവിൻ ചുവട്ടിൽ നിന്നു. അവന്റെ തോളിനു സമാന്തരമായി നീട്ടിയ കൈകൾ മടക്കാൻ പറ്റാത്തവിധം ചിറക് പോലെ ഒരു മുളവടി കെട്ടിവെച്ചു. മാട്ടുതൊട്ടിയിൽ നിന്നും എടുത്ത ഒരുചിരട്ട വെള്ളത്തിൽ തുളസിപ്പൂവിട്ടു രണ്ടു നിമിഷത്തെ മന്ത്രം ചൊല്ലൽ. ക്ലൈമാക്സിൽ തോർത്തിന്റെ കുത്തഴിക്കുന്നു..ചൂരി പൊതുജന മധ്യത്തിൽ പ്ലിങ്.. ശേഷം ചിന്ത്യം.
മുത്തശ്ശന്റെ സാന്ത്വനങ്ങളിൽ കലിപ്പ് തീരാതെ ചൂരി കണ്ണിലെ വെള്ളം വറ്റും വരെയും തൊണ്ടയിലെ ചെത്തം പോണവരെയും അകിറിയത്രെ. വർഷങ്ങൾക്ക് ശേഷം അയിലൂർ പുഴയിലൂടെ പിന്നെ ഒരുപാടു വെള്ളം ഒഴുകിയ ശേഷം ചൂരി, ഈ സംഭവം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ ഡ്രൈവർ ശശി "ന്നാലും ആ കുട്ടിന്ടടുത്തു ഇങ്ങനെ ഒന്നും ചെയ്യാൻ പാങ്ങില്ല്യാർന്നു" ന്നു കമന്റ് ഇട്ടൂവെ.