(Sathish Thottassery)
ദേവൻ ജാത്യാ കടത്തനാടൻ നമ്പൂതിരിയാണ്. നാട്ടിൽ കുടുംബ ക്ഷേത്രവും കഴകവും എല്ലാം ഉണ്ട്. ബാംഗളൂരിൽ സ്ഥിരതാമസം. ഒരു കേന്ദ്ര സർക്കാർ പഞ്ചരത്‌ന കമ്പനിയിൽ നല്ലകാലത്തു കുശിനിക്കാരനായി കയറിക്കൂടി.
ജനനം കൊണ്ടു നമ്പൂതിരി ആണെങ്കിലും എല്ലാവരും അയ്യർ എന്നാണ് വിളിച്ചിരുന്നത്. കമ്പനിയിൽ സസ്യ, സസ്യേതര ഭക്ഷണം പാകം ചെയ്യണം. പാചക കലയിൽ നിപുണൻ. പക്ഷെ വീട്ടിലെ സ്മാൾ സ്കെയിൽ പാചകം അത്ര പോരാ എന്ന് അന്തർജനം സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ടു ശാപ്പാടിനല്ലാതെ അടുക്കളയുടെ ഏഴയലത്തു കണ്ടുപോകരുതെന്നു ഉഗ്രശാസനം നിലവിലുണ്ട്.
ബട്ലർ ഇംഗ്ലീഷ് എന്നപോലെ അയ്യർ ഇംഗ്ലീഷ് മൈസൂർ റോഡ് മലയാളികൾക്ക് വളരെ പരിചിതം. ദിവസത്തിൽ കുറെ ഇംഗ്ലീഷ് പറഞ്ഞില്ലെങ്കിൽ അയ്യരെ ഭാര്യ ദേവി അനുവദിച്ചാലും നിദ്രാദേവി അനുവദിക്കാറില്ലത്രേ. സംസാര പ്രിയനായ അദ്ദേഹം വീട്ടിൽ വരുന്ന ആരെയും വെറുതെ വിടാറില്ല. പിന്നീട് ഓർത്തും പറഞ്ഞും ചിരിക്കാൻ കുറെ വിഭവങ്ങൾ തീർച്ചയായും കിട്ടിയിരിക്കും. ഇംഗ്ലീഷ് വാക്കുകൾ തെറ്റായിട്ടാണ് പറയുന്നതെങ്കിലും ഒടുക്കത്തെ ആത്മവിശ്വാസത്തിലാണ് കാച്ചുക. സംസാരിക്കുമ്പോൾ കുറച്ചു മുന്നോട്ടുന്തിയ വയറിൽ വൃത്താകൃതിയിൽ തടവുക എന്നത് മൂപ്പരുടെ ശരീരഭാഷയുടെ പ്രത്യേകതയാണ്. വീട്ടിലിരിക്കുമ്പോൾ പൊതുവെ മേൽക്കുപ്പായം ധരിക്കുന്ന പതിവില്ല. സ്ത്രീ ജനങ്ങൾ അഥിതികളായി വീട്ടിൽ പോയാലും ഈ തടവലിനു മാറ്റമുണ്ടാവാറില്ല. വാമഭാഗം പോയി കുപ്പായമിട്ടു വരാൻ കണ്ണൂകാണിക്കും.
ഇംഗ്ലീഷിൽ മാത്രമല്ല മലയാളത്തിലും വിഭവങ്ങൾ കിട്ടിയേക്കാം. അദ്ദേഹത്തിന്റെ ഭാഷയിൽ പൊറോട്ടയും ബീഫും നല്ല ഡോമിനേഷൻ ആണ്. സായി ബാബയുടെ ആശ്രമം മുട്ടത്തു വർക്കിയിലാണ്. അദ്ദേഹം ഞങ്ങളുടെ അയൽ വാസിയായിരുന്നപ്പോൾ ആണ് മകൾ ജനിച്ചത്. അപ്പോൾ ഒരു ലീവ് ലെറ്റർ എഴുതി തെറ്റുണ്ടെങ്കിൽ തിരുത്താൻ വേണ്ടി എനിക്ക് തന്നു. അത് ഇപ്രകാരമായിരുന്നു. My wife is born. The boy is girl. I am the only husband. So leave me two week.
സ്ഥലത്തെ സാംസ്‌കാരിക സംഘടനയുടെ ഓണം ബുക്‌ലെറ്റിലേക്കു പിടിക്കുന്ന പരസ്യങ്ങൾ അദ്ദേഹത്തിന്റെ ഇംഗ്ലീഷിൽ അഡ്വെർസ്മെന്റ് ആണ്. കുറെ കന്നഡ മണമുള്ള ആംഗലേയ വാക്കുകളും ഇടക്ക് തട്ടിവിടും. ബോറൻ വിറ്റ, ഹോറൻ, ടെംപ്രവരി ഇതൊക്കെ ലോക്കൽ ഇംഗ്ലീഷ് ആണ്. ഉച്ചഘട്ടം എന്ന സിനിമയുടെ ഇംഗ്ലീഷ് നോട്ടീസ് വായിച്ചതു ഉച്ചക്കാട്ടം എന്നായിരുന്നു.
മൊബൈലിൽ മെസ്സേജ് അയക്കുക, ഫേസ് ബുക്ക്, വാട്സാപ്പ് തുടങ്ങിയ ഉപാധികളൊക്കെ മൂപ്പരുടെ പരിധിക്കു പുറത്താണ്. ഇപ്പോഴും നമ്പർ കുത്തുന്ന പഴയ ഹാൻഡ്സെറ്റ് മാത്രമേ ഉപയോഗിക്കൂ. ഒരിക്കൽ ഒരു സ്മാർട്ട് ഫോൺ മരുമകൻ ഗൾഫിൽ നിന്നും കൊണ്ടുവന്നിരുന്നു. പേരക്കുട്ടി ഓപ്പറേഷൻ പഠിപ്പിക്കാൻ തലകുത്തിനിന്നിട്ടും പറ്റിയില്ല. അവസാനം ഈ പൊട്ടന് ഒന്നും മനസ്സിലാവില്ല എന്നുപറഞ്ഞു പിൻവാങ്ങിയത്രെ.
ഫുട് ബാളിൽ വിൻഡ് കുറവാണു എന്നും ജൂസിൽ കുറച്ചു കൂടി സ്നോ ഇടാനും പറയും. ഒരിക്കൽ ഒരു സൗഹൃദ ചർച്ചയിൽ ഭാര്യക്ക് മെന്റൽ പോസ് ആയെന്നു പറഞ്ഞത് ഞങ്ങൾക്ക് ദഹിച്ചില്ല. പിന്നെ കാര്യം അറിയാൻ വിശദീകരണം വേണ്ടിവന്നു. അദ്ദേഹത്തിന്റെ അച്ഛന് കാലിൽ വെരിക്ലോസ് വെയ്ൻ ഉണ്ടായിരുന്നത്രെ. ഒരു മരണവീട്ടിൽ അദ്ദേഹം പറഞ്ഞത് പരിചയത്തിലുള്ള ആരു മരിച്ചാലും നമ്മൾ പോയി കാണണം അല്ലെങ്കിൽ നമ്മൾ മരിച്ചാൽ അവർ വരില്ല എന്ന്. ഒരു ഫാൻസി ഡ്രസ്സ് മത്സരത്തിൽ സർദാർജിയുടെ വേഷം കെട്ടിയ കുട്ടിയുടെ അച്ഛനോട് ഈ ടർബൈൻ കെട്ടാൻ എങ്ങിനെ പഠിച്ചു എന്ന്. ലോക്കൽ ന്യൂസ്‌പേപ്പറായ ഡെക്കാൻ ഹെറാള്ഡിന്റെ ഞായറാഴ്ച പതിപ്പായ സൺഡേ ഹെറാൾഡ് ദിവസവും വായിക്കുമെന്ന് ഒരിക്കൽ പറയുകയുണ്ടായി. ഡോക്ടർ കൈ പിടിച്ചു പഴ്സ് നോക്കി ഓക്കേ പറഞ്ഞുവത്രേ. ഒരു ദിവസം കമ്പനിയിൽ ചെറിയ അഗ്നിബാധയുണ്ടായപ്പോൾ സെക്യൂരിറ്റി എല്ലാവരെയും ഇവോപറേറ്റ് ചെയ്‌തത്രേ. കമ്പനി പ്രൊഡക്ഷൻ മാനേജർ ഫുഡ് ക്യാബിനിൽ കൊടുക്കാൻ പറഞ്ഞപ്പോൾ യാതൊരു ശങ്കക്കും ഇട നൽകാതെ ഉഗ്രൻ കാച്ചിയത് ഐ ആം ബിൽഡിംഗ് ഇറ്റ് സാർ എന്നത്രെ. ഇലക്ഷൻ സമയത്തു സ്ഥലത്തില്ലെങ്കിൽ അവരുടെ കമ്പനി ഡിറക്ടർമാർക്കു എലെക്ട്രിക്കൽ വോട്ട് ചെയ്യാൻ പറ്റുമത്രേ. മരുമകനെ സീ ഓഫ് ചെയ്യാൻ വിമാനത്താവളത്തിൽ പോയി വന്നു പറഞ്ഞത് അദ്ദേഹത്തിന് കിട്ടിയ സീറ്റ് ക്ലോക്ക് പിറ്റിനു തൊട്ടു പിറകിലാണ് എന്നാണ്.
ഞങ്ങളൂടെ തട്ടകത്തിൽ നിന്നും സ്ഥലം മാറി ദൂരെ പോയ അയ്യരെ കണ്ടിട്ട് കുറെ കാലമായി. അടുത്ത കാഴ്ച്ചയിലെ വിഭവ സമാഹരണത്തിനായി കാത്തിരിക്കുകയാണ്.