മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Shamseera Ummer

വീട്ടിലേക്ക് കുറച്ച് സാധനങ്ങൾ വാങ്ങാൻ കൂട്ടിലങ്ങാടി ചന്തയിലെത്തിയതാണ് സജി. നാല് റോഡുകൾ കൂടിച്ചേർന്ന ഒരു വലിയ അങ്ങാടിയാണ് കൂട്ടിലങ്ങാടി . കെ.എസ് ആർ ടി സി ബസുകളും വലിയ വലിയ കണ്ടെയ്നറുകളുമൊക്കെയായി എപ്പോഴും തിരക്കേറിയ അങ്ങാടിയാണിത്. ഇത്രയും തിരക്കുണ്ടെങ്കിലും വളവും തിരിവുകളുമൊരുപാടുള്ള, വീതി തീരെയില്ലാത്ത റോഡുകൾ കൂട്ടിലങ്ങാടിയുടെ മാത്രം പ്രത്യേകതയാണ്.

കടയിൽ സാധനമെടുത്ത് നിന്നപ്പോഴാണ് വളവ് തിരിഞ്ഞു വരുന്ന ആനവണ്ടി (കെ.എസ്.ആർ ടി .സി) സജിയുടെ ശ്രദ്ധയിൽ പെട്ടത്. (ഒരു ആനവണ്ടി പ്രേമിയായതു കൊണ്ട് തന്നെ എവിടെ ആനവണ്ടി കണ്ടാലും സജി അത് നോക്കി നിൽക്കുമായിരുന്നു. മാത്രമല്ല; ഇത്രയും വലിയ കപ്പൽ പോലെയുള്ള ഈ ബസ് നിയന്ത്രിക്കുന്ന കുഞ്ഞുഡ്രൈവർമാരും സജിയുടെ ആരാധനാപാത്രങ്ങളായിരുന്നു.) 

ആളിറങ്ങി , കണ്ടക്ടറുടെ ബെല്ലടി കേട്ട ഡ്രൈവർ ബസ്സെടുത്തതും 'പ്ടേ' എന്നൊരു ശബ്ദം കേട്ട് സജിയടക്കം എല്ലാവരും അങ്ങോട്ടോടി. അവിടെ ബസ് തട്ടി, ബസ്സിൽ നിന്നിറങ്ങിയ ആളും ഒരു ബൈക്കും വീണു കിടക്കുന്നു. (വണ്ടിയിൽ നിന്നിറങ്ങി സൈഡിലിരുന്ന ബൈക്കുമെടുത്ത് അതേ സൈഡിലൂടെ തന്നെ റോഡിലേക്ക് ഇറങ്ങിയതായിരുന്നു അയാൾ). എല്ലാവരും കൂടി അയാളെയും പിടിച്ചെഴുന്നേൽപിച്ച് വണ്ടിയും എടുപ്പിച്ച് "കുഴപ്പമൊന്നും പറ്റിയില്ലല്ലോ?" എന്ന് സമാധാനിപ്പിച്ചു. ചിലയാളുകൾ ഡ്രൈവറെയും കണ്ടക്ടറെയും ചീത്ത പറഞ്ഞപ്പോൾ "എന്റെ തെറ്റായിരിക്കാം അവരെ ചീത്ത പറയണ്ട, അവരുടെ ട്രിപ്പ് മുടക്കണ്ട അവർ പൊയ്ക്കോട്ടെ, ഞാൻ ഇനി വണ്ടിയെടുക്കുന്നില്ല നടന്ന് പൊയ്ക്കോളാം" എന്ന് പറഞ്ഞ് അപകടം പറ്റിയ ആൾ നാട്ടുകാരെ സമാധാനിപ്പിച്ചു കൊണ്ട് മെല്ലെ റോഡിനോരം ചേർന്ന് നടന്നു.

'തടി കിട്ടിയാൽ മതി ഇരന്നെങ്കിലും തിന്നാം' എന്ന് മനസ്സിലോർത്ത ഡ്രൈവർ വെപ്രാളത്തിൽ വീണ്ടും ബസ്സെടുത്തതും നടന്ന് പൊയ്ക്കൊണ്ടിരുന്നയാളെത്തന്നെ പിന്നെയും  മറിച്ചിട്ടു. പിരിഞ്ഞു പോകാൻ തുടങ്ങിയവർ വീണ്ടും ഓടിക്കൂടി... വീണു കിടന്നവൻ മെല്ലെ എഴുന്നേറ്റ് ബസ്സിന്റെ മുന്നിലേക്ക് വന്ന് ഡ്രൈവറെ പിടിച്ചിറക്കി അയാളുടെ കോളറിൽ പിടിച്ചു കൊണ്ട് ചോദിച്ചു" നീ കള്ളു കുടിച്ചിട്ടാണോടാ വണ്ടിയോടിക്കുന്നത്? അതോ എന്നെ വണ്ടിയിടിച്ചു കൊല്ലാൻ നീ കൊട്ടേഷനെടുത്തിട്ടുണ്ടോ?" എന്ന് ചോദിച്ച് ആ നാട്ടുകാർ ഇന്നോളം കേട്ടിട്ടില്ലാത്ത പലതരം തെറികൾ ഒരുമിച്ചു ഡ്രൈവറെ വിളിച്ചു. പേടിച്ച് വിളറിയ ഡ്രൈവർ എന്തൊക്കെയോ പറയാൻ ശ്രമിച്ചു കൊണ്ടിരുന്നു.

ഇതിനിടയിലാണ്  ജനലിലൂടെ ആമയെപ്പോലെ  തലയിട്ടു നോക്കുന്ന കണ്ടക്ടറെ അയാളും നാട്ടുകാരും കണ്ടത്. ഉടനെ ചിലർ അങ്ങോട്ടോടി അയാളെയും പിടിച്ചിറക്കി ചോദിച്ചു. "ഈ ബെല്ല് നിന്റെ ശവമടക്കിന് അടിക്കാനാണോടാ ഇവിടെയിങ്ങനെ തൂക്കിയിട്ടിരിക്കുന്നത്?" എന്ന് . ചോദ്യവും പറച്ചിലുമൊക്കെയായി ആകെ ബഹളമായിരുന്നു പിന്നീട് . മാത്രമല്ല ബസ്സിന് പിന്നിലായി ഒരുപാട് വണ്ടികളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു. ഇത്രയുമായപ്പോഴേക്കും കുറച്ച് പേർ വന്ന് എല്ലാവരോടും സംസാരിച്ച് യാത്രക്കാരുടെയും മറ്റു വണ്ടികളുടെയും ബുദ്ധിമുട്ട് പരിഗണിച്ച് അവരെ പോകാനനുവദിച്ചു.

എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതി എന്ന് കരുതി ചാടി ബസ്സിൽക്കയറിയ ഡ്രൈവർ ബസ്സ് മുന്നോട്ടെടുക്കുന്നതിന് പകരം പുറകോട്ടെടുത്തു. അതേ സമയം നിർത്തിയിട്ട ധാരാളം വണ്ടികൾക്കിടയിലൂടെ ഒരഭ്യാസിയെപ്പോലെ തന്റെ എം.ഐ.റ്റി യിൽ ഒരു കൊട്ട നിറയെ മീനുമായി ബസ്സിനു തൊട്ടുപിന്നിലെത്തിയ മീൻകാരൻ തന്റെ മീൻ വണ്ടി സഹിതം അതാ കിടക്കുന്നു താഴെ... 

ഇതും കൂടിയായപ്പോൾ വീണ്ടും നാട്ടുകാരിടഞ്ഞു. ഒരാൾ  മീൻകാരനെ എഴുന്നേൽപിച്ച്  ബസ് ഡ്രൈവറെ നോക്കി ഉറക്കെ പറഞ്ഞു "നീയിന്ന് ആരെയെങ്കിലും കൊന്നിട്ടേ ഈ അങ്ങാടീന്ന് പോകൂ അല്ലെ? തൽക്കാലം നീയിനി ബസ്സെടുക്കണ്ട, ഡിപ്പോയിലറിയിച്ച് വേറെ ഡ്രൈവർ വന്ന് വണ്ടിയെടുക്കട്ടെ. ഇനിയും നീ ബസ്സെടുത്താൽ ഞങ്ങൾ കൊലപാതകത്തിന് സമാധാനം പറയേണ്ടി വരും".

തന്റെ ആരാധ്യപുരുഷനെ നാട്ടുകാർ കൈവയ്ക്കുന്നത് നോക്കി കണ്ണും തള്ളി 'ബ്ലിങ്കസ്യാ' നിൽക്കുകയായിരുന്നു സജി. ഇടി വെട്ടിയവനെ പാമ്പ് കടിച്ചത് പോരാഞ്ഞ്   തേളും കുത്തിയതോർത്ത് ദയനീയതയോടെ തലയും കുമ്പിട്ട് നിൽക്കുന്ന തന്റെ ഹീറോയെ നോക്കി സജി തന്റെ അടുത്തു നിൽക്കുന്നവനോട് മെല്ലെ; " അടി തെറ്റിയാൽ ആന മാത്രമല്ല ആനവണ്ടി ഡ്രൈവറും വീഴും " അല്ലെ?...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ