(Anvar KRP)
കോഴിക്കോട് നിന്നും എറണാകുളം വരെ അയാൾക്ക് ഞാൻ വെറും അപരിചിതനായിരുന്നു. ഒരു സീറ്റിൽ തൊട്ടടുത്തിരുന്നിട്ടും ഇടയിൽ വൻകരാതിർത്തികൾ വന്നതുപോലെ. ആരാണ് നമുക്കിടയിൽ ദൈർഘ്യമേറ്റുന്നത്. ഇടുങ്ങിയ പാന്റ്സും ഫുൾ കൈ ഷർട്ടും ഇട്ടിരിക്കുന്ന അയാൾക്ക് പ്രാകൃത വേഷത്തിൽ ഇരിക്കുന്ന എന്നോട് ഒരു പുച്ഛഭാവം തോന്നുന്നുണ്ട് എന്ന മനോഭാവമാണ് സദാ വായാടിയായ എന്നെ മൗനിയാക്കിയത്.
പുറത്തേക്ക് കണ്ണും നട്ടിരിക്കുന്ന അയാളെന്തോ ചിന്തയിൽ മുഴുകിയിരിക്കുന്നതായി തോന്നി. ഒറ്റ ചൈന എന്ന ആശയം കുത്തിവച്ച് ചൈനയെ തകരാറിലാക്കുന്ന ആശയങ്ങൾ മുന്നോട്ടു വെച്ച മാർക്സിനും ഏഗൽസിനും തെറ്റു പറ്റിയിട്ടുണ്ടാവാം എന്നായിരിക്കും അയാൾ ചിന്തിക്കുന്നത്. അല്ലെങ്കിൽ പരിണാമ സിദ്ധാന്തത്തിൽ ഹോമോസാപ്പിയൻസ് വരെയെത്തിയ മനുഷ്യകുലം ഇനി മറ്റൊരു ജീവിയായി എന്തേ പരിണാമ പെടാത്തത് എന്നാവാം. അതുമല്ലെങ്കിൽ ബ്രിട്ടീഷുകാർ ഇന്ത്യൻ ഭരണം അവസാനിപ്പിച്ച് മടങ്ങുമ്പോൾ കപ്പലിലാണോ വിമാനത്തിലാണോ പോയതെന്നും എത്ര മണിക്കൂർ കൊണ്ടാവാം അവിടെ എത്തിയതെന്നും ആയിരിക്കും. ഇതൊന്നുമല്ലെങ്കിൽ പിന്നെ അയാൾക്കെന്താത്ര ചിന്തിക്കാനുള്ളത്.
ചിലപ്പോഴയാൾ ഇറങ്ങേണ്ട സ്ഥലം ഏതെന്നു മറന്നുപോയ കുട്ടിയെപ്പോലെ ട്രെയിൻ ടിക്കറ്റ് എടുത്ത് നോക്കുകയും സംതൃപ്തിയോടെ കീശയിലേക്കു തന്നെ വയ്ക്കുകയും ചെയ്തു കൊണ്ടിരുന്നു. മറ്റുചിലപ്പോൾ നെടുവീർപ്പെട്ടു പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു. ഒന്നും സംസാരിക്കാൻ അയാൾ തയ്യാറല്ല എന്ന് മുഖഭാവം അറിയിക്കുന്നു ണ്ടായിരുന്നു. എന്റെ സഞ്ചി തുറന്ന് (കുറേ തവണ വായിച്ചിട്ടുണ്ടെങ്കിലും ഏകാന്തതയുടെ കൈപ്പ അനുഭവപ്പെടാതിരിക്കാൻ) ഒരു മാസികയെടുത്ത് ഒന്നുകൂടെ മറിച്ചുനോക്കി. എറണാകുളത്ത് ട്രെയിൻ നിർത്തിയപ്പോൾ അയാളൊന്ന് എന്റെ മുഖത്തേക്കു നോക്കി. ഞാനും. അയാൾ പുഞ്ചിരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് തോന്നി. അയാൾ മെല്ലെ ചോദിച്ചു.
"ഇതേതാ സ്റ്റേഷൻ"
''എറണാംകുളം"
''തിരുവനന്തപുരത്തേക്കിനിയെത്ര ദൂരമുണ്ട്"
"കുറച്ചുകൂടെ " " നിങ്ങൾ എങ്ങോട്ടാ?"
"തിരുവനന്തപുരം"
അയാളുടെ ശബ്ദത്തിൽ എന്തോ നിർവികാരത കലർന്നിരുന്നു. കരച്ചിലടക്കി പിടിക്കുന്ന കൊച്ചുകുട്ടിയെപ്പോലെ.
"നിങ്ങളുടെ പേരെന്താണ്?" ഞാൻ മെല്ലെ ചോദിച്ചു.
"മജീദ് എന്നാ പേര്."
അയാളുടെ വേഷം മാത്രമേ മോഡേണൊള്ളൂ എന്നും സംസാരവും പെരുമാറ്റവും എല്ലാം പ്രാകൃതമാണെന്നും എനിക്കുതോന്നി. കോഴിക്കോട് മുതൽ എറണാകുളം വരെ ഞാൻ സങ്കൽപ്പിച്ച ഗൗരവമെല്ലാം അയാളുടെ മുഖത്ത് നിന്നും ആരോ കട്ടു കൊണ്ടുപോയ പോലെയാണ് എനിക്ക് തോന്നിയത്.
"എവിടെയാ നാട് തിരുവനന്തപുരത്താണോ? "
"അല്ല മലപ്പുറത്താ"
"ഞാനും മലപ്പുറത്തുകാരനാണ്"
എനിക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. അയാളുടെ മനസ്സും സമാധാന പെടുന്നതു ഞാൻ ശ്രദ്ധിച്ചു. എത്ര പെട്ടെന്നാണ് മനുഷ്യർ സ്വന്തത്തിലേക്ക് ചുരുങ്ങുന്നത്. ഞാൻ, എന്റെ കുടുംബം, എന്റെ നാട്... അങ്ങനെ പോകുന്നു നമ്മുടെ സങ്കൽപ്പങ്ങൾ.
"പക്ഷേ കോഴിക്കോട് നിന്നല്ലേ നിങ്ങൾ കയറിയത്"
ഞാനല്പം സംശയത്തോടെയാണ് ചോദിച്ചത്. അയാൾ ഒന്ന് അമർത്തി മൂളി. പുറത്തെ കാഴ്ചകളിലേക്ക് തലതിരിച്ചു. എന്റെ ചോദ്യം അല്പം കടന്നു പോയെന്ന് തോന്നുന്നു. വെറുതെ എന്തിനാ ഓരോന്ന് കുത്തികുത്തി ചോദിക്കുന്നത്? അയാൾ പറഞ്ഞത് വിശ്വസിച്ചാ പോരായിരുന്നോ? അയാളുടെ കണ്ണുകൾ വിദൂരതയിലേക്ക് ദൃഷ്ടിയൂന്നുന്നത് ഞാനറിഞ്ഞു. അതിനിടയിൽ കുടുംബസമേതം വന്ന തമിഴ് ദമ്പതികൾ ഞങ്ങളോട് മുഖം തിരിഞ്ഞിരുന്നു. വെറ്റില കറപുരണ്ട മോണകാട്ടി നിർത്താതെ സംസാരിച്ചു കൊണ്ടിരിക്കുന്നു അവർ. കൂടെയുണ്ടായിരുന്ന രണ്ടു കുട്ടികൾ, ഒന്ന് ആണും ഒന്നു പെണ്ണും, ഏതാണ് വലുത് എന്ന് പറയുക അസാധ്യം ആയിരുന്നു, എന്നെ ഇമവെട്ടാതെ നോക്കുന്നുണ്ടായിരുന്നു. നല്ല ചന്തമുള്ള കുഞ്ഞുങ്ങൾ. ഓമനത്തമുള്ള മുഖങ്ങൾ. തമിഴ് കണ്ണുകൾ ളാണെങ്കിലും നിറഞ്ഞ ശോഭ. ഞാൻ ചിരിച്ചു. ആൺകുട്ടിയും ചിരിച്ചു. പെൺകുട്ടി മുഖം തിരിച്ചു കളഞ്ഞു. അൽപ്പമൊന്ന് സംസാരിക്കണമെന്ന് തോന്നി. ഭാഷ! മനുഷ്യർക്കിടയിൽ മുളച്ചുപൊന്തുന്ന വലിയ മതിലാണ് ഭാഷയെന്നു പറഞ്ഞ യു.പി സ്കൂൾ അധ്യാപകനോട് ഞാൻ ഏറെ നേരം തർക്കിച്ചത് ഓർമവന്നു. മനുഷ്യ മനസ്സുകൾക്ക് ഭാഷ ഇല്ലെന്നും അത് ആശയസംവേദനത്തിന് ഭാഷയെ ആശ്രയിക്കാറില്ല എന്നും ഞാൻ അന്ന് തർക്കിച്ചിരുന്നു. എന്നിട്ടും ഇന്ന് ഈ കുട്ടികളുടെ ഹൃദയ ഭാഷ എനിക്ക് വായിക്കാനായില്ല.
മജീദ് ഇതൊന്നുമറിയാതെ ദൂരേക്ക് നോക്കിക്കൊണ്ടിരുന്നു. അല്പം മുമ്പുള്ള ചെറിയൊരു പരിചയഭാവത്തിൽ ഞാൻ അയാളുടെ കയ്യിൽ ഒന്നമർത്തി. അയാൾ തിരിഞ്ഞുനോക്കി. അയാളുടെ കണ്ണുകൾ സജലങ്ങളായിരുന്നു.
"എന്താ മജീദ്ക്കാ കരയുന്നത് വല്ല വിഷമവും?"
മജീദ്ക്കാന്ന് വിളിക്കാനാണ് എനിക്ക് തോന്നിയത്. അയാൾ ഒന്ന് പുഞ്ചിരിക്കാൻ വിഫലശ്രമം നടത്തി.
"ശരീഫ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആണെന്നു പറഞ്ഞ് വിളിച്ചിരുന്നു. ലീവ് വാങ്ങി അല്പം താമസിച്ചെങ്കിലും ഞാൻ കോളേജിൽ എത്തിയപ്പോൾ..."
അയാൾ ഒന്നു നിർത്തി അർദ്ധ വിരാമത്തിൽ.
"പറയൂ എന്നിട്ട് "
"ഞാൻ അവിടെ എത്തിയപ്പോഴേക്കും അവർ അവിടെനിന്നും പോയിക്കഴിഞ്ഞിരുന്നു."
"എങ്ങോട്ട്?" "രോഗം മൂർച്ഛിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക്. അതോടെ അടുത്ത വണ്ടിക്കു തന്നെ ഇങ്ങുപോന്നു."
"സാരമില്ല അവർ തിരുവനന്തപുരത്തെത്തി കാണുമല്ലോ?.. ദൈവം നമ്മോടുകൂടെ ഉണ്ടാവും. നിങ്ങളെന്തിനാ ബേജാറാവുന്നത് നിങ്ങൾക്ക് നല്ലതേ വരൂ." സമാധാനിപ്പിക്കാൻ എന്ന വണ്ണം ഞാൻ അയാളോട് പറഞ്ഞു.
"അല്ല ആരാ ശരീഫ"
"എന്റെ മകളാണ് എന്താ അസുഖം"
"അസുഖം എന്താണെന്നറിഞ്ഞുകൂടാ"
''സീരിയസ് ആണോ?"
" ഉം..."
അതൊക്കെ ശരിയാവും നിങ്ങൾ ദൈവത്തോട് പ്രാർത്ഥിച്ചോളൂ." അവ നില്ലേ കൂടെ അവൻ കേട്ടില്ലേൽ ആരു കേള്ക്കാനാ." അയാൾ ഒന്ന് സമാധാനിക്കാൻ സ്വയം ഒരു ശ്രമം നടത്തി നോക്കുന്നതായി തോന്നി ഇടയിലെപ്പോഴോ തമിഴ് കുടുംബം പോയതും പകരം ചില കോളേജ് കുട്ടികൾ കയറിയ തോന്നും ഞാനറിഞ്ഞില്ല മജീദ്ക്കയും അറിഞ്ഞുകാണില്ല. അയാളുടെ ലോകത്ത് അയാളെ അല്ലാതെ വേറെ ആരെയും അയാൾ കാണുന്നില്ല.
കോളേജ് കുമാരന്മാർ പരസ്പരം സംസാരിച്ചുകൊണ്ടിരുന്നു. ന്യൂട്ടണും ഐൻസ്റ്റീനുമൊക്കെയാണ് അവരുടെ വിഷയം. E സമം mc സ്ക്വയർ ലോകത്ത് നന്മയേക്കാളേറെ തിന്മയെയാണ് സഹായിച്ചത്. ആറ്റം ബോംബുകളും, ന്യൂക്ലിയർ ബോംബുകളും അതുവഴി മനുഷ്യ നാശത്തിനു തന്നെയാണ് അത് വഴിമരുന്നിട്ടത്. സൂര്യൻ ഭൂമിയെ ചുറ്റിക്കറങ്ങുകയല്ല, മറിച്ച് ഭൂമി സൂര്യനെ ചുറ്റി കറങ്ങുകയാണെന്നു ഗലീലിയോ കണ്ടെത്തി. പക്ഷേ ഭൂമി സൂര്യനെ ചുറ്റി കറങ്ങിയാലും സൂര്യൻ ഭൂമിയെ ചുറ്റിയാലും മനുഷ്യരാശിക്ക് മാറ്റം ഒന്നും സംഭവിക്കാൻ പോകുന്നില്ല. പതിവുപോലെ അത് നിലനിൽക്കുന്നു എന്നു കണ്ടെത്താൻ ആരുമുണ്ടായിരുന്നില്ല. യുപി സ്കൂളിൽ വച്ച് ക്ലാസ് എടുക്കുകയായിരുന്നു.
'ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണതുകൊണ്ടാ അദ്ദേഹം ഗുരുത്വാകർഷണബലം കണ്ടെത്തിയത്'
അന്നേരം പിറകിലെ ബെഞ്ചിൽ ഇരുന്ന ഒരു കുട്ടി എഴുന്നേറ്റു പറഞ്ഞുവത്രേ, 'ന്യൂട്ടന്റെ തലയിൽ വല്ല ചക്കയോ തേങ്ങയോ വീണിരുന്നെങ്കിൽ!"
അന്ന് അധ്യാപകൻ കുട്ടിയെ നന്നായി പെരുമാറിയെന്നും ശകാരിച്ചെന്നും ആ കുട്ടി പിന്നീട് സ്കൂൾ വിട്ടു പോയി എന്നൊക്കെയാണ് കഥയുടെ ബാക്കി. പക്ഷേ ന്യായം കുട്ടിയുടെ പക്ഷത്തായിരുന്നു. കാരണം ഗുരുത്വാകർഷണബലം കണ്ടെത്തിയാലും ഇല്ലെങ്കിലും നമ്മൾ ഭൂമിയിൽ നിലനിൽക്കും. പറന്നുപോവുകയാന്നുമില്ല. പിന്നെന്തിനാ ന്യൂട്ടൺ ഒരു പാഴ് വേലക്കു നിന്നത്.
തിരുവനന്തപുരം സ്റ്റേഷനിൽ ഇറങ്ങുമ്പോഴേക്കും ഞങ്ങൾ പിരിയാനാവാത്ത ഒരു ബന്ധത്തിലേക്ക് വഴുതി വീണിരുന്നു. പ്ലാറ്റ്ഫോമിൽ നിന്ന് ചുറ്റുമൊന്ന് കണ്ണോടിക്കുമ്പോൾ അയാൾ എന്റെ കൈയിൽ മുറുകെ പിടിച്ചിരുന്നു പരസ്പരം ആലിംഗനം ചെയ്തു പിരിയുമ്പോൾ ഞാൻ പറഞ്ഞു
"കുഞ്ഞിന് സുഖമായിരിക്കട്ടെ! ആവശ്യം വല്ലതുമുണ്ടെങ്കിൽ ഞാൻ തന്ന വിസിറ്റിംഗ് കാർഡിലെ നമ്പറിൽ വിളിക്കണം."
''ശരി"
ഞങ്ങൾ പിരിഞ്ഞു. പ്ലാറ്റ്ഫോമിൽ നിന്നും ഞാൻ അകന്നു പോകും വരെ അയാൾ എന്നെ നോക്കിക്കൊണ്ടിരുന്നു. അർദ്ധ രാത്രിയിൽ ഉറക്കം വരാതെ മാഗസിനും മറിച്ചു കൊണ്ടിരിക്കുമ്പോഴാണ് മൊബൈല് റിംഗ് ചെയ്യുന്നത്.
''ഹലോ മജീദാണ് "
"എന്താണ് മജീദിക്ക"
"എടാ"
ആ വിളിയിൽ ഒരധികാര സ്വരമുണ്ടായിരുന്നുവോ? ഇല്ല, അമിത പരിചയത്തിന്റെ ഒഴുക്കാ യിരിക്കുമെന്ന് ഞാൻ മനസ്സിൽ മന്ത്രിച്ചു.
"മോൾക്ക് നല്ല കുറവുണ്ട് പ്രതീക്ഷയുടെ മുഖം അവളിൽ കാണുന്നു. ഒരു ഓപ്പറേഷൻ വേണമെന്ന് പറഞ്ഞിട്ടുണ്ട്." അയാൾ വിതുമ്പുന്നുണ്ടായിരുന്നു
"ഇക്കാ പണത്തിന്റെ കുറവാണോ? ഞാൻ എങ്ങനെയെങ്കിലും ശരിയാക്കാം. എത്രയാ വേണ്ടത്?"
"പണമല്ല പ്രശ്നം ഓപ്പറേഷൻ കഴിഞ്ഞാൽ രക്തം വേണ്ടിവരും. ചുരുങ്ങിയത് ഒരു കുപ്പി യെങ്കിലും വേണം. അവളുടെ രക്ത ഗ്രൂപ്പ് ആണെങ്കിൽ ബി നെഗറ്റീവും. ഇവിടെയൊന്നും ആർക്കുമില്ല."
"ബ്ലഡ് ബാങ്കിലും ഇല്ലേ?"
"ഇന്ന് പത്തു പന്ത്രണ്ട് ബാങ്കിൽ വിളിച്ച് നോക്കി. ഒരിടത്തുമില്ല."
"സാരമില്ല, നമുക്ക് ശരിയാക്കാം. ഓപ്പറേഷൻ നടക്കുമ്പോഴേക്കും ഒരു ബി നെഗറ്റീവ് കാരനെ അവിടെയെത്തിക്കാം നിങ്ങൾ സമാധാനമായിരിക്കൂ, എപ്പോഴാ ഓപ്പറേഷൻ?"
"രാവിലെ ഒൻപതുമണിക്കാണു്" "ഓക്കേ ഞാൻ എത്തിക്കാം"
എവിടെനിന്നാ നിനക്കിപ്പോ ഒരു ബി നെഗറ്റീവ് കാരനെ കിട്ടുക?"
"അതൊന്നും നിങ്ങൾ ബേജാറാകേണ്ട, ദൈവമല്ലേ രോഗം തന്നത്, പരിഹാരവും അവൻതന്നെ കണ്ടിട്ടുണ്ടാവും. നിങ്ങൾ എന്നെ വിശ്വസിക്കൂ.. ഞാൻ എത്തിക്കും."
കരച്ചിലോടെയാണ് അയാൾ ഫോൺ വെച്ചത്. രാത്രി എനിക്ക് ശരിക്ക് ഉറങ്ങാനായില്ല. മനസ്സിൽ മുഴുവൻ ഇതുവരെ കാണാത്ത ആ പെൺകുട്ടിയുടെ മുഖം സങ്കൽപ്പിച്ചു കൊണ്ടിരുന്നു. രാവിലെ കൃത്യം ഒമ്പതു മണിക്ക് തന്നെ ഞാൻ അയാളെ കണ്ടു. ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിനു മുന്നിൽ മൂകനായി നിൽക്കുന്നു. എന്നെ കണ്ടതും അയാൾ കരയാൻ തുടങ്ങി.
"മോനേ ഓപ്പറേഷൻ തുടങ്ങി. ദൈവം രക്ഷ!"
അയാളുടെ ശബ്ദത്തിന് ചെറിയ ഞരക്കം ഉണ്ടായിരുന്നു.
"പേടിക്കേണ്ട മജീദ്ക്കാ നിങ്ങൾ എന്താ ഒരു കുട്ടിയെപ്പോലെ, പക്വതയോടെ ഇടപെടേണ്ട സമയമല്ലേ, കുഞ്ഞിനും കൂടെയുള്ളവർക്കും ധൈര്യം കൊടുക്കേണ്ടത് നിങ്ങളാണ് നിങ്ങളിങ്ങനെ അക്ഷമനായി ഇരുന്നാലോ? കുഞ്ഞ് സന്തോഷത്തോടെ ഇരിക്കുന്നുണ്ടാവും. വരൂ നമുക്കൊരു ചായകുടിച്ചു വരാം."
വേണ്ട എനിക്കെങ്ങനെ ചായകുടിക്കാൻ ആവും?"
"മജീദ് കാക്കാന്ന് ഞാൻ വിളിച്ചാൽ നിങ്ങൾ വരും എന്നെനിക്കറിയാം" അല്പം കുസൃതിയോടെയാണ് ഞാൻ അതു പറഞ്ഞത്. അതേറ്റു. മനമില്ലാ മനസ്സോടെ അയാൾ എണീറ്റു. ചായക്കടയിലെത്തി. ഞാനാണ് ഓർഡർ ചെയ്തത്.
"അല്ല മോനേ, രക്തം കൊടുക്കാൻ ആളു വരും എന്നു പറഞ്ഞിട്ട് കണ്ടില്ലല്ലോ?"
ഓ അതൊക്കെ എപ്പോഴേ റെഡി ആയി, നിങ്ങൾ ചായ കുടി, അയാൾ വലിച്ചു കുടിച്ചു. തിരികെ തീയേറ്ററിനു മുമ്പിലെത്തുമ്പോൾ നഴ്സ് തിരക്കുന്നുണ്ടായിരുന്നു.
"എവിടെ ശരീഫയുടെ ഉപ്പ?"
"ഇതാ"
അയാൾ ഓടിച്ചെന്നു.
"ഓപ്പറേഷൻ കഴിഞ്ഞിട്ടുണ്ട്. സമാധാനമായിരുക്കൂ"
"നേഴ്സ്, രക്തം???"
"എത്തിയല്ലോ, ഒരാൾ ഇവിടെ വന്നിട്ടു പോയി. ഇതാ വിസിറ്റിംഗ് കാർഡ്"
നേഴ്സ് അയാൾക്ക് നേരെ വിസിറ്റിംഗ് കാർഡ് കാണിച്ചു. അത് എന്റേതായിരുന്നു. അയാൾ തിരിഞ്ഞു എന്റെ മുഖത്തേക്കു നോക്കി. ആ മുഖത്ത് നന്ദിയുടെ പാൽക്കടൽ കാണാമായിരുന്നു. അയാളെന്റെ കൈ പിടിച്ചു വിങ്ങിപ്പൊട്ടി. ഈ ഉപകാരം മറക്കില്ല.
"ഏയ്, ഇതൊക്കെ ഒരാളുടെ കടമയല്ലേ, അതിനൊക്കെ നന്ദിപറയാൻ നിന്നാൽ ജീവിക്കാൻ കഴിയുമോ? ഞാൻ വരട്ടെ, ആവശ്യമെങ്കിൽ ഇനിയും വിളിക്കൂ."
''ഏയ് ഒരു മിനിറ്റ്"
അയാൾ ഒരു പണക്കെട്ട് എടുത്ത് എന്റെ മടിയിൽ വച്ചു.
"നിങ്ങളെ ദൈവമാണ് അയച്ചത്, മുകളിൽ മനുഷ്യരെ നോക്കിയിരിക്കുന്ന ദൈവം. നിങ്ങൾ ആഗ്രഹിക്കില്ല എന്നെനിക്കറിയാം, എങ്കിലും നിങ്ങൾ ഇത് വാങ്ങണം. ഒരു പാവപെട്ട അച്ഛന് നൽകാൻ കഴിയുന്ന ഒരു നന്ദി പ്രകടനമാണ്, സ്വീകരിക്കണം."
ഞാൻ അതു് കൈയിലെടുത്തു. മുകളിലേക്ക് നോക്കി. ഇത് കയ്യിൽ വച്ചാൽ രണ്ടാഴ്ച ജോലിചെയ്യാതെ കഴിയാം. പക്ഷേ ദൈവം എനിക്ക് ഓശാരമായി തന്ന രക്തത്തിന് ഞാൻ വിലയിടുന്നതെങ്ങനെ? ദൈവം തന്നത് ഏതു നിമിഷം ചോദിച്ചാലും തിരിച്ചു കൊടുക്കൽ വാങ്ങിയ ആളുടെ ബാധ്യതയല്ലേ. ഞാൻ മജീദിന്റെ കണ്ണുകളിൽ നോക്കി അവിടെ നിറഞ്ഞ സംതൃപ്തി പ്രകടമായിരുന്നു.
"മജീദ്ക്ക ഒന്നും തോന്നരുത്, നിങ്ങളുടെ മകളുടെ ജീവൻ രക്ഷിച്ചത് ദൈവമാണ്. അതിന് നിങ്ങൾ നൽകുന്ന വിലയാണോ ഇത്." ഞാൻ നിർവികാരനായി ചോദിച്ചു. അയാൾ എന്റെ കണ്ണുകളിലേക്ക് തുറിച്ചുനോക്കി.
"നിങ്ങൾ ഉദ്ദേശിക്കുന്നത്?"
ജീവിതത്തിനു വിലയിടാൻ ആർക്കുമാവില്ല. അതിനു ദൈവം തന്നെ വേണം. എന്റെ രക്തം ബി നെഗറ്റീവാക്കിയത് നിങ്ങളുടെ മകൾക്ക് നൽകാനായിരിക്കും. അതിനു നിങ്ങൾ നൽകുന്ന വില ഇതാണെങ്കിൽ ഞാൻ സ്വീകരിക്കാം അല്ലെങ്കിൽ ഇത് തിരിച്ചെടുക്കണം."
അയാളുടെ കണ്ണുകൾ എന്റെ മുഖത്ത് തന്നെയായിരുന്നു. എന്റെ മുഖഭാവത്തിൽ ഒരു മാറ്റവുമില്ലെന്നു കണ്ടപ്പോൾ അയാളുടെ കൈകൾ യാന്ത്രികമായി ചലിച്ചു. എന്റെ കയ്യിൽനിന്നു വാങ്ങി. അയാളുടെ മുഖത്ത് ദുഖഭാവം നിഴലിക്കുന്നതായി എനിക്കുതോന്നി. അവസാനമായി ഒന്നു ചോദിച്ചോട്ടെ, ഞാൻ സമ്മതം മൂളി.
"എന്താ നിങ്ങളുടെ പേര് വിസിറ്റിംഗ് കാർഡിൽ പേരില്ലല്ലോ?"
ഞാൻ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
"എനിക്ക് പേര് വേണം എന്ന് നിർബന്ധം ആണോ?"
"അല്ല, എങ്കിലും ഇനി എവിടെയെങ്കിലും വെച്ചു കാണുന്നേൽ"
"ഇനി കാണും എന്നില്ല, കാണണമെന്നുമില്ല." ഞാൻ തല വെട്ടിച്ചു.
''ഷെരീഫയുടെ ഉമ്മയെ കണ്ടില്ലല്ലോ"
"അവൾക്ക് ഉമ്മയും ഉപ്പയും ഒന്നുമില്ല"
"ഉപ്പയും??"
"അതെ അവൾ എന്റെ മകളല്ല, എന്റെ ഭാര്യയുടെ ആദ്യഭർത്താവിന് ഉണ്ടായ മകളാണ്. രണ്ടുവർഷം മുമ്പ് ഭാര്യ മരിച്ചു. അവൾക്കിനി ഞാൻ മാത്രമേയുള്ളൂ. അയാൾ വിദൂരതയിലേക്ക് ദൃഷ്ടികളൂന്നി. കണ്ണുകളിൽ നിന്നും കണ്ണീർ ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു. എന്റെ അകം തകർന്നു പോയി. സ്വന്തം മകൾ നഷ്ടപ്പെട്ടതിനേക്കാൾ അകം വേദന അയാളനുഭവിക്കുന്നതായി എനിക്ക് തോന്നി. ഞാൻ കണ്ണുകൾ പിൻവലിച്ചു. തിരിഞ്ഞുനടന്നു.
"ഇനിയും കാണണം"
അയാൾ മന്ത്രിച്ചു.
"ഉം"
അപ്പോൾ എന്റെ മനസ്സിൽ ആ പിതൃ ഹൃദയത്തിന്റെ വലിപ്പമളക്കുകയായിരുന്നു. അത് സകല അളവു മാപിനികൾക്കു മപ്പുറമായിരുന്നു എന്നെനിക്ക് ബോധ്യമായി.