(Joseph Abraham)
ജോസഫ് എബ്രഹാം എഴുതിയ 'മാതംഗി' യെപ്പറ്റിയുള്ള രണ്ടു പഠനങ്ങൾ മൊഴിയിൽ പ്രസിദ്ധം ചെയ്തിട്ടുണ്ട്. അവയുടെ ലിങ്കുകൾ:
വിഷാദത്തിന്‍റെ വേരുകള്‍ അവന്‍റെ ആത്മാവിനെ ചുറ്റിവരിഞ്ഞു ശ്വാസം മുട്ടിച്ചു. മൌനം വാക്കുകള്‍ക്ക് വിരാമമിട്ടപ്പോള്‍ മൊഴികളെ പുസ്തകങ്ങളുടെ മറവില്‍ ഒളിപ്പിച്ചുകൊണ്ട് എല്ലാവരില്‍ നിന്നും അവന്‍ രക്ഷനേടി. പുസ്തകങ്ങളുമായി ഏതെങ്കിലും ഒരിടത്തു അല്ലെങ്കില്‍ ഇഷ്ടസങ്കേതമായ പാറക്കൂട്ടങ്ങളില്‍.
കുന്നിനുമുകളിലെ യക്ഷികാവിനു നടുവിലുള്ള വലിയ ഇലഞ്ഞി മരത്തിലിരുന്ന് അവളവനെ നിത്യവും കാണുമായിരുന്നു. വിഷാദത്തിന്‍റെ പിടിയില്‍ അമര്‍ന്നുതുടങ്ങിയ അവനെ എങ്ങനെയാണ് സന്തോഷിപ്പിക്കുവാന്‍ കഴിയുക. വിഷാദം, ജീവിത വിരക്തിയിലേക്കും, വിരക്തി മരണത്തോടുള്ള ആസക്തിക്കും വഴിമാറുമെന്നു അവള്‍ക്കറിയാം.
പഠിക്കുന്ന കാലംമുതല്‍ അവനൊരു പ്രണയം കൊതിച്ചിരുന്നു. പ്രണയത്തിനു കണ്ണില്ല എന്നൊക്കെ പറയുമെങ്കിലും അവന്‍റെ കാര്യത്തില്‍ അങ്ങനെ അല്ലായിരുന്നു. പ്രണയങ്ങള്‍ അവന്‍റെ കറുത്ത് കൃശഗാത്രത്തിലേക്ക് പുച്ഛത്തോടെ നോക്കി, അവന്‍റെ ചുണ്ണാമ്പ് തേയ്ക്കാത്ത ഓലപ്പുരയുടെ മോന്തായ്ത്തിലെ വെയിലരിച്ചിറങ്ങുന്ന വിടവിലൂടെ അകത്തേക്കെത്തിനോക്കി പിന്നെ ഒന്നും മിണ്ടാതെ അമര്‍ത്തി ചവിട്ടി നടന്നകന്നു.
“കാര്യം പറഞ്ഞാല്‍ മരിക്കുന്നതിന്റെ തലേന്നുവരെ അവന്റച്ഛന്‍ ഈ തോട്ടത്തില്‍ പണിയെടുത്തതാണ്. എം.എ വരെ പഠിച്ചവനല്ലേ പറമ്പ് കൊത്താനും വരമ്പ് തേച്ചുപിടിപ്പിക്കാനും അവനെ എങ്ങിനെയാണ് വിളിക്കുക”
അവന്‍റെ അച്ഛന്‍ സ്ഥിരമായി പണിയെടുത്തിരുന്ന തോട്ടത്തിന്റെ ഉടമയ്ക്ക് അതൊരു ഒഴിവു പറച്ചിലായിരുന്നു. പഠിച്ച ഒരാള്‍ പണിക്കാര്‍ക്കിടയില്‍ വന്നു ചേര്‍ന്നാല്‍ കുഴപ്പമാവുമെന്ന ഭയമായിരുന്നു അയാള്‍ക്ക്. നാട്ടിലാരും പണിക്കു വിളിക്കാതായതോടെ കൂട്ടുകാരുടെ കൂടെ പെയിന്റിംഗ് പണിക്കായി അവന്‍ ദൂരെസ്ഥലങ്ങളില്‍ പോകാന്‍ തുടങ്ങി.
വളരെ വാചാലനായിരുന്ന അവന്‍ നിശബ്ദനായി പണിയെടുക്കുന്നതു കാണുമ്പോള്‍ ‘നിനക്കെന്തു പറ്റിയെന്ന’ കൂട്ടുകാരുടെ ചോദ്യത്തിനു, ‘ഏയ് ഒന്നുമില്ല’ന്നു പറഞ്ഞൊഴിയുമ്പോള്‍ വീട്ടിലെ ദാരിദ്ര്യവും നിരന്തരം ടെസ്റ്റുകള്‍ എഴുതിയിട്ടും ജോലിയൊന്നും തരമാവാത്തതിലുള്ള മനോവിഷമവുമാ യിരിക്കും മൌനത്തിനു ഹേതുവെന്നു അവരും കരുതി. വെറുതെ ഇരിക്കുന്ന ദിവസങ്ങളില്‍ പുസ്തകമാണ് ആശ്രയം. വൈകുന്നേരമായാല്‍ വായനശാലയില്‍ പോയി തൊഴില്‍ പരസ്യങ്ങള്‍ വരുന്ന പത്രങ്ങളും പി എസ് സി ബുള്ളറ്റിനും നോക്കും. നിശബ്ദമായിരുന്നു പത്രങ്ങളും വാരികകളും വായിക്കും, ഒരു പുസ്തകമെടുത്തു സന്ധ്യയോടെ വീട്ടിലേക്കു നടക്കും. മൌനം കൂടെ നടക്കുമെങ്കിലും ഉള്ളം അശാന്തതയാല്‍ വാചാലമായിരിക്കും.
പതിവുപോലെ കുന്നിന്‍ ചരിവിലെ പാറകൂട്ടത്തില്‍ തനിയെ ഇരിക്കുകയായിരുന്നു. അന്തി ഇരുള്‍കമ്പളം വിടര്‍ത്തി. ഇണകളോടൊപ്പം കൂടണയാനായി പറക്കുന്ന പക്ഷികളെ നോക്കിയവനിരുന്നു. പാറയിടുക്കില്‍ കൈകള്‍ വിരിച്ചു നില്‍ക്കുന്ന ഞാവല്‍ മരത്തില്‍ ചേക്കേറിയ പക്ഷികള്‍ കലപിലകൂട്ടി. പകല്‍സമയം ഓരോരുത്തരും കണ്ട വിശേഷങ്ങള്‍ പരസ്പരം പങ്കുവയ്ക്കുകയാണവര്‍. വിശേഷങ്ങള്‍ പറഞ്ഞു കഴിഞ്ഞതോടെ വൃക്ഷകൊമ്പുകളിലും നിശബ്ദതയുടെ ഇരുള്‍ പരന്നു. കുന്നിന്‍ ചരിവിലുള്ള ആദിവാസി കുടിലുകളില്‍ നിന്നും ആരോ വിഷാദ രാഗത്തില്‍ കുഴല്‍ വിളിക്കുന്നതിന്റെ നേരിയ ശബ്ദം കാറ്റില്‍ ഒഴുകി എത്തി. പകലിന്‍റെ കാഴ്ചകള്‍ മങ്ങിമാഞ്ഞപ്പോള്‍ ഇരുളിനൊപ്പം വിഷാദത്തിന്‍റെ കാളിമയും ഉള്ളിലേക്കിരച്ചുകയറി, കാരണമറിയാത്ത ദുഖത്താല്‍ മനസ്സു വെന്തുനീറി. കണ്ണുകള്‍ അറിയാതെ സജലങ്ങളായി. ജീവിക്കാനുള്ള ധൈര്യം ചോര്‍ന്നുപോയി. എന്തിനാണീ വിഫലജീവിതമെന്ന ചിന്ത മനസ്സിനെ കീഴടക്കി.
കാവില്‍ നിന്നും ഇലഞ്ഞിമരത്തിലേക്ക് പടര്‍ന്നുകയറിയ വള്ളിയില്‍ അവള്‍ അലസമായിരിക്കവേ, വള്ളിയില്‍ ഞാന്നുകിടന്നുകൊണ്ട് കാഴ്ചകള്‍ കണ്ടിരുന്ന നാഗത്താനാണ് അവനെത്തിയ കാര്യം അവളുടെ കാതില്‍ പറഞ്ഞത്. നാഗത്താന്റെ തലയില്‍ ചൂടിയിരുന്ന മണിക്യത്തിന്റെ പ്രഭയിലപ്പോള്‍ അവളുടെ കണ്ണുകളും തിളങ്ങി.
വള്ളിയില്‍ ചമ്രം പടിഞ്ഞിരുന്നവള്‍ കൈകള്‍ കമലമുദ്രയില്‍ പിടിച്ചു. പിന്നെ നീലത്താമരയിമകള്‍ പതിയെ അടച്ചുകൊണ്ടവള്‍ മന്ത്രം ജപം ആരംഭിച്ചു .
“ഓാം നമ കാമദേവായ സഹകല സഹകല സഹദശ
സഹയമ സഹലിരബ്ളേം ഭുവനജനം മമദര്‍ശനമുല്‍കണ്ടിതം
കുരു ഇഷു കോതാണ്ടധര കുസുമബാണെന നഹ ഹ്വാഹ”
അവന്‍ ചുറ്റുപാടും കണ്ണോടിച്ചു നോക്കി. പാറക്കൂട്ടങ്ങള്‍ക്കടുത്തു നില്‍ക്കുന്ന കശുമാവില്‍ അല്‍പ്പനേരമവന്റെ നോട്ടമുടക്കി. അരയില്‍ ചുറ്റിയിരിക്കുന്ന പോളിയെസ്റ്റര്‍ ലുങ്കിയിലേക്ക് കൈകള്‍ നീണ്ടുചെന്നു. മുണ്ടിന്റെ കോന്തലയില്‍ മടക്കി അരയില്‍ തിരുകി വച്ചിരിക്കുന്ന ബീഡിപ്പൊതിയിലും തീപ്പട്ടിയിലും കൈകള്‍ തടഞ്ഞു. ബീഡിപ്പൊതി തുറന്നു ഒരു ബീഡി പുറത്തെടുത്തു. അവസാനമായി ഒരു ബീഡി വലിക്കാം എന്നു കരുതി ബീഡികൊളുത്തി ചുണ്ടില്‍ വച്ചുകൊണ്ട് പാറയില്‍ മലര്‍ന്നു കിടന്നു. അവന്‍ നിശ്ചയിച്ചു, ഈയൊരു ബീഡിയുടെ നീളമേയുള്ളൂ ഇനിയവന്‍റെ ജീവിതത്തിനും. ബീഡി കത്തിയിറങ്ങി അതിന്‍റെ നൂല്‍കെട്ടിന്റെ അടുത്തെ ത്തികഴിഞ്ഞാല്‍ ലുങ്കിയിലെ ബലമുള്ള പോളിയെസ്റ്റര്‍ നൂലുകള്‍ അവന്‍റെ കഴുത്തില്‍ കുരുങ്ങും, അതോടെ ഉള്ളില്‍ വിഷാദഗ്രസ്തമായി വീര്‍പ്പുമുട്ടുന്ന പ്രാണന്‍ സ്വതന്ത്രമായി വിഹായസിലേക്കും ദേഹം പഞ്ചഭൂതങ്ങളിലേക്കും തിരികെപ്പോകും.
നൂറ്റിയെട്ടാമതാവൃതി മന്ത്രംഉരുക്കഴിക്കവേ, കൈകള്‍ അവനിരിക്കുന്ന ദിശയിലേക്കവള്‍ നീട്ടിപ്പിടിച്ചു. അവളുടെ കൈകളില്‍ നിന്നും വശീകരണ മന്ത്രജപത്തോടൊപ്പം ഉതിര്‍ന്ന അനുരാഗരേണുക്കള്‍ അവന്‍റെ ആത്മാവിലേക്ക് ഒഴുകിയെത്തിയപ്പോള്‍ തൊട്ടടുത്ത ചെമ്പകമരത്തില്‍ ചേക്കേറിയ മഞ്ഞ ഇണക്കിളികള്‍ ചേര്‍ന്നിരുന്നു സ്നേഹം പങ്കുവയ്ക്കുന്നതിന്റെ അടക്കിപിടിച്ച കുറുകലുകള്‍ അവന്‍റെ കാതുകളില്‍ ശൃംഗാരപദമായി പതിഞ്ഞു. ഇലഞ്ഞിപ്പൂകളുടെ വശ്യഗന്ധം അവനുചുറ്റും നിറഞ്ഞു, ഇണചേരുവാനുള്ള മോഹം അവനില്‍ തുടിച്ചു. അവന്‍റെ നോട്ടം ഇലഞ്ഞിമരത്തിലേക്ക് ചെന്നു. കാവിനടുത്തായി കരിമ്പനകളും ഭൂതത്താന്‍മാരെപ്പോലെ ആകാശംമുട്ടെ വളര്‍ന്നു നില്‍പ്പുണ്ട്. കരിമ്പനകളില്‍ സുന്ദരിമാരായ യെക്ഷികള്‍ വസിക്കുന്നുണ്ടന്നും അവരെ വശീകരിച്ചാല്‍ അനന്തമായ രതിയില്‍ മുഴുകുവാന്‍ കഴിയുമെന്നൊക്കെയവന്‍ നോവലുകളില്‍ വായിച്ചിട്ടുണ്ട്.
അവളുടെ മന്ത്രജപം കത്തുന്ന കാമത്താല്‍ അവനെ ഞെരിപിരികൊള്ളിച്ചു. വന്യമാര്‍ന്ന രതിഭാവനയില്‍, ഒരു യെക്ഷിയെയെങ്കിലും സുരതത്തിനായി കിട്ടിയെങ്കില്‍ എന്നവന്‍ മോഹിച്ചു. അടക്കാനാവത്ത ഭോഗതൃഷ്ണയില്‍ അവന്‍റെ അരക്കെട്ട് വിജിംഭൃതമായി വിറകൊണ്ടു. കത്തിയിറങ്ങി ചുണ്ടുപൊള്ളിയപ്പോള്‍ ബീഡികുറ്റി വലിച്ചെറിഞ്ഞു. ഉടന്‍ തന്നെ മറ്റൊരു ബീഡിക്ക് തീ കൊളുത്തിക്കൊണ്ട് ഷര്‍ട്ടിന്റെ പോക്കറ്റില്‍ തപ്പിനോക്കി. ഏതാനും മുഷിഞ്ഞ നോട്ടുകള്‍, അതുമായി ചെന്നാല്‍ അവളുമാര്‍ ആട്ടി പായിക്കും. അടുത്ത ആഴ്ച രണ്ടുമൂന്ന് ദിവസത്തെ പണിയുണ്ടാകും അതുവരെ വട്ടച്ചിലവിനു വേറെ വകയില്ല. ഇതിനു മുന്‍പ് ഒന്നു രണ്ടു പ്രാവശ്യം കൂട്ടുകാര്‍ക്കൊപ്പം പോയിട്ടുണ്ട്. അവരൊക്കെ വിവാഹിതരായി, അവരിപ്പോള്‍ അവരുടെ ഭാര്യമാരുടെ മേനിയുടെ ചൂടേറ്റു കിടക്കുന്നുണ്ടാകും.
എഴുന്നകാമത്തെ ഞെരിച്ചുകൊണ്ട് കണ്ണുമടച്ചു പാറയില്‍ കമിഴ്ന്നു കിടന്നു. പെണ്ണിന്റെ ചൂടിനായി എരിപിരികൊള്ളുന്നെങ്കിലും, പകലിന്‍റെ ചൂടേറ്റു കിടന്ന പാറയില്‍ നിന്നും സുഖകരമായ ചൂട് ശരീരത്തിലേക്ക് പ്രവഹിച്ചപ്പോള്‍ ആ കിടപ്പില്‍ ഒരു സുഖം തോന്നി.
ഒരു പൊട്ടിച്ചിരി വെള്ളിടിപോലെ ചിന്നിചിതറി. ഇലഞ്ഞിയുടെ മുകളില്‍ നിന്നാണ് ചിരി കേട്ടത്. ഞെട്ടിയെണീറ്റു കണ്ണുകള്‍ തുറന്നു നോക്കി. ഇലഞ്ഞിയുടെ മുകളില്‍ ഒന്നുമില്ല. ഇലയനക്കം പോലും ഇല്ലാതെ ചുറ്റുമുള്ള പ്രകൃതി വീര്‍പ്പുമുട്ടി നില്‍ക്കുന്നു. വീണ്ടും ഒരു ചിരി കേട്ടു പക്ഷെ ഇത്തവണ കുറച്ചു അകലെ നിന്നുമാണ്, ഗ്രാമത്തിലെ ആകാശത്തിന്‍റെ അതിര്‍ത്തിയായ അമ്പുകുത്തിമലയുടെ ചരിവില്‍ നിന്നാണതു കേട്ടത്. കുന്നിലെ പാറക്കെട്ടുകളില്‍ തട്ടി പ്രതിധ്വനിച്ചാചിരിയും അകന്നകന്നു പോയി. ഇപ്പോള്‍ തൊട്ടടുത്ത് നിന്നും അടക്കിപിടിച്ച ഒരു ചിരി കാതില്‍ വ്യക്തമായും കേള്‍ക്കുന്നുണ്ട്. തിരിഞ്ഞു നോക്കുന്നതിനു മുന്‍പേ ഒരു ചോദ്യം കേട്ടു
“അല്ലാ ഇരുട്ടത്ത് പാറപ്പുറത്ത് കമിഴ്ന്നു കിടന്നു എന്തായിരുന്നു പണി ?”
ചോദ്യത്തോടോപ്പമുള്ള ചിരി നിലച്ചിട്ടില്ല. ഒരു സ്ത്രീ രൂപമാണത് മങ്ങിയ വെളിച്ചത്തില്‍ ആരാണെന്നു വ്യക്തമായില്ല. ലജ്ജയാല്‍ താഴ്ന്ന മുഖം ഉയരാന്‍ ഇച്ചിരെ സമയമെടുത്തു. ഛെ, താന്‍ ചെയ്തതെല്ലാം ഒരു സ്ത്രീ കണ്ടിരിക്കുന്നു.
മുഖമുയര്‍ത്തി നോക്കിയപ്പോള്‍ ഇരുള്‍ കണ്ണുകളില്‍ നിന്നും പതിയെ വഴിമാറി. ഒരു മെല്ലിച്ച സ്ത്രീരൂപം. ഇരുളിലും തിളങ്ങുന്ന അവളുടെ വലിയ കണ്ണുകള്‍ക്ക് വല്ലാത്ത വശ്യത. കല്ലുകള്‍ക്കിടയിലൂടെ ചിതറിയൊഴുകുന്ന തെളിഞ്ഞ നീരൊഴുക്കുപോലുള്ള അവളുടെ ശബ്ദത്തിനു വല്ലാത്ത വശ്യത. മുടിയില്‍ പൂമാല ചൂടിയിട്ടുണ്ട്, ഇലഞ്ഞിപ്പൂക്കള്‍ കൊണ്ടുള്ള മാലയായിരിക്കണമത്. ചുറ്റും ഇലഞ്ഞിപ്പൂമണം പരന്നൊഴുകുന്നു.
“അതേ ഇതിലത്ര നാണിക്കാനൊന്നുമില്ല. കഴപ്പ് തോന്നുമ്പോള്‍ എല്ലാരും ഇതൊക്കെ ചെയ്യുന്നതാണ്. പിന്നെ ഞാന്‍ ഇതാരോടും പോയി പറയാന്‍ പോണില്ല കേട്ടോ ”
വാഗ്ദോരണി കേട്ടതോടെ ആളാരാണെന്ന് മനസ്സിലായി. ഇവളുമാരെ അങ്ങാടിയിലും ബസ്‌സ്റ്റാന്റിനടുത്തുമൊക്കെയാണ് സാധാരണ കാണാറ്
“അല്ലാ എന്താ, നിങ്ങളിവിടെ, ആരെങ്കിലും കൊണ്ടുവന്നതാണോ ഇങ്ങോട്ട്?” ചുറ്റും നോക്കിക്കൊണ്ടവന്‍ ചോദിച്ചു.
“കൊള്ളാം, നീയെന്താണിവിടെയെന്നു ഞാനാണ് ചോദിക്കേണ്ടത്”
അവളുടെ ശബ്ദത്തിലപ്പോള്‍ അധികാരം ധ്വനിച്ചിരുന്നു.
“മനസ്സിലായില്ല”
“ഇവിടം എന്‍റെ വാസസ്ഥലമാണ്”
ചുറ്റും കണ്ണോടിച്ചു നോക്കി മലയുടെചരിവില്‍ ദൂരെയായി ചില ഗോത്രവര്‍ഗക്കാരുടെ ഏതാനും കുടിലുകള്‍ കാണാം അവരെയൊക്കെ പരിചയവുമുണ്ട് പക്ഷെ ഇവളെ അവരുടെ കൂട്ടത്തില്‍ കണ്ടിട്ടില്ല
“അല്ല ഇവിടെ എവിടെ? അവരുടെ കൂടെയാണോ?” കുടിലുകളിലേക്ക് കൈ ചൂണ്ടിയവന്‍ ചോദിച്ചു
“അല്ല കാവിലെ കരിമ്പന മുകളില്‍”
“കൊള്ളാല്ലോ നിങ്ങള്‍ക്ക് തമാശ പറയാനും അറിയാമല്ലോ ? എന്തായാലും നിങ്ങളുടെ കസറ്റമേഴ്സിന് ബോറടിക്കില്ല”
“തമാശയല്ല. കാര്യമാണ്” അവളുടെ സ്വരത്തിലെ കോപം അവന്‍ തിരിച്ചറിഞ്ഞു.
അപ്പോള്‍ ഇത് മറ്റേ കേസുമാത്രമല്ല നൊസ്സും കൂടെയാണ് .
“കരിമ്പനയുടെ മുകളില്‍ താമസിക്കാന്‍ നീയെന്നാ യക്ഷിയോ മറ്റോ ആണോ? ഒന്നു പോ പെണ്ണുമ്പിള്ളേ. എന്‍റെ കയ്യില്‍ കാശൊന്നുമില്ല ഇപ്പോള്‍ പോയാല്‍ അങ്ങാടീല്‍ ആളൊഴിയുന്നതിനു മുന്‍പ് വല്ലവരെയും തരമാകും.”
“എടാ ചെറുക്കാ ഞാന്‍ യെക്ഷി തന്നെയാണ്”
“കൊള്ളാല്ലോ. ശരി സമ്മതിച്ചു. നീ യെക്ഷി ആണെന്നതിന് എന്തു തെളിവാനുള്ളത്?”
“തെളിവോ?”
“അതേ, അതുതന്നെ”
“എടാ ചെറുക്കാ, ഒരു യെക്ഷിയെ കിട്ടിയാല്‍ അവളെ സുരതം ചെയ്യുമെന്നു പറഞ്ഞു കരിമ്പനയ്ക്കു നേരെനോക്കി നീ മുണ്ടുംപൊക്കി വേണ്ടാതീനം കാണിക്കുന്നത് കണ്ടിട്ടല്ലേ ഞാന്‍ നിന്‍റെടുത്ത് വന്നത്”
‘ങേഹ്.! അതെങ്ങനെ ഇവളറിഞ്ഞു. ഇനീപ്പോള്‍ മനസ്സില്‍ വിചാരിച്ചത് ഇച്ചിരെ ഉറക്കെ പറഞ്ഞയിരിക്കും. അവള്‍ മറഞ്ഞു നിന്നതു കേട്ടിട്ടുണ്ടാകും’
“ഇപ്പോള്‍ വിശ്വാസമായോ? ഞാന്‍ യെക്ഷിയാണെന്ന്”
“ഇല്ല, വിശ്വാസമായില്ല. ഈ യെക്ഷിയെന്നൊക്കെ പറയുന്നവര്‍ക്ക് നല്ല സൌന്ദര്യവും, തമ്പുരാട്ടിമാരെപ്പോലെ വെളുത്തു തുടുത്തും, നല്ല കൊഴുത്തുരുണ്ട മുലകളും വീണക്കുടം പോലെയുള്ള കുണ്ടിയുമൊക്കെ ഉണ്ടാകുമെന്നാണ് കേട്ടിട്ടുള്ളത്. ഇത് കണ്ടില്ലേ എന്നേക്കാളും കറുത്ത് പെടച്ചിരിക്കുന്നു, ഒട്ടിയ ഒരു നെഞ്ചും, ചോട്ടിയ ചന്തിയും പോരാത്തതിന് ചിരവപോലത്തെ പല്ലും”
“എടാ ചെറുക്കാ വെറുതെയല്ല നീ പി.എസ്സി പരീക്ഷ ഇതുവരെ പാസാകാത്തത്. നമ്മുടെ നാടിന്‍റെ ചരിത്രത്തില്‍ ഏതെങ്കിലും തമ്പുരാട്ടിമാര്‍ യെക്ഷികളായി മാറിയിട്ടുണ്ടോ? നിനക്കറിയുമോ യെക്ഷികളായി ജെന്മമെടുത്ത എല്ലാവരും നമ്മുടെ കൂട്ടക്കാരണടാ.
“പിന്നെ നീ പറഞ്ഞ തലയും മുലയും, വെളുപ്പും ഒക്കെ മായയാണ്, ഞങ്ങടെ മായകള്‍. ഏന്തിന്നെറിയാമോ നിന്നെപ്പോലെയുള്ളവരെ മോഹിപ്പിച്ചു ചോര കുടിക്കാന്‍.
“നിനക്ക് അതൊക്കെ കാണണോ? ഇന്നാ നീ കണ്ടോ...”
നിന്നനില്‍പ്പില്‍ അവള്‍ അപ്രത്യക്ഷയായി. അടുത്ത നിമിഷം പിന്നില്‍ പുടവ ഉലയുന്ന ശബ്ദം കേട്ടവന്‍ തിരിഞ്ഞു നോക്കി. അതാ അവിടെ അതീവ സുന്ദരിയായ ഒരു സ്ത്രീ നില്‍ക്കുന്നു. അവള്‍ ഉറക്കെ ചിരിച്ചപ്പോള്‍ യെക്ഷിക്കാവിലെ ഇലഞ്ഞിമരത്തില്‍നിന്നും പൂക്കള്‍ കൊഴിഞ്ഞുവീണു. എങ്ങും ഇലഞ്ഞിപ്പൂവിന്‍റെ മണം നിറഞ്ഞു. നീട്ടിപ്പിടിച്ച ഇരുതലയുള്ള നാവില്‍ ഇലഞ്ഞിപ്പൂക്കളുടെ ഗന്ധമടിച്ചപ്പോള്‍ പൂക്കള്‍ തിന്നുവാനായി നാഗങ്ങള്‍ ഇലഞ്ഞിചുവട്ടിലേക്കിഴഞ്ഞു ചെന്നു.
അവളുടെ കുചങ്ങള്‍ പാല്‍കുംഭങ്ങള്‍ പോലെ തുളുമ്പി. നിതംബം വീണക്കുടം പോലെ മനോഹരം, ഒതുങ്ങിയ ജഘനത്തോടു ചേര്‍ന്ന കൂമ്പാള വയറിലെ ചുഴിയില്‍ കാമനെത്തന്നെ ഒതുക്കിവച്ചിരുന്നു. നിലാവിന്‍റെ നിറമുള്ള കവിളിലേക്കു വിരിഞ്ഞ തൊണ്ടിപ്പഴം പോലുള്ള ചുണ്ടുകള്‍ വിടര്‍ത്തി ചിരിച്ചുകൊണ്ടവള്‍, കഞ്ചുകത്തിന്‍ ബന്ധനത്തെ വിടര്‍ത്താന്‍ കുതറുന്ന വലിയ മാറിടത്തെ ഉലച്ചുകൊണ്ടവനെ മാടിവിളിച്ചു
“വരൂ കണ്ടില്ലേ എന്‍റെ കുചകുംഭങ്ങള്‍. ഇതു നിന്നെ മോഹിപ്പിക്കുന്നില്ലേ നിനക്കിതിനെ തഴുകാന്‍ തോന്നുന്നില്ലേ”
മോഹിനിയായവള്‍ മൊഴിഞ്ഞപ്പോള്‍ അവന്‍റെ കാലുകള്‍ സ്വപ്നാടനത്തിലെന്നപോലെ അവളിലെക്കടുത്ത് ചെന്നു
“വാ, ഇങ്ങടുത്തു വാ, തൊട്ടു നോക്കിക്കേ ഇവിടെ”
അവന്‍ വിറയാര്‍ന്ന കൈകള്‍ നീട്ടി അവളുടെ മാറില്‍ തൊടാനാഞ്ഞു. അവന്‍റെ നീട്ടിയ കൈ അവളുടെ നെഞ്ചിന്‍ കൂടിനകത്തൂടെ ശൂന്യതയിലെന്നപോലെ കടന്നുപോയി അവളുടെ മേനിതുളച്ചു വെളിയില്‍ വന്നതു കണ്ടവന്‍ ഞടുങ്ങി. അപ്പോള്‍ മിന്നല്‍ പിണര്‍നാദം പോലുള്ള പൊട്ടിച്ചിരികള്‍ കരിമ്പനകളുടെ മുകളില്‍ നിന്നും ഉയര്‍ന്നുകേട്ടു. തൊണ്ടയില്‍ കുരുങ്ങിപ്പോയ ഒരു നിലവിളി ശബ്ദത്തോടെ അവന്‍റെ ബോധവുമപ്പോള്‍ അവിടെ കൊഴിഞ്ഞു വീണു.
കണ്ണുതുറന്നു പകപ്പോടെ ചുറ്റും നോക്കി. എല്ലാമൊരു സ്വപ്നമായിരിക്കുമെന്നാണവന്‍ കരുതിയത്. അവന്‍ കണ്ണും തുറക്കുന്നതും കാത്തുകൊണ്ട് ചുണ്ടില്‍ ഒരു മന്ദഹാസത്തോടെ അവനരികില്‍ അവളിരിക്കുന്നുണ്ടായിരുന്നു.
“എടാ ചെറുക്കാ നീ പേടിച്ചു പോയോ? നിന്നോട് ഞാന്‍ പറഞ്ഞതല്ലേ? സാരമില്ല, പേടിക്കേണ്ട. നിനക്ക് ഒന്നും പറ്റിയിട്ടില്ല.
“എനിക്കറിയാമായിരുന്നു, നിന്‍റെ ആയുസിനിന്നു നീ വലിച്ച ബീഡിയുടെ നീളം മാത്രമേ ഉണ്ടാകുമായിരുന്നുവെന്നത്. അതുകൊണ്ടാണ് നിന്‍റെ മനസ്സിലേക്ക് ഞാന്‍ മോഹത്തെ മന്ത്രിച്ചുവിട്ടതു. ആ മന്ത്രം ജീവിതത്തോടുള്ള നിന്‍റെ തൃഷ്ണ വര്‍ദ്ധിപ്പിച്ചു.
“ നിന്‍റെ ഏകാന്തതയും വിഷാദവും എനിക്കറിയാം. ഒരിക്കല്‍ എന്നില്‍ നിന്നും തട്ടിത്തെറിപ്പിച്ച സ്നേഹം എന്നെ നിശാചരിണിയുടെ ഈ മരണമില്ലാത്ത ജന്മമെടുപ്പിച്ചു. സ്നേഹിക്കാന്‍ ആരുമില്ലാത്തതാണ് നിന്നില്‍ വിഷാദം നിറയ്ക്കുന്നത്. സ്നേഹം അനുഭവിച്ചറിയണം, അപ്പോള്‍ വിഷാദം വിട്ടൊഴിയും.”
അപ്പോഴും ചൂടാറാത്ത പാറയിലെ ഇളം ചൂടേറ്റുകൊണ്ട്, അവളുടെ നന്നേ ചെറിയ പയോധരങ്ങളിലെ കരിമ്പിന്‍നീര്‍ നുകര്‍ന്ന് കിടക്കുന്നതിനിടയില്‍ അവന്‍ ഒരു സംശയം ചോദിച്ചു
“അല്ല പണ്ടൊക്കെ യക്ഷികള്‍ മനുഷ്യരെ കണ്ടാല്‍ ചുണ്ണാമ്പുണ്ടോന്ന് ചോദിക്കുമായിരുന്നു. നീ എന്തിയെ അതൊന്നും ചോദിക്കാത്തെ?”
ഒരു കയ്യുകൊണ്ട് അവന്‍റെ മുഖം തന്‍റെ മാറോടു ചേര്‍ത്ത് പിടിച്ചുകൊണ്ടു, മറു കൈയ്യാല്‍ അവന്‍റെ മുടിയിഴകളിലൂടെ വിരല്‍ ഓടിക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു.
“അതൊക്കെ പഴയ ആചാരങ്ങളല്ലേ. ഇക്കാലത്തതിന്റെ കാര്യമൊന്നുമില്ല. പിന്നെ ഞങ്ങള്‍ ആചാര സംരക്ഷകരൊന്നുമല്ല. അതൊക്കെ നീ പറഞ്ഞ തമ്പുരാട്ടിമാരുടെ വിഷയമാണ്.”
അവളുടെ മാറില്‍ മുഖം ചേര്‍ത്ത് അവന്‍ കണ്ണുകളടച്ചു കിടന്നു. നീണ്ടു മെലിഞ്ഞു മനോഹരമായ അവളുടെ നാസാഗ്രത്തില്‍ പൊടിഞ്ഞ വിയര്‍പ്പു തുള്ളികള്‍ ചുണ്ട് കൊണ്ട് ഒപ്പിയെടുത്തപ്പോള്‍ അവനറിഞ്ഞു അവളുടെ നിശ്വാസത്തിനും ഇലഞ്ഞിപ്പൂവിന്റെ ഗന്ധമാണെന്നു. അവളുടെ ജഘനത്തില്‍ ചുറ്റിപിടിച്ച വലംകൈ തഴുകിയിറങ്ങി ഇലഞ്ഞിപ്പൂഗന്ധമുള്ള തീര്‍ത്ഥത്തില്‍ കുഞ്ഞോളങ്ങളെ മെനഞ്ഞപ്പോള്‍ അവന്‍റെ കൈകളെ വിലക്കിക്കൊണ്ട് അവള്‍ എഴുന്നേറ്റിരുന്നു.
“നീ എന്നോട് സത്യം ചെയ്യണം. നീ എന്നും എന്നെ സ്നേഹിക്കുമെന്ന്. ഇന്നു മുതല്‍ നീയല്ലാതെ മറ്റാരും എന്‍റെ മനസ്സിലുണ്ടാകില്ല. അതുപോലെ നിന്‍റെ മനസ്സിലും മറ്റാരും ഉണ്ടാകരുത്. നമ്മളില്‍ ഒരാള്‍ ഇല്ലാതാകുന്നതു വരെ ഈ സത്യം നിലനില്‍ക്കണം.
“ഓര്‍മ്മിക്കണം, നീ സത്യം ചെയ്യുന്നത് ഗഗനചാരിണിയായ ഒരു യെക്ഷിയോടാണെന്നത്. സത്യവ്രതം തെറ്റിയാല്‍, അതുണ്ടാക്കുന്ന തിന്മയെ തടുക്കാന്‍ എനിക്കുപോലും ആവില്ല.”
അവളുടെ മദനരസഗന്ധങ്ങള്‍ അവനെ ആകെപ്പാടെ മത്തുപിടിപ്പിച്ച ആ രാത്രിയില്‍ അവളുടെ കൈപിടിച്ചു സത്യം ചെയ്യാന്‍ അവനു രണ്ടാമതൊന്നു ആലോചിക്കാനില്ലായിരുന്നു.
കേളികളുടെ നടുവില്‍ അവളവനെ അവളുടെ മായാമാളികയിലേക്ക് കൂട്ടികൊണ്ടുപോയി.ആകാശത്ത് മേഘങ്ങള്‍ക്കൊപ്പം വിരിച്ച പട്ടുമെത്തയില്‍ അവര്‍ ഉല്ലസിച്ചു.
റോഡരികിലും മരുഭൂമിയിലും തലയുയര്‍ത്തി നില്‍ക്കുന്ന ഈന്തപ്പനകളെ കാണുമ്പോള്‍ പാറകള്‍ നിറഞ്ഞ കുന്നിന്‍പുറവും കാറ്റില്‍ തലയാട്ടി നില്‍ക്കുന്ന കരിമ്പനകളും. അവന്‍റെ ഓര്‍മ്മയില്‍ ഓടിയെത്തും. അപ്പോഴൊക്കെ അവന്‍റെയുള്ളില്‍ ഇലഞ്ഞിപ്പൂവിന്റെ മാദകഗന്ധം ഒഴുകിയെത്തും.
യാത്ര പറഞ്ഞ രാത്രിയില്‍ അവള്‍ കരഞ്ഞില്ല, നിറഞ്ഞത് അവന്‍റെ കണ്ണുകളായിരുന്നു. കടല്‍കടന്നു യാത്രചെയ്യാന്‍ വിധിവൈപര്യത്താല്‍ അവള്‍ക്കാകുമായിരുന്നില്ല.
“പോയിവരൂ. തിരികെ വന്നു സ്വന്തമായി ഒരു കൂരചമയ്ക്കുമ്പോള്‍ കൂടെ ഞാനുണ്ടാകും. അപ്പോള്‍ മാമൂലുകള്‍ പൊട്ടിച്ചെറിഞ്ഞു മനുഷ്യരായി നമ്മള്‍ ഒരുമിച്ചു ജീവിക്കും, സന്തോഷിക്കൂം. ഞാന്‍ കാത്തിരിക്കാം നീ പോയി വരൂ”
അമ്മ പെട്ടന്ന് മരിച്ചപ്പോള്‍ അവനും സഹോദരിയും മാത്രമായി. സഹോദരിയുടെ വിവാഹം നടത്താന്‍ കൂര ഇരിക്കുന്ന 5 സെന്റൊഴികെ മുഴുവനും അവളുടെ പേരില്‍ എഴുതികൊടുത്തു. താലൂക്കാഫീസില്‍ ക്ലാര്‍ക്കാണ് സഹോദരീ ഭര്‍ത്താവ്. അവനാണെങ്കില്‍ അപ്പോഴേക്കും ടെസ്റ്റുകള്‍ എഴുതി മടുത്തിരുന്നു, ജോലി ഒന്നുംതന്നെ തരമായുമില്ല, പ്രായവും കടന്നുപോയി. വല്ലപ്പോഴും കിട്ടുന്ന പണികള്‍ കൊണ്ട് ഒന്നുമാവില്ല. കടം കേറിമുടിയാറായപ്പോള്‍ ഒരു ചങ്ങാതി ഒരു വിസ സംഘടിപ്പിച്ചു കൊടുത്തു. ആകപ്പാടെ ബാക്കിയുള്ള അഞ്ചു സെന്റും പണയം വച്ചാണ് ബാങ്കില്‍ നിന്നും വിസയ്ക്കും വിമാനക്കൂലിക്കുമുള്ള പണം സംഘടിപ്പിച്ചത്. വര്‍ഷമിപ്പോള്‍ പത്ത് കഴിഞ്ഞൂ. ലേബര്‍ ക്യാമ്പുകളില്‍ മാറി മാറിയുള്ള താമസം, വാര്‍ഷിക ലീവിന് പകരം പണം തരാം എന്നു കമ്പനിക്കാര്‍ പറഞ്ഞപ്പോള്‍ അതു സമ്മതിച്ചു.
പത്തു വര്‍ഷത്തെ അധ്വാനം. സമ്പാദ്യം കാര്യമായൊന്നുമില്ല കടം വീട്ടി, പിന്നെ അത്രയും കാലം മോശമല്ലാതെ ജീവിച്ചു. ഇനി നാട്ടില്‍ പോകണം. കേറിക്കിടക്കാന്‍ ഒരിടമുണ്ടല്ലോ ഇവിടെ ചെയ്യുന്ന പണികള്‍ അവിടെയും ചെയ്യണം.
പത്തുവര്‍ഷങ്ങള്‍ ഒരു മനുഷ്യായുസില്‍ വരുത്തുന്ന മാറ്റങ്ങള്‍ വളരെയേറെയാണ്. നാട്ടിലെ പരിചയക്കാര്‍ പലരും പലയിടത്തായി ചിതറിപ്പോയി. അപരിചിതത്വത്തിന്റെ സംശയത്തോടെ നോക്കുന്ന പുതിയ മുഖങ്ങള്‍. വിളിച്ചു പറയണമെന്നു തോന്നി താനീ നാട്ടുകാരന്‍ തന്നെയാണ്, അന്യനാട്ടില്‍ നിന്നും വന്ന നുഴഞ്ഞുകയറ്റക്കാരന്‍ അല്ലാന്നൊക്കെ.
വീടിനടുത്ത കുന്നും അവിടുത്തെ പാറയും വലിയൊരു കുളമായി മാറിക്കഴിഞ്ഞു. പൊട്ടിച്ചു തീരാത്ത പാറ അടരുകള്‍ ഓര്‍മ്മപ്പെടുത്തല്‍ പോലെ കുറച്ചിനിയും ബാക്കിയുണ്ട്. ഇലഞ്ഞിയും കരിമ്പനകളും കാവും ഒന്നും അവിടെ കാണുന്നില്ല. അവ നിന്നിരുന്ന ഇടം അടയാളപ്പെടുത്താന്‍ പോലും ഒന്നും ബാക്കിയായില്ല.
തിരിച്ചെത്തിയ അന്നുമുതല്‍ ഓരോ മൂക്കിലും അവളെയാണ് തേടുന്നത്. അവള്‍ എവിടെയായിരിക്കുമിപ്പോള്‍? രാത്രികളിലും വിജനതയിലും ആള്‍ക്കൂട്ടത്തിലും അവളെ തേടിയലഞ്ഞു.
ഒരു വൈകുന്നേരം അവളെയും ഓര്‍ത്തു ഭാരപ്പെട്ടു നടക്കാനിറങ്ങി. വഴിയില്‍ ചില പരിചയക്കാരെ കണ്ടു വര്‍ത്താനം പറഞ്ഞു നടന്നു പോകുന്നതിനിടയില്‍ ജീര്‍ണിച്ചുകിടന്നിരുന്ന ഭദ്രകാളി ക്ഷേത്രം പുനരുദ്ധാരണം നടത്തിയതും ചുറ്റുമതിലിന് വെളിയിലായി പുതിയൊരു യെക്ഷിത്തറ പണിതിരിക്കുന്നതും അവിടെ ഒരു കാണിക്കപെട്ടി വച്ചിരിക്കുന്നതും കണ്ടു
“ആ പറഞ്ഞപോലെ കുമാരാ, നീ ഇവിടെ ഇല്ലായിരുന്നല്ലോ ഇത്രകാലം ? നാട്ടില്‍ പലതരം പ്രശ്നങ്ങള്‍. മഴയില്ല, മനുഷ്യര്‍ക്കും ജന്തുക്കള്‍ക്കും പലതരം സൂക്കേട്. കണിയയാര്‍ പറഞ്ഞപ്രകാരം സ്വര്‍ണ്ണപ്രശ്നം ഒന്നു വെച്ചുനോക്കി. അപ്പോകണ്ടു ഇതൊക്കെ കാളീ കോപമാണെന്ന്.
“ആരാ പ്രതിഷ്ഠ,സാക്ഷാല്‍ ഭദ്രകാളിയല്ലേ? പിന്നെ പറഞ്ഞിട്ടു കാര്യമുണ്ടോ? കാളീകോപമടക്കാന്‍ മുടിയേറ്റ് നടത്തണമെന്നു തെളിഞ്ഞു. ദാരികന്റെ വേഷം ചെയ്തത് നമ്മുടെ കുഞ്ഞൂഞ്ഞ് മൂപ്പരാണ് ആളെ അറിയില്ലേ”
“പിന്നെ നന്നായി അറിയാം”
“കളി തുടങ്ങി ഒരഞ്ചു മിനുട്ടായില്ല അപ്പോഴേക്കും കാളി അങ്ങോട്ടുറഞ്ഞു തുള്ളാന്‍ തുടങ്ങി. അത്രപെട്ടന്ന് പതിവില്ലാത്തതാണ്, അതും ഉഗ്രകോപത്തില്‍ ഉറഞ്ഞുതുള്ളുകയാണ്. ആള്‍ക്കാരൊക്കെ അന്തംവിട്ടുപോയി”
“ എന്നിട്ടോ”
“എന്‍റെ പൊന്നു കൂട്ടുകാരാ ഒന്നും പറയണ്ട, കാളി കോപം പൂണ്ട് ഒരൊറ്റപിടുത്തമാ, ദാരികന്റെ കഴുത്തില്‍. കുഞ്ഞൂഞ്ഞ് മൂപ്പരാണല്ലോ ദാരികന്‍? പിടുത്തം വിടുന്നില്ല, മൂപ്പരുടെ കണ്ണുമറിയാന്‍ തുടങ്ങി ശ്വാസം കിട്ടാതെ, കഴുത്തിലെ ഞരമ്പോക്കെ ഇങ്ങനെ എഴുന്നു നിന്നു”
“അയ്യോ എന്നിട്ട് എന്തു പറ്റി?”
“ഭാഗ്യത്തിന് നമ്മുടെ ഭഗവതി ക്ഷേത്രത്തിലെ വെളിച്ചപ്പാട് അവിടെ ഉണ്ടായിരുന്നു”
“ഏതു നമ്മുടെ നാരായണന്‍ നായര്‍?”
“അയാള്‍ തന്നെ. വെളിച്ചപ്പാട് വിളിച്ചു പറഞ്ഞു കൂട്ടരേ കലി അടങ്ങില്ല. വധം നടക്കും. പിടിച്ചു മാറ്റിക്കോ”
“എന്നിട്ടോ”
“അയ്യോ ഒന്നും പറയണ്ട. ഇനിയല്ലേ സംഗതി കിടക്കുന്നത്. ആദ്യം പിടിച്ചു മാറ്റാന്‍ ചെന്ന രണ്ടുപേരെയും തോള് കൊണ്ട് ഒരു തട്ടാണ് കാളി. രണ്ടും ദാണ്ടെ പത്തടി മാറി താഴെകിടക്കുന്നു. പിന്നെ പത്തന്‍പത് ആളുകള്‍ ചേര്‍ന്നു പിടിച്ചാ മാറ്റിയത്. എന്നിട്ടും അങ്ങനെ നിസറുപോലെ നിക്കുവാ തുള്ളികൊണ്ട്
“അവസാനം നമ്മുടെ വെളിച്ചപ്പാട് ഓടിച്ചെന്നു കാലിന്‍ ചുവട്ടില്‍ സാഷ്ഠാഗം ഒരു വീഴ്ചയാണ്. അമ്മേ അടിയങ്ങള്‍ ഏന്താണ് ള്‍ ചെയ്യേണ്ടതെന്ന് ചോദിച്ചോണ്ട്”
“അപ്പോള്‍ കലി അടങ്ങിയോ?”
“ഒരുവിധം അടങ്ങി. പിന്നെ വെളിച്ചപ്പാടിനെ ഭഗവതിമാര്‍ക്കൊക്കെ അറിയുമല്ലോ. വെളിച്ചപ്പടിനോട് ഒരു ചോദ്യമാണ്
“വെളിച്ചപ്പാടെ, എന്‍റെ ക്ഷേത്രം ഇങ്ങനെ നശിച്ചു നാരായണക്കല്ല് പിടിച്ചു കിടക്കുന്നത് നീ കാണുന്നില്ലേ, നായിന്‍റെ മോനെ”
“ആള് കൊടുങ്ങല്ലൂരമ്മയല്ലേ അവര്‍ക്ക് അമ്മാതിരിയൊക്കെ വെളിച്ചപ്പാടിനോട് ചോദിക്കാല്ലോ”
“എന്നിട്ട് വെളിച്ചപ്പാടെന്തു പറഞ്ഞു ?”
“അടിയന്‍ കാണുന്നുണ്ട് , അടിയങ്ങള്‍ എന്താണ് ചെയ്യേണ്ടത്”
“ എന്‍റെ ആരൂഡം പുതുക്കി പണിയണം ചുറ്റുമതില്‍ പണിയണം, നിത്യ പൂജ മുടങ്ങരുത് ”
“ആവാം. അവിടുത്തെ കല്‍പ്പനപോലെ അടിയങ്ങള്‍ ചെയ്തോളാം എന്നു വെളിച്ചപ്പാട് പറഞ്ഞതും വെട്ടിയിട്ട വാഴപോലെ ആളവിടെ വീണു. ഒരു നരുന്ത് പോലെയൊരു മനുഷ്യന്‍ അവനെയാണ് പത്തന്‍പത് പേരു കൂടി പിടിച്ചട്ടും കിട്ടാത്തതെന്ന് പറഞ്ഞാല്‍ ആരെങ്കിലും പിന്നെ വിശ്വസിക്കുമോ?”
“ആട്ടെ ക്ഷേത്രം പുതുക്കി പണിയിച്ചതുകൊണ്ട് നാട്ടിലെ പ്രശ്നങ്ങള്‍ തീര്‍ന്നോ”
“എന്നങ്ങു തീര്‍ത്തു പറയാന്‍ പറ്റില്ല. ചെറിയൊരു സമാധാനം. പിന്നെ ഈ മനുഷ്യമ്മാര് ദിവസോം ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കിക്കൊണ്ട് വരികയല്ലേ ഇതൊക്കെ തീര്‍ക്കാന്‍ നിന്നാല്‍ ദൈവങ്ങള്‍ക്ക് വേറെ ഒരു കാര്യവും നോക്കാന്‍ നേരമുണ്ടാവില്ല . അവര്‍ക്കും അവരുടെ കാര്യം നോക്കണ്ടേ ?”
“അപ്പോള്‍ മതിലിനു വെളിയിലുള്ള ഈ യെക്ഷിത്തറയൊ ഇതിവിടെ മുന്‍പ് ഇല്ലായിരുന്നല്ലോ”
“അതോ കോറി പൊട്ടിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ദിവസവും ഓരോ അപകടങ്ങള്‍ നടക്കാന്‍ തുടങ്ങി. പ്രശ്നം വച്ച് നോക്കിയപ്പോള്‍ അവിടെ കാവില്‍ ഒരു യക്ഷിയുടെ ആവാസമുണ്ട്. യെക്ഷിയെ മറ്റൊരിടത്തെയ്ക്ക് ആവാഹിച്ചു കുടിയിരുത്താതെ പാറപൊട്ടിക്കാനോ കാവുതെളിക്കാനോ പറ്റില്ലാന്നു വെളിവായി.
“ആദ്യം ചില മന്ത്രവാദികള്‍ വന്നു. യക്ഷിയെ ആവാഹിക്കാന്‍ അവരെക്കൊണ്ടായില്ല. പിന്നെ സൂര്യകാലടി മനയില്‍ നിന്നും വലിയ മന്ത്രവാദിയായ ഒരു നബൂരിച്ചനും പരികര്‍മ്മികളും വന്നു. വന്ന നമ്പൂരിച്ചന്‍ ചില്ലറക്കാരനല്ല പുറത്തൊക്കെ പോയി പഠിച്ച എഞ്ചിനീരാണ്. നമ്മടെ ശ്രീഹരിക്കോട്ടയില്‍ നിന്നും റോക്കറ്റു വിടുന്ന ടീംസിലായിരുന്നു നേരത്തെ പുള്ളിക്ക് ജോലി.
“ഒരു പകലും രാത്രിയും വലിയ മന്ത്രവാദ കര്‍മ്മങ്ങള്‍ ചെയ്തിട്ടാണ് യക്ഷിയെ തളച്ചത്. നശിപ്പിക്കില്ല ഒരു നിശ്ചിതകാലം കഴിയുമ്പോള്‍ സ്വതന്ത്രയാക്കമെന്ന വ്യവസ്ഥയിലാണ് അവള്‍ നമ്പൂരിച്ചനു മുന്നില്‍ കീഴടങ്ങിയത്. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏതോ ആത്മാവിനു വേണ്ടി കാത്തിരിക്കുന്ന യെക്ഷിയാണു പോലും. അതുകൊണ്ട് അവള്‍ക്കു ഈ നാടുവിട്ടു പോകാന്‍ കഴിയില്ല എന്നൊക്കെയാണ് നമ്പൂരിച്ചന്‍ പറഞ്ഞത്”
“എപ്പോഴാണവളെ സ്വതന്ത്രയാക്കാമെന്ന് നമ്പൂരിച്ചന്‍ പറഞ്ഞത്”
“അതെല്ലേ രസം. നമ്പൂരിച്ചന്‍ ആരാ പുള്ളി. റോക്കറ്റൊക്കെ വിടണ സൈസ് കാഞ്ഞ തലയല്ലേ? ദാ ഇതു കണ്ടില്ലേ, ആ തറയില്‍ കാട്ടുചെടികള്‍ക്കിടയില്‍ നില്‍ക്കുന്ന ചെറിയ ആലിന്‍ തൈ. എത്രകൊല്ലായി അതങ്ങിനെ മുരടിച്ചു നില്‍ക്കുന്നത്. ഈ ആലിന്‍ തൈയില്‍ കിളികൂട് വയ്ക്കുകയും, യെക്ഷി കാത്തിരിക്കുന്ന ആള്‍വന്നു ആല്‍ത്തറയില്‍ വിളക്ക് വയ്ക്കുകയും ചെയ്യുന്ന കാലത്ത് അവള്‍ മോചിതയാകുമെന്നാണ് വാക്ക് കൊടുത്തത്. ഇത് രണ്ടും ഒരുമിച്ചു നടക്കണം.”
“അയ്യോ,അതൊരു ചതിയണല്ലോ ഈശ്വരാ. അതിനു യെക്ഷി സമ്മതിച്ചോ ”
“ചതി തന്നെ. പക്ഷെ സമ്മതിച്ചു. അല്ലെങ്കില്‍ അവളെ പരലോകത്തേക്കു അയക്കുമെന്ന് നമ്പൂരിച്ചന്‍”
വളരെ ചെറിയൊരു തൈമരവും ഒരുതറയും ഇതിന്‍റെ ചുവട്ടില്‍ വിളക്ക് വയ്ക്കാം പക്ഷെ ഇതില്‍ ഒരു കിളി വന്നു കൂട് വയ്ക്കുന്ന കാലമെന്ന്.
“നമ്പൂരിച്ചന്‍ പറഞ്ഞത് ഈ യെക്ഷിയെ നശിപ്പിച്ചാല്‍ അങ്ങേരുടെ കുലം മുടിയുമത്രെ അതുകൊണ്ടാണ് വെറുതെ വിട്ടതു. ഈ യെക്ഷിക്ക് നമ്പൂരിച്ചന്‍റെ പൂര്‍വികരുടെ വരമുണ്ടെന്നു.”
അവള്‍ അക്കഥ ഒരിക്കല്‍ അവനോടു പറഞ്ഞിരുന്നു;
ഒരു രാത്രിയില്‍ ഒരു വനപാതയില്‍ ഒറ്റപ്പെട്ടുപോയ മേഴത്തൂര്‍ അഗ്നിഹോത്രി ആ രാത്രിയില്‍ വഴിയരികിലെ ഒരു മരത്തിന്‍ ചുവട്ടില്‍ കിടന്നുറങ്ങി. രാവിലെ കണ്ണുതുറന്നപ്പോള്‍ ഒരു നരി തനിക്കരികിലായി ചത്തുകിടക്കുന്നതുകണ്ട് പകപ്പോടെ ചാടി എഴുന്നേറ്റു. അപ്പോള്‍ കാണുന്നത് കൈകള്‍ കൂപ്പി നില്‍ക്കുന്ന യെക്ഷിയെ ആണ്
“അപ്പോള്‍ നീയാണ് നമ്മുടെ പ്രാണനെ കാത്തത് ?”
“അടിയനാണു തിരുമേനി ”
“എന്താണ് നിന്‍റെ പേര്?”
“അടിയന്‍റെ പേര്‍ മാതംഗി”
“നമ്മുടെ പ്രാണനെ കാത്തതിന് നാം എന്താണ് നിനക്ക് തരിക?”
“തിരുമേനി അടിയന്‍റെ നഷ്ട്ടപ്പെട്ട മനുഷ്യജന്മം ജീവിച്ചു തീര്‍ത്തിട്ടു മോഷ പ്രാപ്തിക്കുള്ള വരം അടിയനു നല്‍കിയാലും”
അഗ്നിഹോത്രി കുറച്ചുനേരം ആലോചനയില്‍ മുഴുകി. പിന്നെ അവളോട് പറഞ്ഞു
“മാതംഗീ, അതത്ര എളുപ്പമല്ല. എങ്കിലും നീ ഇതുപോലെ നിന്‍റെ രാക്ഷസീയഭാവം വെടിഞ്ഞു നന്മകള്‍ ചെയ്തു ജീവിക്കുക. ഒരിക്കല്‍ ഒരാള്‍ നിന്നെ സ്നേഹിക്കാന്‍ ഉണ്ടാകും അന്നു നിന്‍റെ ആഗ്രഹം സാധിക്കും”
യക്ഷിത്തറയിലെ മണ്ണില്‍ വിറയ്ക്കുന്ന വിരല്‍ കൊണ്ട് പതിയെ സ്പര്‍ശിക്കവെ യക്ഷിത്തറയില്‍ നിന്നും സങ്കടത്തിന്റെയോ ആശ്വാസത്തിന്റെയോ എന്ന് തിരിച്ചറിയാനാവാത്ത ഒരു നെടുവീര്‍പ്പുയരുന്നതവന്‍ കേട്ടു. ഘനീഭവിച്ച മനസ്സും തളര്‍ന്ന ഉടലുമായി കാവില്‍ നിന്നും തിരികെ നടക്കുമ്പോള്‍ കാട്ടുചെടികള്‍ക്കിടയില്‍ കുരുങ്ങി ശ്വാസം എടുക്കാനാവാതെ ഞെരുങ്ങി നില്‍ക്കുന്ന ആലിന്‍ തൈ ആശ്വാസത്തോടെ അവനെനോക്കി കൈകള്‍ വീശി.
പിറ്റേന്ന് പ്രഭാതത്തില്‍ ആലിന്‍ തറയിലെ കളകള്‍ ആരോ നീക്കം ചെയ്തതായും ചുവട്ടില്‍ വെള്ളമൊഴിച്ചു ശുശ്രുക്ഷിച്ചതായും ആളുകള്‍ കണ്ടു. ഏതാനും മാസങ്ങള്‍ കടന്നുപ്പോയി, ആലിന്‍തൈ അതിവേഗം വളര്‍ന്നുവന്നു ഇപ്പോള്‍ അതിനു മൂന്നടിയോളം പൊക്കം വച്ചു
ഒരു നാള്‍ പകല്‍ കാവിനരികിലൂടെ കടന്നുപോകുമ്പോള്‍ ഒരു മഞ്ഞക്കിളി നാരുകളുമായി കാവിനു നേരെ പറക്കുന്നതു കണ്ടു. ചിരാതില്‍ എണ്ണ നിറച്ചുവച്ച് അന്തിയാകാനായി അവന്‍ കാത്തിരുന്നു.
അഞ്ചുസെന്റിലെ ചെറിയ വീടിന്റെ പുറം ചുവരിലെ കുമ്മായത്തില്‍ അന്തിവെയില്‍ ചാന്തു തൊട്ടു; പിന്നെ പതിയെ തുളസിത്തറയും കടന്നു കുത്തുകല്ല് ചവിട്ടിയിറങ്ങി നരസിപ്പുഴയുടെ പടിഞ്ഞാറെ കടവില്‍ മുങ്ങാംകുഴിയിട്ടു. തുളസിത്തറയില്‍ അന്തിത്തിരി കൊളുത്തി അകത്തേക്ക് പോകുന്ന പെണ്ണിനെ വാതില്‍പടി വരേയ്ക്കും വേലിക്കപ്പുറത്ത് നിന്നും കണ്ണുകള്‍ ആരതിയുഴിഞ്ഞു.
കോലായിലെ ചാരുകസാലയിലിരുന്നുള്ള പത്രവായനക്കിടയില്‍ അല്പം മുന്നോട്ടാഞ്ഞിരുന്നു കുമാരന്‍ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു
“മാതംഗീ.. ആ ടി വി യുടെ ശബ്ദം ഇത്തിരി കുറയ്ക്കൂ, എന്തൊരു സീരിയല്‍ ഭ്രാന്താണീപ്പെണ്ണിന്.”
അതു പറയുമ്പോള്‍ കുമാരനുള്ളില്‍ ചിരിപൊട്ടി.