ബീഫ് കൊലകളുമായി വലതൻമാർ ഇറങ്ങുന്നതുവരെ അബുവിന്റെ ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ഇല്ലായിരുന്നു. ഇറച്ചിവെട്ടുകാരനോടുളള ഭയഭക്തി ചന്തയില്‍ അവനു കിട്ടുമായിരുന്നു. എന്നാല്‍
ഇപ്പോള്‍ സ്ഥിതി മാറി. പോത്തിറച്ചി വില കൂടിവരുന്നതിനാല്‍ അല്പം കാളകുട്ടന്റെ ഇറച്ചി ചേര്‍ക്കാന്‍ തുടങ്ങിയപ്പോഴാണ്പശുവിനെ വെട്ടീന്നും പറഞ്ഞ് പഹയന്‍മാര്‍ ചാടി വീണത്. സോളാർ വിഷയം വന്നിട്ട് പോലും കോര സാറിനെ തഴയാത്തവനാ പുള്ളയെങ്കിലൂം സഹായിക്കാന്‍ ചെങ്കൊടിക്കാരെ ഉള്ളായിരുന്നു. പൂട്ടിച്ചകട അവരുടെ കാവലിലാ രണ്ടു ദിവസമായി തുറക്കുന്നത്. അതില്‍പരം അപമാനം അബുവിനെന്തുവരാന്‍. "അല്ല അബുവേ നീയ്യന്തിനാടാ ഈനാട്ടീ നിന്നു മുഷിവാകുന്നേ, അനക്ക് ഗള്‍ഫില് പൊയ്ക്കൂടടാ" ഗഫൂര്‍ക്കാന്റെ പല നാളത്തെ ചോദ്യത്തിനു അങ്ങനെ അബു തല വെയ്ക്കാന്‍ തീരുമാനിച്ചു. പിന്നെ എല്ലാം ശൂഭസ്യശീഖ്രം. കാശ് ലക്ഷം ഉറുപ്പിക ആയെങ്കിലെന്ത് അബു ഡോളര്‍ കിട്ടുന്ന ബുച്ചര്‍ ജോലിക്കു വിമാനം കേറാന്‍ റെഡിയായി.
അന്നു രാത്രി അബുവിന് ഉറക്കംവന്നില്ല. നാടിനേം നാട്ടുകാരേം വേര്‍പിരിയുന്നതിന്റെ വിഷമം ഒരു ഭാഗത്ത്. ഹരിതാഭമാകുന്ന പുതിയ ജീവിതം മറുഭാഗത്ത്. അങ്ങനെ മനോസംഘട്ടനത്തില്‍ പെട്ട് അവന്‍ മെല്ലെ ഉറങ്ങിപ്പോയി. വളരെ നാളുകള്‍ക്ക് ശേഷം അന്നവനുറക്കത്തില്‍ ഗബ്രിയേല്‍മാലാഖയെ കണ്ടു. മാലാഖ മുഖമുയര്‍ത്താതെ എന്തോ എഴുതികൊണ്ടിരിക്കുന്നു. അബു മുരടനക്കി 'ഹാ....അബു എന്തുണ്ടു വിശേഷം. നീ സന്തോഷവാനല്ലേ'... അബു വിവരങ്ങളൊക്കെ പറഞ്ഞു. പുതിയഭരണം വന്നപ്പോള്‍ അബുവിനും കൂട്ടുകാര്‍ക്കും സമുദായത്തിനുമുണ്ടായ ഭീഷണികളും, അതുകാരണം ഗള്‍ഫിലേക്ക് പോകുന്നവിഷയവും. ഗബ്രിയേല്‍ മാലാഖ ചിരിക്കുന്ന കണ്ടപ്പോള്‍ അബുവിനുപക്ഷേ ശുണ്ഠി വന്നു. മാലാഖ അബുവിനെ സമാധാനിപ്പിച്ചു "നോക്കൂ അവരുടെ കുറ്റക്യത്യങ്ങളാ ഈ പേജുനിറച്ചു, "ഇതിനുള്ള ശിക്ഷ അവരേറ്റു വാങ്ങുക തന്നെ ചെയ്യും." അബുവിന് സമാധാനമായി. "പക്ഷേ 'അബു നീ പോകുന്നിടത്തുള്ളവന്‍മാരുടെ കാര്യമാ ആ ബുക്കു നിറയേ!!! മാലാഖ വലിയൊരു ബുക്ക് ചൂണ്ടി പറഞ്ഞു വീണ്ടും ജോലികളില്‍ മുഴുകി. അബുവിന് സംശയം നിറഞ്ഞു. കുഴപ്പമാണോ? അബുവിന്റെ മുഖം കണ്ട് മാലാഖ ആ വലിയബുക്കിലെ ഒരു പേജ് അവനെ കാണിച്ചു. പെട്ടന്നാ പേജിലെ ചിലചിത്രങ്ങള്‍ വീഡിയോയിലെന്നവണ്ണം തെളിഞ്ഞുവന്നു, നിരനിരയായി നില്‍ക്കുന്ന പുരുഷന്‍മാരും കുട്ടികളും. അവരുടെ അടുത്തേക്ക് കൂറേ ആള്‍ക്കാര്‍ നടന്നു വരുന്നു. അവര്‍ തക്ബീര്‍ മുഴക്കുന്നു. ഖുറാന്‍ ഉയര്‍ത്തിപ്പിടിച്ചു അമേരിക്കയേയുംഇസ്രയേലിനും മേല്‍ ശാപവര്‍ഷം നടത്തുന്നു. അനന്തരം തോക്കുധാരികള്‍ ജനക്കൂട്ടത്തില്‍ നിന്ന് ഒന്നു രണ്ടു പേരെ മുന്നോട്ടു കൊണ്ടുവന്നു. നിരനിരയായി നില്‍ക്കുന്നവരുടെപുറകിലേക്കി മാറ്റി നിര്‍ത്തുന്നു. അവരുടെ കെെകളില്‍ തിളങ്ങുന്ന കത്തി. അമ്മായിന്റെ മോൻ സെെനുക്കാനെപ്പോലൊരാളേം ആ സംഘത്തില്‍ അവന്‍ കണ്ടു. മുഖംമറച്ച കറുത്ത തൊപ്പിക്കാരന്‍ ആകാശത്തിലേക്ക് നോക്കി വെടിയുതിര്‍ത്തപ്പോള്‍ തിളങ്ങുന്ന കത്തി നിരായുധരുടെ തലയറക്കുന്നതു അവന്‍ ഞെട്ടി!!. അറുക്കുന്നോരും അറക്കപ്പെടുന്നവരും തക്ബീര്‍ മുഴക്കുന്നു!!. സെെനുക്ക ഈയടുത്തകാലത്താണ് ജോലി തിരക്കി ഗള്‍ഫില്‍പോയത്. ബുച്ചറായി ഏതോ കംബനിയില്‍ ജോലി കിട്ടിയെന്നാണു കേള്‍ക്കുന്നേ. മണലാരണ്യത്തില്‍ പച്ച മനുഷ്യ മാംസം കൊത്തി അരിഞ്ഞു കിടക്കുന്ന കണ്ടു അബുവിനു തലകറങ്ങി. അവസാനത്തെ ബന്ദിയുടെയും മരണം ഉറപ്പിച്ചു കഴിഞ്ഞപ്പോള്‍ തോക്കുധാരികളുടെതോക്ക് ഗര്‍ജ്ജിച്ചു. ആരാച്ചാരന്‍മാരുടെ നേര്‍ക്ക്. ഗബ്രിയേല്‍ മാലാഖപുസ്തകം മടക്കിവെച്ചു. അബു വീണ്ടും ഗാഢമായ ഉറക്കത്തിലേക്ക് വഴുതിവീണു.
രാവിലെ ഗഫൂര്‍ക്കാനെ കണ്ടു ഗള്‍ഫിലേക്കില്ലാന്നറിയിച്ച് മടങ്ങുമ്പോൾ ദേ. സെെനുക്ക മുമ്പിൽ.
"ഇക്കാ.. ഇങ്ങളെന്നേ വന്നേ?" അബുവിന് ആകാംക്ഷ ഒളിക്കാന്‍ കഴിഞ്ഞില്ല.
"ഓ ഞമ്മക്ക് ഗള്‍ഫൊന്നും പറ്റുല്ലടാ. ഞായിങു പോണു. ഇയ്യ് അക്കരെ പോണെന്നു കേട്ടു. കടയിക്കു വേണാട്ര മൂരി?."
"ഇല്ലിക്കാ. ഞാന്‍ പോണില്ല. ഇക്കു നാട്ടില്‍ നല്ലതിരക്കാ. ബീഫ് ഫെസ്റ്റ് തുടങ്ങിയപ്പോള്‍ മുതല്‍ ഇറച്ചി തിന്നുന്നവരുടെ എണ്ണംകൂടിയിരിക്കുവാ." രണ്ടടി കിട്ടിയാലും നാട്ടില്‍ കൂടാന്‍ അബു തീരുമാനിച്ചു കഴിഞ്ഞു.