മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

അവളെപ്പൊഴും ചിന്തയിലായിരുന്നു. എന്തായിരുന്നു അതിന്റെ അടിസ്ഥാനം എന്നറിയില്ല. ഓർമ്മ വെച്ച നാൾ മുതൽ അവൾ ചിന്തിക്കുന്നു. തനിക്ക് ചുറ്റുമുള്ളതിനെ പറ്റി അല്ലെങ്കിൽ വെറുതെ ഓരോന്നിനെ

സങ്കൽപ്പിച്ച്.ഒന്നല്ല എങ്കിൽ മറ്റൊന്ന് കൊണ്ട് ചിലന്തി വലകൾ പോലെ മനസിനെ കെട്ടിയിടുന്നു. ചിരിക്കാനും, ചിരിപ്പിക്കാനും, കരയാനുമവൾ മറക്കുന്നു. പാതിരാ പുള്ളുകൾ ഉണരുമ്പോൾ മിഴിയടയ്ക്കുന്നു, പ്രഭാതത്തിന്റെ ചെറിയൊളികൾ കടന്നു വരുമ്പോൾ ഉണരുന്നു. എന്തു ചെയ്യണമെന്ന് അവൾക്കറിയില്ല. എന്തു ചെയ്യരുതെന്ന് ആരും പറയാറുമില്ല.തന്റെ ചിന്തകൾ അവൾ ഡയറിത്താളുകളിൽ കുറിച്ചിട്ടു.പലതും പലർക്കും മനസിലാകാത്ത കാര്യങ്ങൾ.

പൂജ അവൾ ഒരു വിദ്യാർത്ഥിനിയായിരുന്നു. വാ തോരാതെ സംസാരിക്കുന്ന കൂട്ടുകാരോട് മനം തുറന്ന് പറയാനോ, ആർത്തുല്ലസിക്കാനോ അവളൊരുങ്ങിയില്ല. ക്ലാസ് മുറികളിലെ തമാശകളിലും, കുസൃതികളിലും നിന്നെല്ലാം അകന്ന് അവൾ ഏകാന്തതയുടെ ചില്ലുജാലകം പടുത്തുയർത്തി. ആ ഏകാന്തതയിൽ നിന്നാണ് അവൾ ചിരിക്കാനും, പറയാനും മറന്നത്.

നാവിനെ സ്വയം ബന്ധിച്ചതും, ചെവികൾ കൊട്ടിയടച്ചതും മനപ്പൂർവ്വം കണ്ണുകളെ അന്ധമാക്കിയതും എന്തിനെന്ന് അവൾക്കു തന്നെയറിയില്ല. പൂജ നിഷ്കളങ്കയായ കുട്ടിയായിരുന്നു. ആരെയും നോവിക്കാതെ തന്നിലേക്ക് മാത്രം ഒതുങ്ങുന്ന അവളെ സുഹൃത്തുക്കൾ കാണാത്ത ഭാവത്തിൽ പിന്നിലാക്കുന്നു. മുന്നേറാൻ അവൾക്ക് ആഗ്രഹവും ഇല്ല. പലരും പറഞ്ഞു അവൾക്ക് ഭ്രാന്താണെന്ന്. അവളത് നിഷേധിച്ചില്ല. ജീവിതം ശരിക്കും ആസ്വദിക്കാനറിയാത്ത ബുദ്ദൂസാണെന്ന ഒപ്പമുള്ളവരുടെ കളിയാക്കലുകൾക്ക് അവൾ ചെവികൊടുക്കാറില്ല. ജീവിതം ആഘോഷങ്ങളുടെ കുടമാറ്റമാണെന്ന് വിശ്വസിക്കാറും ഇല്ല.
വേദങ്ങളുടെയും, ഉപനിഷുത്തുകളുടെയും പ്രീയ തോഴി ഉപവാസങ്ങളുടെയും പ്രാർത്ഥനകളുടെയും കളിത്തോഴിയെ തേടി അങ്ങനെ വേദാന്തവുമായി ഒരാൾ കടന്നു വന്നു. ഓർമ്മകളുടെ നടുമുറ്റത്ത് തോരാതെ പെയ്യുന്ന മഴ പോലെ അവളുടെ ആത്മാവിലേക്ക് അയാളൊടൊത്തുള്ള നിമിഷങ്ങളെല്ലാം ഓരോ തുള്ളിയായി കിനിഞ്ഞിറങ്ങി. മങ്ങി വിളറിയ ഇടനാഴികളിൽ അകലുവാൻ മടിക്കുന്ന നിഴലുകളെ പോലെ നീരണിഞ്ഞ് പിടയുന്ന മിഴികളിൽ സ്വപ്നങ്ങളത്രയും നിറച്ച് അനാഥനിമിഷങ്ങളെ പാടെയവൾ മറന്നു തുടങ്ങിയിരുന്നു. കാലം തെറ്റി ഇരവുകളിൽ പെയ്യുന്ന മാരിയിൽ അവന്റെ മാറോട് ചേർന്ന് കിടക്കുമ്പോൾ അവളുടെ മനസ് ആരോടെന്നില്ലാതെ ഉറക്കെ പറയും .
"ഇതാ പൂജയും സ്നേഹിക്കുന്നു, അല്ലെങ്കിൽ സ്നേഹിക്കപ്പെടുന്നു!."
പക്ഷെ അവളുടെ ശബ്ദം രാപ്പാടികളുടെ ഈണത്തിൽ മുങ്ങിപ്പോവും.

ഋതുഭേദങ്ങൾ മാറിമറഞ്ഞു കൊണ്ടിരുന്നു. അവളുടെ സ്വപ്നങ്ങളും, പുലരികളും, നിനവുകളും അവളറിയാതെ കടം ചോദിച്ചു വാങ്ങിയ ആ വ്യക്തിയും ക്രമേണ കാലത്തിന്റെ ഇടവഴിയിലൂടെ മന്ദം മന്ദം പിന്തിരിഞ്ഞ് പോയിക്കൊണ്ടിരുന്നു. ഒടുക്കം ഒരു നിഴൽ പോലും അവിടെ അവശേഷിപ്പിച്ചില്ലെന്നു മാത്രം. അപ്പൊഴും ആർക്കുവേണ്ടിയോ മഴ തകർത്തു പെയ്യുകയായിരുന്നു.

പിന്നെ കൺമുന്നിൽ നടക്കുന്നത് പലതും അവളറിഞ്ഞതേയില്ല അവൾക്കെതിരെ ഉതിർന്നു വീണ പ്രചരണങ്ങൾ കേട്ടില്ലെന്ന് നടിച്ചു. വീണ്ടും ചിന്തയിലായിരുന്നു അവളുടെ ജീവിതം വേണ്ടതും, വേണ്ടാത്തതുമായി അവൾ സമാഹരിച്ച ചിന്തകളുടെ മഹാസമുദ്രം. അറിവിന്റെ വലിയൊരു ചുഴി ! എന്നിട്ടും അവൾക്കതാരോടും പങ്കുവെയ്ക്കാനോ ,പ്രകടിപ്പിക്കാനോ കഴിഞ്ഞില്ല.
ഒരു ദിവസം എല്ലാം മറന്നവൾ ചിരിച്ചു.ഉറക്കെയുറക്കെ ആ ചിരിക്ക് അവസാനമില്ലായിരുന്നു. ഇന്നവൾ ചിന്തിക്കാറില്ല. അവളെ കുറിച്ച് മറ്റുള്ളവർ ചിന്തിക്കുന്നു!.

"എന്തുകൊണ്ട് അവൾക്കങ്ങനെ സംഭവിച്ചു."
അതാരും തേടിയില്ല. മാധ്യമങ്ങൾക്ക് വാർത്ത മതിയായിരുന്നു. പേജ് നിറയ്ക്കാൻ കുറേയേറെ അക്ഷരക്കൂട്ടങ്ങൾ. അതിനിടയിലെ അവളുടെ നോവുകൾ, വിങ്ങലുകൾ ഒന്നും ആരും അറിഞ്ഞില്ല. അവളുടെ ഓരോ ചിന്താശ്രേണിയിലേക്കും ഇറങ്ങി ചെല്ലാൻ അവരുടെ ഫ്ലാഷുകൾക്കും ആയില്ല. സമൂഹത്തിനു മുന്നിൽ വീണ്ടുമൊരു ചോദ്യചിഹ്നമായി നിന്നപ്പോൾ വേദാന്തങ്ങളുടെ സമാഹരണ പട്ടികയിൽ നിന്നും ഒരു തത്വമഹർഷിയും അവളെ കൈയേൽക്കാനോ? പൂജാദ്രവ്യമായി സ്വീകരിക്കാനോ കടന്നു വന്നില്ല. പഴകിയ താളിയോലകളിൽ എഴുത്താണിയുടെ തുരുമ്പിച്ച എഴുത്തുകുത്തുകളിൽ അവളുടെ ചിന്തകൾ ജീവിക്കുന്നു അവളും.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ