മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

war of dosas

ഇലക്കറിയുണ്ടാക്കാൻ കരുതിയിരുന്ന പച്ചച്ചീര വാടി ചീത്തയാകാൻ തുടങ്ങിയപ്പോൾ കുശിനിക്കാരന് ഒരുപായം തോന്നി. അത് അരച്ചു ദോശമാവിൽ ചേർത്തു. അങ്ങനെ പച്ചദോശ ഉണ്ടായി. ഇത്തരം കുസൃതികൾ ഇതിനു മുൻപും അയാൾ ചെയ്തിട്ടുണ്ടായിരുന്നു.

കറുത്ത തൊലി കളയാത്ത ഉഴുന്നു കൊണ്ടു കറുത്തദോശയും, ഉണങ്ങി ചീത്തയാകാൻ തുടങ്ങുന്ന കാരറ്റ് അരച്ചു ചേർത്ത കുങ്കുമദോശയും, വാടിച്ചുളുങ്ങിയ ബീറ്റ് റൂട്ട് അരച്ചു ചേർത്ത പിങ്ക്ദോശയും, ചുവന്ന കാപ്സിക്കം അരച്ചു ചേർത്ത ചുവന്നദോശയും അയാളുടെ കുശിനിയിൽ നിന്നും പുതിയ വിഭവമാണെന്ന വ്യാജേന പുറത്തുവന്നിട്ടുണ്ട്. കാശുമുടക്കി വാങ്ങുന്ന പാചക വിഭവങ്ങൾ ചീത്തയാകരുത് എന്ന നല്ല ഉദ്ദേശം മാത്രമേ കുശിനിക്കാരന് ഉണ്ടായിരുന്നൊള്ളു. അതിനയാളെ എങ്ങനെ കുറ്റം പറയും?

മനോഹരമായ പാത്രത്തിൽ ബഹുവർണ്ണ ചമ്മന്തികളോടും  സാമ്പാറിനോടും ഒപ്പം തീൻമേശയിൽ എത്തിയ പച്ചദോശയ്ക്ക് തോന്നി താനാണ് കുശിനിക്കാരന്റെ ഏറ്റവും പ്രിയപ്പെട്ട വിഭവമെന്ന്. അടുത്തിരുന്ന വെള്ളദോശയെ നോക്കി കൊഞ്ഞനം കാട്ടാനും അതു മറന്നില്ല. പോരെ പൂരം! വെള്ളദോശ ഇതെങ്ങനെ സഹിക്കും, ആത്മാഭിമാനം വ്രണപ്പെട്ട വെള്ള ദോശ പറഞ്ഞു. "നിനക്കു മുൻപേ കുശിനിക്കാരൻ ഉണ്ടാക്കിയത് എന്നെയാണ്. അദ്ദേഹം കാലഹരണപ്പെട്ട ഇലകൾ അരച്ചാണ് നിന്നെ ഉണ്ടാക്കിയത്. അതുകൊണ്ടു കേമൻ ഞാൻ തന്നെയാണ്. അടിസ്ഥാനപരമായി എന്റെ സാധനം കൊണ്ടുതന്നെയാണ് നിന്നെയും ഉണ്ടാക്കിയിരിക്കുന്നത്."

അതുപിന്നെ അങ്ങനെയാണല്ലോ. പൊങ്ങച്ചം പറച്ചിൽ കഴിഞ്ഞാൽ, പിന്നെ പുലഭ്യം പറച്ചിലും, അതു കഴിഞ്ഞാൽ കയ്യാംകളിയും എന്നതാണല്ലോ ബുദ്ധിയുള്ളവരുടെ പതിവ്. പൊരിഞ്ഞ യുദ്ധമായിരുന്നു. നേരിട്ടും, ഒളിഞ്ഞിരുന്നും, വാടകയ്‌ക്കെടുത്തവരെക്കൊണ്ടും അവർ പോരടിച്ചു. ഇതൊന്നും അറിയാതെ കുശിനിക്കാരൻ മധുരപലഹാരങ്ങൾ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു.

നൂറ്റാണ്ടുകളോളം ദോശയുദ്ധം തുടരവേ കൈകൾ കഴുകി വൃത്തിയാക്കി കുശിനിക്കാരൻ തീന്മേശയിൽ എത്തി. കഴുത്തിൽ കെട്ടിത്തൂക്കിയിരുന്ന ഏപ്രൺ അഴിച്ചു കസേരയുടെ ചാരിൽ തൂക്കി. തലയിൽ അണിഞ്ഞിരുന്ന തൊപ്പി എടുത്തു മേശപ്പുറത്തു വച്ചു. അനന്തരം ദോശകൾ ചുരുട്ടി ചമ്മന്തിയിൽ മുക്കി വായിലിട്ടു ചവച്ചരച്ചു. 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ