mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 
(രാജേഷ്  ആട്ടീരി)
ആശുപത്രി  വരാന്തയിലെ  ഒരു  കസേരയിൽ  ഇരുന്നു  മയങ്ങാനൊരുങ്ങുകയായിരുന്നു സുകു. അപ്പോഴാണ്  അമ്മ  വയ്യാതെ  കിടക്കുന്ന  മുറിയിൽ  നിന്ന്  ഭാര്യയായ  ഭവാനി  അങ്ങോട്ട്  ഓടി  വന്നത്. അവൾ കിതക്കുന്നുണ്ടായിരുന്നു . 
എന്താണാവോ  ഇത്ര   ഭയപ്പെട്ടു  ഓടി  വരാൻ  കാരണം ?
"അമ്മ, അമ്മ …."- 
ഭവാനിയുടെ  സ്വരം  ഇടറിയോ ?
"അമ്മക്കെന്തു   പറ്റി ?" - സുകു  ചോദിച്ചു 
"അമ്മ  സത്യേട്ടനെ   കാണണമെന്ന്  പറയുന്നു ! സത്യേട്ടൻ  മരിച്ചപ്പോൾ  പോലും  അമ്മ  ഇത്ര വിഷമിച്ചതായി  ഞാൻ  കണ്ടിട്ടില്ല . എങ്ങനെയാണു  അമ്മയെ  ആശ്വസിപ്പിക്കേണ്ടത്  എന്നെനിക്കറിയില്ല !"
സുകു  ഭവാനിയോടൊപ്പം  അമ്മ  കിടക്കുന്ന  മുറിയിലേക്കോടി .
അതാ  അമ്മ  കട്ടിലിൽ  എഴുന്നേറ്റിരിക്കുന്നു !
സത്യേട്ടനെ  കാണാൻ  പറ്റുമെന്നുള്ള  തോന്നലാണോ  ഇങ്ങനെ  എഴുന്നേറ്റിരിക്കാൻ  അമ്മയുടെ  മനസ്സിനും  ശരീരത്തിനും  ശക്തി  നൽകിയത് .
"അമ്മേ , എന്താ  വേണ്ടത് ?"
അമ്മയുടെ  അടുത്ത്  ഒരു  കസേരയിട്ടിരുന്നു  ആ  കൈകൾ  തൻ്റെ  കൈകളിൽ  വെച്ച്  സുകു  ചോദിച്ചു .
"മോനേ , എനിക്ക്  സത്യനെ   കാണണം !"
"അമ്മേ , സത്യേട്ടന്റെ  ആണ്ട്  ബലി  അല്ലേ  ഒരാഴ്ച  മുമ്പ്  കഴിഞ്ഞത്? അമ്മ  മറന്നു  പോയോ? 
"ഇല്ല ! പക്ഷേ  അവൻ്റെ  ഹൃദയം  സ്വീകരിച്ച  ആൾ  ജീവിച്ചിരിപ്പുണ്ടല്ലോ?
അയാൾ  ഇവിടെ  ഒരു  ഡോക്ടർ  ആയി  ജോലി  ചെയ്യുന്നുണ്ടെന്ന് സിസ്റ്റർ  പറഞ്ഞു  അറിഞ്ഞു. ആ  തോമസ്  ഡോക്ടറെ  എനിക്ക്  കാണണം. എൻ്റെ  സത്യനല്ലേ  അവൻ ?"
 
"അമ്മ  വിഷമിക്കേണ്ട ! ഞാൻ  കൂട്ടിക്കൊണ്ടു  വരാം !"
സുകു  പുറത്തേക്കിറങ്ങി . 
ഒരു  അമ്മ  അതിയായി  ആഗ്രഹിച്ചാൽ  മകന്  വരാതിരിക്കാൻ  ആവില്ലല്ലോ !
അതാ  ആ  ഡോക്ടർ  പുറത്തക്കു  പോകാനായൊരുങ്ങി  മുറിയിൽ  നിന്നും  പുറത്തക്കു  വരുന്നു .
പെട്ടെന്നാണ്  ഡോക്ടർ  സുകുവിനെ  ശ്രദ്ധിച്ചത് .
എവിടെയോ  കണ്ടു  മറന്നത്  പോലെ !
അയാൾ  സുകുവിനെത്തന്നെ  നോക്കിക്കൊണ്ടു  കുറച്ചു  നേരം  സ്തബ്ധനായി  നിന്നു .
ഒരു  പക്ഷേ  ആ  ഹൃദയത്തിന്റെ  ഉടമ  തൻ്റെ  അനുജനെ  തിരിച്ചറിഞ്ഞു കാണും ! 
അയാളുടെ  പാദങ്ങൾ  യാന്ത്രികമായി  സുകുവിന്റെ  അടുത്തെത്തി .
"സുകുവല്ലേ …?"
"അതേ ,ഞാൻ  താങ്കളെ  കാണാൻ  വരികയായിരുന്നു. അമ്മയ്ക്ക്  താങ്കളെ  ഒന്ന്  കാണണം  എന്ന്  പറയുന്നു. അടുത്തുള്ള  മുറിയിൽത്തന്നെയാണ്. ഒന്ന്  വരാമോ?"
"വരാം !എന്നാണ്  അഡ്മിറ്റ്  ആയത് ?" 
"ഇന്ന്  രാവിലെ  തലകറക്കം  തോന്നിയിട്ട്  കൊണ്ട്  വന്നതാണ് . നടക്കാൻ വയ്യാതായിട്ട്  ഒരു  വർഷമായി."
അവർ  മുറിയിലേക്ക്  നടന്നു .
ഡോക്ടറെ  കണ്ടതും  ആ  അമ്മ  പൊട്ടിക്കരയാൻ  തുടങ്ങി .
 
"കരയേണ്ട ,, അമ്മേ ! നിങ്ങളുടെ  സത്യൻ  എൻ്റെ  ഹൃദയമായി  ഇന്നും  ജീവിക്കുന്നുണ്ട്. അമ്മയ്ക്ക്  എന്ത്  സഹായത്തിനും  ഈ  മകൻ  ഉണ്ടാകും !"
ആ  കണ്ണുകളും ഈറനണിഞ്ഞുവോ ?
 
ഡോക്ടർ  അമ്മയ്ക്ക്  സമീപം  കസേരയിൽ  ഇരുന്നു  ആ  കൈകളിൽ  തഴുകി.
അമ്മ  പെട്ടെന്ന്  തേങ്ങിത്തേങ്ങി  കരയാൻ  തുടങ്ങി .
ആ    കണ്ണീർ  സന്തോഷത്തിന്റെയോ  സന്താപത്തിന്റെയോ ? 
ആ  വേദനയെ  ആശ്വസിപ്പിക്കാൻ  മകന്റെ  ഹൃദയത്തിനു  കഴിയുമോ ?

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ