ആ പുഴ നീന്തിക്കടക്കാൻ എന്തു വിഷമമായിരുന്നു. നേരവും കാലവും നോക്കാതെ ക്ഷോഭിക്കുന്നവനായിരുന്നു പുഴ. നമുക്കാകട്ടെ നീന്താതെ രക്ഷയുമില്ലായിരുന്നൂ. ഓളങ്ങളുടെ പെരുപ്പവും ദീർഘദൂരവും കണ്ട് ഞാൻ വല്ലാതായി. ഒരു നിമിഷം
നീയും തളർന്നു. എന്തുചെയ്യണമെന്നറിയാതെ പരാജയ ഭാവത്തിൽ നിന്ന എൻറെ കൈ നീ മുറുകെ പിടിച്ചപ്പോൾ ഞാൻ ഒരു ചൂടറിഞ്ഞു. കണ്ണിലെ ഊർജ്ജമറിഞ്ഞു. അടുത്ത നിമിഷം ഞാൻ നിന്നെയും കൊണ്ട് ചാടി.
ഓർക്കുമ്പോൾ ഭയമാകുന്നു. വെള്ളത്തിൻറെ കുതിപ്പ്, അലകൾ, വളവു തിരിവുകൾ, വീർപ്പുമുട്ടൽ, തടയണകൾ. നീന്തുമ്പോൾ ഞാനറിഞ്ഞിരുന്നില്ല എന്നിൽ നിൻറെ കൈകൾ കൂടി ഉണ്ടായിരുന്നുവെന്ന്. കണ്ണ് കാണുന്നുണ്ടായിരുന്നില്ല. ശ്വാസം ഏതാണ്ടു നിലച്ചിരുന്നു. ശരീരം കുഴഞ്ഞിരുന്നു.
ഒരു വിധത്തിൽ നീന്തിക്കയറി.പതുക്കെ നടക്കാൻ തുടങ്ങുമ്പോൾ നമുക്ക് അറിയേണ്ടിയിരുന്നത് പൊരുതി നീന്തിയ ശക്തിയെയാണ്. അതിന്റെ പേരെന്താവും?
ഞാൻ നിൻറെ കൈകളിൽ മുത്തമിട്ടു. 'എത്ര ദുർബലം നിൻറെ കൈകൾ' നീ പറഞ്ഞു. 'അറിയില്ല നിന്നെ ചേർത്തു പിടിച്ചപ്പോൾ പ്രതിബന്ധം ഒന്നും തടസ്സമായില്ല' 'വരൂ ഒന്നുകൂടി കൈകൾ ചേർത്തു വെക്കൂ..'
ഇരുവരുടെയും കൈകൾ ചേർത്തു വച്ച് നോക്കുമ്പോൾ രണ്ടു കൈകളും ചേർന്നതിനിടയിലായി അജ്ഞാതമായ ഒരു സസ്യത്തിന്റെ കിളിർപ്പ്.
പുഴയുടെ സ്നേഹക്കാറ്റിൽ നാം ചേർന്നു നിന്നു. 'നമുക്കീ സസ്യത്തെയും ചേർത്തുപിടിക്കണം'.
ജീവന്റെ പച്ചപ്പിൽ മുന്നോട്ടു നടക്കുന്നു, രണ്ടുപേർ വീണ്ടും.പ്രണയഭൂപടത്തിലെ തരി ബിന്ദുക്കൾ....