എന്റെ വറ്റാത്ത കണ്ണീരരുവികൾ
സരയുവിൻ തീർത്ഥ പ്രവാഹമായ്,
യജ്ഞപീഠങ്ങൾക്കു കുളിർനല്കി
ദൂരേക്കൊഴുകിപ്പരക്കുമ്പോൾ;
പ്രാണപ്രതിഷ്ഠ കഴിഞ്ഞാ
തൃക്കൺ മിഴി തുറക്കുമ്പോൾ,
വൻജനക്കൂട്ടത്തിലലയുമാ കണ്ണുകൾ
ജനകജയെങ്ങെന്നറിയുവാൻ?
ഞാനൊരു കുളിരണിത്തെന്നലായ്
ക്ഷേത്രാങ്കണത്തിൽ ചുറ്റിക്കറങ്ങിടും
ദേവന്റെ വ്യഥപൂണ്ട ദൃഷ്ടിയിൽ
കുളിരായലിഞ്ഞു മറഞ്ഞിടും!
എന്നുമഭിഷേക ജലത്തിലലിഞ്ഞെൻ
കണ്ണീരു ദേവരോമാഞ്ചമാകുമ്പോൾ;
ജന്മകൈവല്യമീ കലികാല വേളയിൽ
ഭൂമിപുത്രിക്കു വന്നെന്നു നിനച്ചിടും!