മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

മകളേ, കയറുവാനിനിയുമേറെ,
തളരാതെ കാൽകൾ ചലിച്ചിടേണം
സുഖദുഃഖ സമ്മിശ്ര സാഗരത്തിൽ
മുങ്ങാതെ നീന്തിക്കയറിടേണം.

നോവിൻ ചിതയിലെ കാല്പാടുകൾ

വിജയ കിരീടത്തിൻ പടികളല്ലോ!

നന്മ തീണ്ടാതുള്ള സരണികളിൽ

വലവിരിച്ചെത്തും ശകുനികളും;

 

മായപ്പടവുകൾ കാട്ടിത്തരുന്നോർ-

ക്കടിമയായ് ശിരസ്സു കുനിച്ചിടല്ലേ...

മാറ്റുരച്ചറിയണമദൃശ്യക്കെണികളെ

ഉൾക്കണ്ണിൻ ദർശനം തള്ളിടൊല്ലാ...

 

പഴയോലച്ചിന്തുകളറിവിന്നുരുളയാ-

യകതാരിലെന്നും സ്മരിച്ചിടേണം

കൊഴിയുന്നലരിന്റെ കണ്ണീരിനപ്പുറം

വിരിയുന്ന മൊട്ടിൻ ചിരികളുണ്ടേ...

 

പിന്നെയും പൂക്കുന്ന പൂമരച്ചില്ലക-

ളുന്മാദ വസന്തത്തിനുത്സവങ്ങൾ!

വാക്കിൻ ശരമേറ്റു നീറിയ നെഞ്ചക-

മൻപാർന്ന രാഗമഴയിൽ കുളിരുമേ...

 

കലികാലചക്രങ്ങളിനിയുമുരുളുമേ;

വാഗ്ദാനദൂതുമായെത്തിടും ചോരരും

അപകടമൊളിച്ചിടുമനർഹസമ്പത്തി-

ലറിയാതെയാരുമേ വീണു പിടയല്ലേ...

 

സത്യത്തിൻ കർമധാരയിലെന്നെന്നും

നീതിയിന്നേണിപ്പടികൾ കയറിടാം

ശോകാർദ്ര ജീവിതക്കാളിമയാകവേ,

ഉല്ലാസ നക്ഷത്രത്തിരിനാളമാവട്ടെ!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ